Thursday, June 30, 2011

സര്‍ക്കാരിന്റെ മുഖമുദ്ര നയമില്ലായ്മ

നയമില്ലായ്മയാണ് യു ഡി എഫ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തിയത് ഗവര്‍ണറുടെ നയപ്രഖ്യാപനം കേട്ടിട്ടാണ്. അതിന്മേല്‍ നടന്ന ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടി പ്രതിപക്ഷവിമര്‍ശനത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു.

നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയത്തിന്‍മേലുള്ള അവസാനദിവസത്തെ ചര്‍ച്ച തുടങ്ങിവച്ചതു പ്രതിപക്ഷത്തു നിന്ന് എ കെ ബാലനാണ്. യു ഡി എഫ് പ്രകടനപത്രികയുടെ പുതിയ പതിപ്പാണ് നയപ്രഖ്യാപനമെന്നാണ് എ കെ ബാലന്റെ നിരീക്ഷണം. സര്‍ക്കാരിനെക്കുറിച്ച് തനിക്കുള്ള വലിയ പ്രതീക്ഷയാണ് ജോസഫ് വാഴയ്ക്കന്‍ പങ്കുവച്ചത്.

ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നതുവരെ മന്ത്രിസ്ഥാനത്തു തുടരുമെന്ന സമീപനം ഭരണപക്ഷം സ്വീകരിക്കുന്നതു ശരിയല്ലെന്നാണ് സി ദിവാകരന്റെ അഭിപ്രായം. കമ്മ്യൂണിസ്റ്റുകളുടെ തകര്‍ച്ചയില്‍ ആഹ്ലാദിക്കുന്നതു നാശത്തിലേക്കുള്ള പോക്കാണെന്ന് സി ദിവാകരന്‍ ഭരണപക്ഷത്തെ ഓര്‍മിപ്പിച്ചു. നയമില്ലായ്മ മുഖമുദ്രയാക്കിയ ഭരണമെന്നാണ് മാത്യു ടി തോമസിന്റെ അഭിപ്രായം. അതിവേഗം താഴെ വീഴുന്നതിനു മുമ്പ് ബഹുദൂരം വെട്ടിപ്പിടിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് മാത്യു ടി തോമസ് പരിഹസിച്ചു. ഗവര്‍ണറുടെ 'യുദ്ധ'പ്രഖ്യാപനത്തിന് നന്ദിപറയാന്‍ കെ പി സി സി പ്രസിഡന്റിനെ നിയോഗിച്ചതിലാണ് എ കെ ശശീന്ദ്രന്റെ രോഷം.

ഭരണപക്ഷത്തിന്റെ  അപാരമായ തൊലിക്കട്ടിയെക്കുറിച്ചാണ് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പറയാനുണ്ടായിരുന്നത്. നടന്നുപോകുന്നവന്റെ തോളില്‍ കയറിയിരുന്ന് സ്വന്തം ഉയരത്തെക്കുറിച്ചു അഭിമാനിക്കുന്നവരെപ്പോലെയാണ് ഭരണപക്ഷമെന്ന് പരിഹസിച്ച പ്രതിപക്ഷനേതാവ് വര്‍ഷത്തിലൊരിക്കലേ ഓണം വരൂ എന്നു മനസ്സിലാക്കിയാണ് മുഖ്യമന്ത്രി ഓണത്തിന് ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന് പ്രഖ്യാപിച്ചതെന്ന പരിഹാസവും നടത്തി.

മൂന്നുദിവസമായി നടന്ന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രത്യേകിച്ചൊരു നയവും പറയാനുണ്ടായിരുന്നില്ല. എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന ദൗത്യമാണ് മന്ത്രിമാരും മുഖ്യമന്ത്രിയും പ്രധാനമായി നിര്‍വഹിച്ചത്. കോണ്‍ഗ്രസിന്റെ സ്ഥാനം ഇന്ത്യയുടെ ജനങ്ങളുടെ ഹൃദയത്തിലാണെന്ന 'വലിയ ഫലിത'വും ഉമ്മന്‍ചാണ്ടി സഭയില്‍ പറഞ്ഞു. നന്ദിപ്രമേയം സഭ വോട്ടിനിട്ട് പാസാക്കി.

വയനാട്ടിലെ ആദിവാസി കോളനികളില്‍ പടര്‍ന്നുപിടിക്കുന്ന കോളറ പ്രതിരോധിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി എ പ്രദീപ്കുമാര്‍ ശൂന്യവേളയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി. സര്‍ക്കാരിന്റെ പിടിപ്പുകേട് വെളിവാക്കുന്നതായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

കെ എസ് അരുണ്‍ janayugom 300611

1 comment:

  1. നയമില്ലായ്മയാണ് യു ഡി എഫ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തിയത് ഗവര്‍ണറുടെ നയപ്രഖ്യാപനം കേട്ടിട്ടാണ്. അതിന്മേല്‍ നടന്ന ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടി പ്രതിപക്ഷവിമര്‍ശനത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു.

    ReplyDelete