Thursday, August 25, 2011

തൊഴിലുറപ്പ് പദ്ധതി: ട്രേഡ് യൂണിയനുകള്‍ക്കെതിരെ കെ സി ജോസഫ്

തൊഴിലുറപ്പ് പദ്ധതിയില്‍ ഇടപെട്ട് ട്രേഡ് യൂണിയനുകള്‍ രൂപീകരിച്ചവര്‍ ഇതില്‍ നിന്ന് പിന്മാറണമെന്ന ആവശ്യവുമായി മന്ത്രി കെ സി ജോസഫ് രംഗത്തെത്തി. തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുമ്പോഴാണ് യൂണിയനുകള്‍ ആവശ്യമായി വരുന്നത്.

തൊഴിലുറപ്പ് പദ്ധതിയെ സംബന്ധിച്ചിടത്തോളം തൊഴിലും വേതനവും സുരക്ഷിതമാണെന്നിരിക്കെ ഈ മേഖലയില്‍ സംഘനകള്‍ ഇടപെടുന്നത് ന്യായീകരിക്കാനാവില്ല. മാസ്റ്റര്‍ റോളില്‍ ഒപ്പുവെയ്പിച്ച ശേഷം തൊഴിലാളികളെ സമരത്തിന് കൊണ്ടുപോകുകയാണ് നടന്നു വരുന്നതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് നല്ല പ്രവണതയല്ല.
100 തൊഴില്‍ ദിനങ്ങള്‍ എന്നത് 200 ആക്കണമെന്ന സമരക്കാരുടെ ആവശ്യം വിചിത്രമാണ്. ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പെട്ടവരെ പാര്‍ട്ടി പരിപാടിക്ക് ഉപയോഗിക്കുകയാണ്. ദേശീയതലത്തില്‍ മികച്ച രീതിയില്‍ നടന്നുവരുന്ന പദ്ധതിയില്‍ ഇത്തരം ഇടപെടലുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടും ഗുണകരമല്ല. ഏത് പാര്‍ട്ടിക്കാരായാലും തൊഴിലുറപ്പ് പദ്ധതിയെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനോട് താന്‍ യോജിക്കുന്നില്ല. സംസ്ഥാനത്തെ രണ്ട് പഞ്ചായത്തുകളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തിയപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഒന്ന് യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്താണ്. ഓഡിറ്റില്‍ പദ്ധതിയിലെ പോരായ്മകള്‍ വ്യക്തമായതിനാല്‍ ചില തിരുത്തലുകള്‍ നടത്തേണ്ടതുണ്ട്.  

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 150 രൂപയില്‍ നിന്നും 200 ആയി ഉയര്‍ത്തണമെന്ന് താനും മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പദ്ധതിക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുഭാവപൂര്‍വം പരിഗണിക്കുമെന്നാണ് കരുതുന്നത്. പദ്ധതിയെ ഡയറി, കയര്‍, മത്സ്യബന്ധനം എന്നീ മേഖലകളിലേക്ക് വ്യാപിപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനോട് അനുമതിയും ചോദിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

janayugom 250811

1 comment:

  1. തൊഴിലുറപ്പ് പദ്ധതിയില്‍ ഇടപെട്ട് ട്രേഡ് യൂണിയനുകള്‍ രൂപീകരിച്ചവര്‍ ഇതില്‍ നിന്ന് പിന്മാറണമെന്ന ആവശ്യവുമായി മന്ത്രി കെ സി ജോസഫ് രംഗത്തെത്തി. തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുമ്പോഴാണ് യൂണിയനുകള്‍ ആവശ്യമായി വരുന്നത്.

    ReplyDelete