Sunday, November 27, 2011

ഭീതിവിതച്ച് മന്ത്രി: ജനലക്ഷങ്ങള്‍ ആശങ്കയില്‍

മുല്ലപ്പെരിയാര്‍ പ്രതിസന്ധി പരിഹരിഹരിക്കാന്‍ പ്രായോഗിക മാര്‍ഗങ്ങള്‍ അവംലംബിക്കാതെ, വന്‍ദുരന്തം ഉണ്ടാകുമെന്ന ജലവിഭവമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം ഭീതിയുടെ മുള്‍മുനയില്‍ കഴിയുന്നവരുടെ ഉറക്കംകെടുത്തുന്നു. തുടരെയുള്ള ഭൂചലനം കൂടിയാകുമ്പോള്‍ മധ്യകേരളത്തിലെ 40ലക്ഷം ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. കേന്ദ്രത്തില്‍ കേരളത്തില്‍നിന്നുള്ള രണ്ട് ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ ആറോളം പ്രമുഖര്‍ ഉണ്ടായിട്ടും മധ്യസ്ഥശ്രമം പോലും നടത്താത്തതില്‍ ജനങ്ങള്‍ക്ക് കടുത്ത രോഷമുണ്ട്. ഇരുസംസ്ഥാനങ്ങളെയും ബാധിക്കുന്ന പ്രശ്നമെന്ന നിലയ്ക്ക് നിഷ്പക്ഷമായ ഇടപെടലിനുപോലും പ്രതിരോധ മന്ത്രി എ കെ ആന്റണിയോ പ്രവാസികാര്യ മന്ത്രി വയലാര്‍രവിയോ തയ്യാറാകുന്നില്ല. മുല്ലപ്പെരിയാറിലെ ഒരുതുള്ളി ജലംപോലും വേണ്ടെന്നും സുരക്ഷയാണ് പ്രധാനമെന്നും കേരളം പലതവണ ആവര്‍ത്തിച്ചിട്ടും കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ ഇവര്‍ക്കു കഴിയുന്നില്ല.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ സജീവമായി ഇടപെട്ടിരുന്നു. ഇ കെ നായനാരും വി എസ് അച്യുതാനന്ദനും മുഖ്യമന്ത്രിമാരായപ്പോള്‍ തമിഴ്നാട് സര്‍ക്കാരുമായി പലതവണ ചര്‍ച്ച നടത്തി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ധീരമായ നിലപാടാണ് പുതിയ ഡാമിനായുള്ള നടപടികള്‍ക്കു തുടക്കമായത്. പുതിയ കരാറും പുതിയ അണക്കെട്ടും എന്ന നിലപാട് സ്വീകരിച്ചു. ആദ്യബജറ്റില്‍ തന്നെ പുതിയ അണക്കെട്ടിനായുള്ള പ്രാഥമിക സര്‍വെക്ക് ഒരു കോടി അനുവദിച്ചു. കുമളിയില്‍ ഓഫീസും തുറന്നു. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഉള്‍പ്പെടെ 19 ഉയര്‍ന്ന ഉദ്യോഗസ്ഥരെയും നിയമിച്ചു. 2010ലെ ബജറ്റില്‍ 10 കോടി വകയിരുത്തി. ഡാമിനായി 500 കോടിയുടെ എസ്റ്റിമേറ്റും തയ്യാറാക്കി. പുതിയതായി നിര്‍മിക്കുന്ന കേരള പെരിയാര്‍ അണക്കെട്ടിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് , എസ്റ്റിമേറ്റ് പാര്‍ട്ട് എന്നിവയും ഏതാണ്ട് പൂര്‍ത്തിയാക്കിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം യഥാര്‍ഥ വസ്തുത ബോധ്യപ്പെടുത്താതിരുന്നതിനാല്‍ കോടതിയില്‍നിന്ന് തുടര്‍ച്ചയായി തിരിച്ചടി ലഭിച്ചു.

കേന്ദ്ര ജല കമീഷന്‍ നിര്‍ദ്ദേശത്തെതുടര്‍ന്ന് 1979ലാണ് അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാക്കി കുറച്ചത്. എന്നാല്‍ , ജലനിരപ്പ് 142 അടിയായും ഡാം ബലപ്പെടുത്തിയശേഷം 152 അടിയായും ഉയര്‍ത്തണമെന്ന 2006 ഫെബ്രുവരിയിലെ സുപ്രീംകോടതി വിധി വന്നത് കേരളം ഫലപ്രദമായി ഇടപെടാത്തതിനെ തുടര്‍ന്നാണ്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ സ്ഥിതി മാറി. സുപ്രീംകോടതിയില്‍ കേസ് വാദിക്കാന്‍ മികച്ച അഭിഭാഷകരെ നിയോഗിച്ചു. കേസുകളില്‍ സഹായിക്കാന്‍ വിദഗ്ധ സമിതിക്കും രൂപം നല്‍കി. തുടര്‍ന്ന്, മുല്ലപ്പെരിയാര്‍ പ്രശ്നം ഇരുസംസ്ഥാനങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന അഭിപ്രായം സുപ്രീംകോടതി മുന്നോട്ടുവയ്ക്കുകയും ഉന്നതാധികാര സമിതിക്ക് രൂപംനല്‍കുകയും ചെയ്തു. എന്നാല്‍ , ഉന്നതാധികാര സമിതിയെ ചലിപ്പിക്കാനോ കേരളത്തിന്റെ ആവശ്യം ബോധ്യപ്പെടുത്താനോ യുഡിഎഫ് സര്‍ക്കാരിനാവുന്നില്ല. കേരളത്തിലെ എംപിമാര്‍ , പാര്‍ലമെന്ററി സമിതി, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ എന്നിവരെ ഏകോപിപ്പിച്ചുള്ള ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്താതെ മഹാദുരന്തമുണ്ടാകാന്‍ പോകുന്നുവെന്ന അറിയിപ്പ് മാത്രമാണ് ഭരണകൂടം നല്‍കുന്നത്. ദുരന്ത നിവാരണസേനയ്ക്കുപോലും രൂപം നല്‍കിയിട്ടില്ലെന്നത് കൂടുതല്‍ ദയനീയമാണ്.

deshabhimani 271111

1 comment:

  1. മുല്ലപ്പെരിയാര്‍ പ്രതിസന്ധി പരിഹരിഹരിക്കാന്‍ പ്രായോഗിക മാര്‍ഗങ്ങള്‍ അവംലംബിക്കാതെ, വന്‍ദുരന്തം ഉണ്ടാകുമെന്ന ജലവിഭവമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം ഭീതിയുടെ മുള്‍മുനയില്‍ കഴിയുന്നവരുടെ ഉറക്കംകെടുത്തുന്നു. തുടരെയുള്ള ഭൂചലനം കൂടിയാകുമ്പോള്‍ മധ്യകേരളത്തിലെ 40ലക്ഷം ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. കേന്ദ്രത്തില്‍ കേരളത്തില്‍നിന്നുള്ള രണ്ട് ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ ആറോളം പ്രമുഖര്‍ ഉണ്ടായിട്ടും മധ്യസ്ഥശ്രമം പോലും നടത്താത്തതില്‍ ജനങ്ങള്‍ക്ക് കടുത്ത രോഷമുണ്ട്. ഇരുസംസ്ഥാനങ്ങളെയും ബാധിക്കുന്ന പ്രശ്നമെന്ന നിലയ്ക്ക് നിഷ്പക്ഷമായ ഇടപെടലിനുപോലും പ്രതിരോധ മന്ത്രി എ കെ ആന്റണിയോ പ്രവാസികാര്യ മന്ത്രി വയലാര്‍രവിയോ തയ്യാറാകുന്നില്ല. മുല്ലപ്പെരിയാറിലെ ഒരുതുള്ളി ജലംപോലും വേണ്ടെന്നും സുരക്ഷയാണ് പ്രധാനമെന്നും കേരളം പലതവണ ആവര്‍ത്തിച്ചിട്ടും കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ ഇവര്‍ക്കു കഴിയുന്നില്ല.

    ReplyDelete