Friday, November 25, 2011

6 മാസംമുമ്പുവരെ കിഷന്‍ജി മമതയുടെ ഉറ്റസുഹൃത്ത്

മാവോയിസ്റ്റ് നേതാവ് കിഷന്‍ജി കൊല്ലപ്പെട്ടു

 മാവോയിസ്റ്റ് നേതാവ് കിഷന്‍ജി എന്ന കോടേശ്വരറാവു ബംഗാളില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പശ്ചിമ മേദിനിപുര്‍ ജില്ലയിലെ ബുരിഷോള്‍ വനത്തിലാണ് കിഷന്‍ജി കൊല്ലപ്പെട്ടതെന്ന് ഭീകരവിരുദ്ധ സേനാവൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ കിഷന്‍ജിയടക്കം അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം.

സിപിഐ (മാവോയിസ്റ്റ്) പൊളിറ്റ് ബ്യൂറോ അംഗവും സായുധവിഭാഗം നേതാവുമാണ് കിഷന്‍ജി. കിഷന്‍ജിക്കൊപ്പം ഉണ്ടായിരുന്നതായി കരുതുന്ന സുചിത്ര മഹതോയും കൊല്ലപ്പെട്ടെന്നാണ് സൂചന. നേരത്തെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ശശധര്‍ മഹതോയുടെ ഭാര്യയാണ് സുചിത്ര. ആന്ധ്രപ്രദേശിലെ കരിംനഗറില്‍ ജനിച്ച കോടേശ്വരറാവു എണ്‍പതുകളില്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു. 2004ല്‍ വിവിധ നക്സലൈറ്റ് ഗ്രൂപ്പുകള്‍ ചേര്‍ന്ന് സിപിഐ മാവോയിസ്റ്റ് പാര്‍ടി രൂപീകരിച്ചപ്പോള്‍ കിഷന്‍ജി പ്രധാന നേതാവായി. പശ്ചിമബംഗാളിന്റെ ചുമതലയുണ്ടായിരുന്ന കിഷന്‍ജി നന്ദിഗ്രാം സംഭവം മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് കിഷന്‍ജിയാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിങ് ന്യൂഡല്‍ഹിയില്‍ സ്ഥിരീകരിച്ചു. ഇത് മാവോയിസ്റ്റുകള്‍ക്ക് കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
(വി ജയിന്‍)

6 മാസംമുമ്പുവരെ കിഷന്‍ജി മമതയുടെ ഉറ്റസുഹൃത്ത്

കൊല്‍ക്കത്ത: ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കിഷന്‍ജി മമതയുമായി ഉറ്റസൗഹൃദം സ്ഥാപിച്ചത് നന്ദിഗ്രാം കലാപകാലത്ത്. ഏപ്രില്‍ -മെയ് മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പു വരെ നീണ്ടു മമത-കിഷന്‍ജി സൗഹൃദം. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കൊല്‍ക്കത്തയില്‍ മമതയും കിഷന്‍ജിയും കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കന്‍ കോണ്‍സുലേറ്റാണ് ഇതിനു കാര്‍മികത്വം വഹിച്ചത്. ഇക്കാര്യം തൃണമൂല്‍ കോണ്‍ഗ്രസ് എംപി കബീര്‍ സുമന്‍ തന്റെ "നിശാനേര്‍ നാം താപസി മാലിക്" എന്ന പുസ്തകത്തില്‍ വിശദമായി പ്രതിപാദിച്ചിരുന്നു. കബീര്‍ സുമനും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. 2010 ആഗസ്തിലാണ് കൂടിക്കാഴ്ച നടന്നത്. അതിനുശേഷം 2010 ആഗസ്ത് 11ന് ഒരു വാര്‍ത്താ ഏജന്‍സിയില്‍ ഫോണില്‍ വിളിച്ച കിഷന്‍ജി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മമതാ ബാനര്‍ജി യോഗ്യയാണെന്നു പറഞ്ഞിരുന്നു. മാവോയിസ്റ്റ് നേതാവ് ആസാദിനെ കൊന്നതില്‍ പ്രതിഷേധിച്ച മമതയെ കിഷന്‍ജി പിന്തുണയ്ക്കുകയും മമതയുടെ വിമര്‍ശകരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ പിന്തുണയ്ക്കണമെന്ന് കൂടിക്കാഴ്ചയില്‍ ധാരണയെത്തിയിരുന്നു.

കബീര്‍ സുമന്‍ വെളിപ്പെടുത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷവും പലതവണ മമത കിഷന്‍ജിയെ കണ്ടു. ജംഗല്‍മഹലില്‍ സിപിഐ എമ്മിന്റെ ശക്തി കുറയ്ക്കാനുള്ള ആക്രമണ പരമ്പരകളുടെ ആസൂത്രണം ഇരുവരും ഒരുമിച്ചായിരുന്നു. പകല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായി നടന്നവര്‍ രാത്രി മാവോയിസ്റ്റുകളായി സിപിഐ എം പ്രവര്‍ത്തകരെ വേട്ടയാടി. 2010 ആഗസ്ത് ഒമ്പതിനു മമത ബാനര്‍ജി ലാല്‍ഗഢില്‍ നടത്തിയ റാലിയുടെ അണിയറയില്‍ കിഷന്‍ജിയായിരുന്നു. റാലി വിജയിപ്പിക്കണമെന്നും മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കണമെന്നും 2010 ആഗസ്ത് അഞ്ചിനു കിഷന്‍ജി ആഹ്വാനംചെയ്തു. മമതയുടെ അനുയായി ഛത്രധര്‍ മഹതോ മാവോയിസ്റ്റ് മുന്നണി സംഘടനയുടെയും പിന്നീട് മാവോയിസ്റ്റ് പാര്‍ടിയുടെയും ഉന്നത നേതാവായി മാറി. ജംഗല്‍മഹലില്‍ തൃണമൂലും മാവോയിസ്റ്റുകളും ഒറ്റ ശരീരവും മനസ്സുമായാണ് ആറുമാസം മുമ്പുവരെ പ്രവര്‍ത്തിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സഖ്യത്തെ വിജയിപ്പിക്കണമെന്നും കിഷന്‍ജി ആവശ്യപ്പെട്ടു. ജംഗല്‍മഹലില്‍ നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കണമെന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം ആവശ്യപ്പെട്ടിരുന്ന മമത ബാനര്‍ജി മുഖ്യമന്ത്രിയായതോടെ നിലപാടു മാറ്റി.

deshabhimani 251111

1 comment:

  1. മാവോയിസ്റ്റ് നേതാവ് കിഷന്‍ജി എന്ന കോടേശ്വരറാവു ബംഗാളില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പശ്ചിമ മേദിനിപുര്‍ ജില്ലയിലെ ബുരിഷോള്‍ വനത്തിലാണ് കിഷന്‍ജി കൊല്ലപ്പെട്ടതെന്ന് ഭീകരവിരുദ്ധ സേനാവൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ കിഷന്‍ജിയടക്കം അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം.

    ReplyDelete