Wednesday, February 22, 2012

പണിമുടക്ക്: ബംഗാളില്‍ 28ന് അവധി നിഷേധിച്ച് ഉത്തരവ്

ഇരുപത്തെട്ടിന് ട്രേഡ്യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് നേരിടാന്‍ പശ്ചിമബംഗാളില്‍ അന്ന് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അവധി നിഷേധിച്ചു. 28ന് ആര്‍ക്കും അവധി അനുവദിക്കരുതെന്നും അന്ന് ഹാജരാകാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും ചീഫ് സെക്രട്ടറി സമര്‍ ഘോഷ് സര്‍ക്കുലര്‍ ഇറക്കി.

സര്‍ക്കാര്‍ നടപടി പണിമുടക്കാനുള്ള അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി ശ്യാമള്‍ ചക്രവര്‍ത്തി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ- തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെയാണ് പണിമുടക്ക്. ജീവനക്കാരെ ഭീഷണിപ്പെടുത്തി പണിമുടക്ക് പൊളിക്കാമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കുലര്‍ തള്ളിക്കളഞ്ഞ് പണിമുടക്കില്‍ അണിചേരാന്‍ സംസ്ഥാന ജീവനക്കാരുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനംചെയ്തു.

ബംഗാളില്‍ പൊലീസുകാരുടെ സംഘടനാസ്വാതന്ത്ര്യം എടുത്തുകളഞ്ഞ് മമത സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്ന് തൊഴില്‍മന്ത്രിപൂര്‍ണേന്ദു ബസു പ്രസ്താവന ഇറക്കിയിരുന്നു. 1980ല്‍ നിയമഭേദഗതിയിലൂടെ ഇടതുമുന്നണി സര്‍ക്കാരാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാനുള്ള അവകാശം നല്‍കിയത്. തൊഴില്‍ സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ പൊലീസിനെ ഉപയോഗിക്കില്ലെന്നതും ഇടതുമുന്നണി സര്‍ക്കാരിന്റെ നയമായിരുന്നു. മമത സര്‍ക്കാര്‍ അധികാരമേറ്റശേഷം തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ ഒന്നൊന്നായി എടുത്തുകളയുകയാണ്. പണിമുടക്ക് വിജയിപ്പിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഐഎന്‍ടിയുസി അടക്കമുള്ള യൂണിയനുകള്‍ പൊതുപണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
(വി ജയിന്‍)

മമത മാപ്പുപറയണമെന്ന് ബംഗാളിലെ സ്ത്രീകള്‍

കൊല്‍ക്കത്ത: കൂട്ടബലാത്സംഗത്തിനു വിധേയയായ സ്ത്രീയെ പരസ്യമായി അപമാനിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജി മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബംഗാളില്‍ സ്ത്രീകള്‍ രംഗത്തെത്തി. നിരവധി വനിതാ സംഘടനകള്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പാര്‍ക് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. എലിയട്ടുറോഡിലുള്ള മഹിളാ അസോസിയേഷന്‍ ഓഫീസിനു മുന്നില്‍ നിന്ന് വനിതകള്‍ പ്രകടനമായാണ് പാര്‍ക് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിലെത്തിയത്. അഖിലേന്ത്യാ പ്രസിഡന്റ് ശ്യാമളി ഗുപ്ത, സംസ്ഥാന പ്രസിഡന്റ് സാവിത്രി മജുംദാര്‍ , വര്‍ക്കിങ് പ്രസിഡന്റ് അന്‍വറാ മിശ്ര, അഖിലേന്ത്യാ ട്രഷറര്‍ ബനാനി ബിശ്വാസ് എന്നിവര്‍ നേതൃത്വം നല്‍കി.
സംഭവത്തില്‍ പ്രതികളെ അറസ്റ്റുചെയ്യാന്‍ നേതൃത്വം നല്‍കിയ ഡെപ്യൂട്ടി സിറ്റി പൊലീസ് കമീഷണര്‍ ദമയന്തി സെന്നിനെ കഴിഞ്ഞദിവസം മുഖ്യമന്ത്രി മമതാ ബാനര്‍ജി റൈറ്റേഴ്സ് ബില്‍ഡിങ്ങിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അതിനുശേഷം ദമയന്തി സെന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേസന്വേഷണം തടസ്സപ്പെടുത്താന്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്നും പ്രതികളെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞത് തന്റെ വ്യക്തിപരമായ മികവുകൊണ്ടല്ലെന്നും പറഞ്ഞിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷവും പിടികൂടാനാകാതെ വന്നതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ മെല്ലപ്പോക്ക് നയം മാധ്യമങ്ങള്‍ തുറന്നുകാട്ടിയപ്പോഴാണ് ഇരയായ മുപ്പത്തേഴുകാരിക്കെതിരെ മമത രംഗത്തെത്തിയത്. ഗവണ്‍മെന്റിനെ കരിവാരിത്തേക്കാന്‍ മനഃപൂര്‍വം കെട്ടിച്ചമച്ച പരാതിയാണെന്നും സിപിഐ എമ്മാണ് ഇതിനു പിന്നിലെന്നുമാണ് മമത ആരോപിച്ചത്. രണ്ടു ദിവസത്തിനകം കേസിലെ മൂന്നു പ്രതികളെ അറസ്റ്റുചെയ്തു. ഇത് മമതയ്ക്ക് നാണക്കേടായി. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡെപ്യൂട്ടി കമീഷണറെ മാധ്യമങ്ങള്‍ പ്രശംസിക്കുകയും ചെയ്തു. ഇതില്‍ കുപിതയായാണ് പൊലീസ് ഉദ്യോഗസ്ഥയെ മമത വിളിച്ചുവരുത്തിയത്. തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തി ഉദ്യോഗസ്ഥ മുഖ്യമന്ത്രിക്ക് അനുകൂലമായ പ്രസ്താവന നടത്തുകയായിരുന്നു.

deshabhimani 220212

1 comment:

  1. ഇരുപത്തെട്ടിന് ട്രേഡ്യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് നേരിടാന്‍ പശ്ചിമബംഗാളില്‍ അന്ന് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അവധി നിഷേധിച്ചു. 28ന് ആര്‍ക്കും അവധി അനുവദിക്കരുതെന്നും അന്ന് ഹാജരാകാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും ചീഫ് സെക്രട്ടറി സമര്‍ ഘോഷ് സര്‍ക്കുലര്‍ ഇറക്കി.

    ReplyDelete