Sunday, July 31, 2011

ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ മാണിയുടെ ധവളപത്രം

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഏതെങ്കിലും പ്രശ്നത്തെക്കുറിച്ചുള്ള വിവരമോ നിര്‍ദ്ദേശങ്ങളോ സമര്‍പ്പിക്കുന്ന ഔദ്യോഗികരേഖ എന്നാണ് ധവളപത്രത്തെ ഓക്സ്ഫഡ് നിഘണ്ടു നിര്‍വചിക്കുന്നത്. പാര്‍ലമന്റെ് സമര്‍പ്പിക്കുന്ന "ആഴത്തില്‍ വിശകലനം നടത്തുന്ന ഔദ്യോഗികരേഖ അല്ലെങ്കില്‍ ആധികാരികരേഖ" എന്ന് ബെസ്റ്റര്‍ നിഘണ്ടുവും പറയുന്നു. വെളളച്ചട്ടയോടുകൂടിയാണ് ആ രേഖ അവതരിപ്പിക്കുന്നത് എന്നതിനാല്‍ ധവളപത്രം എന്നായി അതിന്റെ വിളിപ്പേര്. ആ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ധനമന്ത്രി കെ എം മാണി കഴിഞ്ഞ ദിവസം കേരള നിയമസഭയില്‍ മേശപ്പുറത്തുവെച്ച രേഖയെ ശ്യാമപത്രം അഥവാ ബ്ലാക്ക്പേപ്പര്‍ എന്നു പറയേണ്ടി വരും. കാരണം അത് ആധികാരികമായി വിവരം നല്‍കുന്ന വസ്തുനിഷ്ഠരേഖയല്ല. വസ്തുതകളെ രാഷ്ട്രീയമായ സങ്കുചിത താല്‍പര്യങ്ങള്‍ക്കായി വളച്ചൊടിക്കുന്ന രേഖയാണ്. അതിന് ഒരു ഉദ്ദേശ്യമുണ്ട്. അഞ്ചുവര്‍ഷം പ്രശംസനീയമായവിധത്തില്‍ എല്ലാ രംഗങ്ങളിലും (വിശേഷിച്ച് ധനകാര്യ മാനേജ്‌മെന്റില്‍) ഭരണം നടത്തിയ എല്‍ഡിഎഫ് ഗവണ്‍മന്റൊണ് ഈയിടെ അധികാരം ഒഴിഞ്ഞത്. യുഡിഎഫിനാണെങ്കില്‍ സമ്പന്നരുടെ വിശേഷിച്ചും സാമൂഹ്യവിരുദ്ധ പ്രവണതകള്‍ ഉള്ളവരുടെ, താല്‍പര്യം സംരക്ഷിക്കുകയും പുതിയ ആനുകൂല്യങ്ങള്‍ അവര്‍ക്ക് അനുവദിക്കുകയും ചെയ്യുക എന്ന വ്യക്തമായ ലക്ഷ്യമുണ്ട്. ആ ലക്ഷ്യംവെച്ചു പ്രവര്‍ത്തിക്കുമ്പോള്‍ എല്‍ഡിഎഫ് ഗവണ്മെന്റ് നടപ്പാക്കിയ പല പരിഷ്കാരങ്ങളും വെട്ടിച്ചുരുക്കുകയോ വേണ്ടെന്നുവെയ്ക്കുകയോ ചെയ്യേണ്ടിവരും. പ്രഖ്യാപിച്ച പല കാര്യങ്ങളും വേണ്ടെന്നുവെയ്ക്കേണ്ടിവരും. അതിന്റെ സ്പഷ്ടമായ സൂചന കെ എം മാണി അവതരിപ്പിച്ച ബജറ്റിലുണ്ട്. ഇതിനു കാരണക്കാര്‍ എല്‍ഡിഎഫ് ഗവണ്‍മന്റൊണ് എന്ന് വരുത്തിതീര്‍ത്ത് തങ്ങള്‍ പ്രതീക്ഷിച്ച പല ആനുകൂല്യങ്ങളും നടപ്പാക്കപ്പെടാത്തതിനും "സംസ്ഥാനത്തെ വലിയ സാമ്പത്തിക ഞെരുക്കത്തില്‍ ആക്കിയതിനും" ഉത്തരവാദികള്‍ എല്‍ഡിഎഫാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കണം. അതിനായി തട്ടിപ്പടയ്ക്കപ്പെട്ടതാണ് ധവളപത്രമെന്ന രേഖ.

ഇത് ആദ്യമായല്ല യുഡിഎഫ് ഈ അഭ്യാസം നടത്തുന്നത്. പത്തുവര്‍ഷംമുമ്പ് എ കെ ആന്‍റണി മുഖ്യമന്ത്രി ആയപ്പോഴും ഈ അഭ്യാസം നടത്തപ്പെട്ടു. അന്ന് അവതരിപ്പിക്കപ്പെട്ട ധവളപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശികയാക്കുകയും സര്‍ക്കാര്‍ ജീവനക്കാരുടെ പല അവകാശങ്ങളും വെട്ടിക്കുറയ്ക്കുകയോ നിഷേധിക്കുകയോ ചെയ്യുകയും ജനക്ഷേമകരമായ പല വികസന പ്രവര്‍ത്തനങ്ങളും മരവിപ്പിക്കുകയും അധികാരവികേന്ദ്രീകരണത്തെ നോക്കുകുത്തിയാക്കുകയും ചെയ്തത്. മാത്രമല്ല, സര്‍ക്കാരിനു വരുമാനമുണ്ടാക്കാനും സംസ്ഥാനത്തിന്റെ ഊര്‍ജിത വികസനത്തിനുമെന്നപേരില്‍ സ്വകാര്യമേഖലയ്ക്കു പൊതുമുതല്‍ കുറഞ്ഞവിലയ്ക്കു കൈമാറുകയും മറ്റുതരത്തിലും പൊതുമുതല്‍ അപഹരിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്തു. എന്നിട്ടും യുഡിഎഫ് ഭരണത്തിന്‍കീഴില്‍ ട്രഷറി അടച്ചുപൂട്ടാത്ത ദിവസങ്ങള്‍ കുറവ്. ജനങ്ങളുടെ നീറുന്ന ഒരു പ്രശ്നത്തിനും പരിഹാരമുണ്ടായില്ല. ഇനിയും ഈ സ്ഥിതിയിലേക്ക് കേരളത്തെ വലിച്ചിഴയ്ക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

ഭൂ കേന്ദ്രീകരണത്തെ തിരിച്ചുകൊണ്ടുവരുന്ന തരത്തില്‍ ഭൂപരിഷ്കരണം വേണമെന്ന് ധനമന്ത്രി ബജറ്റില്‍ നിര്‍ദ്ദേശിക്കാനും അതിനെ ചില കോണ്‍ഗ്രസ് മന്ത്രിമാരും. എംഎല്‍എമാരും എതിര്‍ത്തപ്പോള്‍ അത് മാണിയുടെ മാത്രം അജണ്ടയല്ല എന്ന്മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിക്കാനും കാരണം അതാണ്. അതിന് സൈദ്ധാന്തിക ന്യായീകരണം നല്‍കാനാണ് ധവളപത്രം ഇറക്കിയത്. എന്നാല്‍ , ഈ ധവളപത്രം വസ്തുതകള്‍ സത്യസന്ധമായി അവതരിപ്പിച്ചല്ല, യുഡിഎഫിന്റെ വിമര്‍ശനങ്ങള്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. ധനമന്ത്രി മാണിയുടെ ധവളപത്രത്തിലെ ഒരു പ്രധാന വാദം കഴിഞ്ഞ യുഡിഎഫ് ഗവണ്മെന്റിന്റെ അഞ്ചു വര്‍ഷങ്ങളില്‍ വലിയ പുരോഗതി ഉണ്ടായി എന്നും പിന്നെ വന്ന എല്‍ഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് പിന്നോട്ടുപോക്കുണ്ടായി എന്നുമാണ്. യഥാര്‍ത്ഥ കണക്കുകള്‍വെച്ച് ഇത് സമര്‍ഥിക്കാനാവില്ല. അതിനാല്‍ കള്ളക്കണക്കുണ്ടാക്കി അവതരിപ്പിച്ചിരിക്കയാണ്. ഒന്നാമത്, താരതമ്യംചെയ്യുമ്പോള്‍ യുഡിഎഫ് ഗവണ്‍മന്റെിന്റെ 2001-06 കാലവും എല്‍ഡിഎഫ് ഗവണ്മെന്റിന്റെ 2006-11 കാലവും തമ്മിലാണ് താരതമ്യം ചെയ്യേണ്ടിയിരുന്നത്. അതിനുപകരം മുന്‍ എല്‍ഡിഎഫ് ഗവണ്‍മന്റെിന്റെ അവസാനവര്‍ഷമായ 2000-01 മുതല്‍ 2004-05 വരെയുള്ള കാലവും യുഡിഎഫ് ഗവണ്‍മന്റെിന്റെ 2004-05 മുതല്‍ എല്‍ഡിഎഫിന്റെ 2009-10 വരെയുള്ള കാലവും തമ്മിലാണ് താരതമ്യം. അതിന്റെ അടിസ്ഥാനത്തില്‍ ധവളപത്രം പറയുന്നത് യുഡിഎഫ് ഭരണകാലത്ത് വന്‍ പുരോഗതിയും എല്‍ഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് വികസന മുരടിപ്പുമാണ് ഉണ്ടായത് എന്നത്രെ. ഇതിനായി അവര്‍ ചെയ്തത് 1999-2000 വര്‍ഷത്തെയും പിന്നീട് 2004-05 വര്‍ഷത്തെയും അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ കൂട്ടിക്കുഴച്ച് സംസ്ഥാനത്തിന്റെ ആഭ്യന്തരോല്‍പാദനത്തിന്റെ കാര്യത്തില്‍ യുഡിഎഫ് ഭരണകാലത്ത് 23 ശതമാനംവരെ ഗണ്യമായ വര്‍ദ്ധന ഉണ്ടായി എന്നും എല്‍ഡിഎഫ് ഭരണകാലത്ത് അത് ഇടിഞ്ഞു എന്നും ചിത്രീകരിക്കലാണ്. യാഥാര്‍ത്ഥ്യമെന്താണ്?

യുഡിഎഫ് ഭരണകാലമായ 2001-06 കാലത്ത് ആഭ്യന്തര ഉല്‍പാദനത്തിലെ വാര്‍ഷിക വര്‍ദ്ധന 7.2 മുതല്‍ 14.7 ശതമാനംവരെ ആയിരുന്നു. ശരാശരി 11.8 ശതമാനം. എല്‍ഡിഎഫ് ഭരണകാലത്ത് അത് 12.4 ശതമാനം മുതല്‍ 14.6 ശതമാനംവരെയായി വര്‍ദ്ധിച്ചു. ശരാശരി 13. 9 ശതമാനം. ഇത് നേരെ തലതിരിച്ച് അവതരിപ്പിക്കാനായി ധനമന്ത്രി സര്‍ക്കാരിന്റെ ഔദ്യോഗികരേഖ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി കീഴ്മേല്‍ മറിച്ചു. യുഡിഎഫും സ്പീക്കറുമൊന്നും ഇതുസംബന്ധമായ വസ്തുതകള്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ എല്‍ഡിഎഫിനെ അനുവദിച്ചുമില്ല. അവരുടെ ജനാധിപത്യ ബോധമോ നീതിബോധമോ ഒന്നും അതിന് അവരെ അനുവദിച്ചില്ല. കൃഷി അനുബന്ധ മേഖലകള്‍ സംസ്ഥാനത്തിന്റെ ആഭ്യന്തരോല്‍പാദനത്തില്‍ വഹിക്കുന്ന പങ്ക് എല്‍ഡിഎഫ് ഭരണകാലത്ത് കുറഞ്ഞു എന്ന് കെ എം മാണി പറയുന്നു. കേരളത്തില്‍ കുറച്ചുകാലമായി കൃഷിയും മറ്റും സംസ്ഥാന ആഭ്യന്തരോല്‍പാദനത്തില്‍ വഹിക്കുന്ന പങ്ക് ഇടിഞ്ഞുവരികയാണ്. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലമടക്കം കഴിഞ്ഞ കുറച്ചുകാലമായി ഇതാണ് സ്ഥിതി. മാണിയുടെ ധവളപത്രത്തില്‍ ഇത് അടുത്തകാലത്തുണ്ടായ പ്രവണതയായാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് യഥാര്‍ത്ഥത്തില്‍ ഇത് വര്‍ധിക്കാന്‍ തുടങ്ങിയിരുന്നു. മറ്റ് മേഖലകളെക്കുറിച്ചും ഇതേ അഭിപ്രായമാണ് ധവളപത്രത്തില്‍ പ്രകടിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ , അവയിലെല്ലാം യുഡിഎഫ് ഭരണകാലത്തെ അപേക്ഷിച്ച് എല്‍ഡിഎഫ് ഭരണകാലത്ത് പറയത്തക്ക പുരോഗതിയുണ്ടായി എന്നതാണ് വസ്തുത. സംസ്ഥാനത്തിന്റെ വരുമാന (റവന്യു) ത്തില്‍ നികുതി, നികുതി ഇതര, കേന്ദ്ര വിഹിത ഇനങ്ങളാണ് ഉള്ളത്. ഇവയുടെ തോതുകള്‍ യുഡിഎഫ്, എല്‍ഡിഎഫ് ഭരണകാലങ്ങളില്‍ ഏതാണ്ട് തുല്യമായിരുന്നു. അവ തമ്മില്‍ പറയത്തക്ക വ്യത്യാസം ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കാനുള്ള ധവളപത്രത്തിലെ ശ്രമം ഒട്ടും വസ്തുതാപരമല്ല. എന്നാല്‍ , ഇവയിലെ വര്‍ദ്ധനയുടെ കാര്യത്തില്‍ യുഡിഎഫ് എല്‍ഡിഎഫ് ഭരണകാലങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. യുഡിഎഫ് ഭരണത്തിന്റെ അവസാനവര്‍ഷം 9779 കോടി രൂപയായിരുന്ന നികുതി വരുമാനം 2010-11ല്‍ 22,000 കോടിയിലേറെയായിരിക്കുമെന്നാണ് മതിപ്പ് കണക്ക്. യുഡിഎഫ് ഭരണകാലത്ത് പ്രതിവര്‍ഷം 14.3 ശതമാനം വീതമാണ് നികുതി വരുമാനം വര്‍ദ്ധിച്ചതെങ്കില്‍ എല്‍ഡിഎഫ് ഭരണകാലത്ത് 17.6 ശതമാനമായി ഉയര്‍ന്നു.

2010 11ല്‍ അത് 24.38 ശതമാനമായി വര്‍ധിച്ചു. നികുതി ഇതര വരുമാനത്തില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന തോതിലുള്ള വര്‍ദ്ധന ഉണ്ടായി. നികുതി വരുമാന വര്‍ദ്ധനയ്ക്ക് കാരണം വാറ്റ് (മൂല്യവര്‍ദ്ധിത നികുതി) നടപ്പാക്കിയതുമൂലമുണ്ടായ വര്‍ധന ആണെന്നുപറഞ്ഞ് ധനമന്ത്രി അതിന്റെ പ്രാധാന്യം കുറച്ചു കാണിക്കുന്നു. ഇതിനൊരു കാരണമുണ്ട്. നികുതി-നികുതി ഇതര വരുമാനം ഇനിയും വര്‍ദ്ധിപ്പിക്കാന്‍ ഏറെ സാധ്യതയുണ്ടെന്ന് നികുതി വെട്ടിപ്പിന്റെയും കൂടുതല്‍ കാര്യക്ഷമമായ നികുതി വിവര സമാഹരണത്തിന്റെയും ഉദാഹരണങ്ങള്‍ കാട്ടി ഡോ. തോമസ് ഐസക് പറഞ്ഞിരുന്നു. നികുതി വെട്ടിപ്പുകാരെ സഹായിക്കലാണ് യുഡിഎഫ് സര്‍ക്കാരിന്റെ ജന്മസാഫല്യം. അതിന് ആവശ്യമായ കളമൊരുക്കല്‍ ധവളപത്രത്തിന്റെ ലക്ഷ്യമാണെന്നും തോന്നും ഇക്കാര്യം സംബന്ധിച്ച ധനമന്ത്രിയുടെ വാദമുഖങ്ങള്‍ കണ്ടാല്‍ . മൂലധനച്ചെലവ് ഭാവിയിലേക്കുള്ള മുടക്കുമുതലാണ്. അത് എല്‍ഡിഎഫ് ഭരണകാലത്ത് ഗണ്യമായി വര്‍ദ്ധിച്ചിരുന്നു. അതു സംബന്ധിച്ച് ധനമന്ത്രി ഉയര്‍ത്തുന്ന തര്‍ക്കം നിരര്‍ഥകമാണ്. കേരളത്തിന്റെ കടം വര്‍ധിച്ചു, കടക്കെണിയിലാണ് എന്നൊക്കെയുള്ള അദ്ദേഹത്തിന്റെ വാദം ബാലിശമായതുകൊണ്ടാകാം, അത് സംബന്ധമായി ധവളപത്രത്തില്‍ ഏറെ പ്രതിപാദിച്ചിരിക്കുന്നത്. റവന്യുവരുമാനവും ചെലവും കൂടി. സംസ്ഥാനത്തിന്റെ ആഭ്യന്തരോല്‍പാദനവും വര്‍ദ്ധിച്ചു. അതിന്റെ ശതമാനമായി റവന്യു വരുമാനവും ചെലവും റവന്യു കമ്മിയും ധനക്കമ്മിയും കണക്കാക്കുമ്പോള്‍ എല്‍ഡിഎഫ് ഭരണകാലത്ത് കമ്മികള്‍ തുടര്‍ച്ചയായി കുറഞ്ഞുവരുന്നതുകാണാം. മാത്രമല്ല, കേന്ദ്രഗവണ്‍മന്റെ് നിശ്ചയിച്ച പരിധിക്കുള്ളിലാണ് ഈ കമ്മികള്‍ . ഇവിടെ ഒരു ചോദ്യം പ്രസക്തമായി ഉയരുന്നു. എന്തായിരിക്കണം ഗവണ്‍മന്റെിന്റെ ലക്ഷ്യം? കടം കുറയ്ക്കലോ ഇല്ലാതാക്കലോ ആണോ? അതോ കടം ഒരു പരിധിക്കുള്ളില്‍ നിര്‍ത്തി സംസ്ഥാനത്തിന്റെ സമഗ്രവികസനം കൈവരിക്കലോ? യുഡിഎഫ് കടം കുറയ്ക്കണം എന്നു വാദിക്കുന്നു. എന്നാല്‍ അവരുടെ ഭരണകാലത്ത് നികുതിവരുമാനവും ചെലവും കുറയ്ക്കാനായിരുന്നു നീക്കം. നികുതി പിരിക്കുന്നത് കുറയ്ക്കുന്നത് വന്‍ പണക്കാരെ സഹായിക്കാന്‍ . അതിന്റെപേരില്‍ ചെലവ് കുറയ്ക്കുന്നു. അപ്പോള്‍തന്നെ വന്‍കിടക്കാര്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഫലമോ? ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെ പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ , ഇടത്തരക്കാര്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ മുതലായവ വെട്ടിക്കുറയ്ക്കപ്പെടുന്നു. അതിനുപുറമെയാണ് അഴിമതി, നികുതിവെട്ടിപ്പ്, കള്ളപ്പണം ഇവയുടെ സൈ്വരവിഹാരം. മറിച്ച്, എല്‍ഡിഎഫ് ഗവണ്‍മന്റെ് നികുതി - നികുതി ഇതര വരുമാനങ്ങള്‍ ഊര്‍ജ്ജിതമായി പിരിക്കുന്നു; കേന്ദ്രവിഹിതം ചോദിച്ചുവാങ്ങുന്നു, അതിനുപുറമെ വാങ്ങാവുന്ന പരിധിക്കുള്ളില്‍ കടവും വാങ്ങുന്നു. ഇവ ഉപയോഗിച്ച് എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള സമഗ്രവികസന പരിപാടി നടപ്പാക്കുന്നു. ഇത് ചെയ്യാനുള്ള മനസ്സില്ലായ്മയാണ് ധനമന്ത്രിയുടെ ധവളപത്രത്തില്‍ ഓളംവെട്ടുന്നത്.

എല്‍ഡിഎഫ് ഗവണ്മെന്റ് കടംവാങ്ങി ചെലവഴിക്കാതെ ട്രഷറിയില്‍ ഇടുന്നു എന്ന ആരോപണമുണ്ട് അതില്‍ . എന്താണ് വസ്തുത? കേന്ദ്ര ഗവണ്‍മന്റെ് കടം വാങ്ങാന്‍ സംസ്ഥാനങ്ങളെ ധനവര്‍ഷത്തിന്റെ ആദ്യമാസങ്ങളി (ഏപ്രില്‍ , ആഗസ്റ്റ്)ലാണ് അനുവദിക്കുക. കേരളത്തിലെ കാലാവസ്ഥയുടെയും മറ്റും പ്രത്യേകതയില്‍ ഏത് ഗവണ്മെന്റിന്റെ കാലത്തും വികസനച്ചെലവ് പ്രധാനമായി ഡിസംബറിനുശേഷമാണുണ്ടാവുക. അപ്പോഴേക്ക് കടംവാങ്ങി സൂക്ഷിക്കണം, വികസന കാര്യങ്ങളില്‍ പ്രതിബദ്ധതയുള്ള ഗവണ്മെന്റ്. റോഡ്, കെട്ടിടം ആദിയായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പലപ്പോഴും നടക്കാറില്ല കേരളത്തില്‍ . അതിനാല്‍ , ധനമന്ത്രി പറയുന്നതുപോലെ മാര്‍ച്ച് 31ന് നാലായിരത്തോളം കോടി രൂപ ട്രഷറിയില്‍ മിച്ചമുണ്ട്. അത് അടുത്ത സാമ്പത്തികവര്‍ഷത്തിന്റെ പല മാസങ്ങളിലായി ചെലവഴിക്കപ്പെടും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ട്രഷറി ചെലവ് നോക്കിയാല്‍ ഇത് വ്യക്തമാണ്. ഇതിന്റെപേരില്‍ എല്‍ഡിഎഫ് ഗവണ്മെന്റിനെ കുറ്റപ്പെടുത്തുന്നത്, എല്‍ഡിഎഫ് നടപ്പാക്കിയതോതിലുള്ള വികസന പ്രവര്‍ത്തനം ഇനി നടപ്പാക്കാതിരിക്കാനാണ്. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ബജറ്റില്‍ തുക വകകൊള്ളിക്കാതെ 10,000 കോടി രൂപയുടെ പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തി എന്നാണ് കെ എം മാണിയുടെ വിമര്‍ശനം. പിന്നീട് അതേക്കുറിച്ച് എല്‍ഡിഎഫിന്റെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അതില്‍ പകുതി തുക അങ്ങനെയാണെന്നായി മാണിയുടെ വിമര്‍ശനം ചുരുങ്ങി. റോഡുകള്‍ , പാലങ്ങള്‍ , സര്‍ക്കാര്‍ മന്ദിരങ്ങള്‍ എന്നിവ വേണമെന്ന ആവശ്യം എല്ലാം എംഎല്‍എമാരും മറ്റ് ഉത്തരവാദപ്പെട്ടവരും ഉന്നയിക്കുന്നു. അതിന് പദ്ധതി തയ്യാറാക്കി അംഗീകാരം കൊടുത്താല്‍ അവയ്ക്കു സ്ഥലം കണ്ടെത്തല്‍ മുതല്‍ക്കുള്ള പ്രവര്‍ത്തനം ആരംഭിക്കും. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളില്‍ അങ്ങനെ ചെയ്തതുമൂലം മുമ്പൊരിക്കലും ഇല്ലാത്തത്ര വികസന പ്രവര്‍ത്തനം മണ്ഡലങ്ങളില്‍ നടന്നതായി എംഎല്‍എമാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ചില പദ്ധതികള്‍ രണ്ടോ മൂന്നോ അതില്‍ കൂടുതലോ വര്‍ഷം എടുത്തേക്കാം. പൂര്‍ത്തിയായവയുടെ പണം ബജറ്റില്‍ കൊള്ളിച്ച തുകയില്‍നിന്നു കൊടുക്കാം. ഇത് പദ്ധതി പ്രവര്‍ത്തനത്തിന് ഊക്കും വേഗവും വര്‍ദ്ധിപ്പിച്ചതായാണ് അനുഭവം. മറിച്ച്, സാമ്പത്തിക അച്ചടക്കത്തിന്റെപേരില്‍ മുമ്പ് ചെയ്തിരുന്നതുപോലെ ബജറ്റില്‍ കൊള്ളിച്ച തുകയ്ക്കുമാത്രം പദ്ധതികള്‍ അനുവദിച്ചാല്‍ അവ പലതും നടപ്പാക്കാത്തതുമൂലം പദ്ധതിച്ചെലവ് ഗണ്യമായി കുറയും. പദ്ധതി പ്രവര്‍ത്തനവും അതുകൊണ്ട് ജനങ്ങള്‍ക്കുള്ള പ്രയോജനവും വര്‍ദ്ധിപ്പിക്കാന്‍ എല്‍ഡിഎഫ് ഗവണ്‍മന്റെ് നടപ്പാക്കിയ രീതിയാണ് സ്വാഗതാര്‍ഹമെന്ന് സകല എംഎല്‍എമാരും ജനങ്ങളും സമ്മതിക്കും. ധനമന്ത്രി മാണിയുടെ വാദം കേരളത്തിലെ പദ്ധതി പ്രവര്‍ത്തനത്തെ പുറകോട്ടടിപ്പിക്കാന്‍ മാത്രമെ ഉതകൂ. ചുരുക്കത്തില്‍ എല്‍ഡിഎഫ് ഗവണ്‍മന്റെിന്റെ ധനകാര്യ മാനേജ്മന്റെിനെക്കുറിച്ച് യുഡിഎഫ് സര്‍ക്കാര്‍ ഉന്നയിച്ച വിമര്‍ശനം വികസന പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കാനോ അതിന്റെ വേഗം വര്‍ദ്ധിപ്പിക്കാനോ അല്ല ഉപകരിക്കുക. അതിന്റെ ഗതിവേഗം കുറയ്ക്കാനാണ്. അത്തരമൊരു സന്ദേശമായിരിക്കും അത് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുക. അതോടൊപ്പം ബജറ്റില്‍ ഭൂപരിഷ്കരണ നിയമത്തില്‍ ഭേദഗതിവരുത്തി ഭൂ കേന്ദ്രീകരണത്തിനു വഴിതുറക്കണമെന്ന വാദം കൂടി ചേര്‍ത്തുവെയ്ക്കുമ്പോള്‍ കാര്യം സ്പഷ്ടമാകുന്നു. ഇത് നവലിബറല്‍ അജണ്ടയാണ് . ജനങ്ങള്‍ക്കുവേണ്ടിയുള്ള വികസനങ്ങള്‍ വെട്ടിച്ചുരുക്കുക. സമ്പന്നര്‍ക്കുവേണ്ടിയുള്ളവയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക.

എല്‍ഡിഎഫ് ഗവണ്‍മന്റെിന്റെ റവന്യൂ ചെലവുമായി ബന്ധപ്പെട്ട് മറ്റൊരു വിമര്‍ശനം ധനമന്ത്രി ഉന്നയിച്ചിട്ടുണ്ട്. അത് തന്നാണ്ട് റവന്യൂവില്‍നിന്നുള്ള നീക്കിയിരിപ്പ്  സംബന്ധിച്ചുള്ളതാണ്. ഇത് എല്‍ഡിഎഫ് ഗവണ്‍മന്റെിന്റെ കാലത്ത് അനിയന്ത്രിതമായി വര്‍ദ്ധിച്ചു എന്നാണ് വിമര്‍ശനം. എന്നാല്‍ ഇതിനു കാരണമായത് രവീന്ദ്രന്‍നായര്‍ കമ്മീഷന്‍ , സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്‍റിന് പദ്ധതിയിതര ബിസിആറില്‍പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി. അത് ബാധകമായത് എല്‍ഡിഎഫ് ഗവണ്‍മന്റെ് നിലവില്‍ വന്ന ശേഷമാണ്, 2006-07 മുതലാണ് ബിസിആറില്‍ തുക ഗണ്യമായി വര്‍ദ്ധിക്കാനിടയായത്. ഇത് വാസ്തവത്തില്‍ നീക്കുപോക്കു മാത്രമായിട്ടാണ് രവീന്ദ്രന്‍നായര്‍ കമ്മീഷന്‍ കണ്ടിരുന്നത്. അതിനെ ധവളപത്രത്തില്‍ എല്‍ഡിഎഫ് ഗവണ്‍മന്റെിനെതിരായ ഒരു വിമര്‍ശനമായി ഉന്നയിച്ചത് സാമ്പത്തിക ശാസ്ത്രത്തിന്റെ ഹരിശ്രീ അറിയാത്തതുകൊണ്ടാണ്; അന്ധമായ രാഷ്ട്രീയ വിദ്വേഷംകൊണ്ടാണ്. നിയമസഭയില്‍ ഈ പ്രശ്നം വേണ്ടത്ര ചര്‍ച്ചചെയ്യാന്‍ ഭരണപക്ഷവും സ്പീക്കറും കൂടി അനുമതി നല്‍കിയില്ല. നാട്ടിലാകെ ഇത് ചര്‍ച്ചാവിഷയമാക്കേണ്ടത് എല്‍ഡിഎഫിന്റെ മാത്രമല്ല, സംസ്ഥാനത്തിന്റെ സമഗ്രവികസനം ആഗ്രഹിക്കുന്നവരുടെ മുഴുവന്‍ ചുമതലയാണ്. ഏതുസമയവും വീഴാവുന്നതാണ് ഈ ഗവണ്‍മന്റെ് എന്ന് ജൂലൈ 20ലെ നിയമസഭാ നടപടികള്‍ വ്യക്തമാക്കി. ഇങ്ങനെയൊരു അസ്ഥിര ഗവണ്‍മന്റെിന് സംസ്ഥാനത്തിന്റെ വികസന അജണ്ട കീഴ്മേല്‍ മറിക്കാന്‍ അവകാശമോ അധികാരമോ ഇല്ല എന്ന് ജനങ്ങള്‍ ദൃഢമായി പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.

സി പി നാരായണന്‍ chintha 290711

1 comment:

  1. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഏതെങ്കിലും പ്രശ്നത്തെക്കുറിച്ചുള്ള വിവരമോ നിര്‍ദ്ദേശങ്ങളോ സമര്‍പ്പിക്കുന്ന ഔദ്യോഗികരേഖ എന്നാണ് ധവളപത്രത്തെ ഓക്സ്ഫഡ് നിഘണ്ടു നിര്‍വചിക്കുന്നത്. പാര്‍ലമന്റെ് സമര്‍പ്പിക്കുന്ന "ആഴത്തില്‍ വിശകലനം നടത്തുന്ന ഔദ്യോഗികരേഖ അല്ലെങ്കില്‍ ആധികാരികരേഖ" എന്ന് ബെസ്റ്റര്‍ നിഘണ്ടുവും പറയുന്നു. വെളളച്ചട്ടയോടുകൂടിയാണ് ആ രേഖ അവതരിപ്പിക്കുന്നത് എന്നതിനാല്‍ ധവളപത്രം എന്നായി അതിന്റെ വിളിപ്പേര്. ആ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ധനമന്ത്രി കെ എം മാണി കഴിഞ്ഞ ദിവസം കേരള നിയമസഭയില്‍ മേശപ്പുറത്തുവെച്ച രേഖയെ ശ്യാമപത്രം അഥവാ ബ്ലാക്ക്പേപ്പര്‍ എന്നു പറയേണ്ടി വരും.

    ReplyDelete