Sunday, August 28, 2011

ഫീസ് ഉയരും; മെഡിക്കല്‍ മാനേജ്‌മെന്റുമായി പുതിയ കരാര്‍

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനുമായി സീറ്റിന്റെയും ഫീസിന്റെയും കാര്യത്തില്‍ സര്‍ക്കാര്‍ ധാരണയായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ നേരെത്തെയുണ്ടാക്കിയ കരാര്‍ പുനഃസ്ഥാപിക്കാന്‍ ഇന്നലെ രാത്രി ആരോഗ്യമന്ത്രി അടൂര്‍പ്രകാശുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയാവുകയായിരുന്നു.
മെറിറ്റ് സീറ്റിലെ ഫീസില്‍ വ്യത്യാസമില്ലെങ്കിലും മാനേജ്‌മെന്റ് സീറ്റില്‍ ഫീസ് ഉയരും. 50 ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ മാനേജ്‌മെന്റുകള്‍ സമ്മതിച്ചു. ഈ 50% മെറിറ്റ് സീറ്റില്‍ ബി പി എല്‍/കുറഞ്ഞവരുമാനമുള്ളവര്‍ക്ക് 20 ശതമാനം  സീറ്റില്‍ 25,000 രൂപയാണ് ഫീസ്. 15 ശതമാനം കമ്മ്യൂണിറ്റി ക്വാട്ടയിലും 10 ശതമാനം ജനറല്‍ മെറിറ്റിലും 1.38 ലക്ഷം രൂപയായിരിക്കും ഫീസ്. 5 ശതമാനം എസ് സി/എസ് ടി സീറ്റില്‍ മുഹമ്മദ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് ഈടാക്കാനും തീരുമാനിച്ചു. 35 ശതമാനം മാനേജ്‌മെന്റ് സീറ്റില്‍ 5.95 ലക്ഷം രൂപ ഫീസും അഞ്ചുലക്ഷം രൂപ നിക്ഷേപവും. 15 ശതമാനം എന്‍ ആര്‍ ഐ  സീറ്റില്‍ ഒമ്പതുലക്ഷമായിരിക്കും ഫീസ്. കാരക്കോണം, എം ഇ എസ്  ഉള്‍പ്പടെ 11 കോളജുകളും സര്‍ക്കാരുമായി ധാരണയായി. ഇന്നുതന്നെ കരാര്‍ ഒപ്പിടുമെന്നാണ് സൂചന.

ഉമ്മന്‍ചാണ്ടിയുമായുണ്ടാക്കിയ ധാരണപ്രകാരം മാനേജ്‌മെന്റ് സീറ്റില്‍ നാലരലക്ഷം രൂപയായിരുന്നു ഫീസ്. മെറിറ്റ് സീറ്റില്‍ ഫീസ് വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ മാനേജ്‌മെന്റ് സീറ്റിലെങ്കിലും ഫീസ് വര്‍ധിപ്പിക്കണമെന്ന അസോസിയേഷന്റെ ആവശ്യം സര്‍ക്കാര്‍ സമ്മതിക്കുകയായിരുന്നു. അസോസിയേഷനുമായി നേരത്തെതന്നെ സര്‍ക്കാര്‍ ധാരണയായിരുന്നെങ്കിലും മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശനപരീക്ഷയുടെ കാര്യത്തില്‍ ഹൈക്കോടതി ഇടപെടലുണ്ടായതോടെ ധാരണ പുനപരിശോധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പുതിയ ധാരണ രൂപപ്പെടുകയും ചെയ്തു. 20 ശതമാനം സീറ്റില്‍ 25,000 രൂപയും 65 ശതമാനം സീറ്റില്‍ നാലരലക്ഷം രൂപയും ഈടാക്കണമെന്നതായിരുന്നു അവരുടെ ആവശ്യം.

പുതിയ ധാരണപ്രകാരം കരാര്‍ ഒപ്പിട്ടുവെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വാര്‍ത്ത നിഷേധിച്ചു. ഇതിനുശേഷം ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷ കഴിഞ്ഞദിവസം സുപ്രിംകോടതി ശരിവച്ചതോടെയാണ് വീണ്ടും ചര്‍ച്ച തുടങ്ങിയത്. വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ രഹസ്യധാരണ നടപ്പാക്കണമെന്ന് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ എം ഇ എസിന്റെ ഇടപെടലാണ് പഴയ ധാരണ പുനസ്ഥാപിക്കാന്‍ കാരണമായത്. ഫീസ് വര്‍ധിപ്പിക്കുന്നതിനോട്  തങ്ങള്‍ക്ക് അനുകൂലനിലപാടില്ല എന്നു ചൂണ്ടിക്കാട്ടി എം ഇ എസ്  പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ മുഖ്യമന്ത്രിക്ക് ഫാക്‌സ് സന്ദേശം അയച്ചു. ഇതേത്തുടര്‍ന്നാണ് ഫീസ് വര്‍ധിപ്പിക്കാനാവില്ലെന്ന കര്‍ശന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയത്. കഴിഞ്ഞവര്‍ഷത്തെ കരാര്‍ പ്രകാരം മെറിറ്റ് സീറ്റില്‍ ഏഴ് പേര്‍ക്കുമാത്രമായിരുന്നു 25,000 രൂപയ്ക്ക് പ്രവേശനം. എന്നാല്‍, പുതിയ ധാരണപ്രകാരം 20 വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപയ്ക്ക് പഠിക്കാം.

janayugom 280811

1 comment:

  1. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനുമായി സീറ്റിന്റെയും ഫീസിന്റെയും കാര്യത്തില്‍ സര്‍ക്കാര്‍ ധാരണയായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ നേരെത്തെയുണ്ടാക്കിയ കരാര്‍ പുനഃസ്ഥാപിക്കാന്‍ ഇന്നലെ രാത്രി ആരോഗ്യമന്ത്രി അടൂര്‍പ്രകാശുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയാവുകയായിരുന്നു.
    മെറിറ്റ് സീറ്റിലെ ഫീസില്‍ വ്യത്യാസമില്ലെങ്കിലും മാനേജ്‌മെന്റ് സീറ്റില്‍ ഫീസ് ഉയരും. 50 ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ മാനേജ്‌മെന്റുകള്‍ സമ്മതിച്ചു. ഈ 50% മെറിറ്റ് സീറ്റില്‍ ബി പി എല്‍/കുറഞ്ഞവരുമാനമുള്ളവര്‍ക്ക് 20 ശതമാനം സീറ്റില്‍ 25,000 രൂപയാണ് ഫീസ്. 15 ശതമാനം കമ്മ്യൂണിറ്റി ക്വാട്ടയിലും 10 ശതമാനം ജനറല്‍ മെറിറ്റിലും 1.38 ലക്ഷം രൂപയായിരിക്കും ഫീസ്. 5 ശതമാനം എസ് സി/എസ് ടി സീറ്റില്‍ മുഹമ്മദ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് ഈടാക്കാനും തീരുമാനിച്ചു. 35 ശതമാനം മാനേജ്‌മെന്റ് സീറ്റില്‍ 5.95 ലക്ഷം രൂപ ഫീസും അഞ്ചുലക്ഷം രൂപ നിക്ഷേപവും. 15 ശതമാനം എന്‍ ആര്‍ ഐ സീറ്റില്‍ ഒമ്പതുലക്ഷമായിരിക്കും ഫീസ്. കാരക്കോണം, എം ഇ എസ് ഉള്‍പ്പടെ 11 കോളജുകളും സര്‍ക്കാരുമായി ധാരണയായി. ഇന്നുതന്നെ കരാര്‍ ഒപ്പിടുമെന്നാണ് സൂചന.

    ReplyDelete