Friday, October 28, 2011

മഹാരാജാസിന്റെ സ്ഥലം ബ്രാഹ്മണ സഭയ്ക്ക്

മഹാരാജാസ് കോളേജിന്റെ കൈവശമുള്ള ഭൂമി സാമുദായികസംഘടനയ്ക്ക് പതിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കോളേജിന്റെ അധീനതയിലുള്ള 13 സെന്റുള്‍പ്പെടെ ഇരുപത്തൊന്നേകാല്‍ സെന്റ് ഭൂമി കേരള ബ്രാഹ്മണസഭയ്ക്ക് നല്‍കാനാണ് സെപ്തംബര്‍ 30ന് (എംഎസ്) നമ്പര്‍ 356/11 പ്രകാരം റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന്‍ ഉത്തരവിട്ടത്. സാമുദായികസംഘടനയ്ക്ക് ഗവണ്‍മെന്റ് കോളേജിന്റെ അധീനതയിലുള്ള ഭൂമി പതിച്ചുനല്‍കാന്‍ ഉത്തരവിട്ടതില്‍ പ്രതിഷേധം ശക്തമാണ്. 2010ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ആവശ്യം നിരാകരിച്ചിരുന്നു. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും വിവിധ കേസുകളിലെ സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തില്‍ കേരള ബ്രാഹ്മണ സഭയുടെ ആവശ്യം പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അപേക്ഷ തള്ളിയത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന പ്രത്യേക വിവേചനാധികാരം പ്രയോഗിച്ചാണ് കേരള ബ്രാഹ്മണസഭയ്ക്ക് ഭൂമി പതിച്ചുനല്‍കുന്നതെന്നും ഇതൊരു കീഴ്വഴക്കമാക്കേണ്ടതില്ലെന്നും പറയുന്നു. സര്‍ക്കാര്‍ ഉത്തരവില്‍ കോളേജിന്റെ കൈവശമുള്ള ഭൂമിയും പുറമ്പോക്കായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 30 വര്‍ഷത്തേക്ക് സെന്റ് ഒന്നിന് 100 രൂപ നിരക്കില്‍ നാമമാത്ര പാട്ടനിരക്കിലാണ് ഭൂമി നല്‍കുന്നതെങ്കിലും കെട്ടിടം സ്ഥാപിക്കാനും റവന്യു അധികൃതരുടെ അനുമതിയോടെ മരം മുറിച്ചുമാറ്റാനും അധികാരം നല്‍കിയിട്ടുണ്ട്.

ഒരു സാമുദായികസംഘടനയ്ക്ക് ഭൂമി പതിച്ചുനല്‍കിയശേഷം ഇതൊരു കീഴ്വഴക്കമാക്കേണ്ടതില്ലെന്ന ഉത്തരവ് നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്ക് മാത്രം ഭൂമി പതിച്ചു നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആക്ഷേപവും ശക്തമാണ്. യുജിസി ഫണ്ട് ഉപയോഗിച്ച് കോളേജിന്റെ ജീര്‍ണാവസ്ഥയിലുള്ള വനിതാഹോസ്റ്റല്‍ പുനര്‍നിര്‍മിക്കുന്നതിനുവേണ്ടി കോളേജ് അധികൃതര്‍ കണ്ടുവച്ചിരുന്ന സ്ഥലമാണ് പതിച്ചുനല്‍കിയത്. കോളേജ് മതില്‍ക്കെട്ടിന് ഉള്ളിലുള്ള ഭൂമിയും റോഡ് പുറമ്പോക്കാണെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ മഹാരാജാസിലെ വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തുവന്നിട്ടുണ്ട്. നേരത്തെ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ കെഎസ്ഇബി സബ്സ്റ്റേഷന്‍ സ്ഥാപിക്കാന്‍ നടത്തിയ നീക്കങ്ങളും വിവാദമായിരുന്നു. ഈ നീക്കത്തിനെതിരെ എസ്എസ്ഐ, എകെജിസിടി അടക്കമുള്ള സംഘടനകള്‍ മഹാരാജാസ് സംരക്ഷണശൃംഖല ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ നടത്തുന്നതിനിടെ വീണ്ടും കോളേജിന്റെ അധീനതയിലുള്ള ഭൂമി പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

deshabhimani 281011

2 comments:

  1. ഒരു സാമുദായികസംഘടനയ്ക്ക് ഭൂമി പതിച്ചുനല്‍കിയശേഷം ഇതൊരു കീഴ്വഴക്കമാക്കേണ്ടതില്ലെന്ന ഉത്തരവ് നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്ക് മാത്രം ഭൂമി പതിച്ചു നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആക്ഷേപവും ശക്തമാണ്. യുജിസി ഫണ്ട് ഉപയോഗിച്ച് കോളേജിന്റെ ജീര്‍ണാവസ്ഥയിലുള്ള വനിതാഹോസ്റ്റല്‍ പുനര്‍നിര്‍മിക്കുന്നതിനുവേണ്ടി കോളേജ് അധികൃതര്‍ കണ്ടുവച്ചിരുന്ന സ്ഥലമാണ് പതിച്ചുനല്‍കിയത്. കോളേജ് മതില്‍ക്കെട്ടിന് ഉള്ളിലുള്ള ഭൂമിയും റോഡ് പുറമ്പോക്കാണെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ മഹാരാജാസിലെ വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തുവന്നിട്ടുണ്ട്.

    ReplyDelete
  2. യു ഡി എഫ് ഭരണത്തില്‍ സാമുദായിക സംഘടനകള്‍ ശക്തിയാര്‍ജ്ജിക്കുന്നുവോ?
    വളരെ അപകടകരമായ ഒരവസ്ഥയാണിത്.

    ReplyDelete