Sunday, October 30, 2011

വിജയം കണ്ട മനുഷ്യമതില്‍

വാള്‍സ്ട്രീറ്റില്‍നിന്ന് റെജി പി ജോര്‍ജ്

ഭൂമിയുടെ ഏതു കോണില്‍ പ്രകൃതിദുരന്തമുണ്ടായാലും നാം അവിടത്തെ സഹജീവികള്‍ക്ക് അടിയന്തരമായി വേണ്ട മരുന്ന്, ഭക്ഷണം, വസ്ത്രം, രക്ഷാപ്രവര്‍ത്തനം എന്നിങ്ങനെ നിരവധി സഹായങ്ങളാണ് എത്തിക്കുക. പ്രകൃതിദുരന്തങ്ങളില്‍നിന്ന് വ്യത്യസ്തമാവാം സാമ്പത്തിക ദുരന്തങ്ങള്‍ . എന്നാല്‍ , അമേരിക്കയുടെ സാമ്പത്തികദുരന്തവും സുക്കോട്ടിപാര്‍ക്കിലെ സമരത്തിലൂടെ ഇത്തരം വേദനകളുടെയും പങ്കുവയ്ക്കലുകളുടെയും കഥയാണു പറയുന്നത്. പൊലീസിന്റെ മുളകുപൊടി സ്പ്രേയില്‍ പരുക്കേല്‍ക്കുന്നവരെ ശുശ്രൂഷിക്കാനായി വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം നടക്കുന്ന സുക്കോട്ടി പാര്‍ക്കില്‍ ആരംഭിച്ചതാണ് ചെറിയ രീതിയിലുള്ള വൈദ്യസഹായകേന്ദ്രം. ഇപ്പോഴാകട്ടെ, എല്ലാ സമയത്തും ഡോക്ടര്‍മാരും നേഴ്സുമാരും മറ്റ് മെഡിക്കല്‍ സന്നദ്ധപ്രവര്‍ത്തകരും അടങ്ങുന്ന ഒരു ആധുനിക മെഡിക്കല്‍ കൂടാരമായി അത് വളര്‍ന്നു. ഇവിടെ അമേരിക്കയുടെ വിവിധകോണുകളില്‍നിന്ന് സൗജന്യമായി മരുന്നുകള്‍ എത്തുന്നു; എമര്‍ജന്‍സി മെഡിക്കല്‍ ട്രെയ്നിങ് കിട്ടിയ ഡസന്‍ കണക്കിന് യുവതീയുവാക്കളാണ് ഇന്ന് സന്നദ്ധപ്രവര്‍ത്തകരായി ക്യാമ്പിലുള്ളത്. ക്യാമ്പിലേക്ക് ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും നേഴ്സുമാര്‍ കടന്നുവരുന്നു; സമരത്തിന്റെ ഭഭാഗമാകാന്‍ , ഈ ക്യാമ്പില്‍ ജോലിചെയ്യാന്‍ , ഒരു ദുരന്തഭൂമിയില്‍ ഉപയോഗിക്കേണ്ട അത്യാവശ്യം വരുന്ന എല്ലാ വൈദ്യോപകരണങ്ങളുമുള്ള മെഡിക്കല്‍ ക്യാമ്പ് ആണ് അവിടെ പ്രവര്‍ത്തിക്കുന്നത്. സമര രംഗത്തുനിന്ന് ഈ മെഡിക്കല്‍ ക്യാമ്പിലേക്ക് എത്തുന്ന പലരും അഞ്ച് ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായിട്ടാണ് ഒരാശുപത്രിയില്‍ കയറുന്നത്! പലര്‍ക്കും അതിനാവശ്യമായ പണമോ മെഡിക്കല്‍ ഇന്‍ഷുറന്‍സോ ഇല്ല എന്നതാണ് പ്രധാന കാരണം.

പിന്നിട്ട ആഴ്ച പാര്‍ക്കില്‍ സമരത്തിന്റെ ഭാഗമായി നടക്കുന്ന സംഗീതഘോഷത്തില്‍ നൃത്തംചെയ്ത ഒരു ഇരുപത്താറുകാരിക്ക് പൊടുന്നനെ ആസ്ത്മയുടെ ഉപദ്രവം ഇളകി; അവര്‍ താഴെവീണു പിടഞ്ഞു. യുവതിയെ പെട്ടെന്ന് മെഡിക്കല്‍ ക്യാമ്പിലേക്കു മാറ്റുകയും ആവശ്യമായ ചികിത്സകള്‍ നല്‍കുകയുംചെയ്തു. ഒരു ഡോക്ടറെ കാണാനോ ആസ്ത്മയുടെ ഉപദ്രവമുള്ളവര്‍ കൊണ്ടുനടക്കുന്ന പ്രിസ്ക്രിപ്ഷന്‍ ഇന്‍ഹെയ്ലര്‍ തരപ്പെടുത്താനോ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത ആ സ്ത്രീ പറയുന്നു അതൊക്കെ സ്വപ്നം കാണാന്‍പോലും കഴിയാത്ത കാര്യമാണ്.

കഴിഞ്ഞ തിങ്കളാഴ്ച സായാഹ്നം മുതല്‍ പാര്‍ക്കിലെ സമരപ്രവര്‍ത്തകര്‍ക്കിടയില്‍ ആ വാര്‍ത്ത എത്തിക്കൊണ്ടിരുന്നു; പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന മെഡിക്കല്‍ ക്യാമ്പ് പാര്‍ക്കിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ രാത്രി പൊലീസ് അത് പൊളിച്ചുമാറ്റും എന്ന്. വൈദ്യസഹായ ക്യാമ്പ് സംരക്ഷിക്കാന്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ രാത്രി ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍നിന്ന് ഒരു നല്ല ശമരിയാക്കാരന്‍ പ്രത്യക്ഷപ്പെട്ടു. ആഫ്രിക്കന്‍ -അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകനും ബാപ്റ്റിസ്റ്റ് സഭയുടെ പട്ടക്കാരനും ഡെമോക്രാറ്റിക് പാര്‍ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ആകാന്‍ 1984 ലും 1988ലും മത്സരിക്കുകയും കറുത്തവരുടെ രാഷ്ട്രീയത്തിനുവേണ്ടി നിലകൊള്ളും എന്ന് ഉറക്കെ പ്രഖ്യാപിച്ചതിലൂടെ സ്ഥാനാര്‍ഥിത്വം നഷ്ടമാവുകയുംചെയ്ത റവറന്റ് ജസ്സെ ജാക്സന്‍! അദ്ദേഹം സുക്കോട്ടിപാര്‍ക്കിലെ മെഡിക്കല്‍ ക്യാമ്പ് നിലനിര്‍ത്താന്‍ വേണ്ടിയുള്ള പോരാട്ടം ആ രാത്രി ഏറ്റെടുത്തു. പൊലീസ് ഉദ്യോഗസ്ഥരോട് വളരെ ശക്തമായഭഭാഷയില്‍ മെഡിക്കല്‍ ക്യാമ്പിനുവേണ്ടി സംസാരിച്ചു. പൊടുന്നനെ റവ. ജസെ ജാക്സന്റെ നേതൃത്വത്തില്‍ കൈകള്‍ പരസ്പരം കോര്‍ത്തുകൊണ്ട് ഒരു മനുഷ്യച്ചങ്ങല പാര്‍ക്കിനും പൊലീസിനും മധ്യേ നിര്‍മിക്കപ്പെട്ടു; മെഡിക്കല്‍ ക്യാമ്പ് സംരക്ഷിക്കാന്‍ വേണ്ടി. അല്‍പ്പസമയത്തിനകം പൊലീസിന് അലബാമയിലെ സെല്‍മയില്‍ നിന്ന് മോണ്ട് ഗോമോറിയിലേക്ക് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന സാമൂഹ്യനീതിക്കുവേണ്ടി നടന്ന സമരയാത്രയിലെ പോരാളിയുടെ മുമ്പില്‍ തോറ്റു പിന്മാറേണ്ടി വന്നു. അമേരിക്കന്‍ ആദിവാസിസമൂഹത്തിനും അധിനിവേശ ശക്തികള്‍ക്കും ഇടയില്‍ കെട്ടിപ്പടുത്ത ആ പഴയ മതിലിന്റെ (വാള്‍ സ്ട്രീറ്റ്) മുന്നില്‍ അങ്ങനെ നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യമതില്‍ വിജയം കണ്ടു

deshabhimani 301011

1 comment:

  1. ഭൂമിയുടെ ഏതു കോണില്‍ പ്രകൃതിദുരന്തമുണ്ടായാലും നാം അവിടത്തെ സഹജീവികള്‍ക്ക് അടിയന്തരമായി വേണ്ട മരുന്ന്, ഭക്ഷണം, വസ്ത്രം, രക്ഷാപ്രവര്‍ത്തനം എന്നിങ്ങനെ നിരവധി സഹായങ്ങളാണ് എത്തിക്കുക. പ്രകൃതിദുരന്തങ്ങളില്‍നിന്ന് വ്യത്യസ്തമാവാം സാമ്പത്തിക ദുരന്തങ്ങള്‍ . എന്നാല്‍ , അമേരിക്കയുടെ സാമ്പത്തികദുരന്തവും സുക്കോട്ടിപാര്‍ക്കിലെ സമരത്തിലൂടെ ഇത്തരം വേദനകളുടെയും പങ്കുവയ്ക്കലുകളുടെയും കഥയാണു പറയുന്നത്.

    ReplyDelete