Saturday, December 31, 2011

ജയിലില്‍ കഴിയുമ്പോള്‍ പിള്ളയുടെ ഫോണില്‍ ആയിരത്തിലേറെ കോളുകള്‍

ജയിലില്‍ കഴിയവേ ആര്‍ ബാലകൃഷ്ണപിള്ള മകനായ മന്ത്രി കെ ബി ഗണേശ്കുമാര്‍ , മരുമകന്‍ ടി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്. പുറത്തേക്ക് വിളിച്ചതും വന്നതുമായി ആയിരത്തിലേറെ കോളാണ് ഉള്ളത്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ആവശ്യപ്പെട്ടപ്രകാരം പൊലീസ് ഹൈടെക് എന്‍ക്വയറി സെല്ലാണ് വെള്ളിയാഴ്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മന്ത്രിമാര്‍ , യുഡിഎഫ് നേതാക്കള്‍ , ബന്ധുക്കള്‍ തുടങ്ങിയവരുടെ പേരുകളും റിപ്പോര്‍ട്ടില്‍ ഉള്ളതായി അറിയുന്നു. മാധ്യമപ്രവര്‍ത്തകരെയും വിളിച്ചിട്ടുണ്ട്. പലരെയും നിരന്തരം വിളിച്ചു. മൊത്തം കോളിന്റെ വിവരം, ഇന്‍കമിങ്, ഔട്ട്ഗോയിങ്, മെസേജ് എന്നിങ്ങനെ വ്യത്യസ്തമായ നാലു ഫയലായാണ് റിപ്പോര്‍ട്ട്. പേരുവിവരങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പിള്ള ജയിലില്‍ കിടന്ന മെയ് 12-19, ജൂണ്‍ 12-ജൂലൈ നാല്, ആഗസ്ത് 4, 5 എന്നീ തീയതികളില്‍ ഫോണ്‍ ചെയ്ത വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

പൂജപ്പുര, കുഞ്ചാലുംമൂട്, രാജീവ്ഗാന്ധി ബയോടെക്നോളജി എന്നിവിടങ്ങളിലെ ടവറുകളുടെ കീഴിലാണ് ബാലകൃഷ്ണപിള്ളയുടെ ഫോണില്‍നിന്ന് കോളുകള്‍ വന്നതും പോയതുമെന്ന് നൂറോളം പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തുടങ്ങിയവരെ വിളിച്ചിരുന്നതായി നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.
ജയിലിനകത്ത് ഫോണ്‍ ഉപയോഗിച്ചതിന് ബാലകൃഷ്ണപിള്ളയ്ക്ക് കൂടുതല്‍ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോയ് കൈതാരത്താണ് കോടതിയെ സമീപിച്ചത്. ബാലകൃഷ്ണപിള്ളയുടെ സഹായി കൃഷ്ണപിള്ളയെയും ശിക്ഷിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ജയിലില്‍ കിടന്ന ദിവസങ്ങളില്‍ ബാലകൃഷ്ണപിള്ളയുടെ സ്വന്തം ഫോണായ 9447155555 നമ്പരില്‍ ബന്ധപ്പെട്ടവരുടെ വിവരം അനേഷിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് മജിസ്ട്രേട്ട് വി പി ഇന്ദിരാദേവി കോളിന്റെ വിവരം നല്‍കാന്‍ ഹൈടെക് സെല്ലിനോട് നിര്‍ദേശിച്ചത്.

deshabhimani 311211

1 comment:

  1. ജയിലില്‍ കഴിയവേ ആര്‍ ബാലകൃഷ്ണപിള്ള മകനായ മന്ത്രി കെ ബി ഗണേശ്കുമാര്‍ , മരുമകന്‍ ടി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്. പുറത്തേക്ക് വിളിച്ചതും വന്നതുമായി ആയിരത്തിലേറെ കോളാണ് ഉള്ളത്.

    ReplyDelete