Monday, October 31, 2011

അപകടമാണെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത് നടന്‍ ജഗദീഷിന്റെ ഭാര്യ

വാളകത്ത് സ്കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിന് പരിക്കേറ്റത് വാഹനാപകടത്തിലാണെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത് നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. കെ രമ. അറിയപ്പെടുന്ന യുഡിഎഫ് സഹയാത്രികനും മന്ത്രി ഗണേശ്കുമാറിന്റെ വിശ്വസ്ത സുഹൃത്തുമായ ജഗദീഷിന്റെ ഭാര്യയെ മെഡിക്കല്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണെന്നും തെളിഞ്ഞു.

കൃഷ്ണകുമാറിനെ അതിക്രൂരമായി ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസ് അട്ടിമറിക്കാനാണ് വാഹനാപകടമെന്ന് രമ ഉള്‍പ്പെടുന്ന മെഡിക്കല്‍ ടീം റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയത്. കൃഷ്ണകുമാറിനെ ആരോ കൈകാര്യംചെയ്തതാണെന്ന് ഗണേശ്കുമാര്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരിക്കെ മന്ത്രിയുടെ അടുത്ത സുഹൃത്തിന്റെ ഭാര്യ ഇങ്ങനെയൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണെന്ന് വ്യക്തം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം ഡോക്ടറാണ് രമ. മരണത്തിലെ ദുരൂഹത, ചികിത്സയിലെ അപാകം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്ന സമിതിയില്‍ മാത്രമേ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാരെ ഉള്‍പ്പെടുത്താറുള്ളൂ. ഇത് മറികടന്നാണ് ഡോ. രമയെ കൃഷ്ണകുമാറിന്റെ കേസുമായി ബന്ധപ്പെട്ട സമിതിയില്‍ ഉള്‍പ്പെടുത്തിയത്. രമയ്ക്ക് പുറമെ, യുഡിഎഫ് അധികാരത്തില്‍ വന്നശേഷം പ്രത്യേക താല്‍പ്പര്യമെടുത്ത് നിയോഗിച്ച സൂപ്രണ്ട് ഡോ. കെ മോഹന്‍ദാസ്, സൈക്യാട്രി വിഭാഗം തലവന്‍ ഡോ. അനില്‍ പ്രഭാകര്‍ എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്നത്. രോഗിയുടെ മനോനില മാത്രമാണ് അനില്‍ പരിശോധിച്ചത്.

തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കെ ബി ഗണേശ്കുമാറിനു വേണ്ടിയും കേരളത്തിലെ പ്രമുഖ യുഡിഎഫ് നേതാക്കള്‍ക്കായും ജഗദീഷ് സജീവമായ പ്രചാരണം നടത്തിയിരുന്നു. വിദ്യാഭ്യാസകാലത്ത് കെഎസ്യു നേതാവായ ജഗദീഷ് കോണ്‍ഗ്രസ് വേദികളില്‍ പതിവുകാരനാണ്. ഹൈവെലോസിറ്റി റോഡ് ട്രാഫിക് ആക്സിഡന്റ് (അതിവേഗത്തിലുള്ള റോഡ് അപകടം) മൂലമാണ് അപകടം സംഭവിച്ചതെന്നാണ് സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട്. 100-120 കിലോമീറ്റര്‍ വേഗത്തിലുള്ള വാഹനം അപകടത്തില്‍ പെടുന്നതിനെയാണ് ഹൈവെലോസിറ്റി റോഡ് ആക്സിഡന്റ് എന്നു പറയുന്നത്. ഈ വേഗത്തില്‍ ഓടിയ വാഹനം ഇടിച്ചതാണെങ്കില്‍ തലച്ചോര്‍ , തലയോട്ടി, നെഞ്ച്, നട്ടെല്ല്, കൈകാലുകള്‍ തുടങ്ങിയ അവയവങ്ങളില്‍ സംഭവിക്കുന്ന പോളി ട്രോമ (ബഹുമുഖ ഗുരുതര പരിക്കുകള്‍)യില്‍ രോഗി മൃതാവസ്ഥയില്‍ ആകും. കൃഷ്ണകുമാറിന്റെ ശരീരത്തിന്റെ പ്രത്യേകഭാഗത്ത് മാത്രമേ ഗുരുതര പരിക്കുള്ളൂ. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണപ്പോള്‍ പ്രത്യേക തരത്തിലുള്ള എന്തെങ്കിലും ശരീരത്തില്‍ കയറിയതാകാം എന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ , പൊലീസ് അരിച്ചുപെറുക്കിയിട്ടും അങ്ങനെയെന്തെങ്കിലും കണ്ടെത്താനായിട്ടുമില്ല. മലദ്വാരത്തിലെ പരിക്ക് എങ്ങനെയുണ്ടായി എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നില്ല. ഇത്തരം അവസരങ്ങളില്‍ കാരണം കണ്ടെത്താന്‍ എംആര്‍ഐ സ്കാന്‍ അനിവാര്യമാണ്. എന്നാല്‍ , റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അധ്യാപകന്റെ എംആര്‍ഐ സ്കാന്‍ എടുത്തിട്ടില്ല. ബലപ്രയോഗം നടന്നതായി തെളിവ് കാണുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ , അധ്യാപകന്റെ ശരീരത്തിന്റെ പലഭാഗത്തും ഉണ്ടായ പാടുകള്‍ ബലപ്രയോഗത്തിലൂടെ മാത്രം ഉണ്ടാകുന്നതാണെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

deshabhimani 311011

2 comments:

  1. വാളകത്ത് സ്കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിന് പരിക്കേറ്റത് വാഹനാപകടത്തിലാണെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത് നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. കെ രമ. അറിയപ്പെടുന്ന യുഡിഎഫ് സഹയാത്രികനും മന്ത്രി ഗണേശ്കുമാറിന്റെ വിശ്വസ്ത സുഹൃത്തുമായ ജഗദീഷിന്റെ ഭാര്യയെ മെഡിക്കല്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണെന്നും തെളിഞ്ഞു.

    ReplyDelete
  2. Jagadeeshine eniyum ethrayo sammanangal Genesanil ninnu kittanirikkunnu.Genesante election pracharanathinulla kuuli anu kittunnath.

    ReplyDelete