Tuesday, January 31, 2012

വിഴിഞ്ഞം തുറമുഖത്തിന്റെ ആധുനീകരണ പദ്ധതിയും അവതാളത്തില്‍

വിഴിഞ്ഞം മല്‍സ്യബന്ധന തുറമുഖത്തിന്റെ  ആധുനീകരണ പദ്ധതി അവതാളത്തില്‍. ആധുനികീകരണത്തിനുള്ള കേന്ദ്ര ഫണ്ട്  ലഭ്യമാക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വീഴ്ച്ചയാണ് പദ്ധതി അവതാളത്തിലാകാനുള്ള കാരണമെന്നും ആക്ഷേപമുണ്ട്. നിര്‍മാണം പൂര്‍ത്തീകരിച്ച മല്‍സ്യബന്ധന തുറമുഖങ്ങള്‍ക്കാണ് കേന്ദ്രസഹായങ്ങള്‍ ലഭിക്കുന്നതിന്  മുന്‍ഗണനയെന്ന സാങ്കേതിക തടസ്സമാണ് കേന്ദ്ര സര്‍ക്കാര്‍ നിരത്തുന്നത്. ഇത്  മനസ്സിലാക്കി ഫിഷ് ലാന്‍ഡിങ് സെന്റര്‍ വികസനമെന്ന നിലയ്ക്കാണ് പദ്ധതിരേഖ സമര്‍പ്പിച്ചിട്ടുള്ളതെന്നു വിഴിഞ്ഞം ഹാര്‍ബര്‍ എന്‍ജിനിയറിംഗ്  വകുപ്പ് അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ അലംഭാവം കാരണം ഈ കത്ത് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

അതേസമയം, വിഴിഞ്ഞം മല്‍സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഏതാണ്ട് നിലച്ച സ്ഥിതിയാണ്. നിര്‍മാണമാരംഭിച്ച് 50 ാം വര്‍ഷത്തിലേക്കു കടക്കുമ്പോഴും തുറമുഖ പൂര്‍ത്തീകരണം ആയിട്ടില്ല. പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്ന വിഴിഞ്ഞത്തെ മല്‍സ്യബന്ധന തുറമുഖത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടു പുതുക്കിയ പദ്ധതിരേഖയനുസരിച്ച് 661  ലക്ഷം രൂപയുടെ പദ്ധതിക്കായാണു കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലെ നാഷനല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡിനു സമര്‍പ്പിച്ചത്.
പദ്ധതിരേഖയ്ക്ക് അംഗീകാരവും സഹായവും ലഭിച്ചാല്‍  തുറമുഖത്തിന്റെ ഇന്നത്തെ ശോച്യാവസ്ഥക്ക്  പരിഹാരമാവും. തുറമുഖത്തെ ഗതാഗത കുരുക്കം വലിയ പരിധിവരെ പരിഹരിക്കാന്‍ കഴിയും. ഫിഷ്‌ലാന്റിംഗ് സെന്ററിന്റെ ആധുനീകരണവും നടപ്പാകും. റോഡിന് വശത്തായി തുറസായിക്കിടക്കുന്ന ഹാര്‍ബര്‍ വകുപ്പിന്റെ ഏക്കര്‍കണക്കിന് സ്ഥലമാണ് വാഹന പാര്‍ക്കിങ്ങിനുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കായി തയാറാക്കുമെന്നാണ് പദ്ധതി രൂപരേഖയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

വിഴിഞ്ഞം മല്‍സ്യബന്ധന തുറമുഖത്തേക്കുള്ള  ഗതാഗതത്തിരക്ക്  രൂക്ഷമാണ്. മല്‍സ്യ കയറ്റുമതിക്കായി എത്തുന്ന ദൂരദേശത്തു നിന്നുള്ള നൂറുകണക്കിനു വാഹനങ്ങള്‍, മല്‍സ്യം വാങ്ങാനും തുറമുഖം കാണാനും മറ്റുമായി എത്തുന്നവരുടെ വാഹനങ്ങള്‍ എന്നിവയൊക്കെ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

പ്രോജക്ട് റിപ്പോര്‍ട്ടനുസരിച്ചു വെറുതെ കിടക്കുന്ന സ്ഥലത്തെ വിശാലമായ പാര്‍ക്കിങ് സെന്ററാക്കും. നവീകരണ പദ്ധതിയുടെ  ഭാഗമായി ഇപ്പോഴുള്ള ലേലഹാളിനെ ആധുനിക രീതിയിലുള്ള ഫ്‌ളോറിങ് നടത്തി കുറേക്കൂടി മെച്ചപ്പെടുത്തും. പാര്‍ക്കിങ് ഏരിയയിലെ ചെറിയ ലേലഹാളിനെയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഉപയോഗപ്രദമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ടോയ്‌ലറ്റ് സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമാക്കും. ശുദ്ധജലസൗകര്യം, സെക്യൂരിറ്റി സംവിധാനം എന്നിവ  സ്ഥാപിക്കും. അനുബന്ധ റോഡുകള്‍ നിര്‍മിക്കുന്നതിനൊപ്പം  പാര്‍ക്കിങ്ങിനു ടോള്‍ സംവിധാനവും ഏര്‍പ്പെടുത്തുമെന്ന്  അധികൃതര്‍ പറഞ്ഞു. ഫിഷ് ലാന്‍ഡിങ് സെന്റില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന സ്ഥലപരിമിതി, ശുദ്ധിയില്ലായ്മ എന്നിവയ്ക്കും പരിഹാരമാകും. മലിനജലം നിറഞ്ഞുകിടക്കുന്ന ഓടകളെ നവീകരിക്കും. പ്രദേശത്ത് എപ്പോഴും ശുദ്ധീകരണം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും പുതിയ സംവിധാനത്തിലുണ്ട്.

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വിഴിഞ്ഞത്തെ മല്‍സ്യബന്ധന തുറമുഖത്തിന്റെ സ്ഥലപരിമിതി പ്രശ്‌നത്തിനു കുറേയേറെ പരിഹാരമാകും. ഇപ്പോള്‍ വെറുതെ കിടക്കുന്ന സ്ഥലം കുറ്റിക്കാടുകളും ഉപയോഗമില്ലാത്ത വള്ളങ്ങളും മാലിന്യങ്ങളും മറ്റും നിറഞ്ഞുകിടക്കുകയാണ്. ഇതിന് സമീപത്തായാണ്  കയറ്റുമതിക്കായുള്ള മല്‍സ്യഇനങ്ങളുടെ അളവുതൂക്കവും സംസ്‌കരണവും നടക്കുന്നത്. കയറ്റുമതി മാര്‍ക്കറ്റില്‍ ഗുണനിലവാരത്തിനു കോട്ടംതട്ടാതെ കൈകാര്യം ചെയ്യേണ്ട മല്‍സ്യശേഖരമാണ് ഇവിടെ മലിനാവസ്ഥയിലൂടെ കടന്നുപോകുന്നതെന്നതു വ്യാപക വിമര്‍ശനത്തിനും പ്രതിഷേധത്തിനും ഇടയാക്കുന്നു.

janayugom 310112

1 comment:

  1. വിഴിഞ്ഞം മല്‍സ്യബന്ധന തുറമുഖത്തിന്റെ ആധുനീകരണ പദ്ധതി അവതാളത്തില്‍. ആധുനികീകരണത്തിനുള്ള കേന്ദ്ര ഫണ്ട് ലഭ്യമാക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വീഴ്ച്ചയാണ് പദ്ധതി അവതാളത്തിലാകാനുള്ള കാരണമെന്നും ആക്ഷേപമുണ്ട്. നിര്‍മാണം പൂര്‍ത്തീകരിച്ച മല്‍സ്യബന്ധന തുറമുഖങ്ങള്‍ക്കാണ് കേന്ദ്രസഹായങ്ങള്‍ ലഭിക്കുന്നതിന് മുന്‍ഗണനയെന്ന സാങ്കേതിക തടസ്സമാണ് കേന്ദ്ര സര്‍ക്കാര്‍ നിരത്തുന്നത്. ഇത് മനസ്സിലാക്കി ഫിഷ് ലാന്‍ഡിങ് സെന്റര്‍ വികസനമെന്ന നിലയ്ക്കാണ് പദ്ധതിരേഖ സമര്‍പ്പിച്ചിട്ടുള്ളതെന്നു വിഴിഞ്ഞം ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ് അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ അലംഭാവം കാരണം ഈ കത്ത് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

    ReplyDelete