Wednesday, July 27, 2011

നോര്‍വെ കൂട്ടക്കൊല: ബ്രീവിക് ഹിന്ദുത്വവാദികളെ സ്തുതിക്കുന്നു

ന്യൂഡല്‍ഹി: നോര്‍വെയില്‍ കഴിഞ്ഞ ആഴ്ച 76 പേരെ കൂട്ടക്കൊലചെയ്ത സംഭവത്തില്‍ പിടിയിലായ മുസ്ലിംവിരുദ്ധ ക്രിസ്ത്യന്‍ തീവ്രവാദി ആന്‍ഡേഴ്സ് ബെറിങ് ബ്രീവിക് ഇന്റര്‍നെറ്റിലിട്ടിരിക്കുന്ന പ്രകടനപത്രികയില്‍ ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ക്ക് സ്തുതി. മുസ്ലിങ്ങള്‍ക്കെതിരായ ആഗോള യുദ്ധത്തില്‍ പ്രധാന സഖ്യശക്തിയായാണ് ഹിന്ദുത്വവാദികളെ വിശേഷിപ്പിച്ചിരിക്കുന്നത്. 1518 പേജ് വരുന്ന പ്രകടനപത്രികയില്‍ 102 പേജ് ഇന്ത്യക്കും ഹിന്ദുത്വശക്തികള്‍ക്കുമായി നീക്കിവച്ചിരിക്കുകയാണ്.

മതനിരപേക്ഷപരമായ സര്‍ക്കാര്‍ നടപടികളെയെല്ലാം ഇന്ത്യയിലെ ഹിന്ദുത്വവാദികളെപ്പോലെ "സാംസ്കാരിക മാര്‍ക്സിസ്റ്റ്" സ്വാധീനത്തിലുള്ളവയായാണ് ബ്രീവിക് കാണുന്നത്. "ദ ജസ്റ്റീഷ്യാര്‍ നൈറ്റ്സ്" എന്ന ഭാവി സംഘടനയുടെ മാര്‍ഗരേഖയാണ് "2083: ഒരു യൂറോപ്യന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം" എന്ന പ്രകടനപത്രിക. തങ്ങള്‍ ഹിന്ദുത്വവാദികളെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കുന്ന ബ്രീവിക് മുസ്ലിങ്ങള്‍ക്കെതിരെ കലാപങ്ങളും ആക്രമണങ്ങളും നടത്തുന്ന ഹിന്ദുത്വസംഘടനകളെ വാഴ്ത്തുന്നുണ്ട്. എന്നാല്‍ , ഈ കലാപങ്ങള്‍ വിപരീത ഫലമുണ്ടാക്കുന്നതിനാല്‍ മുസ്ലിങ്ങളെ ആക്രമിക്കുന്നതിനു പകരം അവരെ സഹായിക്കുന്ന മറ്റുള്ളവരെ ആക്രമിക്കാനും സൈനിക കണ്ണികള്‍ ശക്തിപ്പെടുത്താനും അയാള്‍ ഹിന്ദുത്വവാദികളെ ഉപദേശിക്കുന്നു. ഇന്ത്യയിലെയും യൂറോപ്പിലെയും "ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍" പരസ്പരം അനുഭവങ്ങളില്‍നിന്ന് പഠിക്കണമെന്നും കഴിയുന്നത്ര സഹകരിക്കണമെന്നും ബ്രീവിക് നിര്‍ദേശിക്കുന്നു. ഇരുകൂട്ടരുടെയും ലക്ഷ്യങ്ങള്‍ ഏറെക്കുറെ സമാനമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രീവിക് ആര്‍എസ്എസിന്റെയും ബിജെപിയുടെയും വിഎച്ച്പിയുടെയും എബിവിപിയുടെയും മറ്റും വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ സമാന ചിന്താഗതിക്കാരെ നയിക്കുന്നുണ്ട്.

ഇന്ത്യയില്‍നിന്ന് എല്ലാ മുസ്ലിങ്ങളെയും നാടുകടത്തുന്നതിലും ഹിന്ദുത്വവാദികള്‍ക്ക് എല്ലാ സൈനിക സഹായവും ബ്രീവിക് വാഗ്ദാനംചെയ്യുന്നു. മുസ്ലിങ്ങളെ തുരത്തുന്നതിന് ഹിന്ദുത്വശക്തികളെ സഹായിക്കുന്നവര്‍ക്ക് "ലിബറേഷന്‍ ഓഫ് ഇന്ത്യ സര്‍വീസ് മെഡല്‍" നല്‍കും. ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കെതിരായ വാദങ്ങള്‍ ന്യായീകരിക്കാന്‍ ചില ചരിത്രകാരന്മാരുടെ വാക്കുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. മുസ്ലിങ്ങളെ യൂറോപ്പില്‍ ഇല്ലാതാക്കാന്‍ ഹിന്ദുത്വശക്തികളുടെ സഹകരണം അഭ്യര്‍ഥിക്കുന്ന ബ്രീവിക് മുസ്ലിങ്ങള്‍ ഇല്ലാതാകുന്ന കാലത്ത് ഹിന്ദുക്കള്‍ക്ക് യൂറോപ്പില്‍ ദാസ്യജോലികളാണ് വാഗ്ദാനം ചെയ്യുന്നത്. ഹിന്ദുക്കളടങ്ങുന്ന "ദാസ്യവര്‍ഗം" എന്ന വിഭാഗത്തെ സൃഷ്ടിക്കാന്‍ വിഭാവനചെയ്യുന്ന പ്രകടനപത്രികയില്‍ ഈ വേലക്കാര്‍ക്ക് നിശ്ചിതകാലം അവിടെ കരാറനുസരിച്ച് ജോലിചെയ്യാമെന്നും പറയുന്നു. ഹിന്ദുക്കള്‍ക്കു പുറമെ ജൂത, ബൗദ്ധ വര്‍ഗീയവാദികളെയും മുസ്ലിങ്ങള്‍ക്കെതിരെ ഒന്നിക്കാന്‍ ക്ഷണിക്കുന്നുണ്ട്.

കൂട്ടക്കൊലയ്ക്ക് ബിജെപി നേതാവിന്റെ പിന്തുണ

ന്യൂഡല്‍ഹി: നോര്‍വെയില്‍ 76 പേരെ കൂട്ടക്കൊല ചെയ്ത ആന്‍ഡേഴ്സ് ബെറിങ് ബ്രീവിക്കിന് ബിജെപി നേതാവിന്റെ പിന്തുണ. മുന്‍ പാര്‍ലമെന്റ് അംഗവും പ്രമുഖ ഹിന്ദുത്വവാദി എഴുത്തുകാരനുമായ ബി പി സിംഗാളാണ് ബ്രീവിക്കിന്റ മനുഷ്യത്വവിരുദ്ധമായ വാദങ്ങളെ നിര്‍ലോപം പിന്തുണയ്ക്കുന്നത്. ബ്രീവിക്കിന്റെ ലക്ഷ്യങ്ങളോട് യോജിക്കുന്നതായി പറയുന്ന സിംഗാള്‍ രാഷ്ട്രത്തിന്റെ ശ്രദ്ധയാകര്‍ഷിക്കണമെങ്കില്‍ തീര്‍ച്ചയായും തീവ്രമായും നാടകീയമായും വല്ലതും ചെയ്യേണ്ടിവരുമെന്നാണ് വാദിക്കുന്നത്. "ക്രിസ്ത്യന്‍ സയന്‍സ് മോണിട്ടറാണ്" ഹിന്ദുത്വവാദികള്‍ക്ക് ക്രിസ്ത്യന്‍ തീവ്രവാദികളുമായുള്ള ആശയ ഐക്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയും നോര്‍വെയും വിദേശികള്‍ക്കും വിദേശമതക്കാര്‍ക്കും (മുസ്ലിങ്ങള്‍ക്ക്) വോട്ടവകാശം നിഷേധിക്കണമെന്ന് സിംഗാള്‍ നിര്‍ദേശിക്കുന്നു. വോട്ടവകാശം പരിമിതപ്പെടുത്തേണ്ടതിനെ കുറിച്ച് ബ്രീവിക്കും വാചാലനാകുന്നുണ്ട്. ഇരുവരും മാധ്യമങ്ങളിലും സര്‍വകലാശാലകളിലുമുള്ള വിമര്‍ശകരെ കമ്യൂണിസ്റ്റുകാരായാണ് കാണുന്നത്.

യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുമാത്രമല്ല, ഇന്ത്യയും ഇസ്രയേലും ഓസ്ട്രേലിയയുമടക്കം മറ്റ് ചില രാജ്യങ്ങളില്‍ നിന്നും ബ്രീവിക് മുസ്ലിംവിരുദ്ധ പദ്ധതികള്‍ക്ക് കൂട്ടാളികളെ കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ശ്രമത്തില്‍ ഏതാണ്ട് 8000 സാംസ്കാരിക യാഥാസ്ഥിതികവാദികളുടെ ഇ മെയില്‍ വിലാസങ്ങള്‍ ശേഖരിച്ചതായാണ് ബ്രീവിക് പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നത്. ഇതില്‍ എത്ര ഇന്ത്യക്കാരുണ്ടെന്ന് വ്യക്തമല്ല.

deshabhimani news

1 comment:

  1. നോര്‍വെയില്‍ കഴിഞ്ഞ ആഴ്ച 76 പേരെ കൂട്ടക്കൊലചെയ്ത സംഭവത്തില്‍ പിടിയിലായ മുസ്ലിംവിരുദ്ധ ക്രിസ്ത്യന്‍ തീവ്രവാദി ആന്‍ഡേഴ്സ് ബെറിങ് ബ്രീവിക് ഇന്റര്‍നെറ്റിലിട്ടിരിക്കുന്ന പ്രകടനപത്രികയില്‍ ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ക്ക് സ്തുതി. മുസ്ലിങ്ങള്‍ക്കെതിരായ ആഗോള യുദ്ധത്തില്‍ പ്രധാന സഖ്യശക്തിയായാണ് ഹിന്ദുത്വവാദികളെ വിശേഷിപ്പിച്ചിരിക്കുന്നത്. 1518 പേജ് വരുന്ന പ്രകടനപത്രികയില്‍ 102 പേജ് ഇന്ത്യക്കും ഹിന്ദുത്വശക്തികള്‍ക്കുമായി നീക്കിവച്ചിരിക്കുകയാണ്.

    ReplyDelete