Sunday, December 25, 2011

അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി മലപ്പുറം സെന്റര്‍ ഉദ്ഘാടനവും യു ഡി എഫ് രാഷ്ട്രീയവും

അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ മലപ്പുറം സെന്റര്‍ ഉത്തര്‍പ്രദേശിനു പുറത്ത് മറ്റൊരു സംസ്ഥാനത്ത് ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും രാഷ്ട്രത്തിനുള്ള സമര്‍പ്പണവും ഇന്ന് പെരിന്തല്‍മണ്ണയില്‍ച്ച് നടക്കുന്നു. ഉദ്ഘാടനചടങ്ങുകള്‍ ഏറ്റവും ഗംഭീരമായി വിപുലമായ പരിപാടികളോടും കൂടിയാണ് നടത്തുന്നത്. ഏറെ സന്തോഷകരമായ ഒരു ചടങ്ങ്; മലയാളികളെല്ലാം വളരെയധികം ആഹ്ലാദിക്കുന്ന ആഘോഷമാണിത്. സംസ്ഥാനത്തിന്റെ വികസനചരിത്രത്തില്‍ പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ ചുവടുപെയ്പ്പാണ് പെരിന്തല്‍മണ്ണയില്‍ യാഥാര്‍ഥ്യമായ യൂണിവേഴ്‌സിറ്റി സെന്റര്‍.

കേന്ദ്രമന്ത്രി കപില്‍ സിബില്‍, മുഖ്യമന്ത്രി, മറ്റ് കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കന്നതായാണ് ക്ഷണക്കത്തില്‍നിന്നും മനസ്സിലായത്. എന്തുകൊണ്ടാണ് എന്നറിയില്ല പ്രതിപക്ഷ നേതാവിനെയും എല്‍ ഡി എഫ് ജനപ്രതിനിധികളുടെയോ പേരുകള്‍ കണ്ടില്ല. ദോഷം പറയരുതല്ലോ-മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി ആശംസാപ്രാസംഗികനാണ്. ഇതില്‍ വലിയ കാര്യമുണ്ട് എന്നു കരുതി സൂചിപ്പിച്ചതല്ല. എന്നാല്‍ കേരളീയ സമൂഹം ചര്‍ച്ച ചെയ്യേണ്ട ചില വിഷയങ്ങള്‍ അലിഗര്‍ സര്‍വകലാശാല ഉദ്ഘാടന ചടങ്ങില്‍ വിസ്മരിച്ചുകൂടാ.
സര്‍വലാശാലയുടെ അഞ്ച് സെന്ററുകള്‍ (കാമ്പസുകള്‍) അലിഗറിനു പുറത്ത് മറ്റു സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാരും സര്‍വകലാശാല ഭരണസമിതിയും കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനസര്‍ക്കാരുകളുമായി ചര്‍ച്ച നടത്തി. ഒരു സെന്റര്‍ സംസ്ഥാനത്തിന് അനുവദിച്ചുതരണമെന്നുള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ ശക്തമായ ആവശ്യം അംഗീകരിക്കപ്പെട്ടു. സെന്റര്‍ അനുവദിക്കുന്നുവെങ്കില്‍ 400 ഏക്കറില്‍ കുറയാത്ത സ്ഥലം സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന നിബന്ധന സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. സ്ഥലം ഏറ്റെടുത്തുനല്‍കുന്ന കാര്യത്തില്‍ കാലതാമസം ഉണ്ടാകരുതെന്നുള്ള നിര്‍ബന്ധവും അംഗീകരിച്ചു. റവന്യുവകുപ്പുമന്ത്രി എന്ന നിലയില്‍ ആ സന്ദര്‍ഭത്തില്‍തന്നെ സ്ഥലത്തിന്റെ കാര്യത്തില്‍ വ്യക്തമായ ഉറപ്പുനല്‍കാന്‍ കഴിഞ്ഞു എന്നത് ഏറെ ചാരിതാര്‍ഥ്യത്തോടെ രേഖപ്പെടുത്തട്ടെ.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാനത്ത് മുഴുവന്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും സ്വാഗതം ചെയ്തു. ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ചുകൊണ്ടിരിക്കുന്ന വളര്‍ച്ചയില്‍ ഈ സെന്ററിനു നിര്‍ണായകമായ സ്ഥാനം ഉണ്ടാകുമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു.

മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് റവന്യു, വിദ്യാഭ്യാസവകുപ്പുകള്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ ജനങ്ങള്‍ അഭിമാനപൂര്‍വം ഏറ്റെടുത്ത ''അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി സെന്റര്‍'' തീരുമാനം യു ഡി എഫിനും മുസ്ലീം ലീഗിനും ഒട്ടും ദഹിച്ചില്ല. എല്‍ ഡി എഫ് സര്‍ക്കാരിന്റെ തീരുമാനത്തെ അംഗീകരിക്കാനോ ആഭിനന്ദിക്കാനോ യു ഡി എഫ് താല്‍പര്യം കാണിച്ചില്ല എന്നതു മനസ്സിലാക്കാം.  യു ഡി എഫിന്റെ പ്രത്യേകിച്ച് മുസ്ലീംലീഗിന്റെ രാഷ്ട്രീയ അജണ്ട തിരശ്ശീലക്കുപിന്നില്‍ തയ്യാറായിവരുന്നത് പിന്നീടാണ് വ്യക്തമായത്. എല്‍ ഡി എഫിന്റെ തീരുമാനത്തിനെതിരെ മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം ശക്തമായ സമരം പ്രഖ്യാപിച്ചു. പെരിന്തല്‍മണ്ണയില്‍ ഈ സെന്റര്‍ ആരംഭിക്കുന്നതിനുള്ള തീരുമാനത്തെ എതിര്‍ത്തുകൊണ്ട് സെന്റര്‍ മലപ്പുറം പട്ടണത്തില്‍ സ്ഥാപിക്കണമെന്നുള്ള വിചിത്രമായ ഒരു പ്രാദേശികവാദവും അവര്‍ ഉയര്‍ത്തി. അലിഗര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറും ഭരണസമിതിയും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുകയും പെരിന്തല്‍മണ്ണയില്‍ നിര്‍ദിഷ്ട സ്ഥലം സമര്‍പ്പിച്ച് അംഗീകാരം നല്‍കിയതിനുശേഷവും ലീഗ് നേതൃത്വം സമരം ശക്തിപ്പെടുത്തുകയാണ് ചെയ്തത്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ലീഗിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ കലക്ടറേറ്റിന്റെ പടിക്കല്‍ മാസങ്ങളോളം നീണ്ടുനിന്ന ശക്തമായ സമരമാണ് പിന്നീട് നടന്നത്. അലിഗര്‍ സര്‍വകലാശാലാ സംസ്ഥാനത്ത് വരാതിരിക്കാനുള്ള അട്ടിമറിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തുന്നത് എന്നുവരെ ഉത്തരവാദപ്പെട്ട നേതാക്കള്‍ മലപ്പുറം ജില്ലയിലുടനീളം പ്രകോപനപരമായരീതിയില്‍ പ്രചരിപ്പിച്ചു. സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചിട്ടും ഇവര്‍ സമരത്തില്‍നിന്ന് പിന്‍മാറാന്‍ തയ്യാറായില്ല.

നിശ്ചയദാര്‍ഢ്യത്തോടെ എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടുപോയതിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും വിജയമാണ് സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ കഴിഞ്ഞതിലൂടെ പ്രകടമായത്. ഒന്നാംഘട്ടം സ്ഥലം ഏല്‍പിക്കുന്ന ചടങ്ങ് പെരിന്തല്‍മണ്ണയില്‍ നടന്നപ്പോള്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. രണ്ടാംഘട്ട സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി മുഴുവന്‍ സ്ഥലവും സര്‍വകലാശാല അധികൃതര്‍ക്ക് തിരുവനന്തപുരത്ത് വച്ച് ഏല്‍പിച്ചുകൊടുത്ത ചടങ്ങിലും പ്രകടമായി കണ്ടത് യു ഡി എഫ് നേതാക്കളുടെ പ്രത്യേകിച്ച് മുസ്ലീം ലീഗിന്റെ നേതാക്കളുടെയും കേന്ദ്രമന്ത്രിയുടെയും സാന്നിധ്യമാണ്. ഇവരുടെയെല്ലാം സാന്നിധ്യത്തില്‍ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി വൈസ് ചാന്‍സലറും സര്‍വകലാശാലാ ഭരണസമിതിയും എല്‍ ഡി എഫ് സര്‍ക്കാരിനെ അഭിനന്ദിക്കാനും സര്‍ക്കാരിനോട് നന്ദി പ്രകടിപ്പിക്കാനും ഒട്ടും പിശുക്കു കാണിച്ചില്ല. മറ്റു നാലു സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ ഒട്ടും മുന്നോട്ടുപോകാത്ത സന്ദര്‍ഭത്തിലാണ് നമ്മുടെ സംസ്ഥാനത്തിന്റെ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.

ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ മുഴുവന്‍ സ്ഥലവും സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി നിയമപരമായ നടപടിക്രമങ്ങള്‍ അനുസരിച്ച് ഏറ്റെടുത്ത് സര്‍വകലാശാലയ്ക്ക് കൈമാറാന്‍ കഴിഞ്ഞു എന്നത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെയും പ്രതിബദ്ധതയുടെയും വിജയംകൂടിയാണ്. സ്ഥലം വിട്ടുനല്‍കുന്നവര്‍ നല്‍കിയ സഹകരണം, ഉദ്യോഗസ്ഥര്‍ കാണിച്ച ആത്മാര്‍ഥതയും കൃത്യനിര്‍വഹണത്തിലെ ഉത്തരവാദിത്വബോധവും സര്‍ക്കാരിന്റെ ആര്‍ജവവും ഇച്ഛാശക്തിയും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ സംസ്ഥാനത്തിനത് പുതിയൊരനുഭവമായി-വികസനത്തിന്റെ കാര്യത്തിലുള്ള  ഈ മാതൃക ഏറെ ശ്ലാഘിക്കപ്പെട്ടു.

കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാലയുടെ ഒരു കേന്ദ്രം തുടങ്ങിയതും എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തുതന്നെയാണ്. കാസര്‍കോഡ് കേന്ദ്രത്തിനായി സംസ്ഥാനസര്‍ക്കാര്‍ ആവശ്യമായ സ്ഥലവും നല്‍കി. ഇനി കേന്ദ്രസര്‍ക്കാരിന്റെയും മറ്റും ഭാഗത്തുനിന്നുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. രണ്ട് വര്‍ഷമായി താല്‍ക്കാലിക കെട്ടിടങ്ങളില്‍ വിദ്യാര്‍ഥികളുടെ പഠനം തുടങ്ങികഴിഞ്ഞു. അലിഗര്‍ മുസ്ലീം സര്‍വകലാശാലയും ചില കോഴ്‌സുകള്‍ ഇതിനകം താല്‍ക്കാലിക കെട്ടിടങ്ങളില്‍ ആരംഭിച്ചു.

വിതുരയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഐസര്‍, വലിയവിളയില്‍ കോഴ്‌സുകള്‍ ആരംഭിച്ച ഐ ഐ എസ് ടിയും ലോകോത്തര പ്രശസ്തമായ സ്ഥാപനങ്ങളാണ്. ഈ രണ്ടു സ്ഥാപനങ്ങള്‍ക്കും ആവശ്യമായ മുഴുവന്‍ സ്ഥലവും സംസ്ഥാന സര്‍ക്കാരാണ് നല്‍കിയത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളിലെ പൊന്‍തൂവലുകളാണ് ഈ ഉന്നത ശാസ്ത്രഗവേഷണ സാങ്കേതിക സ്ഥാപനങ്ങള്‍.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വികസനരംഗത്തുണ്ടായ ഈ മുന്നേറ്റം അംഗീകരിക്കാന്‍ നിര്‍ഭാഗ്യവശാല്‍ അന്ധമായ രാഷ്ട്രീയ വിരോധംകൊണ്ട് ചിലര്‍ തയ്യാറാകുന്നില്ല. ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഉണ്ടായ ഈ മുന്നേറ്റം രാജ്യം മുഴുവന്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞെങ്കിലും അതംഗീകരിക്കാന്‍ ചിലര്‍ ഇപ്പോഴും മടിക്കുന്നു.

വീണ്ടും ഒരു ചോദ്യം അവശേഷിക്കുന്നു. എന്തിനായിരുന്നു കോണ്‍ഗ്രസും മുസ്ലീംലീഗും അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ പേരില്‍ ഈ സമരങ്ങളൊക്കെ നടത്തിയത്. തങ്ങള്‍ നടത്തിയ സമരവും അപവാദപ്രചരണവും ഒരു സ്വയം വിമര്‍ശനത്തിനെങ്കിലും ഇടയാകട്ടെ. ഇന്ന് പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനം ചെയ്യുന്ന സര്‍വകലാശാലാ മലപ്പുറം സെന്ററിന് ആശംസകള്‍.

കെ പി രാജേന്ദ്രന്‍ janayugom 241211

1 comment:

  1. അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ മലപ്പുറം സെന്റര്‍ ഉത്തര്‍പ്രദേശിനു പുറത്ത് മറ്റൊരു സംസ്ഥാനത്ത് ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും രാഷ്ട്രത്തിനുള്ള സമര്‍പ്പണവും ഇന്ന് പെരിന്തല്‍മണ്ണയില്‍ച്ച് നടക്കുന്നു. ഉദ്ഘാടനചടങ്ങുകള്‍ ഏറ്റവും ഗംഭീരമായി വിപുലമായ പരിപാടികളോടും കൂടിയാണ് നടത്തുന്നത്. ഏറെ സന്തോഷകരമായ ഒരു ചടങ്ങ്; മലയാളികളെല്ലാം വളരെയധികം ആഹ്ലാദിക്കുന്ന ആഘോഷമാണിത്. സംസ്ഥാനത്തിന്റെ വികസനചരിത്രത്തില്‍ പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ ചുവടുപെയ്പ്പാണ് പെരിന്തല്‍മണ്ണയില്‍ യാഥാര്‍ഥ്യമായ യൂണിവേഴ്‌സിറ്റി സെന്റര്‍

    ReplyDelete