Monday, July 25, 2011

സൈന്യത്തിന് ട്രക്ക് വാങ്ങിയതില്‍ 750 കോടിയുടെ അഴിമതി

ന്യൂഡല്‍ഹി: കരസേനയ്ക്ക് ട്രക്കുകള്‍ വാങ്ങിയതില്‍ 750 കോടി രൂപയുടെ അഴിമതി. യുദ്ധോപകരണങ്ങളും മറ്റും കൊണ്ടുപോകുന്നതിനുള്ള പ്രത്യേക ട്രക്കുകള്‍ (ടട്ര ട്രക്ക്സ്) ഇടനിലക്കാരില്‍നിന്ന് വാങ്ങിയതിലാണ് പ്രതിരോധമന്ത്രാലയത്തിന്റെ അറിവോടെ വന്‍ അഴിമതി നടന്നത്. പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡാണ് (ബിഇഎംഎല്‍) കരസേനയ്ക്കുവേണ്ടി 5000 കോടിക്ക് ട്രക്കുകള്‍ വാങ്ങിയത്. കരാര്‍ തുകയുടെ 15 ശതമാനമാണ് കൈക്കൂലിയായി ബിഇഎംഎല്‍ ഉദ്യോഗസ്ഥര്‍ക്കും പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചത്. 14 വര്‍ഷമായി നടക്കുന്ന അഴിമതിയെക്കുറിച്ച് പ്രതിരോധമന്ത്രി ആന്റണിക്കും മറ്റും അറിവുണ്ടായിട്ടും നടപടിയുണ്ടായിട്ടില്ല. ഡിഎന്‍എ പത്രമാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്.

സൈനികാവശ്യത്തിന് സാധനങ്ങള്‍ വാങ്ങുന്നതിനുള്ള പ്രതിരോധമന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ ലംഘിച്ചാണ് ടട്ര ട്രക്കിടപാട് നടന്നത്. പ്രതിരോധമന്ത്രാലയചട്ടം അനുസരിച്ച് യഥാര്‍ഥ നിര്‍മാതാവില്‍നിന്ന് നേരിട്ടുമാത്രമേ സാധനങ്ങള്‍ വാങ്ങാവൂ. എന്നാല്‍ ,ടട്ര ട്രക്ക് നിര്‍മാതാക്കളായ സ്ലോവാക്യയിലെ ടട്ര സിപോക്സിന്റെ ഇടനിലക്കാര്‍ മാത്രമായ ലണ്ടനിലെ ടട്ര സിപോക്സ്(യുകെ) ലിമിറ്റഡില്‍നിന്നാണ് ബിഇഎംഎല്‍ ട്രക്ക് വാങ്ങിയത്. ജോസഫ് മായിസ്കിയെന്ന സ്ലോവാക്യക്കാരനാണ് ട്രക്ക് കമ്പനി ഉടമ. തട്ടിപ്പുകേസില്‍ സ്ലോവാക്യന്‍ കോടതി കയറേണ്ടിവന്ന ആളാണ് ജോസഫ്. ബിഇഎംഎല്ലിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വിആര്‍എസ് നടരാജനാണ് ഇടപാടിന്റെ പ്രധാന സൂത്രധാരന്‍ . കോയമ്പത്തൂര്‍ സ്വദേശിയായ നടരാജന്‍ ഈ പണംകൊണ്ട് കോയമ്പത്തൂരില്‍ ചാമ്പ്യന്‍ ടെക്സ്റ്റൈല്‍ ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമാണ് ഇത് നടത്തുന്നത്. നടരാജന്‍ നടത്തുന്ന ഇടപാടുകളില്‍ സംശയം പ്രകടിപ്പിച്ച് 2009 ഒക്ടോബറില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് പ്രതിരോധമന്ത്രി എ കെ ആന്റണിക്ക് കത്തയച്ചിരുന്നു. അന്വേഷണത്തിനുശേഷം മന്ത്രി എ കെ ആന്റണിയെ അറിയിച്ചതായി പ്രതിരോധമന്ത്രാലയത്തിലെ ഡയറക്ടര്‍ ഓഫ് സപ്ലൈയായ അശോക്കുമാര്‍ ഗുലാം നബിയുടെ പ്രൈവറ്റ് സെക്രട്ടറി കെ എസ് റാവുവിന് 2009 ഒക്ടോബര്‍ 22ന് മറുപടിക്കത്തും അയച്ചു. കത്തയച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. മിസൈലും മറ്റ് യുദ്ധോപകരണങ്ങളും വിഷമം പിടിച്ച മേഖലകളിലേക്ക് അനായാസം എത്തിക്കാന്‍ കഴിയുന്നതാണ് ടട്ര ട്രക്കുകള്‍ .

deshabhimani 250711

1 comment:

  1. കരസേനയ്ക്ക് ട്രക്കുകള്‍ വാങ്ങിയതില്‍ 750 കോടി രൂപയുടെ അഴിമതി. യുദ്ധോപകരണങ്ങളും മറ്റും കൊണ്ടുപോകുന്നതിനുള്ള പ്രത്യേക ട്രക്കുകള്‍ (ടട്ര ട്രക്ക്സ്) ഇടനിലക്കാരില്‍നിന്ന് വാങ്ങിയതിലാണ് പ്രതിരോധമന്ത്രാലയത്തിന്റെ അറിവോടെ വന്‍ അഴിമതി നടന്നത്. പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡാണ് (ബിഇഎംഎല്‍) കരസേനയ്ക്കുവേണ്ടി 5000 കോടിക്ക് ട്രക്കുകള്‍ വാങ്ങിയത്. കരാര്‍ തുകയുടെ 15 ശതമാനമാണ് കൈക്കൂലിയായി ബിഇഎംഎല്‍ ഉദ്യോഗസ്ഥര്‍ക്കും പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചത്. 14 വര്‍ഷമായി നടക്കുന്ന അഴിമതിയെക്കുറിച്ച് പ്രതിരോധമന്ത്രി ആന്റണിക്കും മറ്റും അറിവുണ്ടായിട്ടും നടപടിയുണ്ടായിട്ടില്ല. ഡിഎന്‍എ പത്രമാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്.

    ReplyDelete