Wednesday, July 27, 2011

പലിശ ഉയര്‍ത്തി; ഓഹരി സൂചിക ഇടിഞ്ഞു

കൊച്ചി: റിസര്‍വ് ബാങ്ക് വീണ്ടും വാണിജ്യ ബാങ്കുകള്‍ക്ക് നേരെ വാള്‍ ഓങ്ങിയതോടെ ഓഹരി വിപണി ചീട്ടുകൊട്ടാരം കണക്കെ നിലം പതിച്ചു. നാണയപെരുപ്പം പിടിച്ചുനിര്‍ത്തുകയെന്ന ലക്ഷ്യതോടെ ആര്‍ ബി ഐ പലിശ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചതാണ് നിക്ഷേപകരെ ഓഹരി വിപണിയില്‍ നിന്ന് പിന്‍തിരിപ്പിച്ചത്. ബോംബെ സെന്‍സെക്‌സ് 353 പോയിന്റ് ഇടിഞ്ഞ് 18,518 ലും നിഫ്റ്റി 105 പോയിന്റെ് കുറഞ്ഞ് 5574 ലേയ്ക്കും താഴ്ന്നു.

18,899 പോയിന്റെില്‍ ഓപ്പണ്‍ ചെയ്ത  ബി എസ് ഇ ഇടപാടുകളുടെ ആദ്യ മണികൂറുകളില്‍ നേരിയ റേഞ്ചിലാണ് ചലിച്ചത്. ഇതിനിടയില്‍ റിസര്‍വ് ബാങ്കിന്റെ വായ്പാ അവലോകനം പുറത്തുന്നതോടെ വിപണി അക്ഷരാര്‍ഥത്തില്‍ ആടി ഉലഞ്ഞു. ആര്‍ ബി ഐ റിപോ, റിവേഴ്‌സ് റിേപാ നിരക്കുകള്‍ 50 ബേസിസ് പോയിന്റെ് ഉയര്‍ത്തികൊണ്ടുള്ള പ്രഖ്യാപനം പുറത്തുവന്നു. പലിശ നിരക്കിലുണ്ടായ വന്‍ വര്‍ധന ഓട്ടോമൊബൈല്‍, റിയല്‍ എസ്‌റ്റേറ്റ് വില്‍പനകളെ ബാധിക്കുമെന്ന തിരിച്ചറിവാണ് ഫണ്ടുകളെ ഈ വിഭാഗം ഓഹരികളില്‍ വില്‍പ്പനയ്ക്ക് പ്രേരിപിച്ചത്. ബാങ്ക് വിഭാഗം ഓഹരികളുടെ വിലയിലും കുറവ് സംഭവിച്ചു. മുന്‍ നിരയിലെ 30 ഓഹരികളില്‍ ഐ റ്റി ഓഹരിയായ റ്റി സി എസ് മാത്രമാണ് പിടിച്ചു നിന്നത്. റിലയന്‍സ് കമ്മ്യൂണികേഷന്‍സ് ഓഹരി വില അഞ്ചര ശതമാനം ഇടിഞ്ഞു. ഡി എല്‍ എഫ്, എം ആന്റ് എം, എല്‍ ആന്റ റ്റി, ഭെല്‍, ഐ സി ഐ സി ഐ ബാങ്ക്, എസ് ബി ഐ, എയര്‍ടെല്‍ ഓഹരികള്‍ക്ക് തിരിച്ചടിനേരിട്ടു.

ആര്‍ ബി ഐ ഒന്നര വര്‍ഷത്തിനിടയില്‍ പതിനൊന്നാം തവണയാണ് പലിശ നിരക്ക് ഉയര്‍ത്തുന്നത്. നാണയപ്പെരുപ്പം കടിഞ്ഞാണില്ലാത്ത കുതിര കണക്കെ പായുന്നതാണ് കേന്ദ്ര ബാങ്കിനെ ഇത്തരം ഒരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്. റിപോ നിരക്ക് 2008 നവംമ്പറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമായ എട്ട് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് ഏഴു ശതമാനത്തിലുമാണ്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശ നിരക്കാണ് റിപോ നിരക്ക്. അതേ സമയം ബാങ്കുകളുടെ അധിക പണം ആര്‍ ബി ഐ യില്‍ നിക്ഷേപിക്കുമ്പോള്‍ നല്‍ക്കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ. ജൂണില്‍ ഒമ്പത് ശതമാനത്തിന് മുകളില്‍  എത്തി നില്‍ക്കുന്ന നാണയപെരുപ്പം. ഈമാസം പത്തു ശതമാനത്തിലേയ്ക്ക് പ്രവേശിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു. ഡീസല്‍ വിലയിലുണ്ടായ വര്‍ധന തന്നെയാണ് ഇതിന് മുഖ്യ കാരണം. പുതിയ സാചര്യത്തില്‍ വായ്പ നിരക്കുകള്‍ ഉയരും. വാഹന വായ്പ, ഭവന വായ്പാ, വ്യക്തിഗത വായ്പാ തുടങ്ങിവയുടെ പലിശയില്‍ വീണ്ടും വര്‍ധന സംഭവിക്കുന്നതോടെ ഈ മേഖലയിലെ വളര്‍ച്ച മുരടിക്കാന്‍ ഇടയാക്കും.

janayugom 270711

1 comment:

  1. റിസര്‍വ് ബാങ്ക് വീണ്ടും വാണിജ്യ ബാങ്കുകള്‍ക്ക് നേരെ വാള്‍ ഓങ്ങിയതോടെ ഓഹരി വിപണി ചീട്ടുകൊട്ടാരം കണക്കെ നിലം പതിച്ചു. നാണയപെരുപ്പം പിടിച്ചുനിര്‍ത്തുകയെന്ന ലക്ഷ്യതോടെ ആര്‍ ബി ഐ പലിശ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചതാണ് നിക്ഷേപകരെ ഓഹരി വിപണിയില്‍ നിന്ന് പിന്‍തിരിപ്പിച്ചത്. ബോംബെ സെന്‍സെക്‌സ് 353 പോയിന്റ് ഇടിഞ്ഞ് 18,518 ലും നിഫ്റ്റി 105 പോയിന്റെ് കുറഞ്ഞ് 5574 ലേയ്ക്കും താഴ്ന്നു.

    ReplyDelete