Tuesday, June 28, 2011

സര്‍ക്കാര്‍ ഭയന്നത് പാമൊലിന്‍ , വിജിലന്‍സ് സംബന്ധിച്ച ചോദ്യങ്ങള്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച അഴിമതിവിരുദ്ധ കര്‍മപദ്ധതിയുമായി ബന്ധപ്പെട്ടാണ് ആരോപണവിധേയരും കേസുകളില്‍ പ്രതികളുമായ മന്ത്രിമാര്‍ ആരൊക്കെയെന്ന് എംഎല്‍എമാര്‍ സഭയില്‍ ചോദിച്ചത്. എം എ ബേബി, സി കൃഷ്ണന്‍ , കെ കുഞ്ഞിരാമന്‍ , പുരുഷന്‍ കടലുണ്ടി എന്നിവരാണ് ചോദ്യങ്ങളുന്നയിച്ചത്. ഭരണരംഗത്തെ അഴിമതി തുടച്ചുമാറ്റാനുള്ള ഈ സര്‍ക്കാരിന്റെ കര്‍മപദ്ധതികള്‍ എന്തൊക്കെയാണ്, ഇപ്പോഴത്തെ മന്ത്രിസഭയില്‍ ആരോപണവിധേയരായി വിജിലന്‍സ് അന്വേഷണം നേരിടുന്ന മന്ത്രിമാര്‍ ആരൊക്കെയാണ്, കോടതിയുടെ പരിഗണനയിലിരിക്കുന്ന ഏതെല്ലാം കേസുകളില്‍ ഏതെല്ലാം മന്ത്രിമാര്‍ പ്രതിപ്പട്ടികയിലുണ്ടെന്ന് വെളിപ്പെടുത്താമോ തുടങ്ങിയവയായിരുന്നു ചോദ്യങ്ങള്‍ . ആരോപിക്കപ്പെട്ട വിഷയം കൈകാര്യംചെയ്യുന്ന വകുപ്പുകളുടെ ചുമതല ആരോപണവിധേയര്‍ക്ക് നല്‍കിയിട്ടുണ്ടോ എന്നും മന്ത്രിമാര്‍ക്കെതിരെ എന്തെല്ലാം നിലയിലുള്ള ആരോപണങ്ങളായിരുന്നു ഉന്നയിക്കപ്പെട്ടതെന്ന് വ്യക്തമാക്കാമോ എന്നും ചോദിച്ചിരുന്നു.

പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട് എം ഹംസ, സി കെ സദാശിവന്‍ , പ്രൊഫ. സി രവീന്ദ്രനാഥ്, ടി വി രാജേഷ് എന്നിവരാണ് ചോദ്യമുന്നയിച്ചത്. പാമൊലിന്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ പ്രത്യേക കോടതി നിര്‍ദേശിച്ചിരുന്നുവോ, ഇതിനിടയായ സാഹചര്യമെന്ത്, തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയപരിധി എത്രയായിരുന്നു, സമയപരിധിക്കുമുമ്പ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചോ, തുടരന്വേഷണത്തിലെ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയോ തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിച്ചത്. പാമൊലിന്‍ ഇടപാട് നടന്ന കാലത്തെ മുഖ്യമന്ത്രി, ഭക്ഷ്യമന്ത്രി, ധനമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആരൊക്കെയായിരുന്നെന്നും മുഖ്യമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും പ്രതിയാക്കിയപ്പോള്‍ ഫയലില്‍ തീരുമാനമെടുത്ത ധനമന്ത്രിയെമാത്രം പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയതെന്തുകൊണ്ടാണെന്ന് വിശദമാക്കാനും ആവശ്യപ്പെട്ടിരുന്നു.

തിങ്കളാഴ്ച മുഖ്യമന്ത്രി മറുപടി നല്‍കേണ്ടവയായിരുന്നു ഈ ചോദ്യങ്ങള്‍ . എംഎല്‍എമാരുടെ ചോദ്യങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ തെരഞ്ഞെടുക്കുന്നതിനായി നറുക്കിട്ടപ്പോള്‍ എം ഹംസയ്ക്കായിരുന്നു ഇതില്‍ ആദ്യസ്ഥാനം ലഭിച്ചത്. എം എ ബേബി രണ്ടാമതുമെത്തി. നടപടിക്രമമനുസരിച്ച് ഇവരുടെ ചോദ്യങ്ങളാണ് നക്ഷത്രചിഹ്നമിട്ടവയുടെ കൂട്ടത്തില്‍ ആദ്യം വരേണ്ടത്. എന്നാല്‍ , നറുക്കെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയുടെ ചോദ്യമാണ് ഒന്നാമതായി ഉള്‍പ്പെടുത്തിയത്. നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്, മണിചെയിന്‍ ഇടപാടുകള്‍ സംബന്ധിച്ചായിരുന്നു ഈ ചോദ്യം.

ദേശാഭിമാനി 280611

1 comment:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച അഴിമതിവിരുദ്ധ കര്‍മപദ്ധതിയുമായി ബന്ധപ്പെട്ടാണ് ആരോപണവിധേയരും കേസുകളില്‍ പ്രതികളുമായ മന്ത്രിമാര്‍ ആരൊക്കെയെന്ന് എംഎല്‍എമാര്‍ സഭയില്‍ ചോദിച്ചത്. എം എ ബേബി, സി കൃഷ്ണന്‍ , കെ കുഞ്ഞിരാമന്‍ , പുരുഷന്‍ കടലുണ്ടി എന്നിവരാണ് ചോദ്യങ്ങളുന്നയിച്ചത്. ഭരണരംഗത്തെ അഴിമതി തുടച്ചുമാറ്റാനുള്ള ഈ സര്‍ക്കാരിന്റെ കര്‍മപദ്ധതികള്‍ എന്തൊക്കെയാണ്, ഇപ്പോഴത്തെ മന്ത്രിസഭയില്‍ ആരോപണവിധേയരായി വിജിലന്‍സ് അന്വേഷണം നേരിടുന്ന മന്ത്രിമാര്‍ ആരൊക്കെയാണ്, കോടതിയുടെ പരിഗണനയിലിരിക്കുന്ന ഏതെല്ലാം കേസുകളില്‍ ഏതെല്ലാം മന്ത്രിമാര്‍ പ്രതിപ്പട്ടികയിലുണ്ടെന്ന് വെളിപ്പെടുത്താമോ തുടങ്ങിയവയായിരുന്നു ചോദ്യങ്ങള്‍ .

    ReplyDelete