Monday, September 26, 2011

നീതിപീഠത്തിന് കൂച്ചുവിലങ്ങോ

നീതി നടപ്പാക്കുന്നതിനിടെയുണ്ടായ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് തുറന്നടിച്ചുകൊണ്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജി പി കെ ഹനീഫ പാമൊലിന്‍ കേസ് പരിഗണിക്കുന്നതില്‍നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ചപ്പോള്‍ , എക്സിക്യൂട്ടീവ് ജുഡീഷ്യറിക്കുമേല്‍ നടത്തിയ, ചരിത്രത്തില്‍ കറുത്ത അക്ഷരങ്ങള്‍കൊണ്ട് രേഖപ്പെടുത്തേണ്ട കടന്നാക്രമണമാണ് വിജയം കണ്ടത്. ആ അര്‍ഥത്തില്‍ ജുഡീഷ്യറിയുടെ കരിദിനമായിരുന്നു ശനിയാഴ്ച. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിക്കുവേണ്ടിയാണ് ജഡ്ജിയെ അപമാനിച്ചതെന്നും സര്‍ക്കാര്‍ സംവിധാനങ്ങളും അധികാരവുമാണ് അതിനുവേണ്ടി ദുരുപയോഗിക്കപ്പെട്ടതെന്നുമുള്ള വസ്തുതകള്‍ പ്രശ്നത്തിന്റെ ഗൗരവം വീണ്ടും വീണ്ടും വര്‍ധിപ്പിക്കുന്നു.
പുതിയ തെളിവുകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ 2011 മാര്‍ച്ച് 14നാണ് പാമൊലിന്‍ കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിടുന്നത്. അന്ന് കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ്, കോടതിയെ സമീപിച്ചത്. അന്വേഷണം നടത്താനുള്ള ഉത്തരവ് തെറ്റാണെങ്കില്‍ മേല്‍ക്കോടതിയിലാണ് ചോദ്യംചെയ്യേണ്ടത്. അപ്പീല്‍ നല്‍കുമെന്ന് യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും പറഞ്ഞിട്ടും ഉമ്മന്‍ചാണ്ടി തയ്യാറായില്ല. പകരം പി സി ജോര്‍ജിനെ ഉപയോഗിച്ച് കോടതിക്കെതിരെ ആക്രമണം നടത്താനാണ് മുതിര്‍ന്നത്. അതിന് യുഡിഎഫിന്റെ പിന്തുണ ലഭിച്ചു. അതിന്റെ തുടര്‍ച്ചയായാണ്, ആക്ഷേപിക്കപ്പെട്ട ജഡ്ജിയുടെ പിന്‍മാറ്റത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഭരിക്കുന്നവര്‍ക്ക് ജുഡീഷ്യറിയെ വരുതിയില്‍ നിര്‍ത്താമെന്നും അതിനായി എന്തു മാര്‍ഗവും സ്വീകരിക്കാമെന്നുമുള്ള സന്ദേശമാണ് ഇതില്‍ തെളിയുന്നത്. ഉമ്മന്‍ചാണ്ടിക്ക് താല്‍ക്കാലികമായി ആശ്വസിക്കാം എന്നാണ് ജഡ്ജിയുടെ പിന്‍മാറ്റവാര്‍ത്തയുടെ വിശകലനമായി യുഡിഎഫ് അനുകൂലപത്രങ്ങള്‍ എഴുതിയത്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഒരു പരിധിവരെ വിജയംകണ്ടു എന്നാണതിനര്‍ഥം.

പാമൊലിന്‍ കേസ് അട്ടിമറിക്കാന്‍ മുമ്പും ശ്രമങ്ങളുണ്ടായിട്ടുണ്ട്. പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചും കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചും മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അതിനായി ശ്രമം നടത്തി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്. കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴായിരുന്നു. പ്രതിയായിരുന്ന കെ കരുണാകരന്‍ സുപ്രീംകോടതിയെ സമീപിച്ചതുമൂലമാണ് കേസ് അനന്തമായി വൈകിയത്. ഇപ്പോള്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയതും എന്തുകൊണ്ട് ഉമ്മന്‍ചാണ്ടി പ്രതിയാകുന്നില്ല എന്ന ചോദ്യമുയര്‍ത്തിയതും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ടി എച്ച് മുസ്തഫയാണ്. മുസ്തഫയുടെ വെളിപ്പെടുത്തലുകളാണ് കേസിനെ വഴിത്തിരിവിലെത്തിച്ചത്. ഉമ്മന്‍ചാണ്ടിക്ക് ഈ ഇടപാടില്‍ നേരിട്ട് പങ്കുണ്ടെന്ന് മുസ്തഫ പറഞ്ഞു. മാത്രമല്ല ഉമ്മന്‍ചാണ്ടിയുടെ വാക്കുകളിലൂടെത്തന്നെ പുറത്തുവന്ന യാഥാര്‍ഥ്യവുമാണത്. നിയമസഭയിലെ രേഖകളിലും അത് കാണാം. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കുക, മുഖ്യമന്ത്രിപദം സ്വീകരിക്കുന്നതിന് അദ്ദേഹത്തിനുമുന്നിലെ തടസ്സങ്ങള്‍ നീക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ ഒരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടി കോടതിയിലെത്തിച്ചത്. കോടതി കാര്യകാരണസഹിതം അന്വേഷിക്കണമെന്ന് ഉത്തരവിട്ട വിഷയം അത്തരം ഒരന്വേഷണവും കൂടാതെ അവസാനിപ്പിക്കാനുള്ള വഴിവിട്ട ശ്രമങ്ങളാണ് ഡെസ്മണ്ട് നെറ്റോ നടത്തിയത്. ആ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ജഡ്ജി വലിച്ചെറിഞ്ഞത്.

യുഡിഎഫ് മുമ്പ് ഭരിച്ചപ്പോള്‍ ജഡ്ജിമാര്‍ക്ക് പണം നല്‍കി ഐസ്ക്രീം പെണ്‍വാണിഭക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ അന്വേഷണത്തിലാണിന്ന്. ജുഡീഷ്യറിയെ പ്രലോഭിപ്പിച്ചും അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ചും വശത്താക്കുക എന്നത് യുഡിഎഫിന്റെയും ആ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിന്റെയും പതിവുരീതിയാണ്. അടിയന്തരാവസ്ഥയില്‍ സുപ്രീംകോടതിയെ വരുതിയിലാക്കിയ ഇന്ദിരാഗാന്ധിയുടെ നടപടി ഇന്നും വിമര്‍ശിക്കപ്പെടുന്നു. പണവും സ്വാധീനവും പ്രലോഭനവും കഴിഞ്ഞാല്‍ ഭീഷണിയുടെ വഴി ജുഡീഷ്യറിക്കെതിരെ സ്വീകരിക്കാമെന്ന് ഇന്ദിരാഗാന്ധിയാണ് കാട്ടിക്കൊടുത്തത്. ആ പാതയിലാണ് ഇന്ന് ഉമ്മന്‍ചാണ്ടി. അന്ന് കോടതിയെയും ജനാധിപത്യത്തെയും ബന്ദിയാക്കി ഏകാധിപത്യ ഭരണം അടിച്ചേല്‍പ്പിച്ച ഇന്ദിരാഗാന്ധിക്ക് 1977ല്‍ ജനങ്ങള്‍ നല്‍കിയത് കനത്ത ശിക്ഷയാണ്. ജനങ്ങളെയും ജനകീയ പ്രതിഷേധത്തെയും തടഞ്ഞുനിര്‍ത്താന്‍ ഇന്ദിരാഗാന്ധിക്കായില്ല. ഉമ്മന്‍ചാണ്ടിക്ക് ഓര്‍ത്തുവയ്ക്കാവുന്ന പാഠമാണത്.

പാമൊലിന്‍കേസ് നിഷ്പക്ഷവും നീതിയുക്തവുമായ ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമായാല്‍ ഉമ്മന്‍ചാണ്ടിയുടെ കുറ്റകൃത്യമാണ് തെളിയുക എന്ന് മറ്റാരേക്കാളും അദ്ദേഹത്തിനുതന്നെ അറിയാം. മുമ്പ് മുഖ്യമന്ത്രിയായപ്പോള്‍ കേസ് അപ്പാടെ ഇല്ലാതാക്കാന്‍ ശ്രമിച്ചത് ആ ഭയംകൊണ്ടാണ്, അല്ലാതെ കരുണാകരനോടുള്ള സ്നേഹംകൊണ്ടല്ല. ഇത്തവണ താനോ കേസിലെ പ്രതികളായ മറ്റാരെങ്കിലുമോ കോടതിയെ ഭീഷണിപ്പെടുത്തിയില്ല എന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഭീഷണിപ്പെടുത്തിയതും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞതും പി സി ജോര്‍ജാണ്. ആ ജോര്‍ജ് യുഡിഎഫ് സര്‍ക്കാരിന്റെ ചീഫ് വിപ്പാണ്. ചീഫ് വിപ്പിന്റെ അധികാരവും ലെറ്റര്‍ഹെഡും ഉപയോഗിച്ചാണ് ജഡ്ജിക്കെതിരായ ഭരണഘടനാവിരുദ്ധ നീക്കങ്ങളില്‍ ജോര്‍ജ് വ്യാപൃതനായത്. ജോര്‍ജ് ചീഫ് വിപ്പായി തുടരുന്നിടത്തോളം അത് യുഡിഎഫിന്റെതന്നെ നീക്കമായേ കണക്കാക്കാന്‍ കഴിയൂ. ജോര്‍ജിനെ പുറത്താക്കാനോ ശാസിക്കാനോ തള്ളിപ്പറയാനോ ഉമ്മന്‍ചാണ്ടി കൂട്ടാക്കുന്നില്ല എന്നതിനര്‍ഥം ഉമ്മന്‍ചാണ്ടിക്കുവേണ്ടിയുള്ളതാണ് ജോര്‍ജിന്റെ നടപടി എന്നും യുഡിഎഫിന്റെ സുചിന്തിതമായ തീരുമാനമാണ് അത് എന്നുമാണ്.

ഇനി പ്രശ്നം ഹൈക്കോടതിയാണ് കൈകാര്യംചെയ്യേണ്ടത്. തീര്‍ച്ചയായും ജുഡീഷ്യറിയുടെ അന്തസ്സും അഭിമാനവും ചോദ്യംചെയ്യപ്പെടുന്ന നിരവധി ഘടകങ്ങള്‍ അടങ്ങിയ പ്രശ്നമെന്ന നിലയ്ക്ക് ഹൈക്കോടതി എന്തു നിലപാടെടുക്കും എന്നത് ജനങ്ങളില്‍ ആകാംക്ഷയുളവാക്കുന്ന സംഗതിയാണ്. അധികാരസ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ സംസ്ഥാനത്തിന്റെ ഭരണത്തലവനെ സംരക്ഷിക്കാനായി ജഡ്ജിയെ അവഹേളിക്കുന്നു; സഹികെട്ട് ജഡ്ജി കേസ് സ്വയം ഒഴിയുന്നു-ഇതിനര്‍ഥം ഭരണകൂട ഭീകരതയുടെ പ്രയോഗം ജുഡീഷ്യറിക്കുമേല്‍ ഉണ്ടായി എന്നുതന്നെയാണ്. പ്രതികള്‍ കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തുകയും ആ അവിശ്വാസ പ്രകടനം കോടതിയുടെ വിശ്വാസ്യതയെ ആകെയും അന്തസ്സിനെയും തകര്‍ക്കുന്ന നിലയിലേക്ക് വരികയും ചെയ്തപ്പോഴാണ് വിജിലന്‍സ് ജഡ്ജി കേസില്‍നിന്ന് ഒഴിവായത് എന്ന വസ്തുത ഹൈക്കോടതിയുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു. ഹൈക്കോടതി ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് മുമ്പ്, പി സി ജോര്‍ജിനെ പുറത്താക്കാനും സ്വയം അധികാരസ്ഥാനത്തുനിന്ന് ഒഴിഞ്ഞുപോകാനുമാണ് ഉമ്മന്‍ചാണ്ടി തയ്യാറാകേണ്ടത്. അതിനുള്ള ജനകീയ പ്രക്ഷോഭമാണ് നാട്ടില്‍ ഉയരേണ്ടത്.

deshabhimani editorial 260911

1 comment:

  1. നീതി നടപ്പാക്കുന്നതിനിടെയുണ്ടായ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് തുറന്നടിച്ചുകൊണ്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജി പി കെ ഹനീഫ പാമൊലിന്‍ കേസ് പരിഗണിക്കുന്നതില്‍നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ചപ്പോള്‍ , എക്സിക്യൂട്ടീവ് ജുഡീഷ്യറിക്കുമേല്‍ നടത്തിയ, ചരിത്രത്തില്‍ കറുത്ത അക്ഷരങ്ങള്‍കൊണ്ട് രേഖപ്പെടുത്തേണ്ട കടന്നാക്രമണമാണ് വിജയം കണ്ടത്. ആ അര്‍ഥത്തില്‍ ജുഡീഷ്യറിയുടെ കരിദിനമായിരുന്നു ശനിയാഴ്ച. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിക്കുവേണ്ടിയാണ് ജഡ്ജിയെ അപമാനിച്ചതെന്നും സര്‍ക്കാര്‍ സംവിധാനങ്ങളും അധികാരവുമാണ് അതിനുവേണ്ടി ദുരുപയോഗിക്കപ്പെട്ടതെന്നുമുള്ള വസ്തുതകള്‍ പ്രശ്നത്തിന്റെ ഗൗരവം വീണ്ടും വീണ്ടും വര്‍ധിപ്പിക്കുന്നു.

    ReplyDelete