Friday, October 28, 2011

ചരിത്രത്തിലെ ക്രൈസ്തവ അതിക്രമങ്ങളുടെ പേരില്‍ ലജ്ജിക്കുന്നെന്ന് മാര്‍പ്പാപ്പ

അസീസി: ക്രൈസ്തവമതം അതിന്റെ നീണ്ട ചരിത്രത്തില്‍ അക്രമത്തിന്റെ മാര്‍ഗങ്ങള്‍ സ്വീകരിച്ചതായി അതീവ ലജ്ജയോടെ സമ്മതിക്കുന്നെന്ന് പോപ് ബെനഡിക്ട് പതിനാറാമന്‍ . വത്തിക്കാന്‍ സംഘടിപ്പിച്ച ബഹുമത സമ്മേളനത്തില്‍ വിവിധ മതങ്ങളെ പ്രതിനിധാനംചെയ്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ മുന്നൂറോളം പുരോഹിത പ്രമുഖരെ സാക്ഷിയാക്കിയായിരുന്നു മാര്‍പ്പാപ്പയുടെ കുമ്പസാരം.

മുന്‍ഗാമിയായ ജോണ്‍ പോള്‍ രണ്ടാമന്‍ 1986ല്‍ ആതിഥേയത്വം വഹിച്ച ബഹുമത സമാധാന പ്രാര്‍ഥനയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. ജോണ്‍ പോള്‍ മാര്‍പ്പാപ്പ വിളിച്ചുചേര്‍ത്ത സര്‍വമത പ്രാര്‍ഥന എല്ലാ മതങ്ങളെയും തുല്യനിലയില്‍ കാണുന്നെന്ന വിമര്‍ശമുയര്‍ത്തി അന്ന് കര്‍ദിനാളായിരുന്ന ഇന്നത്തെ പോപ്പ് എതിര്‍ത്തിരുന്നു. ഇത്തവണയും യാഥാസ്ഥിതിക കത്തോലിക്കര്‍ സംഗമത്തെ എതിര്‍ത്തിട്ടുണ്ട്. ചരിത്രത്തില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ബലപ്രയോഗങ്ങളുണ്ടായിട്ടുണ്ട് എന്നത് ശരിയാണെന്ന് ഒരു ക്രൈസ്തവന്‍ എന്ന നിലയില്‍ ഈ വേളയില്‍ പറയാന്‍ ആഗ്രഹിക്കുന്നെന്ന് ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞു. അതിയായ ലജ്ജയോടെ തങ്ങള്‍ അത് അംഗീകരിക്കുന്നു. അത് ക്രൈസ്തവ വിശ്വാസത്തിന്റെ യഥാര്‍ഥ പ്രകൃതത്തിന് വിരുദ്ധമായ ദുരുപയോഗമായിരുന്നെന്ന് മാര്‍പ്പാപ്പ പറഞ്ഞു. മതത്തിനുവേണ്ടി ഭീകരവാദത്തെ ഉപയോഗിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.

ചരിത്രത്തില്‍ അപൂര്‍വമായാണ് ഇതുപോലെ മാര്‍പ്പാപ്പമാര്‍ കുരിശുയുദ്ധംപോലെയുള്ള സഭയുടെ പഴയ ചെയ്തികള്‍ക്ക് ക്ഷമാപണം നടത്തിയിട്ടുള്ളത്. ജോണ്‍ പോള്‍ രണ്ടാമന്‍ 2000ല്‍ ചരിത്രത്തില്‍ ക്രൈസ്തവമതത്തിന്റെ പിഴവുകള്‍ ഏറ്റുപറഞ്ഞിരുന്നു. ജോണ്‍ പോള്‍ സംഘടിപ്പിച്ച ഒന്നിച്ചുള്ള പ്രാര്‍ഥനയ്ക്കുപകരം ഓരോ മതക്കാര്‍ക്കും വെവ്വേറെ സ്വകാര്യ പ്രാര്‍ഥനയാണ് ഇത്തവണ ഒരുക്കിയത്. മുമ്പത്തേതില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ അവിശ്വാസികളായ നാല് അജ്ഞേയവാദികളും പങ്കെടുക്കുന്നുണ്ട്. ആഫ്രിക്കന്‍ പരമ്പരാഗത മതങ്ങളുടെ ഒരു പ്രതിനിധി വലിയ ക്രൈസ്തവസഭകളുടെ സമീപനങ്ങളെ സംഗമത്തില്‍ വിമര്‍ശിച്ചു. തദ്ദേശമതങ്ങള്‍ക്ക് മറ്റ് മതങ്ങള്‍ക്കുള്ളതുപോലുള്ള പരിഗണന ലഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കത്തോലിക്കാ സഭയ്ക്കും കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് മാറ്റേണ്ട സാഹചര്യം: സി കെ ചന്ദ്രപ്പന്‍

മാരാരിക്കുളം: കമ്യൂണിസത്തിനെതിരെ വലിയ കുരിശുയുദ്ധം പ്രഖ്യാപിച്ച കത്തോലിക്കാ സഭയ്ക്കുപോലും നിലപാട് മാറ്റേണ്ട ലോകസാഹചര്യമാണ് വളരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. മാരാരിക്കുളത്ത് രക്തസാക്ഷി അനുസ്മരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലാളിത്ത ഭരണത്തില്‍ അമേരിക്കയിലെ മഹാഭൂരിപക്ഷവും ദുരിതത്തിലായി. കഷ്ടതയിലായ ജനങ്ങള്‍ അവിടെ നടത്തുന്ന മഹാപോരാട്ടത്തില്‍ കത്തോലിക്കരും സ്ഥാപനങ്ങളും ഉണ്ട്. ഇന്ത്യയിലും മഹാഭൂരിക്ഷം ജനങ്ങളും ജീവിതദുരിതത്തിലാണ്. ഭരണാധികാരികള്‍ അവരെക്കുറിച്ച് ആലോചിക്കുന്നില്ല. സോണിയ വാഗ്ദാനം ചെയ്ത ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നില്ലെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.

deshabhimani 281011

1 comment:

  1. ക്രൈസ്തവമതം അതിന്റെ നീണ്ട ചരിത്രത്തില്‍ അക്രമത്തിന്റെ മാര്‍ഗങ്ങള്‍ സ്വീകരിച്ചതായി അതീവ ലജ്ജയോടെ സമ്മതിക്കുന്നെന്ന് പോപ് ബെനഡിക്ട് പതിനാറാമന്‍ . വത്തിക്കാന്‍ സംഘടിപ്പിച്ച ബഹുമത സമ്മേളനത്തില്‍ വിവിധ മതങ്ങളെ പ്രതിനിധാനംചെയ്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ മുന്നൂറോളം പുരോഹിത പ്രമുഖരെ സാക്ഷിയാക്കിയായിരുന്നു മാര്‍പ്പാപ്പയുടെ കുമ്പസാരം.

    ReplyDelete