Wednesday, February 1, 2012

അജയപ്രസാദ് വധം: 6 പ്രതികള്‍ക്കും 10 വര്‍ഷം തടവും പിഴയും

എസ്എഫ്ഐ നേതാവ് എസ് അജയപ്രസാദിനെ ആക്രമിച്ച് കൊലപ്പെടുത്തിയ ആര്‍എസ്എസുകാരായ ആറ് പ്രതികളെയും പത്തുവര്‍ഷംവീതം കഠിനതടവിന് കോടതി ശിക്ഷിച്ചു. 5000 രൂപ വീതം പിഴ ഒടുക്കാനും വിധിച്ചു. നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ സുധാകരനാണ് തിങ്കളാഴ്ച ശിക്ഷ വിധിച്ചത്. ഒന്നുമുതല്‍ ആറുവരെ പ്രതികളായ ക്ലാപ്പന തെക്കേമുറി വൈഷ്ണവത്തില്‍ ശ്രീനാഥ് (25), ക്ലാപ്പന വടക്കേമുറി വല്യകണ്ടത്തില്‍ സബിന്‍ (28), ചാണാപ്പള്ളി ലക്ഷംവീട് സതീഷ്ഭവനില്‍ സനില്‍ (30), ലക്ഷംവീട്ടില്‍ രാജീവന്‍ (24), ക്ലാപ്പന വരവിള കോട്ടയില്‍ കുറുപ്പ് എന്ന സുനില്‍ (26), ക്ലാപ്പന പ്രയാര്‍തെക്ക് ശിവജയഭവനില്‍ ശിവറാം (27) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികളെ വൈകിട്ടോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.

2007 ജൂലൈ 19ന് പകല്‍ 3.30നായിരുന്നു സംഭവം. ക്ലാപ്പന തോട്ടത്തില്‍ ജങ്ഷനിലെ സ്റ്റേഷനറിക്കടയില്‍ നില്‍ക്കുകയായിരുന്ന എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറികൂടിയായ അജയപ്രസാദിനെ രണ്ട് ബൈക്കില്‍ എത്തിയ ആര്‍എസ്എസ് സംഘം രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ നിഷ്ഠുരമായി ആക്രമിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അടുത്ത ദിവസം പുലര്‍ച്ചെ 3.20ന്് അജയപ്രസാദ് മരിച്ചു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 വകുപ്പ് പ്രകാരം കൊലപാതകമെന്ന ഉദ്ദേശ്യത്തോടെയല്ലാത്ത നരഹത്യക്ക് 10 വര്‍ഷം കഠിനതടവും 5000 രൂപ പിഴയുമാണ് ശിക്ഷ. കുറ്റംചെയ്യുക എന്ന ഉദ്ദേശ്യത്തോടെ അന്യായമായി സംഘം ചേര്‍ന്നതിന് ശിക്ഷാനിയമത്തിലെ 149 വകുപ്പ് പ്രകാരം ആറുമാസവും മാരകായുധങ്ങളുമായി സംഘടിച്ചതിന് 148 പ്രകാരം ആറുമാസവും കുറ്റകൃത്യത്തിനായുള്ള സംഘത്തില്‍ അംഗമായതിന് 143 പ്രകാരം ആറുമാസവുമാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ ഒരേകാലയളവില്‍ അനുഭവിച്ചാല്‍ മതിയാകും. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതികള്‍ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം. പ്രതികള്‍ചെയ്ത കുറ്റത്തിന് അര്‍ഹമായ കൂടുതല്‍ ശിക്ഷ ഉറപ്പാക്കാന്‍ ക്രിമിനല്‍ നടപടി ചട്ടം 377 പ്രകാരം പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും. അജയപ്രസാദിന്റെ അച്ഛന്‍ ശ്യാമപ്രസാദും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പാരിപ്പള്ളി ആര്‍ രവീന്ദ്രന്‍ , ഓച്ചിറ അനില്‍കുമാര്‍ , ഷിബു തങ്കപ്പന്‍ , ആസിഫ് റിഷിന്‍ എന്നിവരാണ് ഹാജരായത്.

കോടതിവിധി സ്വാഗതാര്‍ഹം 

കൊല്ലം: കോടതിവിധി സ്വാഗതാര്‍ഹമാണെന്ന് അജയപ്രസാദിന്റെ അച്ഛന്‍ ക്ലാപ്പന കുരങ്ങരേത്ത് ശ്യാമപ്രസാദും അമ്മ ഇന്ദ്രതങ്കച്ചിയും പ്രതികരിച്ചു. പുരോഗമന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായതിന്റെ പേരിലാണ് മകനെ വര്‍ഗീയശക്തികള്‍ ഇല്ലായ്മചെയ്തത്. കരുനാഗപ്പള്ളിയില്‍ ട്യൂട്ടോറിയല്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെയാണ് അജയപ്രസാദ് കൊല്ലപ്പെട്ടത്. പാര്‍ടി കുടുംബമാണ് ഞങ്ങളുടേത്. കുട്ടിക്കാലം മുതല്‍ വിപ്ലവചിന്തകളായിരുന്നു അജയപ്രസാദിന്റെ മനസ്സില്‍ . നീണ്ട നിയമയുദ്ധത്തിലൂടെ പ്രതികള്‍ക്ക് ശിക്ഷ ലഭ്യമാക്കാനായി. പ്രതികള്‍ക്ക് അര്‍ഹമായ കൂടുതല്‍ ശിക്ഷ ലഭ്യമാക്കാനായി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ശ്യാമപ്രസാദ് പറഞ്ഞു. ശ്യാമപ്രസാദിന്റെയും ഇന്ദ്രതങ്കച്ചിയുടെയും മൂന്നു മക്കളില്‍ മൂത്തയാളാണ് അജയപ്രസാദ്. അജയപ്രസാദിന്റെ അനുജന്‍ അജിത്പ്രസാദ് ഷാര്‍ജയില്‍ ജോലിനോക്കുന്നു. ഇളയ മകള്‍ ആര്യപ്രസാദ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.

കോടതിവിധി ക്യാമ്പസ് ജനാധിപത്യത്തെ ശക്തിപ്പെടുത്തും: എസ്എഫ്ഐ

കൊല്ലം: എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറി എസ് അജയപ്രസാദിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ശിക്ഷ നല്‍കിയ കോടതിവിധി ക്യാമ്പസ് ജനാധിപത്യത്തെയും മതേതരത്വത്തെയും ശക്തിപ്പെടുത്തുമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ക്യാമ്പസുകളില്‍ വര്‍ഗീയചിന്ത വളര്‍ത്തി വിദ്യാര്‍ഥികളില്‍ പരസ്പര വിദ്വേഷത്തിന്റെ വിഷംപരത്താനുള്ള ശ്രമമാണ് ആര്‍എസ്എസ്- എബിവിപി സംഘങ്ങള്‍ നടത്തുന്നത്. അവരുടെ നീക്കങ്ങളെ വിദ്യാര്‍ഥി സമൂഹം ഒറ്റപ്പെടുത്തുമ്പോള്‍ എതിരാളികളെ കായികമായി അടിച്ചമര്‍ത്താനും ഇല്ലായ്മചെയ്യാനുമാണ് ഇക്കൂട്ടരുടെ ശ്രമം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അജയപ്രസാദ്. പ്രതികള്‍ചെയ്ത കുറ്റത്തിന്റെ കാഠിന്യത്തിന് അനുസൃതമായ ശിക്ഷ ഉണ്ടായില്ല. എങ്കിലും പ്രതികളെ ശിക്ഷിച്ച കോടതിവിധി ജനാധിപത്യത്തിനും മതേതര ചിന്തകള്‍ക്കും ശക്തിപകരുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കൊലപാതക രാഷ്ട്രീയത്തിനുള്ള താക്കീത്: ഡിവൈഎഫ്ഐ

കൊല്ലം: അജയപ്രസാദിനെ അരുംകൊല ചെയ്ത ആര്‍എസ്എസ് ക്രിമിനലുകള്‍ക്ക് തടവുശിക്ഷ വിധിച്ച കോടതിനടപടി അവരുടെ കൊലപാതക രാഷ്ട്രീയത്തിനെതിരായ താക്കീതാണെന്ന് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പുരോഗമനപ്രസ്ഥാനങ്ങളെ ആശയപരമായി നേരിടാന്‍ കഴിയാത്തവരാണ് അക്രമത്തെ ആയുധമാക്കുന്നത്. അജയപ്രസാദ് വധക്കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താനും മൊഴി മാറ്റിക്കാനും ആര്‍എസ്എസ് നടത്തിയ ശ്രമം ഫലം കണ്ടില്ല. പുരോഗമന ഇടതുപക്ഷ പ്രസ്ഥാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന കാരണമാണ് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുംവിധം അജയപ്രസാദിനെ കൊലപ്പെടുത്താന്‍ വര്‍ഗീയസംഘടനയ്ക്ക് പ്രചോദനമായത്. കൊലപാതകത്തിലൂടെ ഭീതി സൃഷ്ടിച്ച് മുന്നേറാമെന്നത് ആര്‍എസ്എസിന്റെ വ്യാമോഹം മാത്രമാണ്. പൊതുസമൂഹത്തില്‍ അനുദിനം ഒറ്റപ്പെടുന്ന ആര്‍എസ്എസിന്റെ പൈശാചികതയ്ക്കുള്ള തിരിച്ചടിയാണ് കോടതിവിധിയെന്നും ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani news

1 comment:

  1. എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറി എസ് അജയപ്രസാദിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ശിക്ഷ നല്‍കിയ കോടതിവിധി ക്യാമ്പസ് ജനാധിപത്യത്തെയും മതേതരത്വത്തെയും ശക്തിപ്പെടുത്തുമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ക്യാമ്പസുകളില്‍ വര്‍ഗീയചിന്ത വളര്‍ത്തി വിദ്യാര്‍ഥികളില്‍ പരസ്പര വിദ്വേഷത്തിന്റെ വിഷംപരത്താനുള്ള ശ്രമമാണ് ആര്‍എസ്എസ്- എബിവിപി സംഘങ്ങള്‍ നടത്തുന്നത്. അവരുടെ നീക്കങ്ങളെ വിദ്യാര്‍ഥി സമൂഹം ഒറ്റപ്പെടുത്തുമ്പോള്‍ എതിരാളികളെ കായികമായി അടിച്ചമര്‍ത്താനും ഇല്ലായ്മചെയ്യാനുമാണ് ഇക്കൂട്ടരുടെ ശ്രമം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അജയപ്രസാദ്. പ്രതികള്‍ചെയ്ത കുറ്റത്തിന്റെ കാഠിന്യത്തിന് അനുസൃതമായ ശിക്ഷ ഉണ്ടായില്ല. എങ്കിലും പ്രതികളെ ശിക്ഷിച്ച കോടതിവിധി ജനാധിപത്യത്തിനും മതേതര ചിന്തകള്‍ക്കും ശക്തിപകരുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete