Friday, October 14, 2011

ശ്രീചിത്തിര സെന്റര്‍ യുഡിഎഫിന്റെ വാദം പൊളിഞ്ഞു

ശ്രീചിത്തിര സെന്ററിന് ലക്കിടി അനുയോജ്യം: ഡോ. രാധാകൃഷ്ണന്‍

കല്‍പ്പറ്റ: ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സെന്ററിന് ലക്കിടിയില്‍ പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ കൈവശമുള്ള ഭൂമി അനുയോജ്യമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. കെ രാധാകൃഷ്ണന്‍ പറഞ്ഞു. ലക്കിടിയിലെ ഭൂമി സന്ദര്‍ശിച്ചശേഷം വയനാട് പ്രസ്സ് ക്ലബ് സംഘടിപ്പിച്ച "മീറ്റ് ദ പ്രസ്സ്" പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുവര്‍ഷം മുമ്പുതന്നെ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇതിനകം നാലുതവണ സ്ഥലപരിശോധന നടത്തി. കേന്ദ്രസ്ഥാപനം എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളാണ് പദ്ധതിക്ക് അനുമതി തരേണ്ടത്. പ്രധാനമായും സാമ്പത്തികബാധ്യത വരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു എന്നത് വസ്തുതയാണ്. ഇത് പരിഹരിക്കാനുള്ള നടപടികള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നീങ്ങുകയാണ്. നേരത്തെതന്നെ സെന്റര്‍ തുടങ്ങുന്നതിനുള്ള നിര്‍ദേശം ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ഭരണസമിതിക്ക് ലഭിച്ചിരുന്നതായും ഇത് സമിതി ചര്‍ച്ചചെയ്തിരുന്നതായും ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു.

13 ഇടങ്ങളില്‍ ഭൂമി പരിശോധന നടത്തിയതില്‍ ഏറ്റവും അനുയോജ്യമായത് ലക്കിടിയിലെ സര്‍ക്കാര്‍ അധീനതയിലുള്ള പ്രിയദര്‍ശിനി ഭൂമിയാണെന്നാണ് വിലയിരുത്തല്‍ . നടപടി പൂര്‍ത്തിയായാല്‍ മാസങ്ങള്‍ക്കകം ആദ്യഘട്ട പദ്ധതിക്ക് തുടക്കമാകും. മൂന്ന് ഘട്ടങ്ങളിലായാണ് സെന്റര്‍ പൂര്‍ത്തിയാക്കുക. ഒന്നാംഘട്ടത്തില്‍ രോഗങ്ങള്‍ സംബന്ധിച്ച പഠനങ്ങളും ഗവേഷണങ്ങളും ആരോഗ്യസര്‍വേയും നടത്തുന്ന പബ്ലിക് ഹെല്‍ത്ത് വിഭാഗത്തിന് തുടക്കമാകും. രണ്ടാംഘട്ടത്തിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുക. വിദഗ്ധ ചികിത്സയ്ക്ക് ആവശ്യമായ ആധുനിക സജ്ജീകരണങ്ങള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ രണ്ടാം ഘട്ടത്തിലുണ്ടാകും. മൂന്നാംഘട്ടത്തില്‍ ബയോടെക്നോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം ഉറപ്പുവരുത്തും. സര്‍ജറിക്കല്‍ ഉപകരണങ്ങള്‍ തയ്യാറാക്കുന്നത് സംബന്ധിച്ചും ഗവേഷണ-പരീക്ഷണങ്ങള്‍ക്കുമെല്ലാം മൂന്നാംഘട്ടത്തിലാണ് തുടക്കമാകുക. അഞ്ച് വര്‍ഷത്തിനകം ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകും.

അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ചാവും ഭൂമിയുടെ സാധ്യത ഉറപ്പുവരുത്തുക. ജലം, വൈദ്യുതി, റോഡ് സൗകര്യം എന്നിവ കണക്കിലെടുത്താല്‍ എല്ലാംകൊണ്ടും ലക്കിടിയിലെ ഭൂമിയാണ് അനുയോജ്യം. മറ്റുസംസ്ഥാനങ്ങളിലുള്ളവരുടെ സൗകര്യവും പരിഗണിക്കപ്പെടും. 60നും 100 ഏക്കറിനിടയില്‍ സ്ഥലമാണ് ആവശ്യം. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് രണ്ടാഴ്ച്ചയ്ക്കകം തന്നെ സര്‍ക്കാറിന് കൈമാറും. ചികിത്സയ്ക്ക് എ, ബി എന്നീ കാറ്റഗറിയിലാണ് രോഗികളെ പരിഗണിക്കുക. എ കാറ്റഗറിയിലുള്‍പ്പെടുന്ന നിര്‍ധന രോഗികള്‍ക്ക് ചികിത്സ സൗജന്യമാണ്. ബി കാറ്റഗറിയില്‍ സാധാരണനിലയിലുള്ള ചികിത്സ തന്നെയാവും ഉണ്ടാകുക. എന്തെല്ലാം വിവാദങ്ങളുണ്ടായാലും ശ്രീചിത്തിര സെന്റര്‍ വയനാട്ടില്‍ വരും- അദേഹം പറഞ്ഞു. തിരുവനന്തപുരം ശ്രീചിത്തിരയിലെ കമ്യൂണിറ്റി മെഡിക്കല്‍ വിഭാഗം തലവന്‍ ഡോ. കെ ആര്‍ തങ്കപ്പന്‍ , പ്രൊജക്ട് ഡവലപ്പ്മെന്റ് ഓഫീസര്‍ കേണല്‍ തോമസ്, വെറ്ററിനറി സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ബി അശോക്, വയനാട് എഡിഎം പി അറുമുഖന്‍ , സബ്കലക്ടര്‍ എസ് ഹരികിഷോര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രസ്സ്ക്ലബ് സെക്രട്ടറി ഒ വി സുരേഷ് സ്വാഗതവും ട്രഷറര്‍ വി മുഹമ്മദലി നന്ദിയും പറഞ്ഞു.

യുഡിഎഫിന്റെ വാദം പൊളിഞ്ഞു

കല്‍പ്പറ്റ: വയനാട്ടില്‍ അനുവദിച്ച ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് വൈകിപ്പിച്ചത് എന്ന് യുഡിഎഫും എം ഐ ഷാനവാസ് എംപിയും ഉയര്‍ത്തിയ വാദങ്ങള്‍ അപ്രസക്തമെന്ന് തെളിയുന്നു. കേന്ദ്രസര്‍ക്കാരില്‍നിന്ന് ഇനിയും പദ്ധതിയുടെ അന്തിമാംഗീകാരം ആയിട്ടില്ലെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. കെ രാധാകൃഷ്ണന്‍ പറയുന്നത്. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയം, പൊതുജനാരോഗ്യവകുപ്പ് ഉള്‍പ്പെടെ മൂന്ന് വകുപ്പുകളുടെ അനുമതിയാണ് ഗവണ്ടത്. കേന്ദ്ര ബജറ്റില്‍ പദ്ധതിക്ക് ഫണ്ട് വകയിരുത്തിയിട്ടില്ലെന്ന് സമ്മതിച്ച ഡയറക്ടര്‍ പ്രധാനമരന്തിയുടെ ഓഫീസില്‍ അതുസംബന്ധിച്ച ചര്‍ച്ച നടക്കുകയാണെന്നും അറിയിച്ചു. എന്തൊക്കെ വിവാദങ്ങളുണ്ടായാലും സെന്റര്‍ വയനാട്ടിന് നഷ്ടപ്പെടില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കുന്നുണ്ട്. മാത്രമല്ല, ഒരുവര്‍ഷം മുമ്പുതന്നെ സെന്റര്‍ സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ഭൂമി പരിശോധന തുടങ്ങിയിരുന്നു. അനുയോജ്യമായ ഭൂമി ലഭ്യമാകട്ടെ എന്ന നിലയിലാണ് നീണ്ടുപോയതെന്നും ഡയറക്ടര്‍ പറയുന്നു. എന്നാല്‍ ഇതിനുവിരുദ്ധമായ പ്രചാരണമാണ് യുഡിഎഫും എംപിയും നടത്തിയിരുന്നത്. അത് പൂര്‍ണമായും തെറ്റാണ് എന്ന് ഡയറക്ടറുടെ വാക്കുകള്‍തന്നെ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാതിരിക്കുന്നതിന് ന്യായീകരണമായി മതുഖ്യമന്ത്രിയുള്‍പ്പെടെ പറഞ്ഞത് ശ്രീചിത്തിരയെ ചൂണ്ടിക്കാട്ടിയാണ്. എന്നാല്‍ ശ്രീചിത്തിര മെഡിക്കല്‍ കോളേജ് അല്ല എന്ന് ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു.

ദേശാഭിമാനി 141011

1 comment:

  1. യനാട്ടില്‍ അനുവദിച്ച ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് വൈകിപ്പിച്ചത് എന്ന് യുഡിഎഫും എം ഐ ഷാനവാസ് എംപിയും ഉയര്‍ത്തിയ വാദങ്ങള്‍ അപ്രസക്തമെന്ന് തെളിയുന്നു. കേന്ദ്രസര്‍ക്കാരില്‍നിന്ന് ഇനിയും പദ്ധതിയുടെ അന്തിമാംഗീകാരം ആയിട്ടില്ലെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. കെ രാധാകൃഷ്ണന്‍ പറയുന്നത്. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയം, പൊതുജനാരോഗ്യവകുപ്പ് ഉള്‍പ്പെടെ മൂന്ന് വകുപ്പുകളുടെ അനുമതിയാണ് വേണ്ടത്

    ReplyDelete