Sunday, January 29, 2012

ഭൂമി ഏറ്റെടുക്കലില്‍ മന്ത്രിയുടെ അനര്‍ഹമായ ഇടപെടല്‍

ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി കണ്ടെത്താനുള്ള നടപടികളില്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ അനര്‍ഹമായ ഇടപെടല്‍ . പട്ടികവര്‍ഗ വികസന വകുപ്പ് സെക്രട്ടരി സി എ ലത ഇറക്കിയ ഉത്തരവിലാണ് മന്ത്രിക്ക് താല്‍പര്യമുള്ള ചില ഭൂമികളില്‍ പരിശോധന നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറോട് നിര്‍ദേശിച്ചത്. ജില്ലയിലെ ചില വന്‍കിട എസ്റ്റേറ്റുകള്‍ ഉള്‍പ്പെടെയുള്ള പത്തോളം ഭൂമി ഏറ്റെടുക്കാനാണ് മന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമെന്ന പരാമര്‍ശത്തോടെ ഇറങ്ങിയ ഉത്തരവില്‍ പറയുന്നത്. ഈ ഭൂമി ഏറ്റെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ നടപടികള്‍ ആരംഭിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ജില്ല പട്ടിക വര്‍ഗക്ഷേമ ഓഫീസറുടെ നേതൃത്വത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനായി ജില്ലാതല സമിതി പ്രവര്‍ത്തിക്കുമ്പോഴാണ് ചട്ടങ്ങള്‍ മറികടന്ന് മന്ത്രിയുടെ ഉത്തരവ്.

അപേക്ഷ നല്‍കിയവരും വില്ലേജ് ഓഫീസര്‍മാര്‍ ഉചിതമെന്ന് കണ്ടെത്തിയതുമായ 1,058 ഹെക്ടര്‍ ഭൂമി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യുവകുപ്പ് ജില്ല പട്ടികവര്‍ഗക്ഷേമ ഓഫീസര്‍ അധ്യക്ഷനായുള്ള സമിതിക്ക് കൈമാറിയിട്ടുണ്ട്. ഇതിനിടെയുളള ഉത്തരവ്ഭൂമി ഏറ്റെടുക്കുന്നതിന്റെ മറവില്‍ വന്‍ കച്ചവടം ഉറപ്പിക്കാനാണെന്ന ആരോപണം ഉയരുന്നുണ്ട്. വെള്ളമുണ്ട പുളിഞ്ഞാല്‍ ഏരിയ, തൊണ്ടര്‍നാട് വില്ലേജ് ഓഫീസിന് സമീപം, കുറുവ വില്ലേജ് ഓഫീസിന് സമീപം, തിരുനെല്ലി, എളമ്പിലേരി, പി ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള വയനാട് എസ്റ്റേറ്റ്, വെള്ളരിമലയില്‍ എ കെ അബ്ദുള്‍ റഷീദിന്റെ ഉടമസ്ഥതയിലുള്ള ഭൂമി, കള്ളാടി വയനാട് എസ്റ്റേറ്റ്, മേപ്പാടി എസ്റ്റേറ്റ്, പൂഞ്ചോല എസ്റ്റേറ്റ് എന്നിവ ഏറ്റെടുക്കാന്‍ നടപടി ആരംഭിക്കണമെന്നാണ് ഉത്തരവ്. വനം, കെഎസ്ഇബി, റവന്യൂ, വാട്ടര്‍ അതോറിറ്റി, കൃഷി, ജില്ല പ്ലാനിങ് ഓഫീസര്‍ , സബ് കലക്ടര്‍ , ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ , വില്ലേജ് ഓഫീസര്‍മാര്‍ ,കല്‍പ്പറ്റ പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസര്‍ , മാനന്തവാടി, ബത്തേരി ഐടിഡിപി ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം ബന്ധപ്പെട്ട ഭൂമി അക്വയര്‍ ചെയ്യാനുള്ള സാധ്യതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കലക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തികച്ചും അസാധാരണമായ ഈ ഉത്തരവിന് പിന്നില്‍ ആദിവാസികളുടെ പേരില്‍ സര്‍കാര്‍ ഫണ്ട് വെട്ടിക്കാനുള്ള മാഫിയയുടെ നീക്കമാണെന്നാണ് ആരോപണം.ഇന്നേവരെ ഏതെങ്കിലും പ്രത്യേക ഭൂമി ഏറ്റെടുക്കണമെന്ന് നിര്‍ദേശിച്ച് മന്ത്രിയുടെ ഓഫീസില്‍ നിന്നും ഉത്തരവ് ഉണ്ടായിട്ടില്ലെന്ന് അങ്കലാപ്പിലായ ഉദ്യോഗസ്ഥരും പറയുന്നു. 2010 ഫെബ്രുവരി എട്ടിനാണ് ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി വിലക്ക് വാങ്ങി നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചത്. ഇതിന് പത്രങ്ങളില്‍ പരസ്യം നല്‍കി. വിവിധ വില്ലേജുകളിലായി 1,600 ഏക്കറിന്റെ അപേക്ഷ ലഭിച്ചെങ്കിലും പലതും വനംവകുപ്പുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. ബ്രഹ്മഗിരി എസ്റ്റേറ്റ് വിലയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചെങ്കിലും വന്യമൃഗശല്യം, റോഡ്, വൈദ്യുതി മറ്റ് സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്താനുള്ള പ്രയാസങ്ങളും കാരണം തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. മാനന്തവാടിയിലെ പല പ്രദേശങ്ങളിലും വന്യമൃഗശല്യം നിലനില്‍ക്കുന്നതിനാല്‍ അനുയോജ്യമല്ലെന്ന് കണ്ടെത്തിയ പ്രദേശങ്ങള്‍തന്നെയാണ് മന്ത്രിയുടെ പ്രത്യേക താല്‍പര്യപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

deshabhimani 290112

1 comment:

  1. ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി കണ്ടെത്താനുള്ള നടപടികളില്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ അനര്‍ഹമായ ഇടപെടല്‍ . പട്ടികവര്‍ഗ വികസന വകുപ്പ് സെക്രട്ടരി സി എ ലത ഇറക്കിയ ഉത്തരവിലാണ് മന്ത്രിക്ക് താല്‍പര്യമുള്ള ചില ഭൂമികളില്‍ പരിശോധന നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറോട് നിര്‍ദേശിച്ചത്. ജില്ലയിലെ ചില വന്‍കിട എസ്റ്റേറ്റുകള്‍ ഉള്‍പ്പെടെയുള്ള പത്തോളം ഭൂമി ഏറ്റെടുക്കാനാണ് മന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമെന്ന പരാമര്‍ശത്തോടെ ഇറങ്ങിയ ഉത്തരവില്‍ പറയുന്നത്. ഈ ഭൂമി ഏറ്റെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ നടപടികള്‍ ആരംഭിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ജില്ല പട്ടിക വര്‍ഗക്ഷേമ ഓഫീസറുടെ നേതൃത്വത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനായി ജില്ലാതല സമിതി പ്രവര്‍ത്തിക്കുമ്പോഴാണ് ചട്ടങ്ങള്‍ മറികടന്ന് മന്ത്രിയുടെ ഉത്തരവ്.

    ReplyDelete