Friday, October 28, 2011

വിലക്കയറ്റം രൂക്ഷം ഭക്ഷ്യപണപ്പെരുപ്പം 11.43 ശതമാനത്തില്‍

രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം കൂടുതല്‍ രൂക്ഷമായി. ഒക്ടോബര്‍ 15ന് അവസാനിച്ച വാരത്തില്‍ ഭക്ഷ്യപണപ്പെരുപ്പം 11.43 ശതമാനമായി ഉയര്‍ന്നു. ആറുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. പച്ചക്കറികള്‍ , പഴം, പാല്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനയാണ് പണപ്പെരുപ്പം കുത്തനെ ഉയര്‍ത്തിയത്. പച്ചക്കറി വിലയില്‍ 25 ശതമാനമാണ് വര്‍ധന. പഴങ്ങള്‍ക്ക് 11.96 ഉം പാലിന് 10.85ഉം, മുട്ട, മത്സ്യം, മാംസം എന്നിവയുടെ വിലയില്‍ 12.82 ശതമാനവും വര്‍ധനയുണ്ടായി. മുന്‍വാരത്തില്‍ 10.60 എന്ന നിരക്കിലായിരുന്ന ഭക്ഷ്യപണപ്പെരുപ്പമാണ് 11.43ലേക്ക് എത്തിയത്. അടുത്തിടെ പയര്‍ -പരിപ്പ് വര്‍ഗങ്ങള്‍ക്കും ധാന്യങ്ങള്‍ക്കും വില കൂടി. പരിപ്പ് വിലയില്‍ 9.06 ശതമാനവും ധാന്യവിലയില്‍ 4.62 ശതമാനവുമാണ് വര്‍ധന. സവാള, ഉരുളക്കിഴങ്ങ്, ഗോതമ്പ് എന്നീ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് വില കുറഞ്ഞത്. ഇന്ധനം, ഊര്‍ജം എന്നിവയുടെ വിലയിലെ വര്‍ധന 14.70 ശതമാനത്തിലാണ്. തൊട്ടു മുന്‍വാരം 15.17 ശതമാനമായിരുന്നു പണപ്പെരുപ്പം.

ഉയര്‍ന്ന പണപ്പെരുപ്പം മുന്‍നിര്‍ത്തി റിസര്‍വ് ബാങ്ക് കഴിഞ്ഞദിവസം വായ്പാനിരക്കുകള്‍ വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് വീണ്ടും ഭക്ഷ്യവസ്തുക്കളുടെ വില കൂടിയത്. കൂടുതല്‍ കര്‍ക്കശ നടപടികളിലേക്ക് റിസര്‍വ് ബാങ്കിനെ ഇത് പ്രേരിപ്പിച്ചേക്കും. ഭക്ഷ്യവിലക്കയറ്റം ആശങ്ക സൃഷ്ടിക്കുന്നതാണെങ്കിലും അടുത്തുതന്നെ മാറ്റമുണ്ടാകുമെന്ന് ക്രിസില്‍ ചീഫ് ഇക്കണോമിസ്റ്റ് ഡി കെ ജോഷി പറഞ്ഞു. പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നതോടെ വില കുറയുമെന്ന് ജോഷി അഭിപ്രായപ്പെട്ടു.

deshabhimani 281011

1 comment:

  1. രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം കൂടുതല്‍ രൂക്ഷമായി. ഒക്ടോബര്‍ 15ന് അവസാനിച്ച വാരത്തില്‍ ഭക്ഷ്യപണപ്പെരുപ്പം 11.43 ശതമാനമായി ഉയര്‍ന്നു. ആറുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. പച്ചക്കറികള്‍ , പഴം, പാല്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനയാണ് പണപ്പെരുപ്പം കുത്തനെ ഉയര്‍ത്തിയത്.

    ReplyDelete