Tuesday, November 29, 2011

കേരളം ആശങ്കയില്‍ ; മുഖ്യമന്ത്രിയും മന്ത്രിമാരും ആഘോഷത്തില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാഭീതിയില്‍ കേരളം ആശങ്കയില്‍ കഴിയുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും ആഘോഷയാത്രയില്‍ . താരനിശയും ഉദ്ഘാടന മഹാമഹങ്ങളുമായി ഓടിനടക്കുകയായിരുന്നു തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അരഡസന്‍ മന്ത്രിമാരും. അനിശ്ചിതത്വവും അരക്ഷിതാവസ്ഥയുമായി നാലുജില്ലകളിലെ ലക്ഷങ്ങള്‍ സങ്കടപ്പുഴയില്‍ ജീവിക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും കറങ്ങി നടന്നത് പരക്കെ പ്രതിഷേധത്തിനിടയാക്കി. തിങ്കളാഴ്ച രാവിലെയാണ് പരിവാരസമേതം മുഖ്യമന്ത്രിയും സംഘവും ജില്ലയിലെത്തിയത്. ഇടുക്കിയിലും ന്യൂഡല്‍ഹിയിലുമായി ജനപ്രതിനിധികളുടെയും രാഷ്ട്രീയകക്ഷികളുടെയും ആശങ്കയും പ്രതിഷേധസമരവും കത്തിപ്പടരുമ്പോഴായിരുന്നു മന്ത്രിപ്പടയുടെ വരവ്.

മുല്ലപ്പെരിയാറിന്റെ പേരില്‍ ചലച്ചിത്ര അവാര്‍ഡ് ദാനം സംവിധായകനായ രഞ്ജിത് ബഹിഷ്കരിക്കുന്നതായി കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചെങ്കിലും മന്ത്രിമാരൊന്നും ഇതേപ്പറ്റി പ്രതികരിച്ചില്ല. കഴിഞ്ഞമാസം നിശ്ചയിച്ച സിനിമാഅവാര്‍ഡ്ദാനം മഴമൂലമായിരുന്നു മാറ്റിയത്. ഇക്കുറി കേരളമാകെ ജീവിതംമുങ്ങുന്ന ഭീഷണിയുയര്‍ത്തുന്ന ആശങ്കയിലായപ്പോഴും പരിപാടി നീട്ടിവെക്കാനോ മാറ്റാനോ ഉള്ള ഔചിത്യം കാട്ടാത്തതാണ് സിനിമാപ്രേമികളിലടക്കം ചര്‍ച്ചയായത്. വേദികളില്‍ നിന്ന് വേദികളിലേക്ക് പറന്നുനടന്ന ഭരണാധികാരികള്‍ മുല്ലപ്പെരിയാറിനെപ്പറ്റി സൂചിപ്പിച്ചെങ്കിലും ആശങ്കപരിഹരിക്കാനുതകുന്ന ഒന്നും പറഞ്ഞില്ല. പ്രശ്നം ചര്‍ച്ചചെയ്യാന്‍ കേന്ദ്രത്തിന്റെ വിളി കാത്തിരിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിക്ക് ജില്ലയില്‍ ഒരുപത്രത്തിന്റെ സുവര്‍ണ ജൂബിലിപരിപാടിയടക്കം വലിയ ആഘോഷങ്ങളാണുണ്ടായത്. കേരളാകോണ്‍ഗ്രസ് നേതാവായ കെ എം മാണിയാകട്ടെ കോട്ടയവും ഇടുക്കിയും ആശങ്കയില്‍ മുങ്ങുമ്പോള്‍ സ്വീകരണ ചടങ്ങിലായിരുന്നു. മന്ത്രിമാരായ കെ സി ജോസഫ്, കെ ബി ഗണേഷ്കുമാര്‍ , എം കെ മുനീര്‍ എന്നിവരും വേദികളില്‍ നിന്നും വേദികളിലേക്ക് ഓടിനടന്നു. അതേസമയം ചലച്ചിത്ര അവാര്‍ഡ് നിശയിലും താരമേളയിലും എല്‍ഡിഎഫ് ജനപ്രതിനിധികളൊന്നും പങ്കെടുത്തില്ല.

deshabhimani 291111

No comments:

Post a Comment