Monday, December 26, 2011

ഒരു നിയമകവചം വാള്‍മുനയില്‍

ഭര്‍ത്താവിന്റെ വീട്ടില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ തടയാന്‍ പ്രത്യേക നിയമവ്യവസ്ഥ ഇന്ത്യയില്‍ നിലവില്‍വന്നത് 28 വര്‍ഷം മുമ്പാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 1983ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട 498 എ വകുപ്പാണ് ഒരു സ്ത്രീസംരക്ഷണനിയമം എന്ന പേരില്‍ ഏറെ ശ്രദ്ധേയമായത്.  ഭര്‍ത്താവിന്റെ വീടിനുള്ളിലെ പീഡനം മറ്റുതരത്തിലുള്ള അക്രമങ്ങളുമായി താരതമ്യംചെയ്യാനാവില്ല എന്നതുകൊണ്ടുതന്നെയാണ് മറ്റു വ്യവസ്ഥകളില്‍നിന്നു വ്യത്യസ്തമായ ചിലത് ആ നിയമത്തില്‍ വേണ്ടിവന്നത്. ഇവിടെ അക്രമം നടക്കുന്നത് ഇരയ്ക്ക് രക്ഷപ്പെടാന്‍പോലും പഴുതില്ലാത്ത ഒരു സംവിധാനത്തിനുള്ളിലാണ്. വിവാഹത്തിലൂടെ സ്ത്രീ എത്തിപ്പെടുന്ന "രണ്ടാംവീട്ടി"ലാണ് അവള്‍ അക്രമത്തിനിരയാകുന്നത്.

വ്യവസ്ഥകളില്‍ മാറ്റംവന്നാലത്തെ അവസ്ഥയും സ്ത്രീസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഭര്‍തൃവീട്ടില്‍ പീഡനം നേരിടുന്ന ഒരു സ്ത്രീ പൊലീസ്സ്റ്റേഷനില്‍ പരാതി നല്‍കുന്നതുതന്നെ ഒട്ടേറെ പ്രയാസപ്പെട്ടാവും. 498 എ നിലവിലുള്ളതുകൊണ്ടുമാത്രമാണ് നടപടിക്ക് പൊലീസ് തയ്യാറാകുന്നത്. മറിച്ച് കോടതിവഴി നീതി തേടേണ്ടിവരികയാണെങ്കില്‍ സ്ത്രീക്ക് നേരിടേണ്ടിവരുന്ന കടമ്പകള്‍ അനവധിയാകും. ഓരോതവണ പീഡനമുണ്ടാകുമ്പോഴും പരാതിയുമായി അവള്‍ക്ക് കോടതിയില്‍ പോകേണ്ടിവരും. തിരിച്ചെത്തി അതേ വീട്ടില്‍ കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയായെന്നുംവരാം. ജാമ്യമുള്ള കുറ്റമാക്കിക്കഴിഞ്ഞാല്‍ കുറ്റം എത്ര ഗുരുതരമായാലും ഒരു മജിസ്ട്രേട്ടിന്റെ ഉത്തരവുവരെ പ്രതിയെ അറസ്റ്റ്ചെയ്യാനേ കഴിയില്ല. ഇന്നത്തെ ഇന്ത്യന്‍ സാമൂഹ്യാവസ്ഥയില്‍ ഈ കാലവിളംബത്തിനിടയില്‍ സ്ത്രീക്ക് എന്തും സംഭവിക്കാം- സ്ത്രീസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. നിയമത്തിന്റെ ദുരുപയോഗത്തെപ്പറ്റിയുള്ള വിമര്‍ശങ്ങള്‍ക്ക് മഹിളാസംഘടനകള്‍ മറുപടിനല്‍കിയിട്ടുണ്ട്. ദുരുപയോഗസാധ്യത എല്ലാ നിയമത്തിലുമുണ്ട്; ഇതിലുമുണ്ട്. മറ്റ് നിയമങ്ങളുടെ ദുരുപയോഗം ചര്‍ച്ചയാകുമ്പോള്‍ ആരും നിയമം മാറ്റണമെന്ന് ആവശ്യപ്പെടുന്നില്ല. സ്ത്രീപക്ഷ നിയമങ്ങളുടെ കാര്യത്തില്‍ മാത്രമാണ് ഈ മുറവിളി. എന്നാല്‍ , ഇത്തരം നിയമങ്ങളെപ്പറ്റിത്തന്നെ അറിവില്ലാത്തവരാണ് ഇന്ത്യയിലെ 70 ശതമാനം സ്ത്രീകളെന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്.

അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ താരതമ്യേന മെച്ചപ്പെട്ട ജീവിതനിലവാരമുള്ള ഡല്‍ഹിയിലെ സ്ത്രീകള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലെ കണക്കാണ് ഇത്. ഈ സാഹചര്യത്തില്‍ ദുരുപയോഗത്തെപ്പറ്റിയുള്ള ഊതിവീര്‍പ്പിച്ച കണക്കുകള്‍ വിശ്വസനീയമല്ല. ഉയര്‍ന്ന സാമ്പത്തികസ്ഥിതിയുള്ള കുടുംബങ്ങള്‍ക്കിടയിലും മറ്റും പണംതട്ടിക്കാനായും മറ്റും വകുപ്പിന്റെ ദുരുപയോഗം നടക്കുന്നുണ്ടാകാം. എന്നാല്‍ , അത്തരം കേസുകള്‍ അതതിന്റെ വസ്തുതകള്‍ പരിശോധിച്ച് തീര്‍പ്പാക്കണം. അല്ലാതെ അതിന്റെപേരില്‍ പീഡനങ്ങള്‍ക്കെതിരെ ഒരുപരിധിവരെയെങ്കിലും കവചമായി നില്‍ക്കുന്ന നിയമം മാറ്റുകയല്ല വേണ്ടത്- സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
(അഡ്വ. കെ ആര്‍ ദീപ)

ദീപയുടെ ബ്ലോഗ്

1 comment:

  1. ഭര്‍ത്താവിന്റെ വീട്ടില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ തടയാന്‍ പ്രത്യേക നിയമവ്യവസ്ഥ ഇന്ത്യയില്‍ നിലവില്‍വന്നത് 28 വര്‍ഷം മുമ്പാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 1983ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട 498 എ വകുപ്പാണ് ഒരു സ്ത്രീസംരക്ഷണനിയമം എന്ന പേരില്‍ ഏറെ ശ്രദ്ധേയമായത്. ഭര്‍ത്താവിന്റെ വീടിനുള്ളിലെ പീഡനം മറ്റുതരത്തിലുള്ള അക്രമങ്ങളുമായി താരതമ്യംചെയ്യാനാവില്ല എന്നതുകൊണ്ടുതന്നെയാണ് മറ്റു വ്യവസ്ഥകളില്‍നിന്നു വ്യത്യസ്തമായ ചിലത് ആ നിയമത്തില്‍ വേണ്ടിവന്നത്. ഇവിടെ അക്രമം നടക്കുന്നത് ഇരയ്ക്ക് രക്ഷപ്പെടാന്‍പോലും പഴുതില്ലാത്ത ഒരു സംവിധാനത്തിനുള്ളിലാണ്. വിവാഹത്തിലൂടെ സ്ത്രീ എത്തിപ്പെടുന്ന "രണ്ടാംവീട്ടി"ലാണ് അവള്‍ അക്രമത്തിനിരയാകുന്നത്.

    ReplyDelete