Friday, December 30, 2011

തമിഴ്‌നാട് ഉപരോധം: ചെക്‌പോസ്റ്റുകളില്‍ കോടികളുടെ നികുതി നഷ്ടം

മുല്ലപ്പെരിയാര്‍ വിഷയമുയര്‍ത്തി തമിഴ്‌നാട് ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്‍ന്ന് അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെനികുതി വരുമാനം താഴോട്ട്. കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാര്‍, വാളയാര്‍, അമരവിള, ആനക്കട്ടി, വയനാട് തുടങ്ങിയ മോട്ടോര്‍ വാഹന വകുപ്പ്- വാണിജ്യ നികുതി വകുപ്പ് ചെക്ക്‌പോസ്റ്റുകള്‍ വഴി ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ വരുമാനത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.

നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലാണ് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നികുതി വരുമാനം കൂടുതലുള്ളത്. ശബരിമല തീര്‍ത്ഥാടനം, ക്രിസ്മസ്, പുതുവത്സരം എന്നീ സീസണുകളില്‍ നൂറുകണക്കിന് വാഹനങ്ങളാണ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കെത്തുന്നത്. കുമളി, വാളയാര്‍, അമരവിള തുടങ്ങിയ വില്പന നികുതി ചെക്ക്‌പോസ്റ്റിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരുന്നത്. നിരവധി വാഹനങ്ങള്‍ ദിവസവും ഈ ചെക്കുപോസ്റ്റുകള്‍ വഴി എത്തിച്ചേര്‍ന്നിരുന്നു. പച്ചക്കറി, തുണിത്തരങ്ങള്‍, കോഴി, പലചരക്ക് സാധനങ്ങള്‍, ഇലക്‌ട്രോണിക് സാധനങ്ങള്‍ തുടങ്ങിയ കേരളത്തിന് ആവശ്യമുള്ള ഒട്ടേറെ സാധനങ്ങളാണ് വാഹനങ്ങളിലൂടെ ഇതുവഴിയെത്തിയിരുന്നു.

ദിനംപ്രതി ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ചെക്ക്‌പോസ്റ്റുകളില്‍ ലഭിച്ചിരുന്നു. എന്നാല്‍ സമരം ആരംഭിച്ചതുമുതല്‍ വരുമാനത്തില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടിട്ടുള്ളത്.
ചെക്ക്‌പോസ്റ്റ് കടന്നെത്തുന്ന സാധനങ്ങള്‍ ഹോള്‍സെയില്‍ കടകളിലും റീട്ടെയില്‍ കടകളിലും വിറ്റഴിക്കുമ്പോള്‍ നികുതി രജിസ്‌ട്രേഷനുള്ള വ്യാപാരികള്‍ നല്‍കുന്ന നികുതി ഇതിന് പുറമേ വരും. ഇതുകൂടി കൂട്ടുമ്പോള്‍ മാസം കോടിക്കണക്കിന് രൂപവരെയാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

കഴിഞ്ഞ സീസണിലെ വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്ക്. ഓരോ വര്‍ഷങ്ങളിലും 25 ശതമാനമെങ്കിലും നികുതി വര്‍ദ്ധന ഉണ്ടാകാറുണ്ടെന്നും വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ പറയുന്നു.

മോട്ടോര്‍വാഹന വകുപ്പ് ചെക്ക്‌പോസ്റ്റില്‍ ലഭിക്കുന്ന നികുതിയും ഇതില്‍ നിന്നും വിഭിന്നമല്ല. ശബരിമല സീസണ് മുമ്പ് ഇവിടുത്തെ വരുമാനം ദിവസേനതന്നെ ലക്ഷക്കണക്കിന് രൂപയാകുമായിരുന്നു. അമ്പതുസീറ്റുള്ള വാഹനത്തിന് 400 രൂപയാണ് നികുതി ഈടാക്കിയിരുന്നത്. പച്ചക്കറി, മുട്ട, കോഴി എന്നിവയുമായി എത്തുന്ന വാഹനങ്ങള്‍ക്ക് 3000 രൂപ മുതലായിരുന്നു നികുതി ഈടാക്കിയിരുന്നത്.

ശബരിമല സീസണ്‍ ആരംഭിച്ചതോടെ അതിര്‍ത്തിപ്രദേശങ്ങളിലെ ടൗണുകളിലും പരിസരങ്ങളിലും ചിപ്‌സ്, ഹല്‍വ എന്നിവ കച്ചവടം ചെയ്യുന്നവര്‍ ധാരാളമായുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തികടത്തി മൂന്നും നാലും ദിവസം കൂടുമ്പോള്‍ ഇത്തരം സാധനങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇങ്ങനെയുള്ള വരുമാനവും നിലച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം അഞ്ചാം തീയതി നിലച്ച ഗതാഗതം ഇനിയും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

ഒരു മാസമായി നിലച്ചിരുന്ന ഏലലേലം 27ന് പുനരാരംഭിച്ചെങ്കിലും നാല് ലോഡ് ഏലക്കാ മാത്രമാണ് തമിഴ്‌നാട്ടില്‍ എത്തിക്കുവാനായത്. അതും വന്‍ പൊലീസ് സുരക്ഷയോടുകൂടി മാത്രം.
കേരളത്തിലേക്ക് സാധനങ്ങള്‍ കടത്തിവിടാതെ ഉപരോധിച്ച തമിഴ് കര്‍ഷക സംഘടനകള്‍ അതില്‍ നിന്നും പിന്നോട്ട് പോയിട്ടുണ്ട്. കാരണം തമിഴ്‌നാട്ടിലെ കര്‍ഷകര്‍ വിപണി കണ്ടെത്താനാവാതെ ആത്മഹത്യയുടെ വക്കിലാണെന്നുള്ള തിരിച്ചറിവാണ് കര്‍ഷക സംഘടനകളെ പുനര്‍ ചിന്തനത്തിന് ഇടയാക്കിയത്.

പി ജെ ജിജിമോന്‍  janayugom 301211

1 comment:

  1. മുല്ലപ്പെരിയാര്‍ വിഷയമുയര്‍ത്തി തമിഴ്‌നാട് ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്‍ന്ന് അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെനികുതി വരുമാനം താഴോട്ട്. കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാര്‍, വാളയാര്‍, അമരവിള, ആനക്കട്ടി, വയനാട് തുടങ്ങിയ മോട്ടോര്‍ വാഹന വകുപ്പ്- വാണിജ്യ നികുതി വകുപ്പ് ചെക്ക്‌പോസ്റ്റുകള്‍ വഴി ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ വരുമാനത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.

    ReplyDelete