Monday, November 28, 2011

"പുതുപ്പള്ളി മോഡല്‍" ജനസമ്പര്‍ക്കം: പണം വിതരണം പൊടിപൊടിക്കുന്നു

ഏഴുവര്‍ഷം മുന്‍പ് പുതുപ്പള്ളിയില്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ച തന്ത്രം ജനസമ്പര്‍ക്ക പരിപാടിയിലൂടെ കേരളമാകെ നടപ്പാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ ശ്രമം. 2005 ല്‍ മുഖ്യമന്ത്രിയായിരിക്കെ, സുനാമി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ധനസഹായത്തില്‍ നിന്നും 1.76 കോടി രൂപയാണ് പുതുപ്പള്ളി മണ്ഡലത്തില്‍ മാത്രം ഉമ്മന്‍ചാണ്ടി വിതരണം ചെയ്തിരുന്നത്. ടി എം ജേക്കബ് ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ ആക്ഷേപവുമായി രംഗത്തുവന്നിരുന്നു. ചികിത്സാസഹായം, നിര്‍ധനകുടുംബങ്ങളെ സഹായിക്കല്‍ തുടങ്ങിയ പേരില്‍ അപേക്ഷിച്ചവര്‍ക്കെല്ലാം മാനദണ്ഡമൊന്നുമില്ലാതെ പണം നല്‍കുകയായിരുന്നു. 2000 മുതല്‍ 50,000രൂപ വരെയാണ് വിതരണം ചെയ്തത്.

2006 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സംസ്ഥാനമാകെ കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഉമ്മന്‍ചാണ്ടിക്കു മാത്രം എണ്ണായിരം വോട്ടിന്റെ അധികഭൂരിപക്ഷം ലഭിച്ചിരുന്നു. അന്ന് ഭരണം നഷ്ടമായപ്പോള്‍ "ആശ്രയ" എന്ന പേരില്‍ ഉമ്മന്‍ചാണ്ടി ചെയര്‍മാനായി ഒരു ട്രസ്റ്റ് രൂപീകരിച്ചു. പിഎ മാരായ ജിക്കു, സുരേന്ദ്രന്‍ , കോണ്‍ഗ്രസ് ഐ പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പങ്കജാക്ഷന്‍ നായര്‍ , പുതുപ്പള്ളി മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി ജി ജോര്‍ജ്, ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ടിറ്റി എന്നീ വിശ്വസ്തന്‍മാര്‍ മറ്റു കമ്മിറ്റിയംഗങ്ങളും. പുതുപ്പള്ളി സബ്രജിസ്ട്രാര്‍ ഓഫീസില്‍ കമ്പനി ആക്ട് പ്രകാരമാണ് ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട ശേഷവും ഈ ട്രസ്റ്റ് മുഖാന്തരം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ പണവിതരണം നിര്‍ബാധം തുടര്‍ന്നു. എല്ലാ ശനിയാഴ്ചയും രാത്രിയില്‍ പുതുപ്പള്ളിയിലെ വീട്ടിലെത്തുന്ന ഉമ്മന്‍ചാണ്ടി ഞായറാഴ്ച ഉച്ചവരെ ഇപ്രകാരം പണവിതരണത്തിനാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. രണ്ടു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ ഇവിടെ നിന്നും വിതരണം ചെയ്യുന്നുണ്ടെന്നാണ് ലഭിച്ചിട്ടുള്ള വിവരം. ട്രസ്റ്റിന്റെ പേരിലും അല്ലാതെയും പണം വിതരണം ചെയ്യുന്നുണ്ട്. ഓരോ ആഴ്ചയിലും അഞ്ഞൂറിലേറെ ആളുകള്‍ ഇതിനായി ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ വന്നുപോകുന്നുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രിയായ ശേഷം നല്‍കുന്ന പണത്തിന്റെ തോതും എത്തുന്ന ആളുകളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. സ്ഥലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖാന്തരമാണ് ധനസഹായത്തിന് എത്തേണ്ടത്.

സ്ഥിരമായി ചികിത്സാധനസഹായം വാങ്ങിയിരുന്ന വാകത്താനം ചക്കഞ്ചിറ സ്വദേശിയായ അമ്മിണി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്തില്ലെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പിനുശേഷം ചികിത്സാസഹായത്തിന് എത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടി പരസ്യമായി ആക്ഷേപിച്ച് അയച്ചിരുന്നു. ഈ സംഭവത്തില്‍ വാകത്താനം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ല. ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുന്നവരില്‍ ഏറിയപങ്കും ആവശ്യപ്പെടുന്നത് ധനസഹായമാണ്. ഇതിന് മുഖ്യമന്ത്രി നേരിട്ട് തീര്‍പ്പു കല്‍പ്പിക്കുകയാണിപ്പോള്‍ . പഞ്ചായത്തംഗത്തിന്റെയും വില്ലേജ് ഓഫീസറുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുന്ന അപേക്ഷകള്‍ കലക്ടര്‍മാര്‍ക്ക് അയച്ച് നിജസ്ഥിതി ബോധ്യപ്പെട്ട ശേഷമാണ് മുഖ്യമന്ത്രി ധനസഹായം അനുവദിക്കേണ്ടത്. എന്നാല്‍ , ഏതെങ്കിലും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോ അതുപോലുമില്ലാതെയോ എത്തുന്നവര്‍ക്കെല്ലാം അയ്യായിരം മുതല്‍ അന്‍പതിനായിരം രൂപ വരെ മുഖ്യമന്ത്രി നേരിട്ട് പാസാക്കി നല്‍കുകയാണിപ്പോള്‍ . പുതുപ്പള്ളിയിലെ അടിസ്ഥാന വികസനപ്രശ്നങ്ങള്‍ പരിഹരിക്കാതെയാണ് ഉമ്മന്‍ചാണ്ടിയുടെ ധനസഹായവിതരണം പൊടിപൊടിക്കുന്നത്.

deshabhimani 281111

1 comment:

  1. ഏഴുവര്‍ഷം മുന്‍പ് പുതുപ്പള്ളിയില്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ച തന്ത്രം ജനസമ്പര്‍ക്ക പരിപാടിയിലൂടെ കേരളമാകെ നടപ്പാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ ശ്രമം. 2005 ല്‍ മുഖ്യമന്ത്രിയായിരിക്കെ, സുനാമി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ധനസഹായത്തില്‍ നിന്നും 1.76 കോടി രൂപയാണ് പുതുപ്പള്ളി മണ്ഡലത്തില്‍ മാത്രം ഉമ്മന്‍ചാണ്ടി വിതരണം ചെയ്തിരുന്നത്. ടി എം ജേക്കബ് ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ ആക്ഷേപവുമായി രംഗത്തുവന്നിരുന്നു. ചികിത്സാസഹായം, നിര്‍ധനകുടുംബങ്ങളെ സഹായിക്കല്‍ തുടങ്ങിയ പേരില്‍ അപേക്ഷിച്ചവര്‍ക്കെല്ലാം മാനദണ്ഡമൊന്നുമില്ലാതെ പണം നല്‍കുകയായിരുന്നു. 2000 മുതല്‍ 50,000രൂപ വരെയാണ് വിതരണം ചെയ്തത്.

    ReplyDelete