Saturday, September 24, 2011

ചരിത്രമെഴുതിയ പോരാട്ടം

എസ്എല്‍പുരം: എല്‍ഡിഎഫ് സംരക്ഷിച്ച പൊതുമേഖലാ സ്ഥാപനങ്ങളെ ജീവന്‍കൊടുത്തും നിലനിര്‍ത്തുമെന്ന് സമരവളണ്ടിയര്‍മാരും ബഹുജനങ്ങളും പ്രതിജ്ഞയെടുത്ത 24 മണിക്കൂര്‍ ധര്‍ണ പുതിയ സമരചരിത്രമെഴുതി. ആലപ്പുഴ മണ്ഡലത്തിലെ ഹോംകോ, കെഎസ്ഡിപി, കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ്മില്‍ , ഓട്ടോകാസ്റ്റ് എന്നിവ സംരക്ഷിക്കാത്ത യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരെ ജനവികാരം ഉയര്‍ത്തിയാണ് സിപിഐ എം മാരാരിക്കുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ സമാപിച്ചത്. ഏരിയയിലെ പത്ത് ലോക്കല്‍ കമ്മിറ്റി പ്രദേശങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ആയിരം വളണ്ടിയര്‍മാര്‍ ധര്‍ണയില്‍ പങ്കെടുത്തു. കുടുംബസമേതം ധര്‍ണയില്‍ പങ്കെടുത്ത് സമരത്തിന് അനുഭാവം പ്രകടിപ്പിച്ചവരും നിരവധി. സമരസമിതി ചെയര്‍മാന്‍ ഡോ. ടി എം തോമസ് ഐസക് എംഎല്‍എ മുഴുവന്‍ സമയവും സമരകേന്ദ്രത്തില്‍ സാന്നിധ്യമായി.

വിപ്ലവഗാനാലാപനം, പുന്നപ്ര ജ്യോതികുമാറിന്റെ നാടന്‍പാട്ടും, ഗായിക പ്രവീണയുടെ പാട്ടും, ആലപ്പി രമണന്റെ കഥാപ്രസംഗം എന്നിവ സമരകേന്ദ്രത്തിന് ആവേശം പകര്‍ന്നു. വിവിധ സംഘടനകള്‍ സമരവളണ്ടിയര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രകടനം നടത്തി. എക്സല്‍ ഗ്ലാസ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു), കെഎസ്ഡിപി (സിഐടിയു) യൂണിയന്‍ , ഹെഡ്ലോഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ , ജനാധിപത്യ മഹിളാ അസോസിയേഷന്‍ , കെഎസ്കെടിയു, ഡിവൈഎഫ്ഐ, ആലപ്പി കയര്‍ഫാക്ടറി തൊഴിലാളി യൂണിയന്‍ സിഐടിയു തുടങ്ങിയ സംഘടനകള്‍ പ്രകടനമായി സമരകേന്ദ്രത്തിലെത്തി. ജലജാ ചന്ദ്രന്‍ , അഡ്വ. കെ ആര്‍ ഭഗീരഥന്‍ , കെ ജി രാജേശ്വരി, എന്‍ പി സ്നേഹജന്‍ , ആര്‍ റിയാസ്, എന്‍സിപി സംസ്ഥാന കമ്മിറ്റിയംഗം പി കെ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. 24 മണിക്കൂര്‍ ധര്‍ണ സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും. ആയിരങ്ങളാണ് സമാപനസമ്മേളനത്തില്‍ പങ്കെടുത്തത്.

പൊതുമേഖലാ സ്വകാര്യവല്‍ക്കരണം ചെറുക്കുക: സെമിനാര്‍

എസ്എല്‍പുരം: പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് വരുത്തിത്തീര്‍ത്ത് സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യാവസായിക നയത്തിനെതിരെ എല്ലാവിഭാഗം ജനങ്ങളും അണിനിരക്കാന്‍ വലിയകലവൂരില്‍ നടന്ന ജനകീയ സെമിനാര്‍ ആഹ്വാനം ചെയ്തു. സിപിഐ എം മാരാരിക്കുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 24 മണിക്കൂര്‍ ധര്‍ണയില്‍ , പൊതുമേഖല പ്രശ്നങ്ങളും സാധ്യതകളും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍ .

കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ബദല്‍ സാമ്പത്തികനയം കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം പൊതുമേഖലയെ സംരക്ഷിക്കാനും വളര്‍ത്താനും സഹായിച്ചെന്ന് സെമിനാര്‍ വിലയിരുത്തി. എന്നാല്‍ കോണ്‍ഗ്രസിന്റെ നവലിബറല്‍ സാമ്പത്തികനയത്തിനനുസൃതമായി കെ എം മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പൊതുമേഖലയെ തഴഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടതുബദല്‍ സാമ്പത്തികനയം പൊതുമേഖലയെ പ്രോത്സാഹിപ്പിച്ചെന്നും, ഇത് തുടര്‍ന്നാലെ പൊതുമേഖലയെ സംരക്ഷിക്കാനാകൂവെന്നും പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ പറഞ്ഞു. പൊതുമേഖല നഷ്ടത്തിലാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് നവലിബറല്‍ സാമ്പത്തികനയം. കേരള ടെക്സ്റ്റെല്‍ മില്‍ കോര്‍പറേഷന്‍ ഏറ്റെടുത്ത കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ പ്രവര്‍ത്തിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി പി നന്ദകുമാര്‍ പറഞ്ഞു. മില്ലിന്റെ നിലവിലുള്ള മാനേജ്മെന്റ് ഇടപെട്ടിട്ടും ഗവ. അനങ്ങാത്തത് ധിക്കാരപരമാണ്. കേവലം ഒരു കോമളപുരം സ്പിന്നിങ് മില്ലിന്റെ മാത്രം പ്രശ്നമായി ഇത് കാണേണ്ടേന്നും എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളോടുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ സമീപനമാണിതെന്നും നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.

ഔഷധമേഖലയില്‍ മരുന്നുകളുടെ വില നിശ്ചയിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് ഉണ്ടായിരുന്ന അധികാരം സ്വകാര്യകമ്പനികള്‍ക്ക് തീറെഴുതിയ നടപടി മരുന്നിന്റെ വില വര്‍ധിക്കാന്‍ ഇടയാക്കിയെന്ന് കെഎംഎസ്ആര്‍എ നേതാവ് വേണുഗോപാല്‍ പറഞ്ഞു. ഇത് സര്‍ക്കാര്‍ ആരോഗ്യസംവിധാനത്തിന് ആഘാതം ഉണ്ടാക്കും. സമൂഹത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് വ്യവസായം എന്ന നിലയില്‍ കെഎസ്ഡിപിക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ ഡോ. ടി എം തോമസ് ഐസക് എംഎല്‍എ അധ്യക്ഷനായി.

കേന്ദ്രസഹമന്ത്രി നിലപാട് വ്യക്തമാക്കണം: ഐസക്

എസ്എല്‍പുരം: ആലപ്പുഴ മണ്ഡലത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിന് യുഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെക്കുറിച്ചുള്ള നിലപാട് കേന്ദ്രസഹമന്ത്രി കെ സി വേണുഗോപാല്‍ വ്യക്തമാക്കണമെന്ന് ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. 24 മണിക്കൂര്‍ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എം നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള സമരത്തെക്കുറിച്ചുള്ള മാധ്യമവിമര്‍ശനങ്ങള്‍ കേന്ദ്രസഹമന്ത്രി എത്ര പരിഭ്രാന്തനാണെന്നാണ് കാണിക്കുന്നത്. സമരവുമായി ബന്ധപ്പെടുത്തി മാധ്യമങ്ങള്‍ അടിസ്ഥാനരഹിത വാര്‍ത്തകള്‍ ചമയ്ക്കുകയാണ്. മാധ്യമങ്ങളുടെ കോര്‍പറേറ്റ് കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തെ നേരിടും. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കേന്ദ്രറെയില്‍വെമന്ത്രി പങ്കെടുത്ത യോഗത്തില്‍ ഓട്ടോകാസ്റ്റിലെ ബോഗിനിര്‍മാണ ഫാക്ടറിയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഈ യോഗത്തില്‍ പങ്കെടുത്ത ആലപ്പുഴ എംപി ഒരക്ഷരം മിണ്ടിയില്ലെന്നും തോമസ് ഐസക് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയ്ക്ക് ബജറ്റിലൂടെ അനുവദിച്ചിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കാതെ പോകാന്‍ യുഡിഎഫ് സര്‍ക്കാരിനെ സമ്മതിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു. ആലപ്പുഴ ജില്ലയുടെ വികസനത്തിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്താനാണ് സിപിഐ എം താല്‍പര്യം കാണിക്കുന്നതെന്ന് പാര്‍ടി ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണം, കയര്‍ -മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ , കുട്ടനാട് പാക്കേജ് എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ സമരം ഉയര്‍ന്നുവരികയാണ്. ഇവയെല്ലാം യോജിപ്പിച്ച് ഉജ്വലപ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ചന്ദ്രബാബു പറഞ്ഞു.

deshabhimani 240911

1 comment:

  1. എല്‍ഡിഎഫ് സംരക്ഷിച്ച പൊതുമേഖലാ സ്ഥാപനങ്ങളെ ജീവന്‍കൊടുത്തും നിലനിര്‍ത്തുമെന്ന് സമരവളണ്ടിയര്‍മാരും ബഹുജനങ്ങളും പ്രതിജ്ഞയെടുത്ത 24 മണിക്കൂര്‍ ധര്‍ണ പുതിയ സമരചരിത്രമെഴുതി. ആലപ്പുഴ മണ്ഡലത്തിലെ ഹോംകോ, കെഎസ്ഡിപി, കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ്മില്‍ , ഓട്ടോകാസ്റ്റ് എന്നിവ സംരക്ഷിക്കാത്ത യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരെ ജനവികാരം ഉയര്‍ത്തിയാണ് സിപിഐ എം മാരാരിക്കുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ സമാപിച്ചത്. ഏരിയയിലെ പത്ത് ലോക്കല്‍ കമ്മിറ്റി പ്രദേശങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ആയിരം വളണ്ടിയര്‍മാര്‍ ധര്‍ണയില്‍ പങ്കെടുത്തു. കുടുംബസമേതം ധര്‍ണയില്‍ പങ്കെടുത്ത് സമരത്തിന് അനുഭാവം പ്രകടിപ്പിച്ചവരും നിരവധി. സമരസമിതി ചെയര്‍മാന്‍ ഡോ. ടി എം തോമസ് ഐസക് എംഎല്‍എ മുഴുവന്‍ സമയവും സമരകേന്ദ്രത്തില്‍ സാന്നിധ്യമായി.

    ReplyDelete