Tuesday, November 29, 2011

കേന്ദ്രസര്‍ക്കാര്‍ വീണ വായിക്കുന്നോ?

തുടരെയുള്ള ഭൂചലനങ്ങളും കനത്ത മഴയില്‍ കുലംകുത്തിയെത്തുന്ന നീരൊഴുക്കും മുല്ലപ്പെരിയാറിനെ ഒരു ജനതയുടെയാകെ പേടിസ്വപ്നമാക്കി മാറ്റിയിരിക്കുന്നു. തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ടിഗല്‍ , ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ ജനങ്ങള്‍ക്ക് കൃഷിക്കും കുടിവെള്ളത്തിനുമായി മദിരാശി ഗവണ്‍മെന്റ് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുനാളുമായി 1886ല്‍ ഒപ്പിട്ട കരാര്‍ അനുസരിച്ചാണ് 1895 ഒക്ടോബര്‍ 11ന് മുല്ലപ്പെരിയാറില്‍ അണക്കെട്ടുപണി പൂര്‍ത്തിയാക്കി ഉദ്ഘാടനംചെയ്തത്. അണക്കെട്ടിന് 115 വയസ്സ് പിന്നിടുന്നു. നിര്‍മാണഘട്ടത്തില്‍ രണ്ടുതവണ അണക്കെട്ട് തകര്‍ന്നിട്ടുണ്ട്. പെരിയാറിന്റെ മലവെള്ളപ്പാച്ചിലിനെ അതിജീവിക്കാന്‍ അങ്ങനെയൊരണക്കെട്ടിന് കഴിയില്ലെന്നു കരുതി മദിരാശി സര്‍ക്കാര്‍ അന്ന് നിര്‍മാണം ഉപേക്ഷിച്ചതാണ്. കേണല്‍ ജോണ്‍ പെന്നിക്വിക്ക് എന്ന ബ്രിട്ടീഷ് എന്‍ജിനിയറുടെ പ്രയത്നവും സമര്‍പ്പണവുംകൊണ്ടാണ് വീണ്ടും പണിതുടങ്ങിയതും കല്ലും മണലും ശര്‍ക്കരയും ചുണ്ണാമ്പുംകൊണ്ടുള്ള അണ ഉയര്‍ന്നതും. ശര്‍ക്കരയും ചുണ്ണാമ്പും ചേര്‍ത്ത സുര്‍ക്കി മിശ്രിതമാണ് സിമെന്റിനുപകരം ഉപയോഗിച്ചത്. കെട്ടിടങ്ങളും അണക്കെട്ടുകളുമുണ്ടാക്കുമ്പോള്‍ ഭൂകമ്പത്തെ അതിജീവിക്കാനുള്ള സാങ്കേതികവിദ്യകളൊന്നും അന്നില്ല.

അണക്കെട്ടിന്റെ പരമാവധി ആയുസ്സ് ആറുപതിറ്റാണ്ടായാണ് കണക്കാക്കിയിട്ടുള്ളത്. ഇപ്പോള്‍ അതിന്റെ ഇരട്ടിയിലെത്താറാകുന്നു. കാലപ്പഴക്കത്താല്‍ സുര്‍ക്കി മിശ്രിതം വന്‍തോതില്‍ വെള്ളത്തില്‍ അലിഞ്ഞ് ഒഴുകിപ്പോയി. ഓരോവര്‍ഷവും അണക്കെട്ടിന്റെ ചോര്‍ച്ച വര്‍ധിക്കുന്നു. ഇനിയൊരു നന്നാക്കലിന് പാകമല്ലാത്തവിധം കാലപ്പഴക്കം വന്ന അണക്കെട്ട് പുതുക്കിപ്പണിയുകയല്ലാതെ മറ്റു മാര്‍ഗമില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിന്റെ മധ്യഭാഗം അവശേഷിക്കില്ലെന്ന ഭീതിയാണുണ്ടായിരിക്കുന്നത്. അണക്കെട്ട് തകര്‍ന്നാലുണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ ശാസ്ത്രീയപഠനത്തിലൂടെ തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും അത് ലോകത്തെ നടുക്കുന്നത്രയും ഭയാനകമായ ഒന്നാകുമെന്നതില്‍ തര്‍ക്കമില്ല. ഇത്തവണ തുലാവര്‍ഷം തിമിര്‍ത്തുപെയ്തു. അണക്കെട്ടിലെ ജലനിരപ്പ് കാണെക്കാണെ ഉയര്‍ന്ന് കവിഞ്ഞൊഴുകുന്ന നിലയിലെത്തി. ഡാമിനടുത്തുള്ള പ്രദേശങ്ങളില്‍ തുടരെതുടരെ ഭൂചലനങ്ങളുണ്ടാകുന്നു.

ജലം ജനതയുടെ ജീവിതമാണ്; നിമിഷവേഗംകൊണ്ട് അത് മരണവുമായി മാറാം. തമിഴ്നാട്ടിലെ അഞ്ചു ജില്ലയിലുള്ള ജനങ്ങളുടെ ജീവിതത്തിന് പച്ചപ്പുപകരുന്നത് മുല്ലപ്പെരിയാറില്‍നിന്നുള്ള ജലമാണ്. അതേജലം അണക്കെട്ട് തകര്‍ത്ത് തിരിഞ്ഞൊഴുകിയാല്‍ കേരളത്തിലെ ജനലക്ഷങ്ങളുടെ ജീവനും ജീവിതവുമാണ് കടലിലേക്കെടുക്കുക. ജീവന്റെ സുരക്ഷയാണ് എല്ലാറ്റിലും പ്രധാനം. തമിഴ്നാടിന് ജലം നിഷേധിക്കപ്പെടുകയുമരുത്. തമിഴ്നാടും കേരളവും ശത്രുരാജ്യങ്ങളല്ല. ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങള്‍മാത്രമാണ്. മുല്ലപ്പെരിയാറിലെ ജലം തുടര്‍ന്നും അഭംഗുരം തമിഴ്നാടിന് കൊടുക്കാമെന്ന് ഉറപ്പുവരുത്തിക്കൊണ്ടുതന്നെ കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട്. അതിന് സാഹചര്യമൊരുക്കാനുള്ള കടമ സംസ്ഥാന സര്‍ക്കാരിനുമുണ്ട്. പുതിയ അണക്കെട്ട് നിര്‍മിക്കലാണ് പ്രശ്നത്തിനുള്ള ഏക പരിഹാരമെന്നതില്‍ ഇന്ന് ആര്‍ക്കും തര്‍ക്കമില്ല. ഇന്നുള്ളതില്‍നിന്ന് ഒരുതുള്ളി കുറയാതെ പുതിയ അണക്കെട്ടില്‍നിന്ന് വെള്ളം നല്‍കാന്‍ തയ്യാറാണെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, കേന്ദ്ര ജലവിഭവമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉറപ്പ് നല്‍കിയതാണ്. സുപ്രീംകോടതിയിലും കേരളം രേഖാമൂലം ഇത് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അണക്കെട്ട് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിലുള്ള നിര്‍ണായക ഘടകം കേന്ദ്രംതന്നെയാണെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. ആദ്യം പുതിയ അണക്കെട്ടിനായി തീരുമാനമെടുക്കൂ; തുടര്‍ന്ന് അത് നടപ്പില്‍ വരുത്തുന്നതിന്റെ സാങ്കേതികവും ഭരണപരവുമായ വിശദാംശം സമവായത്തിലൂടെ അംഗീകരിക്കുക- ഇതിന് കേന്ദ്ര സര്‍ക്കാര്‍ മാധ്യസ്ഥം വഹിക്കുക. ഇതാണ് അടിയന്തര ആവശ്യം. ദൗര്‍ഭാഗ്യവശാല്‍ കേന്ദ്ര യുപിഎ സര്‍ക്കാര്‍ അതിന് മുതിരുന്നില്ല.

കേന്ദ്രത്തെ ഏതുവിധേനയും ബോധ്യപ്പെടുത്തി ഇടപെടുവിക്കാന്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന് കഴിയുന്നുമില്ല. എല്‍ഡിഎഫ് ഭരണത്തിലിരുന്നപ്പോള്‍ ക്രിയാത്മകമായ ഇടപെടലാണ് പ്രശ്നത്തിലുണ്ടായത്. കേരള സര്‍ക്കാര്‍ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ചു. പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു. ബജറ്റില്‍ അതിനായി തുക ഉള്‍ക്കൊള്ളിച്ചു. സുപ്രീംകോടതിയില്‍ കേരളത്തിന്റെ ഭാഗം വാദിക്കാന്‍ സമര്‍ഥരായ വക്കീലന്മാരെ വച്ചു. പുതിയ അണക്കെട്ടിനായുള്ള ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് കുമളിയില്‍ തുടങ്ങി. കേരളത്തിന്റെ പുതിയ ഡാം എന്ന ആശയം പരിശോധിക്കാമെന്ന നിലയിലേക്ക് സുപ്രീംകോടതി വന്നു. സംസ്ഥാന സര്‍ക്കാര്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുകയാണ് ഇനി വേണ്ടത്. മന്ത്രിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഉറക്കം നഷ്ടപ്പെട്ടുവെന്ന് വിലപിക്കുന്നതിനുപകരം സംസ്ഥാനത്തോടും ഭയചകിതരായ ജനങ്ങളോടും ഉത്തരവാദിത്തം കാണിച്ച്, കേന്ദ്രത്തെ ഇടപെടുവിക്കാനാണ് തയ്യാറാകേണ്ടത്. സംസ്ഥാനം ഇത്ര വലിയ പ്രശ്നം അഭിമുഖീകരിക്കുമ്പോള്‍ , രണ്ടു മന്ത്രിമാരെ ഡല്‍ഹിക്കുവിട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിനിമാ അവാര്‍ഡിന്റെ തിരക്കിലാണ്. പ്രധാനമന്ത്രിയില്‍നിന്നുള്ള വിളിയുംകാത്ത് ഇരിക്കുകയാണ് താനെന്നാണ് അദ്ദേഹം പറയുന്നത്. എപ്പോഴെങ്കിലും വന്നേക്കാവുന്ന ഒരു വിളിക്കുവേണ്ടി കാത്തിരിക്കലാണോ നാടുഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം?

പ്രശ്നത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്ന നിലപാടില്‍നിന്ന് കേന്ദ്രത്തിന് പിന്നോക്കം പോകാന്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ടിവന്നു. ഞങ്ങളൊന്നുമറിഞ്ഞില്ല എന്ന ഭാവം നടിച്ച കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. കേരള കോണ്‍ഗ്രസുകളുടെ അപക്വമായ വികാരപ്രകടനങ്ങളല്ല; കേന്ദ്രത്തില്‍നിന്നുള്ള അടിയന്തര ഇടപെടലാണ് കേരളത്തിന്റെ അടിയന്തര ആവശ്യം എന്നുമനസ്സിലാക്കി യുഡിഎഫ് കടമ നിര്‍വഹിക്കണം. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വിലയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കണം. തമിഴരെയും കേരളീയരെയും രണ്ടുതട്ടിലിട്ട് രംഗം വഷളാക്കാനുള്ള നേരിയ ശ്രമങ്ങള്‍പോലും പ്രോത്സാഹിപ്പിക്കരുത്. മുല്ലപ്പെരിയാറിനായി സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്ന അടിയന്തര പാക്കേജ് വന്നേതീരൂ. ഭരണഘടനാദത്തമായ അധികാരം അതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കണം.

deshabhimani editorial 291111

1 comment:

  1. തുടരെയുള്ള ഭൂചലനങ്ങളും കനത്ത മഴയില്‍ കുലംകുത്തിയെത്തുന്ന നീരൊഴുക്കും മുല്ലപ്പെരിയാറിനെ ഒരു ജനതയുടെയാകെ പേടിസ്വപ്നമാക്കി മാറ്റിയിരിക്കുന്നു. തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ടിഗല്‍ , ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ ജനങ്ങള്‍ക്ക് കൃഷിക്കും കുടിവെള്ളത്തിനുമായി മദിരാശി ഗവണ്‍മെന്റ് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുനാളുമായി 1886ല്‍ ഒപ്പിട്ട കരാര്‍ അനുസരിച്ചാണ് 1895 ഒക്ടോബര്‍ 11ന് മുല്ലപ്പെരിയാറില്‍ അണക്കെട്ടുപണി പൂര്‍ത്തിയാക്കി ഉദ്ഘാടനംചെയ്തത്. അണക്കെട്ടിന് 115 വയസ്സ് പിന്നിടുന്നു. നിര്‍മാണഘട്ടത്തില്‍ രണ്ടുതവണ അണക്കെട്ട് തകര്‍ന്നിട്ടുണ്ട്. പെരിയാറിന്റെ മലവെള്ളപ്പാച്ചിലിനെ അതിജീവിക്കാന്‍ അങ്ങനെയൊരണക്കെട്ടിന് കഴിയില്ലെന്നു കരുതി മദിരാശി സര്‍ക്കാര്‍ അന്ന് നിര്‍മാണം ഉപേക്ഷിച്ചതാണ്. കേണല്‍ ജോണ്‍ പെന്നിക്വിക്ക് എന്ന ബ്രിട്ടീഷ് എന്‍ജിനിയറുടെ പ്രയത്നവും സമര്‍പ്പണവുംകൊണ്ടാണ് വീണ്ടും പണിതുടങ്ങിയതും കല്ലും മണലും ശര്‍ക്കരയും ചുണ്ണാമ്പുംകൊണ്ടുള്ള അണ ഉയര്‍ന്നതും. ശര്‍ക്കരയും ചുണ്ണാമ്പും ചേര്‍ത്ത സുര്‍ക്കി മിശ്രിതമാണ് സിമെന്റിനുപകരം ഉപയോഗിച്ചത്. കെട്ടിടങ്ങളും അണക്കെട്ടുകളുമുണ്ടാക്കുമ്പോള്‍ ഭൂകമ്പത്തെ അതിജീവിക്കാനുള്ള സാങ്കേതികവിദ്യകളൊന്നും അന്നില്ല.

    ReplyDelete