Wednesday, July 27, 2011

സംരക്ഷകന്‍ കോണ്‍ഗ്രസ് നേതാവ്; യുവാവ് ക്വട്ടേഷന്‍സംഘത്തിലെ പ്രധാന കണ്ണി

തിരൂരങ്ങാടി: അനധികൃതമായി ആയുധം കൈവശംവച്ചതിന് അറസ്റ്റിലായ തടത്തില്‍ കരീം ക്വട്ടേഷന്‍സംഘത്തിലെ പ്രധാനി.കേരളത്തിന് അകത്തും പുറത്തുമുള്ള പ്രമുഖ ക്വട്ടേഷന്‍സംഘങ്ങളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുള്ളതായി സൂചനയുണ്ട്. പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ തണലിലാണ് ഇയാളുടെ പ്രവര്‍ത്തനം. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ കരീമിനെ റിമാന്‍ഡ് ചെയ്തു. ഇയാളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

കോടാലി ശ്രീധരന്റെ സംഘത്തില്‍പ്പെട്ടവരാണ് കരീമും കൂട്ടരും. ആന്ധ്രയിലെ സംഘങ്ങളുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. 2009-ല്‍ ഒതുക്കുങ്ങലില്‍ വി യു കാദറിന്റെ പണം തട്ടിയത് കരീമിന്റെ നേതൃത്വത്തിലായിരുന്നു. വെന്നിയൂരിലെ യാസറാണ് ഇതിന് ക്വട്ടേഷന്‍ നല്‍കിയത്. യാസറിന്റെ പിതാവ് അയച്ചിരുന്ന കുഴല്‍പ്പണം കാദര്‍ വഴിയായിരുന്നു ലഭിച്ചത്. ഇതിലൂടെ വിവരങ്ങള്‍ മനസ്സിലാക്കിയാണ് പണംതട്ടാന്‍ കരീമിന് ക്വട്ടേഷന്‍ നല്‍കിയത്. കരീമിന്റെ നേതൃത്വത്തിലെത്തിയ സംഘം വാഹനത്തിന്റെ ഗ്ലാസും മറ്റും അടിച്ചുതകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പണംതട്ടിയത്. തൃശൂരില്‍നിന്നുള്ളവരായിരുന്നു മറ്റുള്ള പ്രതികള്‍ . മധ്യസ്ഥര്‍ മുഖേന ഇത് ഒത്തുതീര്‍ക്കാന്‍ നിരവധി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 80 ലക്ഷം നഷ്ടപ്പെട്ടതില്‍ 17 ലക്ഷമാണ് കാദറിന് തിരിച്ചുകിട്ടിയതത്രെ. ഇതാണ് കഴിഞ്ഞ 21ന് കരീമിനെ തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്. വേങ്ങരയിലെ കുഴല്‍പ്പണ ഇടപാടുകാരുടെ ഒന്നരക്കോടിയോളം തട്ടിയതും കരീമിന്റെ നേതൃത്വത്തിലായിരുന്നത്രെ. കോണ്‍ഗ്രസ് നോതാവിന്റെ മധ്യസ്ഥതയില്‍ കുറച്ച് പണം തിരിച്ചുനല്‍കിയതായാണ് സൂചന.

കരീമും സംഘവും കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ഒതുക്കങ്ങലിലെ പണംതട്ടലുമായി ബന്ധപ്പെട്ട് മലപ്പുറം സ്റ്റേഷനിലും കരീമിനെതിരെ കേസുണ്ട്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. അന്ന് സംഘത്തിലുണ്ടായിരുന്നവരെക്കുറിച്ച് കരീമില്‍നിന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുള്ളതായി അറിയുന്നു. സംഘത്തില്‍പ്പെട്ട ചിലര്‍ പിടിയിലായതായും സൂചനയുണ്ട്. ക്വട്ടേഷനിലൂടെ ലഭിക്കുന്ന തുകയില്‍ ഒരുവിഹിതം ഡിസിസിക്ക് നല്‍കുന്നതായും സൂചനയുണ്ട്. ഡിസിസി ട്രഷററുടെ നിയന്ത്രണത്തിലാണ് ഏറെക്കാലമായി ഇയാളും കൂട്ടരും പ്രവര്‍ത്തിക്കുന്നത്. ക്വട്ടേഷന്‍സംഘങ്ങള്‍ പിടിയിലായതോടെ പല ഉന്നതരും അങ്കലാപ്പിലാണ്.

deshabhimani 270711

1 comment:

  1. അനധികൃതമായി ആയുധം കൈവശംവച്ചതിന് അറസ്റ്റിലായ തടത്തില്‍ കരീം ക്വട്ടേഷന്‍സംഘത്തിലെ പ്രധാനി.കേരളത്തിന് അകത്തും പുറത്തുമുള്ള പ്രമുഖ ക്വട്ടേഷന്‍സംഘങ്ങളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുള്ളതായി സൂചനയുണ്ട്. പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ തണലിലാണ് ഇയാളുടെ പ്രവര്‍ത്തനം. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ കരീമിനെ റിമാന്‍ഡ് ചെയ്തു. ഇയാളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

    ReplyDelete