Sunday, December 25, 2011

മുല്ലപ്പെരിയാര്‍ പരിശോധന: കേരളം ബഹിഷ്‌കരിച്ചു

കേരളത്തിന്റെ പ്രതിനിധികള്‍ക്ക് ചെവികൊടുക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമില്‍ പരിശോധനയ്‌ക്കെത്തിയ സുപ്രീംകോടതി ഉന്നതാധികാര വിദഗ്ധസമിതിയുടെ പരിശോധന  കേരളം ബഹിഷ്‌കരിച്ചു.  ഇതിനുപുറമെ കേരളത്തിന്റെ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറെ വിദഗ്ധ സംഘം ആക്ഷേപിക്കുകയും ചെയ്‌യതു. വിദഗ്ധ സംഘത്തിന്റെ തന്നിഷ്ടപ്രകാരമുള്ള നിലപാടിനെ തുടര്‍ന്നാണ്  പരിശോധനയില്‍നിന്നും കേരള പ്രതിനിധികള്‍ പിന്‍വാങ്ങിയത്. ഇതേ സമയം സുപ്രീംകോടതി വിധിയെ മറികടന്ന് ഡാം ബലപ്പെടുത്തല്‍ ജോലികള്‍ നടത്താന്‍ സംഘം തമിഴ്‌നാടിന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം പുതിയ വിവാദത്തിന് കാരണമായി. ഇന്നലെ രാവിലെയാണ് സി ഡി തട്ടെ, ഡി കെ മേത്ത എന്നിവരടങ്ങിയ സംഘം അണക്കെട്ടിന്റെ പരിശോധനയ്ക്കായി മുല്ലപ്പെരിയാറിലെത്തിയത്.

പരിശോധനാ വേളയില്‍ തമിഴ്‌നാടിന്റെ പ്രതിനിധികളോടാണ് സംഘം കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയത്. എന്നാല്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഭാഗം സമിതി അംഗങ്ങളുടെ ശ്രദ്ധയില്‍ പെടുത്താന്‍ കേരളത്തിന്റെ പ്രതിനിധികളായ മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം  കെ പരമേശ്വരന്‍ നായര്‍, ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി ലതിക എന്നിവര്‍ ശ്രമിച്ചെങ്കിലും ഇത് ഗൗനിക്കാന്‍ ഇവര്‍ തയ്യാറായില്ല. ബലക്ഷയം കണ്ടെത്തുന്നതിനായി അണക്കെട്ടില്‍ ഒരു ബ്ലോക്കില്‍ മാത്രമേ സോണിക് ലോഗിങ് ടെസ്റ്റ് നടത്തിയുള്ളൂവെന്ന് കേരള പ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍ മൂന്നു ബ്ലോക്കില്‍ നടത്തിയെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ പറഞ്ഞത് സി ഡി തട്ടെ അംഗീകരിക്കുകയായിരുന്നുവെന്ന് എം കെ പരമേശ്വരന്‍ നായര്‍ പറഞ്ഞു. ഐസോടോപ്പ് ലേസര്‍ ടെസ്റ്റിന്റെ കാര്യത്തിലും ഈ നിലപാടാണ് തട്ടെയും സംഘവും സ്വീകരിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ചുള്ള സര്‍വെ മാപ്പ് കാണിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ കേന്ദ്ര സംഘം തയ്യാറായില്ല.

തുടര്‍ച്ചയായുണ്ടായ ഭൂചലനവും ഡാമിന്റെ പഴക്കവും ബലക്ഷയം വര്‍ധിപ്പിച്ചുവെന്ന് പഠന റിപ്പോര്‍ട്ട് കാട്ടി  സമര്‍ത്ഥിക്കാന്‍ ചീഫ് എന്‍ജിനീയര്‍ പി ലതിക  ശ്രമിച്ചപ്പോള്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ എനിക്ക് സമയമില്ലെന്നായിരുന്നു തട്ടെയുടെ മറുപടി. സ്പില്‍വേ പരിശോധിക്കുന്നതിനിടെ  സ്പില്‍വേ താഴ്ത്തി നിര്‍മ്മിക്കുന്നതിനുള്ള സാധ്യത പഠിക്കണമെന്ന് അംഗങ്ങള്‍ തമിഴ്‌നാട് ഉദ്യോഗസ്ഥരോട് പറഞ്ഞു. 2010ലെ സുപ്രീംകോടതി വിധി പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തത്സ്ഥിതി തുടരണമെന്ന് മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എന്‍ കെ പരമേശ്വരന്‍ ചൂണ്ടിക്കാട്ടി. ഇയാള്‍ക്ക് അറിയില്ല, മിണ്ടാതിരിക്കു എന്നായിരുന്നു തട്ടെയുടെ പ്രതികരണം.

കേരളത്തിന്റെ നിലവിലുള്ള ആശങ്കയ്ക്ക് അടിസ്ഥാനമായി ഡാമിലെ മറ്റ് സ്ഥിതിഗതികള്‍ വ്യക്തമാക്കാന്‍ പി ലതിക ശ്രമിച്ചപ്പോള്‍ മിണ്ടിപ്പോകരുതെന്ന മറുപടി ഉണ്ടായതോടെയാണ് പരിശോധന ബഹിഷ്‌കരിക്കാന്‍ കേരളത്തിന്റെ പ്രതിനിധികള്‍ തീരുമാനിച്ചത്. പരിശോധന ബഹിഷ്‌കരിച്ചെങ്കിലും കേരളത്തിന്റെ അതിഥികള്‍ എന്ന നിലയില്‍ സമിതി അംഗങ്ങള്‍ക്കൊപ്പം ഡാമിന്റെ ഇതര ഭാഗങ്ങളിലും ബേബി ഡാമിലും വിദഗ്ധ സമിതിക്കൊപ്പം കേരളത്തിന്റെ പ്രതിനിധികളും ഉണ്ടായിരുന്നു.

വള്ളക്കടവില്‍നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും അണക്കെട്ട് പ്രദേശത്തിന്റെ 155 അടി ഉയരത്തില്‍ മാര്‍ക്ക് ചെയ്യണമെന്നും ബേബി ഡാം കല്ല് പാകി ഡാമിന്റെ ഉറപ്പ് വര്‍ദ്ധിപ്പിക്കണമെന്നും എര്‍ത്ത് ഡാമില്‍നിന്നുള്ള മരങ്ങള്‍ വെട്ടി മാറ്റണമെന്നും സമിതിയംഗങ്ങള്‍ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തല്‍സ്ഥിതി തുടരണമെന്നുള്ള സുപ്രീംകോടതി നിര്‍ദേശത്തിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡാമില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനും മറ്റും ആവശ്യമെങ്കില്‍ വനം വകുപ്പിന്റെ അനുമതി തേടണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രതിനിധികള്‍ പരിശോധന ബഹിഷ്‌കരിച്ചതിനാല്‍ തമിഴ്‌നാടിന്റെ ബോട്ടിലെ തേക്കടിയിലേക്ക് മടങ്ങുകയുള്ളുവെന്ന് സമിതിയംഗങ്ങള്‍ ശഠിച്ചത് അല്‍പ്പനേരം ആശയക്കുഴപ്പത്തിനും കേരള പൊലിസുമായി വാഗ്വാദത്തിനും ഇടയാക്കി.

സുരക്ഷാ കാരണങ്ങളാല്‍ കേരളത്തിന്റെ ബോട്ടില്‍ മാത്രമേ തിരികെ യാത്ര അനുവദിക്കൂവെന്ന്  പൊലിസ് കര്‍ശന നിലപാട് എടുത്തതോടെ സമിതിയംഗങ്ങള്‍ വഴങ്ങുകയായിരുന്നു.
കെ. എസ്. ഇ. ബി ചീഫ് എന്‍ജീനിയര്‍ കറുപ്പന്‍കുട്ടി, മുല്ലപ്പെരിയാര്‍ സമിതിയംഗം ജയിംസ് വില്‍സണ്‍ എന്നിവരും കേരള പ്രതിനിധികളായി എത്തിയിരുന്നു. എന്നാല്‍ 25 ഓളം ഉദ്യോഗസ്ഥരാണ് തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് മുല്ലപ്പെരിയാറ്റിലെത്തിയത്.

പി ജെ ജിജിമോന്‍ janayugom 251211

1 comment:

  1. കേരളത്തിന്റെ പ്രതിനിധികള്‍ക്ക് ചെവികൊടുക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമില്‍ പരിശോധനയ്‌ക്കെത്തിയ സുപ്രീംകോടതി ഉന്നതാധികാര വിദഗ്ധസമിതിയുടെ പരിശോധന കേരളം ബഹിഷ്‌കരിച്ചു. ഇതിനുപുറമെ കേരളത്തിന്റെ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറെ വിദഗ്ധ സംഘം ആക്ഷേപിക്കുകയും ചെയ്‌യതു. വിദഗ്ധ സംഘത്തിന്റെ തന്നിഷ്ടപ്രകാരമുള്ള നിലപാടിനെ തുടര്‍ന്നാണ് പരിശോധനയില്‍നിന്നും കേരള പ്രതിനിധികള്‍ പിന്‍വാങ്ങിയത്. ഇതേ സമയം സുപ്രീംകോടതി വിധിയെ മറികടന്ന് ഡാം ബലപ്പെടുത്തല്‍ ജോലികള്‍ നടത്താന്‍ സംഘം തമിഴ്‌നാടിന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം പുതിയ വിവാദത്തിന് കാരണമായി. ഇന്നലെ രാവിലെയാണ് സി ഡി തട്ടെ, ഡി കെ മേത്ത എന്നിവരടങ്ങിയ സംഘം അണക്കെട്ടിന്റെ പരിശോധനയ്ക്കായി മുല്ലപ്പെരിയാറിലെത്തിയത്.

    ReplyDelete