Saturday, January 28, 2012

പൊലീസ് അസോ. നേതാക്കളുടെ വെല്ലുവിളി: മുഖ്യമന്ത്രി മറുപടി പറയണം-സിപിഐ എം

പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ നിയമസംവിധാനത്തെ പരസ്യമായി വെല്ലുവിളിച്ചതിലും ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസില്‍ പോസ്റ്റര്‍ പതിച്ചു ഭീഷണി മുഴക്കിയതിലും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെന്താണ് പറയാനുള്ളതെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. വ്യാഴാഴ്ച രാവിലെ റിപ്പബ്ലിക്ദിനപരേഡ് നടക്കുന്നതിനിടെ കണ്ണൂര്‍ എംപി കെ സുധാകരന് അഭിവാദ്യമര്‍പ്പിച്ച് കേരള പൊലീസ് അസോസിയേഷന്റെ പേരില്‍ ഫ്ളക്സ് ബോര്‍ഡ് വച്ചതാണ് സംഭവങ്ങളുടെ തുടക്കം. ബോര്‍ഡ് സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കാന്‍ ചില പൊലീസുകാരുമുണ്ടായെന്നത് അമ്പരിപ്പിക്കുന്നു. യുഡിഎഫ് ഭരണത്തില്‍ ഔദ്യോഗിക സംവിധാനത്തെയും പരിപാടികളെയും കോണ്‍ഗ്രസ് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുമെന്ന പ്രഖ്യാപനമാണ് കണ്ണൂര്‍ എംപിയും കൂട്ടരും നടത്തിയത്.

പൊലീസ് അസോസിയേഷനെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. സര്‍ക്കാരിന്റെ ഔദ്യോഗികപരിപാടിയാണ് റിപ്പബ്ലിക് ദിനാഘോഷവും സെറിമോണിയല്‍ പരേഡും. അവിടെ എംപിക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നത് ഔചിത്വമല്ല. പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ബോര്‍ഡ് നീക്കി. എന്നാല്‍ കെ സുധാകരന്റെ നിര്‍ദേശാനുസരണം കണ്ണൂര്‍ ആംഡ് റിസര്‍വ്ഡ് പൊലീസ് ക്യാമ്പിന് മുന്നില്‍ അനുയായികള്‍ ഫ്ളക്സ്ബോര്‍ഡ് വീണ്ടും സ്ഥാപിച്ചു. രാഷ്ട്രീയ പ്രചാരവേല നടത്തിയ ആറ് പൊലീസുകാരെ സസ്പെന്‍ഡ്ചെയ്തതിന്റെ പേരില്‍ ജില്ലാപൊലീസ് മേധാവിയെ ഭീഷണിപ്പെടുത്താനും എംപിയുടെ അനുചരന്മാര്‍ തയ്യാറായി. നീക്കിയ ബോര്‍ഡ് വീണ്ടും സ്ഥാപിക്കാനും പൊലീസ് സംവിധാനത്തെ വെല്ലുവിളിക്കാനും മുനിസിപ്പല്‍ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസുകാരെത്തിയത്. നിയമസംവിധാനത്തെ പരസ്യമായി വെല്ലുവിളിക്കാനും അസഭ്യം ചൊരിയാനും ഇവര്‍ തയ്യാറായി. ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് മതിലില്‍പോലും പോസ്റ്റര്‍ പതിച്ചു ഭീഷണി മുഴക്കി. പൊലീസ് സേനയുടെ അച്ചടക്കം തകര്‍ക്കുന്ന നടപടിയാണ് എംപിയുടെ നേതൃത്വത്തില്‍ നടന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധമുയരണം- ജയരാജന്‍ പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ഒ വി നാരായണനും പങ്കെടുത്തു.

രാഷ്ട്രീയ ഇടപെടല്‍ : പൊലീസില്‍ അസ്വാസ്ഥ്യം പുകയുന്നു

കണ്ണൂര്‍ : യുഡിഎഫ് അധികാരത്തില്‍ വന്നശേഷം കോണ്‍ഗ്രസ് നേതാക്കളും പൊലീസ് അസോസിയേഷന്‍ നേതാക്കളും നടത്തുന്ന അന്യായ ഇടപെടലുകള്‍ ജില്ലയിലെ പൊലീസ് സേനയില്‍ അസ്വാസ്ഥ്യം സൃഷ്ടിക്കുന്നു. സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരെ സ്ഥലംമാറ്റിയും ഒതുക്കിയും അഴിമതിക്കാരെയും കുറ്റകൃത്യങ്ങള്‍ക്ക് പേരുകേട്ടവരെയും വിവിധ തസ്തികകളില്‍ നിയമിച്ചുമാണ് യുഡിഎഫ് സര്‍ക്കാര്‍ ഭരണം നടത്തുന്നത്. ഖദര്‍ധാരികളുടെ വിഹാരകേന്ദ്രമായി പൊലീസ്സ്റ്റേഷനുകള്‍ മാറിയതിനാല്‍ സ്വതന്ത്രവും നീതിയുക്തവുമായി പ്രവര്‍ത്തിക്കാനാവുന്നില്ലെന്നാണ് പൊലീസുദ്യോഗസ്ഥര്‍ പറയുന്നത്. കുറ്റവാളികള്‍ക്കുവേണ്ടി യുഡിഎഫ് നേതാക്കള്‍ പരസ്യമായി ഇടപെടുന്നത് സാധാരണമായി. വീടുകള്‍ കൊള്ളയടിച്ചതും പൊലീസുകാരെ ആക്രമിച്ചതുമടക്കമുള്ള മുന്നൂറോളം കേസുകള്‍ എഴുതിത്തള്ളാന്‍ പൊലീസിന് നിര്‍ദേശം ലഭിച്ചിരിക്കുകയാണ്.

രാഷ്ട്രീയമായി അപ്രിയം തോന്നുന്നവരെ സ്ഥലംമാറ്റാന്‍ ഏത്ഹീനമാര്‍ഗവും ഉപയോഗിക്കുകയാണ് ജില്ലാ പൊലീസ് അസോസിയേഷനെന്ന് പൊലീസുകാര്‍ പറയുന്നു. ജില്ലാ പൊലീസ് മേധാവി അതിന് കൂട്ടുനിന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നേരിട്ട് ഫാക്സ് വരുത്തും. മാനദണ്ഡങ്ങളാകെ കാറ്റില്‍പ്പറത്തി കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്ന പ്രകാരമാണ് പൊലീസുകാരെയും ഓഫീസര്‍മാരെയും സ്ഥലംമാറ്റുന്നത്. ഇതുമൂലം നൂറുക്കണക്കിന് പൊലീസുകാരും ഉദ്യോഗസ്ഥരുമാണ് നെട്ടോട്ടമോടുന്നത്. ഖദറുടുത്താല്‍ നിയമം ബാധകമല്ലെന്ന നിലയിലാണ് യൂത്ത് കോണ്‍ഗ്രസുകാരും കെഎസ്യുക്കാരും പൊലീസുകാരോട് പെരുമാറുന്നത്. കഴിഞ്ഞ ദിവസം വളപട്ടണത്ത് അമിതവേഗത്തില്‍ പോയ കാര്‍ നിര്‍ത്താനാവശ്യപ്പെട്ടതിന് അഡീഷണല്‍ എസ്ഐക്ക്പരസ്യമായ തെറിയഭിഷേകം ലഭിച്ചത് കെഎസ്യു നേതാവില്‍ നിന്ന്. മറുത്തൊന്നും പറയാതെനിന്ന പൊലീസുകാരെ രക്ഷപ്പെടുത്തിയത് നാട്ടുകാരാണ്. എന്നാല്‍ അടുത്തദിവസം പൊലീസ് തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തിയത്.

ജില്ലാപൊലീസ് മേധാവിയും പ്രധാന നേതാവിന്റെ ഹിറ്റ്ലിസ്റ്റിലാണ്. കോണ്‍ഗ്രസിനുവേണ്ടി ഗുണ്ടാപ്പണിയെടുക്കുന്നയാള്‍ ചാലാട്ട് അമിതവേഗതയില്‍ ബൈക്കോടിച്ചു മതിലിലിടിച്ചു മരിച്ചു. ഇത് കൊലപാതകമാണെന്ന് വരുത്തി സിപിഐ എം പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കാനായിരുന്നു നേതാവിന്റെ ആവശ്യം. ടൗണ്‍ എസ്ഐയുടെയും ഡിവൈഎസ്പിയുടെയും അന്വേഷണത്തില്‍ തെളിഞ്ഞത് അപകടമരണമാണെന്നാണ്. കൊലപാതകമാക്കി മാറ്റാന്‍ തയ്യാറാവാത്ത ജില്ലാപൊലീസ് മേധാവി, ഡിവൈഎസ്പി, ടൗണ്‍എസ്ഐ എന്നിവരെ കണ്ണൂരിലിരുത്തില്ലെന്നായിരുന്നു നേതാവിന്റെ പ്രഖ്യാപനം. ഡിവൈഎസ്പിയെയും എസ്ഐയെയും സ്ഥലംമാറ്റി. ജില്ലാ പൊലീസ് മേധാവിയെയും മാറ്റാന്‍ കിണഞ്ഞുശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസം കെപിസിസി യോഗത്തിലും നേതാവ് ഈ പൊലീസ് ഓഫീസര്‍ക്കെതിരെ കുറ്റപത്രം നിരത്തി. കണ്ണൂരിലെ പൊലീസ്മേധാവി താന്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്നാണ് പ്രധാന പരാതി.

അസോസിയേഷന്‍ ഭാരവാഹിയായ പൊലീസ് ഡ്രൈവര്‍ വിജിലന്‍സ് വിഭാഗത്തില്‍ വന്നയുടന്‍ , ജീപ്പില്‍ നിറയ്ക്കാത്ത പെട്രോളിന്റെ ചാര്‍ജ് എഴുതിയെടുക്കാന്‍ ശ്രമം നടത്തി. തട്ടിപ്പ് കണ്ടുപിടിച്ച എഎസ്ഐക്ക് ലഭിച്ചത് കാസര്‍കോട്ടേക്ക് സ്ഥലംമാറ്റം. മേധാവിപോലും അറിയാതെ തിരുവനന്തപുരത്ത്നിന്ന് ഇ മെയിലിലാണ് സ്ഥലംമാറ്റ ഉത്തരവ് വന്നത്. ഇതേ ഡ്രൈവര്‍ കഴിഞ്ഞ ദിവസം വിജിലന്‍സിലെ എസ്ഐയെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ചീത്ത വിളിക്കുകയുമുണ്ടായി. പൊലീസുകാരുടെ ക്ഷേമത്തിന് പ്രവര്‍ത്തിച്ച അസോസിയേഷന്‍ കുറ്റവാളികള്‍ക്ക് കൂട്ടുനില്‍ക്കുന്നതില്‍ പൊലീസിലാകെ പ്രതിഷേധമുയരുകയാണ്.

deshabhimani 280112

1 comment:

  1. പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ നിയമസംവിധാനത്തെ പരസ്യമായി വെല്ലുവിളിച്ചതിലും ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസില്‍ പോസ്റ്റര്‍ പതിച്ചു ഭീഷണി മുഴക്കിയതിലും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെന്താണ് പറയാനുള്ളതെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. വ്യാഴാഴ്ച രാവിലെ റിപ്പബ്ലിക്ദിനപരേഡ് നടക്കുന്നതിനിടെ കണ്ണൂര്‍ എംപി കെ സുധാകരന് അഭിവാദ്യമര്‍പ്പിച്ച് കേരള പൊലീസ് അസോസിയേഷന്റെ പേരില്‍ ഫ്ളക്സ് ബോര്‍ഡ് വച്ചതാണ് സംഭവങ്ങളുടെ തുടക്കം. ബോര്‍ഡ് സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കാന്‍ ചില പൊലീസുകാരുമുണ്ടായെന്നത് അമ്പരിപ്പിക്കുന്നു. യുഡിഎഫ് ഭരണത്തില്‍ ഔദ്യോഗിക സംവിധാനത്തെയും പരിപാടികളെയും കോണ്‍ഗ്രസ് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുമെന്ന പ്രഖ്യാപനമാണ് കണ്ണൂര്‍ എംപിയും കൂട്ടരും നടത്തിയത്.

    ReplyDelete