Thursday, July 28, 2011

പി സി ജോര്‍ജിന്റേത് സര്‍ക്കാര്‍ നയമാണോ എന്ന് വ്യക്തമാക്കണം: സിപിഐ എം

പാലക്കാട്: കേരള കോണ്‍ഗ്രസ് നേതാവും നിയമസഭ ചീഫ്വിപ്പുമായ പി സി ജോര്‍ജ് നെല്ലിയാമ്പതിയിലെ അനധികൃത ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന സര്‍ക്കാര്‍ നയമണോ എന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ഉണ്ണി ആവശ്യപ്പെട്ടു. നെല്ലിയാമ്പതിയിലെ സ്വകാര്യതോട്ടം മുതലാളിമാരുടെ സല്‍ക്കാരത്തില്‍ പങ്കെടുത്തശേഷം തൊഴിലാളി സ്നേഹം പ്രകടമാക്കിയതിനു പിന്നിലെ യഥാര്‍ഥ ലക്ഷ്യം വെളിപ്പെടുത്താന്‍ തയ്യാറാവണം.

കഴിഞ്ഞമാസം വനം വകുപ്പ് ഏറ്റെടുത്ത മീരാഫ്ളോര്‍ എസ്റ്റേറ്റിലെ 117 തൊഴിലാളികള്‍ ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നു. ഇവിടത്തെ ആശുപത്രി അടച്ചുപൂട്ടിയതിനാല്‍ രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ കഴിയാതെ ദുരിതം അനുഭവിക്കുകയാണ്. ഇവരെ സന്ദര്‍ശിക്കാന്‍ ശ്രമിക്കാത്ത പി സി ജോര്‍ജ് മുതലാളിമാരുടെ സല്‍ക്കാരം സ്വീകരിച്ച് തൊഴിലാളി പ്രേമം പറയുന്നത് എന്തിനുവേണ്ടിയാണ്. സര്‍ക്കാര്‍ഭൂമി കൈയേറിയത് ഒഴിപ്പിക്കുകതന്നെ വേണം. അതേസമയം നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ തോട്ടമായി നിലനിര്‍ത്തണം. പാട്ടക്കാലാവധി കഴിയാത്തതും പട്ടയം ഉള്ളതുമായ ഭൂമിയില്‍ കൃഷി നടത്താന്‍ അനുവദിക്കണം. കൃഷിയുടെ മറവില്‍ റിസോര്‍ട്ട് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും തയ്യാറാകണം. റിസോര്‍ട്ട് വന്നാല്‍ തോട്ടം തൊഴിലാളികള്‍ക്ക് പണിയും കൂലിയുമുണ്ടാകില്ല. അതുകൊണ്ട് തന്നെ റിസോര്‍ട്ട് മാഫിയയെ സംരക്ഷിക്കാനുള്ള ഏത് ശ്രമവും സിപിഐ എം എതിര്‍ക്കും. നെല്ലിയാമ്പതിയില്‍ ഇനി ഏറ്റെടുക്കാനുള്ള തോട്ടങ്ങള്‍ വനവികസന കോര്‍പറേഷനെക്കൊണ്ട് ഏറ്റെടുപ്പിക്കണം. വനവികസന കോര്‍പറേഷനാണെങ്കില്‍ തൊഴിലാളികള്‍ക്ക് പണിയും കൂലിയും ലഭിക്കും. എന്നാല്‍ വനംവകുപ്പ് ഏറ്റെടുത്താല്‍ തോട്ടങ്ങളില്‍ പണിനടത്താനുള്ള തുക അനുവദിക്കുന്നത് വകുപ്പ് നിശ്ചയിക്കുന്ന കണ്‍വീനറുടെ പേരിലാണ്. ഇതില്‍ അഴിമതി നടക്കാന്‍ സാധ്യത ഏറെയാണ്. നെല്ലിയാമ്പതിയില്‍ കഷ്ടപ്പാട് അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ അനുവദിക്കണമെന്നും പി ഉണ്ണി ആവശ്യപ്പെട്ടു.

deshabhimani 280711

1 comment:

  1. കേരള കോണ്‍ഗ്രസ് നേതാവും നിയമസഭ ചീഫ്വിപ്പുമായ പി സി ജോര്‍ജ് നെല്ലിയാമ്പതിയിലെ അനധികൃത ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന സര്‍ക്കാര്‍ നയമണോ എന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ഉണ്ണി ആവശ്യപ്പെട്ടു. നെല്ലിയാമ്പതിയിലെ സ്വകാര്യതോട്ടം മുതലാളിമാരുടെ സല്‍ക്കാരത്തില്‍ പങ്കെടുത്തശേഷം തൊഴിലാളി സ്നേഹം പ്രകടമാക്കിയതിനു പിന്നിലെ യഥാര്‍ഥ ലക്ഷ്യം വെളിപ്പെടുത്താന്‍ തയ്യാറാവണം.

    ReplyDelete