Friday, July 29, 2011

വിദ്യാഭ്യാസ വായ്പ ഇനി അടുത്തുള്ള ബാങ്കില്‍ നിന്നുമാത്രം

ആലപ്പുഴ: വിദ്യാഭ്യാസ വായ്പ ഇനി വീടിനടുത്തുള്ള ബാങ്ക് ശാഖയില്‍ നിന്നുമാത്രം. ജൂണ്‍ 20ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനതല ബാങ്കിങ് അവലോകനയോഗത്തിലാണ് വിദ്യാഭ്യാസ വായ്പാ പദ്ധതി തന്നെ അട്ടിമറിക്കുന്ന ഈ തീരുമാനം. ഇതുപ്രകാരമുള്ള സര്‍ക്കുലര്‍ വിവിധ ബാങ്ക് ശാഖകളില്‍ എത്തിതുടങ്ങി. നഗരങ്ങളില്‍ , അപേക്ഷകന്‍ താമസിക്കുന്ന തദ്ദേശഭരണ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന ബാങ്കുകളില്‍ മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. ഗ്രാമങ്ങളില്‍ ഒന്നോ രണ്ടോ വാര്‍ഡുകളിലുള്ളവര്‍ക്ക് വായ്പ നല്‍കാന്‍ ചുമതലപ്പെട്ട ശാഖ ഏതെന്ന് നിശ്ചയിച്ചിട്ടുണ്ട്. ആ ശാഖയിലേ ഇനി അപേക്ഷ സ്വീകരിക്കൂ. വോട്ടര്‍ പട്ടികയിലെ വിലാസം അടിസ്ഥാനമാക്കിയാണ് ശാഖ നിശ്ചയിക്കുക. ഇതോടെ മുമ്പ് ഇടപാടുകള്‍ നടത്തിയിരുന്ന ബാങ്കില്‍നിന്നുപോലും ഇടപാടുകാര്‍ക്ക് വായ്പ ലഭിക്കാത്ത സാഹചര്യമുണ്ടാകും.

പുതുതലമുറ ബാങ്കുകളടക്കമുള്ള ബാങ്കുകളെ ഉള്‍പ്പെടുത്തിയാണ് പട്ടിക. ചില പ്രദേശങ്ങളിലുള്ളവര്‍ക്ക് ഉയര്‍ന്ന പലിശക്ക് ഇത്തരം ബാങ്കുകള്‍ നല്‍കുന്ന വായ്പയേ എടുക്കാന്‍ കഴിയൂ എന്ന സ്ഥിതിയും വരും. വായ്പ നല്‍കുന്നത് അതാത് ബാങ്കുകളുടെ വിവേചനാധികാരത്തില്‍പ്പെടുന്ന കാര്യമായതിനാല്‍ വായ്പ കിട്ടാത്ത അവസ്ഥയുണ്ടാകും. വായ്പ കിട്ടാന്‍ മറ്റ് ബാങ്കുകളെ സമീപിക്കാനുള്ള അവസരം പുതിയ വ്യവസ്ഥപ്രകാരം ഇല്ലാതാകുകയും ചെയ്യും. ഈ മാറ്റം ദേശസാല്‍കൃത ബാങ്കുകളുടെ സേവനം കൂടുതല്‍പേര്‍ക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയും ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതുതലമുറ ബാങ്കുകള്‍ക്കും മറ്റ് സ്വകാര്യബാങ്കുകള്‍ക്കുമാകും തീരുമാനം ഗുണം ചെയ്യുകയെന്ന് വിലയിരുത്തപ്പെടുന്നു. ദേശസാല്‍കൃത ബാങ്കുകളില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് പലിശ നിരക്ക് 12.75 ശതമാനമോ അതില്‍ താഴെയോ ആണെങ്കില്‍ പുതുതലമുറ ബാങ്കുകളിലിത് 18 ശതമാനമോ അതിലധികമോ ആണ്.
(ആര്‍ രാജേഷ്)

deshabhimani 290711

1 comment:

  1. വിദ്യാഭ്യാസ വായ്പ ഇനി വീടിനടുത്തുള്ള ബാങ്ക് ശാഖയില്‍ നിന്നുമാത്രം. ജൂണ്‍ 20ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനതല ബാങ്കിങ് അവലോകനയോഗത്തിലാണ് വിദ്യാഭ്യാസ വായ്പാ പദ്ധതി തന്നെ അട്ടിമറിക്കുന്ന ഈ തീരുമാനം. ഇതുപ്രകാരമുള്ള സര്‍ക്കുലര്‍ വിവിധ ബാങ്ക് ശാഖകളില്‍ എത്തിതുടങ്ങി. നഗരങ്ങളില്‍ , അപേക്ഷകന്‍ താമസിക്കുന്ന തദ്ദേശഭരണ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന ബാങ്കുകളില്‍ മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. ഗ്രാമങ്ങളില്‍ ഒന്നോ രണ്ടോ വാര്‍ഡുകളിലുള്ളവര്‍ക്ക് വായ്പ നല്‍കാന്‍ ചുമതലപ്പെട്ട ശാഖ ഏതെന്ന് നിശ്ചയിച്ചിട്ടുണ്ട്. ആ ശാഖയിലേ ഇനി അപേക്ഷ സ്വീകരിക്കൂ. വോട്ടര്‍ പട്ടികയിലെ വിലാസം അടിസ്ഥാനമാക്കിയാണ് ശാഖ നിശ്ചയിക്കുക. ഇതോടെ മുമ്പ് ഇടപാടുകള്‍ നടത്തിയിരുന്ന ബാങ്കില്‍നിന്നുപോലും ഇടപാടുകാര്‍ക്ക് വായ്പ ലഭിക്കാത്ത സാഹചര്യമുണ്ടാകും.

    ReplyDelete