Friday, August 26, 2011

850 കെഎസ്ആര്‍ടിസി ബസുകള്‍ കട്ടപ്പുറത്ത്

ഓണം, റമദാന്‍ അവധിക്കാലത്ത് മലയാളിയുടെ ബസ് യാത്ര ദുരിതമയമാകും. കെഎസ്ആര്‍ടിസിയുടെ 850 ബസ് കട്ടപ്പുറത്താണ്. ഡ്രൈവര്‍ക്ഷാമം കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ഏറ്റവും രൂക്ഷമായ സ്ഥിതിയിലെത്തി. രണ്ടായിരത്തോളം ഡ്രൈവര്‍മാരുടെ കുറവാണുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡ്രൈവര്‍മാരെ നിയമിക്കാന്‍ പിഎസ്സി ലിസ്റ്റ് തയ്യാറാക്കിയതാണ്. എന്നാല്‍ , ലിസ്റ്റിലുള്ളവരുടെ പ്രാക്ടിക്കല്‍ പരീക്ഷ നടത്താന്‍ ഇതുവരെ നടപടിയുണ്ടായില്ല. ടയര്‍ക്ഷാമവും രൂക്ഷമാണ്. ബസുകളുടെ വര്‍ധനയ്ക്കനുസരിച്ച് ടയര്‍ റീസോളിങ് പ്ലാന്റുകള്‍ ആധുനീകരിക്കാത്തത് പ്രശ്നം സങ്കീര്‍ണമാക്കി.

കഴിഞ്ഞ അഞ്ചുവര്‍ഷവും ഉത്സവസീസണുകളില്‍ യാത്രാക്ലേശം പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി കൈക്കൊണ്ടിരുന്നു. ഓണത്തിനുശേഷം കെഎസ്ആര്‍ടിസി 500 ബസ് വാങ്ങാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ , ഡ്രൈവര്‍മാരില്ലാതെ എങ്ങനെ പുതിയ വണ്ടികള്‍ നിരത്തിലിറക്കുമെന്നതിന് മറുപടിയില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്വഴി ഡ്രൈവര്‍മാരെ എടുക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് എംപ്ലോയ്മെന്റില്‍ രജിസ്റ്റര്‍ചെയ്ത ഹെവി ലൈസന്‍സുകാര്‍ വളരെ കുറവാണ്. പിഎസ്സി ലിസ്റ്റില്‍നിന്നുള്ള നിയമനം വേഗത്തിലാക്കിയില്ലെങ്കില്‍ പുതിയ ബസുകള്‍ ഗ്യാരേജില്‍തന്നെ ഇടേണ്ടിവരും. ദീര്‍ഘദൂരയാത്രക്കാരാകും ഏറ്റവും ബുദ്ധിമുട്ടുക. ഭൂരിപക്ഷം ട്രെയിനിലും റിസര്‍വേഷന്‍ ആഴ്ചകള്‍ക്കു മുമ്പ് പൂര്‍ത്തിയായി. ഇനി കെഎസ്ആര്‍ടിസി മാത്രമാണ് ആശ്രയം.

മുന്‍കാലങ്ങളിലേതുപോലെ കെഎസ്ആര്‍ടിസിയെ തകര്‍ക്കാനുള്ള ശ്രമം യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. അധികാരമേറ്റ ഉടന്‍ കൊല്ലം-എളങ്കാട് ദേശസാല്‍ക്കൃത റൂട്ടില്‍ നാല് സ്വകാര്യ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ നീക്കം നടത്തിയെങ്കിലും തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധിച്ചതിനാല്‍ നടന്നില്ല. പല റൂട്ടിലും ഇത്തരം ചരടുവലി ആരംഭിച്ചിട്ടുണ്ട്. ദേശസാല്‍ക്കൃത റൂട്ടില്‍ സ്വകാര്യബസിന് പെര്‍മിറ്റ് നല്‍കിയശേഷം ആരെങ്കിലും പരാതി ഉന്നയിച്ചാല്‍ കേസ് നീളുകയല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ദേശസാല്‍ക്കൃത റൂട്ടുകളില്‍ മൊത്തം ദൂരത്തിന്റെ അഞ്ചു ശതമാനമോ അല്ലെങ്കില്‍ അഞ്ചു കിലോമീറ്ററില്‍താഴെയോ മാത്രമേ സ്വകാര്യ ബസുകള്‍ ഓടാവൂ. എന്നാല്‍ , മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കിലോമീറ്റര്‍ പരിധി അളക്കുന്നതില്‍ കൃത്രിമം കാട്ടി തട്ടിപ്പ് നടത്തുന്നു.
(വി ഡി ശ്യാംകുമാര്‍)

deshabhimani 260811

1 comment:

  1. ഓണം, റമദാന്‍ അവധിക്കാലത്ത് മലയാളിയുടെ ബസ് യാത്ര ദുരിതമയമാകും. കെഎസ്ആര്‍ടിസിയുടെ 850 ബസ് കട്ടപ്പുറത്താണ്. ഡ്രൈവര്‍ക്ഷാമം കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ഏറ്റവും രൂക്ഷമായ സ്ഥിതിയിലെത്തി. രണ്ടായിരത്തോളം ഡ്രൈവര്‍മാരുടെ കുറവാണുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡ്രൈവര്‍മാരെ നിയമിക്കാന്‍ പിഎസ്സി ലിസ്റ്റ് തയ്യാറാക്കിയതാണ്. എന്നാല്‍ , ലിസ്റ്റിലുള്ളവരുടെ പ്രാക്ടിക്കല്‍ പരീക്ഷ നടത്താന്‍ ഇതുവരെ നടപടിയുണ്ടായില്ല. ടയര്‍ക്ഷാമവും രൂക്ഷമാണ്. ബസുകളുടെ വര്‍ധനയ്ക്കനുസരിച്ച് ടയര്‍ റീസോളിങ് പ്ലാന്റുകള്‍ ആധുനീകരിക്കാത്തത് പ്രശ്നം സങ്കീര്‍ണമാക്കി.

    ReplyDelete