Thursday, November 24, 2011

ഐഎന്‍ടിയുസിക്ക് നോക്കുകൂലി; ഇടനിലനിന്നത് ലേബര്‍ ഓഫീസര്‍

കുടിവെള്ള പദ്ധതിക്കായി കൊണ്ടുവന്ന പൈപ്പുകള്‍ ഇറക്കാന്‍ ഐഎന്‍ടിയുസി യൂണിയന് നോക്കുകൂലി വാങ്ങിനല്‍കിയത് ജില്ലാ ലേബര്‍ ഓഫീസര്‍ ഇടപെട്ട്. ലോഡൊന്നിന് 500 രൂപവീതം 1,11,000 രൂപയാണ് കോണ്‍ഗ്രസ് അനുകൂല തൊഴിലാളി യൂണിയന് വാങ്ങിനല്‍കിയത്. കലക്ടറുടെ നിര്‍ദേശം അനുസരിച്ചാണ് ജില്ലാ ലേബര്‍ ഓഫീസര്‍ പ്രശ്നത്തില്‍ ഇടപെട്ടത്. പൈപ്പിടുന്നതിന് കരാര്‍ ഏറ്റെടുത്ത ഭഗീരഥ കണ്‍സ്ട്രക്ക്ഷന്‍ കമ്പനി അധികൃതര്‍ക്കുമേല്‍ നോക്കുകൂലി കൊടുക്കാന്‍ ലേബര്‍ ഓഫീസര്‍ സമ്മര്‍ദം ചെലുത്തിയതായി ആരോപണമുണ്ട്.

ആലപ്പുഴ കുടിവെള്ള പദ്ധതിക്കായി ചെന്നൈയില്‍നിന്ന് കൊണ്ടുവന്ന പൈപ്പുകള്‍ ഞായറാഴ്ച വൈകിട്ട് വലിയകുളത്തെ വാട്ടര്‍ അതോറിറ്റി കോമ്പൗണ്ടില്‍ ക്രെയിന്‍ ഉപയോഗിച്ച് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഐഎന്‍ടിയുസി യൂണിയന്‍ നേതാവ് നോക്കുകൂലി ചോദിച്ച് രംഗത്തെത്തിയത്. 12 മീറ്റര്‍ നീളവും ഒന്നരമീറ്റര്‍ വ്യാസവുമുള്ള കൂറ്റന്‍ പൈപ്പ് ക്രെയിന്‍ ഉപയോഗിച്ച് ഇറക്കുമ്പോള്‍ ഓരോ ലോഡിനും രണ്ടായിരം രൂപവീതം നല്‍കണമെന്നായിരുന്നു ആവശ്യം. 240 ലോഡ് പൈപ്പാണ് ആലപ്പുഴയ്ക്കു വരുന്നത്. ഒരു ലോഡില്‍ അഞ്ചു പൈപ്പുവീതമാണ് ഉള്ളത്. പൈപ്പ് ഇറക്കാന്‍ തൊഴിലാളികള്‍ക്ക് സാധ്യമല്ലെന്നും ഇതുമൂലം തൊഴില്‍ നഷ്ടമുണ്ടാകുന്നില്ലെന്നും കരാറുകാരന്‍ പറഞ്ഞെങ്കിലും നേതാവ് പിന്മാറിയില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് അനുകൂല തൊഴിലാളികള്‍ പണി തടസപ്പെടുത്തി. പരാതിയെത്തുടര്‍ന്ന് കലക്ടര്‍ സൗരഭ് ജെയിന്‍ ജില്ലാ ലേബര്‍ ഓഫീസറോട് പ്രശ്നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫീസറുടെ നിര്‍ദേശമനുസരിച്ച് ജില്ലാ അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ഐഎന്‍ടിയുസി വലിയകുളം യൂണിറ്റ് കണ്‍വീനര്‍ ഷംസുദീനും കരാറുകാരന്റെ പ്രതിനിധിയുമായി ചര്‍ച്ച നടന്നു. ലോഡൊന്നിന് 2000 രൂപയെങ്കിലും ലഭിക്കണമെന്ന് യൂണിയന്‍ നേതാവ് ആവശ്യപ്പെട്ടു. ഇത്രയും തുക നല്‍കാനാവില്ലെന്ന് കരാറുകാരനും അറിയിച്ചു. ഒടുവില്‍ ലോഡൊന്നിന് 500 രൂപ വീതം നല്‍കാന്‍ ലേബര്‍ ഓഫീസര്‍ ഇടപെട്ട് തീര്‍പ്പാക്കി. നോക്കുകൂലിക്കെതിരെ വാതോരാതെ വാദിക്കുന്നവര്‍ ഭരിക്കുമ്പോഴാണ് ഭരണാനുകൂല തൊഴിലാളിയൂണിയന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മധ്യസ്ഥനായി നോക്കുകൂലി വാങ്ങി നല്‍കിയത്. ഇതിനിടെ നോക്കുകൂലി ചോദിച്ച സംഭവം സിഐടിയുവിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ നടത്തിയ ശ്രമം പരിഹാസ്യമായി.

deshabhimani 241111

1 comment:

  1. കുടിവെള്ള പദ്ധതിക്കായി കൊണ്ടുവന്ന പൈപ്പുകള്‍ ഇറക്കാന്‍ ഐഎന്‍ടിയുസി യൂണിയന് നോക്കുകൂലി വാങ്ങിനല്‍കിയത് ജില്ലാ ലേബര്‍ ഓഫീസര്‍ ഇടപെട്ട്. ലോഡൊന്നിന് 500 രൂപവീതം 1,11,000 രൂപയാണ് കോണ്‍ഗ്രസ് അനുകൂല തൊഴിലാളി യൂണിയന് വാങ്ങിനല്‍കിയത്. കലക്ടറുടെ നിര്‍ദേശം അനുസരിച്ചാണ് ജില്ലാ ലേബര്‍ ഓഫീസര്‍ പ്രശ്നത്തില്‍ ഇടപെട്ടത്. പൈപ്പിടുന്നതിന് കരാര്‍ ഏറ്റെടുത്ത ഭഗീരഥ കണ്‍സ്ട്രക്ക്ഷന്‍ കമ്പനി അധികൃതര്‍ക്കുമേല്‍ നോക്കുകൂലി കൊടുക്കാന്‍ ലേബര്‍ ഓഫീസര്‍ സമ്മര്‍ദം ചെലുത്തിയതായി ആരോപണമുണ്ട്.

    ReplyDelete