Tuesday, September 27, 2011

ഒടുവില്‍ ചിദംബരവും; അടുത്തത് പ്രധാനമന്ത്രി

2ജി സ്പെക്ട്രം അഴിമതിക്കേസിന്റെ കുരുക്ക് മുറുകുകയാണ്. തുടക്കംമുതല്‍ സിപിഐ എം ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഒന്നൊന്നായി തെളിയുന്നു. രണ്ടാം യുപിഎ സര്‍ക്കാരിലെ രണ്ട് ക്യാബിനറ്റ് മന്ത്രിമാരുടെ സ്ഥാനം തെറിപ്പിച്ചശേഷം മന്ത്രിസഭയിലെ സുശക്തനായ പി ചിദംബരത്തിനുമേലാണ് ഏറ്റവുമൊടുവില്‍ കേസിന്റെ വാള്‍മുന എത്തിനില്‍ക്കുന്നത്. അടുത്തത് അനിവാര്യമായും പ്രധാനമന്ത്രിയാണ്. ഇന്നലെവരെ എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ചിദംബരത്തെ രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി. ചിദംബരത്തിന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി സന്ദര്‍ശനാനുമതി നിഷേധിച്ചു എന്ന വാര്‍ത്ത നല്‍കുന്ന സൂചന യാഥാര്‍ഥ്യങ്ങള്‍ മൂടിവയ്ക്കാനുള്ള കോണ്‍ഗ്രസിന്റെ ഓരോ ശ്രമവും പരാജയപ്പെടുന്നു എന്നുതന്നെയാണ്.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ധനമന്ത്രി പ്രണബ് മുഖര്‍ജി എന്നിവരുമായി ചര്‍ച്ച നടത്തിയശേഷമേ ചിദംബരവുമായി സംസാരിക്കൂ എന്ന നിലപാടാണ്&ാറമവെ;സോണിയ കൈക്കൊണ്ടത് എന്നാണ് റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. ചിദംബരത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് തുടക്കംമുതല്‍ ഉയര്‍ന്ന ആരോപണങ്ങളാകെ നിഷേധിച്ച കോണ്‍ഗ്രസിന് ഇന്നതിന് കഴിയുന്നില്ല എന്നര്‍ഥം. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അംഗീകാരത്തോടെ ധനമന്ത്രാലയം പ്രധാനമന്ത്രി കാര്യാലയത്തിന് എഴുതിയ കത്തില്‍ ചിദംബരത്തിന്റെ പങ്കാളിത്തം വ്യക്തമായതോടെ മറ്റൊരു ന്യായവാദത്തിനും പ്രസക്തിയില്ല എന്നാണ് വന്നിരിക്കുന്നത്. മുന്‍ ടെലികോം മന്ത്രി എ രാജയ്ക്കൊപ്പം അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരവും ഉത്തരവാദിയാണെന്ന് ആ കത്തില്‍ സംശയത്തിനിടയില്ലാതെ പറയുന്നുണ്ട്. സ്പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രിയുടെ പങ്കു വ്യക്തമാക്കുന്ന മൊഴി എ രാജ നേരത്തെതന്നെ നല്‍കിയിട്ടുണ്ട്. അതിനുപുറമെ അതേ കാര്യം കൂടുതല്‍ വ്യക്തമാക്കി ദയാനിധിമാരന്റെ കത്ത് പുറത്തുവന്നു.

രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയ കുംഭകോണത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയടക്കം ഉത്തരവാദിയാകുന്നു എന്നത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യംചെയ്യുന്ന പ്രശ്നമാണ്. ചിദംബരത്തെ രക്ഷിക്കാനാവില്ല എന്ന ഘട്ടമെത്തിയിരിക്കുന്നു. 2ജി സ്പെക്ട്രം ലൈസന്‍സുകള്‍ ലേലംചെയ്യാതെ വിറ്റത് റദ്ദാക്കി പുനര്‍ലേലം ചെയ്യണം എന്നായിരുന്നു ധനവകുപ്പിന്റെ അഭിപ്രായം. ആ നിര്‍ദേശം ലഭിച്ചിട്ടും അങ്ങനെ ചെയ്യണമെന്ന് അന്ന് ധനമന്ത്രിയായ ചിദംബരം ആവശ്യപ്പെട്ടില്ല. എന്നുമാത്രമല്ല, ലേലമില്ലാതെ നല്‍കിയ ആദ്യ 2ജി ലൈസന്‍സുകള്‍ റദ്ദാക്കേണ്ടതില്ല എന്നും പ്രധാനമന്ത്രിയോട് ചിദംബരം ശുപാര്‍ശചെയ്തു. കോണ്‍ഗ്രസിന് രക്ഷപ്പെടാനുള്ള അവസാനത്തെ പഴുതും അടയ്ക്കുന്നതാണ് ധനമന്ത്രാലയത്തിന്റെ കത്ത്. 2ജി സ്പെക്ട്രം ഇടപാടിലേത് ഡിഎംകെയുടെയും മന്ത്രി രാജയുടെയും അഴിമതിയാണെന്ന് ഇനി പറയാനാവില്ല. രാജയ്ക്കും കനിമൊഴിക്കുമൊപ്പം ഇരുമ്പഴിക്കുള്ളില്‍ കിടക്കേണ്ടവര്‍ കോണ്‍ഗ്രസില്‍ ഒട്ടനേകമുണ്ട്.

തമിഴ്നാട്ടില്‍മാത്രം ഒതുങ്ങുന്ന ഒരു കക്ഷിക്ക് രാജ്യത്തെ ഭീമമായി കൊള്ളയടിച്ച ഈ അഴിമതി ഒറ്റയ്ക്ക് നടത്താനാവുമോ എന്ന ചോദ്യം തുടക്കംമുതല്‍ ഉയരുന്നതാണ്. അഴിമതിയുടെ യഥാര്‍ഥ സൂത്രധാരന്‍മാരും വലിയ ഗുണഭോക്താക്കളും കോണ്‍ഗ്രസാണ്. അങ്ങനെ നേടിയ പണമാണ് കോണ്‍ഗ്രസ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്താകെ ഒഴുക്കിയത്. അധികാരത്തിലിരുന്ന് അഴിമതി നടത്തുക; അഴിമതിപ്പണംകൊണ്ട് ജനവിധി വിലയ്ക്കുവാങ്ങുക-ഈ രീതിയാണ് കോണ്‍ഗ്രസിന്റേത്. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെത്തന്നെ അട്ടിമറിക്കുന്നതാണിത്. സോണിയ സന്ദര്‍ശനാനുമതി നിഷേധിച്ചതിലൂടെ, ചിദംബരത്തെ കോണ്‍ഗ്രസ് കൈയൊഴിയാന്‍ പോകുന്നു എന്നാണ് മനസിലാക്കേണ്ടത്. അങ്ങനെയൊരു പൊടിക്കൈകൊണ്ട് അവസാനിക്കുന്നതല്ല പ്രശ്നം. കോണ്‍ഗ്രസിനും മന്ത്രിസഭയെ നയിക്കുന്ന മന്‍മോഹന്‍സിങ്ങിനും രക്ഷപ്പെടാനുള്ള വഴികള്‍ അവശേഷിക്കുന്നില്ല. ലേലമില്ലാതെ കൊടുത്ത 2ജി സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കേണ്ടതില്ല എന്ന് 2008 ജനുവരിയില്‍ മന്ത്രി ചിദംബരം എഴുതിയ കത്തിന്‍മേല്‍ , അത് ധനവകുപ്പിന്റെ നിലപാടിനെതിരായിരുന്നിട്ടുപോലും എന്തിന് അനുകൂലതീരുമാനമെടുത്തു എന്ന് വിശദമാക്കേണ്ടത് മന്‍മോഹന്‍സിങ്ങാണ്. കോണ്‍ഗ്രസ് നേതൃത്വത്തിനും ഒഴിഞ്ഞുനില്‍ക്കാനാവില്ല. ആ പാര്‍ടി അറിയാതെയാണ് അഴിമതിപ്പണം രാജ്യത്താകെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് എത്തിയത് എന്ന് പറയാനാകുമോ? ധനമന്ത്രിയും പ്രധാനമന്ത്രിയും ഉള്‍പ്പെട്ട ഒരു സുപ്രധാന തീരുമാനത്തിന്, സര്‍ക്കാരിന്റെയും പാര്‍ടിയുടെയും ഹൈക്കമാന്‍ഡായ സോണിയ ഗാന്ധിയുടെയും സമ്മതമുണ്ടായിരുന്നില്ല എന്ന് വാദിക്കാനാകുമോ? 2ജി സ്പെക്ട്രം അഴിമതി ഹിമാലയന്‍ വലുപ്പമുള്ളതാണ്.

ടാറ്റയും റിലയന്‍സുമടക്കമുള്ള രാജ്യത്തെ വന്‍ കുത്തകകളും ഭരണവര്‍ഗ രാഷ്ട്രീയ പാര്‍ടികളും അവയുടെ മുന്‍നിര നേതാക്കളും ഒത്തുനടത്തിയതാണത്. ഡിഎംകെയുടെമാത്രം ചെയ്തിയായോ ചിദംബരവും പ്രണബ് മുഖര്‍ജിയും തമ്മിലുള്ള യുദ്ധമായോ അതിനെ ചുരുക്കി കണ്ടുകൂടാ. അഴിമതിയില്‍ പങ്കാളിയായി എന്ന് തെളിഞ്ഞ പി ചിദംബരം ഇന്ന് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണ്. അങ്ങനെയൊരാളെ ഒരുനിമിഷം ആ സ്ഥാനത്ത് വച്ചുപൊറുപ്പിച്ചുകൂടാ. അഴിമതിയുടെ രക്ഷാകര്‍തൃസ്ഥാനത്താണ് പ്രധാനമന്ത്രി. അദ്ദേഹത്തിന് എന്തര്‍ഹതയാണ് ഇനിയും അധികാരത്തിലിരിക്കാന്‍ എന്ന് കോണ്‍ഗ്രസ് തന്നെ വിശദീകരിക്കേണ്ടതുണ്ട്. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തിലുള്ള പുനരന്വേഷണത്തിലൂടെ ഈ അഴിമതിയിലെ മുഴുവന്‍ ഉത്തരവാദികളെയും പുറത്തുകൊണ്ടുവരികയും അത്തരക്കാരെ തിഹാര്‍ ജയിലിലടയ്ക്കുകയും ചെയ്യുക എന്ന മാര്‍ഗമേ കരണീയമായിട്ടുള്ളൂ. അതിലേക്ക് ബന്ധപ്പെട്ടവരെ നയിക്കാനുള്ള ജനവികാരം രാജ്യത്താകെ ഉയരേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 270911

1 comment:

  1. 2ജി സ്പെക്ട്രം അഴിമതിക്കേസിന്റെ കുരുക്ക് മുറുകുകയാണ്. തുടക്കംമുതല്‍ സിപിഐ എം ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഒന്നൊന്നായി തെളിയുന്നു. രണ്ടാം യുപിഎ സര്‍ക്കാരിലെ രണ്ട് ക്യാബിനറ്റ് മന്ത്രിമാരുടെ സ്ഥാനം തെറിപ്പിച്ചശേഷം മന്ത്രിസഭയിലെ സുശക്തനായ പി ചിദംബരത്തിനുമേലാണ് ഏറ്റവുമൊടുവില്‍ കേസിന്റെ വാള്‍മുന എത്തിനില്‍ക്കുന്നത്. അടുത്തത് അനിവാര്യമായും പ്രധാനമന്ത്രിയാണ്. ഇന്നലെവരെ എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ചിദംബരത്തെ രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി. ചിദംബരത്തിന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി സന്ദര്‍ശനാനുമതി നിഷേധിച്ചു എന്ന വാര്‍ത്ത നല്‍കുന്ന സൂചന യാഥാര്‍ഥ്യങ്ങള്‍ മൂടിവയ്ക്കാനുള്ള കോണ്‍ഗ്രസിന്റെ ഓരോ ശ്രമവും പരാജയപ്പെടുന്നു എന്നുതന്നെയാണ്.

    ReplyDelete