Thursday, August 25, 2011

ദുര്‍ഭരണത്തിന്റെ 100 ദിനങ്ങള്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നൂറ് ദിവസം പൂര്‍ത്തിയാക്കി. നൂറ് ദിവസത്തെ ബാക്കിപത്രം പരിശോധിക്കുമ്പോള്‍ നിരാശ മാത്രമല്ല, പ്രതിഷേധവും ഉയരുകയാണ്. അട്ടിമറിക്കപ്പെടുന്ന ആസൂത്രണം, കുത്തഴിഞ്ഞ വിദ്യാഭ്യാസരംഗം, ലക്കുകെട്ട മദ്യനയം, ഭൂരിപക്ഷ ജനതയെ മറന്ന ബജറ്റ്, ജനമൈത്രിയില്‍ നിന്ന് ജനവിരുദ്ധതയുടെ രൂപം പൂണ്ട പൊലീസ്, രോഗാതുരമായ ആരോഗ്യരംഗം, തകര്‍ന്നുതരിപ്പണമായ റോഡുകള്‍ - ജീവിത ദുരിതങ്ങള്‍ തീരുന്നില്ല.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റെടുത്തിട്ട് നൂറ് ദിവസം പൂര്‍ത്തിയായി. നൂറ് ദിവസത്തെ ബാക്കിപത്രം പരിശോധിക്കുമ്പോള്‍ നിരാശ മാത്രമല്ല, പ്രതിഷേധവും ഉയരുകയാണ്. അട്ടിമറിക്കപ്പെടുന്ന ആസൂത്രണം, കുത്തഴിഞ്ഞ വിദ്യാഭ്യാസരംഗം, ലക്കുകെട്ട മദ്യനയം, ഭൂരിപക്ഷ ജനതയെ മറന്ന ബജറ്റ്, ജനമൈത്രിയില്‍ നിന്ന് ജനവിരുദ്ധതയുടെ രൂപം പൂണ്ട പൊലീസ്, രോഗാതുരമായ ആരോഗ്യരംഗം, തകര്‍ന്നുതരിപ്പണമായ റോഡുകള്‍ - ജീവിത ദുരിതങ്ങള്‍ തീരുന്നില്ല. കെ എം മോഹന്‍ദാസ് തിരു: അധികാര ദുര്‍വിനിയോഗത്തില്‍ റെക്കോഡിട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നൂറുദിനത്തിലേക്ക്. അഴിമതിക്കേസുകളിലുള്‍പ്പെട്ടവരെ മന്ത്രിസഭയിലിരുത്തി അഴിമതിരഹിത സുതാര്യഭരണം വാഗ്ദാനംചെയ്ത ഉമ്മന്‍ചാണ്ടി പാമൊലിനില്‍ മുങ്ങിത്താഴ്ന്ന് സ്ഥാനം പിടിച്ചുനിര്‍ത്താന്‍ വിചിത്രവാദങ്ങളുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് യുഡിഎഫ് സര്‍ക്കാരിന്റെ നൂറാം ദിനാഘോഷം. സത്യപ്രതിജ്ഞയ്ക്കുമുമ്പേ തുടങ്ങിയതാണ് ഉമ്മന്‍ചാണ്ടിയുടെ വഴിവിട്ട നടപടികള്‍ . തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ഉടന്‍ പാമൊലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി തുടങ്ങിയതാണ് അധികാര ദുര്‍വിനിയോഗം. കേസുകള്‍ തകിടംമറിക്കാന്‍ അന്വേഷണോദ്യോഗസ്ഥരെ തലങ്ങുവിലങ്ങും സ്ഥലംമാറ്റി. ഭരണത്തിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ മൂവായിരം പൊലീസുകാരെ സ്ഥലം മാറ്റിയ സര്‍ക്കാരിന് ഇതിന്റെപേരില്‍ ഹൈക്കോടതിയുടെ പഴിയും കേള്‍ക്കേണ്ടിവന്നു. പൊലീസ് സ്ഥലംമാറ്റത്തിലെ കോഴയുടെ കണക്കുകേട്ട് അമ്പരക്കുകയാണ് ജനം. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ വിജിലന്‍സ് കേസില്‍ തുടരന്വേഷണം വേണ്ടെന്നും മന്ത്രിമാരെ കേസുകളില്‍നിന്ന് ഊരിയെടുക്കാന്‍ തുടരന്വേഷണം നടത്തണമെന്നും തീരുമാനിക്കുന്ന വിചിത്രമായ കാഴ്ചയും കേരളം കണ്ടു.

കലാപം അന്വേഷിക്കാന്‍ നിയമിച്ച ജുഡീഷ്യല്‍ കമീഷനെ പിരിച്ചുവിട്ട യുഡിഎഫ്, സ്പീക്കറെ ചട്ടുകമാക്കി ഭരണം നിലനിര്‍ത്താന്‍ നടത്തിയ നാടകത്തിലൂടെ നിയമസഭയെയും നാണംകെടുത്തി. കൊട്ടിഘോഷിച്ച നൂറുദിന കര്‍മപരിപാടി പ്രചാരണകോലാഹലം മാത്രമായൊതുങ്ങുകയും ചെയ്തു. തലസ്ഥാന നഗരറോഡ് വികസനപദ്ധതിയുടെ മറവില്‍ 125 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതുസംബന്ധിച്ച് നടത്താനിരുന്ന വിജിലന്‍സ് അന്വേഷണം റദ്ദാക്കി. മുനീറിനെതിരെ നടക്കുന്ന വിജിലന്‍സ് കേസുകളുടെ കഥതീര്‍ക്കാന്‍ അതിലും പ്രഖ്യാപിച്ചു തുടരന്വേഷണം. വഴിവിട്ട ഏര്‍പ്പാടുകളില്‍ കുഞ്ഞാലിക്കുട്ടിയുടെ കരിമണല്‍ ഖനനവുമുണ്ട്. കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിയെ ഇ-ടെന്‍ഡറില്‍ പങ്കാളിയാക്കാന്‍ ഭക്ഷ്യമന്ത്രി നേരിട്ടിടപെട്ട് മാനേജിങ് ഡയറക്ടറെ തെറിപ്പിച്ച സംഭവമുണ്ട്. ബീവറേജസ് കോര്‍പറേഷന്‍ തുടങ്ങാനിരുന്ന വില്‍പ്പനശാലകള്‍ ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ വേണ്ടെന്നുവച്ചു. മെഡിക്കല്‍ പിജി സീറ്റ് വില്‍പ്പന, 500 സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി, അപക്ഷിച്ചവര്‍ക്കെല്ലാം പ്ലസ്ടു ബാച്ച്, ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിരോധനം എടുത്തുകളയുമെന്ന പ്രഖ്യാപനം, സ്മാര്‍ട്ട് സിറ്റി പദ്ധതി റിയല്‍എസ്റ്റേറ്റ് ബിസിനസാക്കാന്‍ സേവനസെസില്‍ ഉള്‍പ്പെടുത്തല്‍ എന്നിങ്ങനെ നൂറുദിനകര്‍മപരിപാടികള്‍ അനന്തമായി നീളുന്നു
 
ലീഗ് മന്ത്രിമാര്‍ കുടുങ്ങുമെന്നായപ്പോള്‍ അതിവേഗം കമീഷന്‍ ഔട്ട്

"അതിവേഗം ബഹുദൂരം" അന്വര്‍ഥമാക്കി ജുഡീഷ്യല്‍ കമീഷനെ ഗളഹസ്തം ചെയ്തു. കാസര്‍കോട്ടെ കലാപവും പൊലീസ് വെടിവയ്പും അന്വേഷിക്കുന്ന നിസാര്‍ കമീഷനെയാണ് യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുസ്ലിംലീഗ് നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോഴാണ്, സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു ജുഡീഷ്യല്‍ കമീഷനെ ഏകപക്ഷീയമായി പിരിച്ചുവിട്ടത്. നിയമവൃത്തങ്ങളെയാകെ അമ്പരപ്പിച്ച ഈ തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് സര്‍ക്കാരും മുന്‍പിന്‍ ആലോചിച്ചില്ല. അധികാരമേറ്റ് 100 ദിവസംപോലും തികയുന്നതിന് മുമ്പ് കമീഷനെ പിന്‍വലിച്ചതെന്തിനെന്ന് ജുഡീഷ്യല്‍ കമീഷന് മുമ്പാകെയുള്ള സാക്ഷിമൊഴികളും പൊലീസ് സമര്‍പ്പിച്ച വീഡിയോദൃശ്യങ്ങളും പുറത്തുവന്നതോടെ വ്യക്തമായി.

കാസര്‍കോട്ട് കലാപം നടത്താന്‍ ലീഗ് നേതാക്കള്‍ ആഹ്വാനം ചെയ്ത കാര്യവും പ്രവര്‍ത്തകര്‍ കൊലയും കൊള്ളിവയ്പും നടത്തിയ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നത് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ലീഗ് നേതാക്കളെ പ്രതിക്കൂട്ടിലാക്കുമെന്ന സ്ഥിതിയുണ്ടാക്കി. ഇത് ലീഗിനെയും പൊതുവില്‍ യുഡിഎഫിനെയും കൂടുതല്‍ കുഴപ്പത്തിലാക്കുമെന്ന് ഭയന്നാണ് കമീഷന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ലീഗ് സമ്മര്‍ദം ചെലുത്തിയത്. സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കമീഷനെ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍ , അങ്ങനെ ഒരു റിപ്പോര്‍ട്ടേ ഇല്ല എന്നതാണ് വാസ്തവം.

2009 നവംബര്‍ 15ന് കാസര്‍കോട്ട് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ , അന്നത്തെ ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ക്ക് നല്‍കിയ സ്വീകരണത്തോടനുബന്ധിച്ചാണ് മുസ്ലിംലീഗുകാര്‍ അഴിഞ്ഞാടിയത്. പ്രകടനത്തില്‍ പങ്കെടുത്തവര്‍ കടകളും വാഹനങ്ങളും ആക്രമിച്ചു. കലാപം അമര്‍ച്ചചെയ്യാന്‍ പൊലീസ് നടത്തിയ വെടിവയ്പിലും ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തിലും രണ്ട് പേര്‍ മരിച്ചു. ഇതേത്തുടര്‍ന്നാണ് യുഡിഎഫിന്റെയും ലീഗിന്റെയും ശക്തമായ ആവശ്യംകൂടി പരിഗണിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ എം എ നിസാറിനെ ജുഡീഷ്യല്‍ കമീഷനായി നിയമിച്ചത്. ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാജിവയ്ക്കേണ്ടി വരും. മലബാറിലാകെ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് അകത്താവുകയും ചെയ്യും. ഇതോടെ മന്ത്രിസഭ നിലംപൊത്തുമെന്ന് കുഞ്ഞാലിക്കുട്ടിയും ലീഗും മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി. ഇതോടെ കമീഷന്‍ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു.

സ്വാശ്രയ മാനേജ്മെന്റുകളുടെ കൊള്ളയ്ക്ക് ഒത്താശ

"അതിവേഗം ബഹുദൂരം" പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനവുമായി അധികാരമേറ്റ് 100 ദിവസമായിട്ടും സ്വകാര്യ സ്വാശ്രയ കോളേജുകളിലെ ഫീസും പ്രവേശനവും സംബന്ധിച്ച അനിശ്ചിതത്വം നീക്കാന്‍ യുഡിഎഫ് സര്‍ക്കാരിനായിട്ടില്ല. അധികാരമേറ്റ് ഒരുമാസത്തിനകം എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ സ്വാശ്രയനിയമം കൊണ്ടുവന്നു. കഴിഞ്ഞ അഞ്ച് വര്‍ഷവും കുറ്റമറ്റ രീതിയില്‍ നടന്നുവന്ന പ്രവേശന നടപടികളാണ് യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചത്. അധികാരമേറ്റ ഉടനെ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും സ്വാശ്രയ മാനേജ്മെന്റുകളുമായി രഹസ്യചര്‍ച്ച നടത്തി, ഈ വര്‍ഷം അവരുമായി കരാര്‍ ഇല്ലെന്ന് പ്രഖ്യാപിച്ചു. സ്വാശ്രയ മെഡിക്കല്‍ പിജി പ്രവേശനം അട്ടിമറിച്ചു. ഇതിനെതിരെ വ്യാപക പ്രക്ഷോഭം ഉയര്‍ന്നപ്പോഴാണ് മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്താന്‍ പോലും തയ്യാറായത്. എന്നാല്‍ , ഈ ചര്‍ച്ചകളിലും സര്‍ക്കാര്‍ ഒത്തുകളിച്ചു. മെഡിക്കല്‍ മാനേജ്മെന്റുകളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടും കരാറില്‍ ഒപ്പിട്ടില്ല. ഒടുവില്‍ ധാരണയില്‍നിന്ന് അവര്‍ പിന്മാറി. ഇപ്പോള്‍ നിയമക്കുരുക്കില്‍പ്പെട്ട് പ്രവേശനമാകെ നിലച്ചിരിക്കുകയാണ്.

എന്‍ജിനിയറിങ് മാനേജ്മെന്റുകള്‍ക്ക് മെറിറ്റ് സീറ്റില്‍ ഓരോ വിദ്യാര്‍ഥിയില്‍നിന്നും 25,000 രൂപ വീതം അധികം കൊള്ളയടിക്കാന്‍ അവസരമൊരുക്കി. സര്‍ക്കാരുമായി ധാരണയിലെത്താത്ത ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള മാനേജ്മെന്റുകളുമായി മുന്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചപ്പോള്‍ ഈ സര്‍ക്കാര്‍ അവരുമായി ചങ്ങാത്തം സ്ഥാപിച്ച് കൊള്ളയ്ക്ക് ഒത്താശ ചെയ്യുകയാണ്. സ്വാശ്രയ വിദ്യാഭ്യാസമേഖലയില്‍ മാത്രമല്ല, പ്രാഥമികതലം മുതല്‍ ഉന്നത വിദ്യാഭ്യാസരംഗം വരെ ചുരുങ്ങിയ കാലംകൊണ്ട് കുളംതോണ്ടി. അംഗീകാരമില്ലാത്ത 500ലേറെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കി പൊതുവിദ്യാഭ്യാസമേഖലയെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ഓണപ്പരീക്ഷയുടെ പേരില്‍ അക്കാദമികരംഗത്ത് അനിശ്ചിതത്വം സൃഷ്ടിച്ചതും നൂറുദിന പരിപാടിയുടെ "നേട്ട"മാണ്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം തകര്‍ത്തു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒരു റിട്ട. സ്കൂള്‍ അധ്യാപകനെ വൈസ്ചാന്‍സലറാക്കാന്‍ നീക്കമുണ്ടായി. പ്ലസ്ടു ബാച്ച് അനുവദിച്ചതില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടത്തിയത്. ഇങ്ങനെ വിദ്യാഭ്യാസമേഖലയെ മുഴുവന്‍ കുട്ടിച്ചോറാക്കുന്ന നടപടികളാണ് നൂറ് ദിവസത്തിനിടെയുണ്ടായത്.

ജനമൈത്രി പൊലീസിനെ ജനവിരുദ്ധമാക്കി

അന്തര്‍ദേശീയ ഖ്യാതി നേടിയ ജനമൈത്രി പൊലീസിന് ഇപ്പോള്‍ ജനവിരുദ്ധതയുടെ ഭീകരമുഖമാണ്. പൊലീസിന്റെ ലാത്തിയും തോക്കും വിദ്യാര്‍ഥികളെ വേട്ടയാടാനുള്ള ആയുധങ്ങളാക്കകി മാറ്റിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടിയുടെ നുറുദിന ഭരണം.പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗം പൂര്‍ണമായും സ്വാശ്രയ ലോബിക്ക് തീറെഴുതിയ സര്‍ക്കാര്‍ നടപടിയില്‍ സമാധാനപരമായി പ്രതിഷേധിച്ച സ്കൂള്‍വിദ്യാര്‍ഥികളുടെയും പെണ്‍കുട്ടികളുടെയുമടക്കം തല തല്ലിപ്പൊളിച്ച പൊലീസ്, അഞ്ചുവര്‍ഷം പൊതുസമൂഹത്തില്‍ നേടിയ സമ്മതി ദിവസങ്ങള്‍ക്കകം ഇല്ലാതാക്കി.

2001-06ലെ ക്രിമിനല്‍ പൊലീസിന്റെ മടങ്ങിവരവാണ് 100 ദിവസത്തിനകം കേരളം കണ്ടത്. തിരുവനന്തപുരത്തും കോട്ടയത്തും ആലപ്പുഴയിലും എറണാകുളത്തും കോഴിക്കോട്ടും കണ്ണൂരിലും തൃശൂരിലുമെല്ലാം സമാധാന സമരങ്ങളെ ചോരയില്‍മുക്കി. എസ്എഫ്ഐ നേതാക്കളടക്കം 110 പേര്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സ തേടുന്നു. ജൂണ്‍ 15ന് തുടങ്ങിയ വിദ്യാര്‍ഥിവേട്ട 30 വരെ നീണ്ടു. 15ന് കോഴിക്കോട്ടായിരുന്നു ക്രൂരമായ ലാത്തിച്ചാര്‍ജിന് തുടക്കമിട്ടത്. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ കസബ പൊലീസും മാലൂര്‍കുന്ന് എആര്‍ ക്യാമ്പിലെ പൊലീസുകാരും നടത്തിയ നരനായാട്ടില്‍ 15 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്കേറ്റു. 20ന് തൃശൂരില്‍ ജൂബിലി മെഡിക്കല്‍ കോളേജിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ നാലുപേരേ തല്ലിച്ചതച്ച് ആശുപത്രിയിലാക്കി. 23നും 30നും കണ്ണൂര്‍ കലക്ടറേറ്റിലേക്ക് നടന്ന സമരത്തില്‍ പങ്കെടുത്തവരില്‍ 32 പേരെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 24ന് നിയമസഭാ മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പൈശാചികമായാണ് പൊലീസ് നേരിട്ടത്. ആറുപേര്‍ ആശുപത്രിയിലായി. 29ന് സെക്രട്ടറിയറ്റിലേക്ക് നടന്ന പ്രകടനത്തെ ഡെപ്യൂട്ടി കമീഷണര്‍ ജോളി ചെറിയാന്റെ നേതൃത്വത്തില്‍ ആക്രമിച്ചു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ്, വൈസ് പ്രസിഡന്റ് എ എ റഹീം, ആര്‍ രാജേഷ് എംഎല്‍എ ഉള്‍പ്പെടെ 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 27ന് കോട്ടയം, ആലപ്പുഴ കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തിയവരെയും 28ന് എറണാകുളത്ത് കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് സമരം നയിച്ചവരെയുമെല്ലാം വളഞ്ഞിട്ട് തല്ലിച്ചതച്ചു. പലയിടത്തും വഴിയോരത്തും വെയിറ്റിങ് ഷെഡ്ഡിലും അഭയം തേടിയ വിദ്യാര്‍ഥിനികളും പൊലീസിന്റെ ക്രൂരമര്‍ദനത്തിനിരയായി.


സപ്ലൈകോ: ഇ ടെന്‍ഡര്‍ അട്ടിമറിക്കുന്നു

സപ്ലൈകോയിലെ ഇ ടെന്‍ഡര്‍ അട്ടിമറിച്ച് അഴിമതിക്ക് വഴിയൊരുക്കാനുള്ള ശ്രമമാണ് ഭക്ഷ്യമന്ത്രാലയത്തിന്റെ നൂറുദിവസത്തെ "നേട്ടം". ഇ ടെന്‍ഡര്‍ അട്ടിമറിക്കുന്നതിനും കരിമ്പട്ടികയില്‍പ്പെട്ട കമ്പനിയെ ടെന്‍ഡറില്‍ ഉള്‍പ്പെടുത്തണമെന്ന മന്ത്രിയുടെ നിര്‍ബന്ധത്തിനും വഴങ്ങാതിരുന്ന മുന്‍ സിഎംഡി യോഗേഷ് ഗുപ്തയെ രായ്ക്കുരാമാനം പൊലീസ് ട്രെയ്നിങ് കോളേജ് ഐജിയാക്കി സ്ഥലം മാറ്റി. മന്ത്രി ടി എം ജേക്കബിന്റെ ഈ അന്യായ നടപടിക്ക് മുഖ്യമന്ത്രിയും കൂട്ടുനിന്നു. ഓണവിപണികളിലേക്ക് സാധനങ്ങള്‍ വാങ്ങാനുള്ള ഇ ടെന്‍ഡര്‍ അട്ടിമറിച്ച് ഓപ്പണ്‍ ടെന്‍ഡറാക്കാനായിരുന്നു ഭക്ഷ്യമന്ത്രാലയത്തിന്റെ നീക്കം. ഇതിന് ഇ ടെന്‍ഡര്‍ സംവിധാനം തകരാറിലാണെന്ന് ഒരു വിതരണക്കാരനെക്കൊണ്ട് ഭക്ഷ്യസെക്രട്ടറിക്ക് പരാതി കൊടുപ്പിച്ചു. കരിമ്പട്ടികയില്‍പ്പെട്ട കമ്പനി ഉടമ ഒപ്പിട്ട പരാതിയാണിതെന്ന് മന്ത്രിയെ സപ്ലൈകോ ബോധ്യപ്പെടുത്തിയിട്ടും റീടെന്‍ഡര്‍ വേണമെന്ന് അദ്ദേഹം ശഠിക്കുകയായിരുന്നു. ഒടുവില്‍ പരാതിക്കാരെക്കൂടി ടെന്‍ഡറില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു.

മുളക് ചാക്കില്‍ കല്ലും മോശമായ മുളകും നിറച്ച് നല്‍കിയതിന് കരിമ്പട്ടികയില്‍പ്പെട്ട കമ്പനിയെ വീണ്ടും ടെന്‍ഡറില്‍ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശത്തിനു പിന്നില്‍ വന്‍ അഴിമതി നടന്നതായും ആരോപണമുണ്ട്. ഈ കമ്പനിക്കുവേണ്ടി ടെന്‍ഡറില്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുന്നത് 14 ദിവസം തടഞ്ഞുവയ്ക്കുകയും ചെയ്തു. ഭക്ഷ്യസെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ കരിമ്പട്ടികയില്‍പ്പെട്ട കമ്പനി ഉടമയുടെ ഒപ്പ് വന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം വേണമെന്ന മുന്‍ എംഡിയുടെ നിര്‍ദേശം മന്ത്രിയുടെ ഓഫീസ് ഇടപെട്ട് മരവിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷം നന്നായി നടന്ന ഇ ടെന്‍ഡര്‍ സംവിധാനത്തില്‍ മൂന്നു മാസമായി കാണുന്ന ചില തടസ്സം ബോധപൂര്‍വമാണെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. വെബ്സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്രമവും നടന്നിട്ടുണ്ട്. ഇ ടെന്‍ഡര്‍ സംവിധാനംതന്നെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്നും സംശയിക്കുന്നു.

മദ്യനയം പുലിവാല്‍

എക്സൈസ് മന്ത്രി കെ ബാബു കൊണ്ടുവന്ന പുതിയ മദ്യനയത്തിന്റെ അവസ്ഥയെന്തെന്ന് ആര്‍ക്കും അറിയില്ല. സംസ്ഥാനത്തെ കള്ളുഷാപ്പ് നടത്തിപ്പില്‍ തൊഴിലാളി സഹകരണസംഘങ്ങളെ പൂര്‍ണമായും ഒഴിവാക്കി ബാര്‍ ഉടമകളെ സഹായിക്കാനുള്ള വ്യവസ്ഥകളാണ്് പുതിയ മദ്യനയത്തില്‍ ഉള്ളത്. ബാറുടമകളെ സഹായിക്കുന്ന മദ്യനയത്തെ, വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന്, കെപിസിസിയും തള്ളിപ്പറഞ്ഞു. കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിലും പരസ്യമായി വിമര്‍ശവുമായി രംഗത്തെത്തി. വിവാദമായ മദ്യനയം മന്ത്രിസഭാ യോഗത്തില്‍ അംഗീകരിച്ച മുസ്ലിംലീഗ് മന്ത്രിമാര്‍ പാര്‍ടി യോഗങ്ങളില്‍ വെട്ടിലായി. നയം പുനഃപരിശോധിക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയും ആവശ്യപ്പെട്ടു.

മന്ത്രിമാരുടെ സ്വത്ത് പാഴ്വാക്കായി

അധികാരമേറ്റ് നൂറുദിവസത്തിനുള്ളില്‍ എല്ലാ മന്ത്രിമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സ്വത്ത് വിവരം ജനപരിശോധനയ്ക്കായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം പാഴ്വാക്കായി. അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാര്‍ , വകുപ്പ് തലവന്മാര്‍ , മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫും കുടുംബാംഗങ്ങളും, അഡ്വക്കറ്റ് ജനറല്‍ , സര്‍ക്കാര്‍ ലോ ഓഫീസര്‍മാരും കുടുംബാംഗങ്ങളും തുടങ്ങിയവരുടെ സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും കര്‍മപദ്ധതിയില്‍ പ്രഖ്യാപിച്ചിരുന്നു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ഒരാള്‍ പോലും ഇതിന് തയ്യാറായിട്ടില്ല. സ്വത്തുവിവരം പ്രസിദ്ധീകരിക്കുന്നതില്‍ ഭൂരിപക്ഷംപേരും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണിത്.

ദേശാഭിമാനി 250811

1 comment:

  1. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നൂറ് ദിവസം പൂര്‍ത്തിയാക്കി. നൂറ് ദിവസത്തെ ബാക്കിപത്രം പരിശോധിക്കുമ്പോള്‍ നിരാശ മാത്രമല്ല, പ്രതിഷേധവും ഉയരുകയാണ്. അട്ടിമറിക്കപ്പെടുന്ന ആസൂത്രണം, കുത്തഴിഞ്ഞ വിദ്യാഭ്യാസരംഗം, ലക്കുകെട്ട മദ്യനയം, ഭൂരിപക്ഷ ജനതയെ മറന്ന ബജറ്റ്, ജനമൈത്രിയില്‍ നിന്ന് ജനവിരുദ്ധതയുടെ രൂപം പൂണ്ട പൊലീസ്, രോഗാതുരമായ ആരോഗ്യരംഗം, തകര്‍ന്നുതരിപ്പണമായ റോഡുകള്‍ - ജീവിത ദുരിതങ്ങള്‍ തീരുന്നില്ല.

    ReplyDelete