Saturday, February 25, 2012

ജനസമ്പര്‍ക്ക പരിപാടി ചെക്ക് ലഭിച്ചത് 605 പേര്‍ക്കുമാത്രം

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ചെക്കുകള്‍ നല്‍കിയത് 605 പേര്‍ക്കുമാത്രമാരെന്ന് ജനസമ്പര്‍ക്ക പരിപാടിയുടെ ധനകാര്യവിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ അപേക്ഷ നല്‍കിയിരുന്ന 35288 പേരും ജനസമ്പര്‍ക്ക പരിപാടി നടന്ന വ്യാഴാഴ്ച നേരിട്ടെത്തി അപേക്ഷ നല്‍കിയ 9240 പേരുമടക്കം 44528 പേരില്‍നിന്നാണ് 605 പേര്‍ക്ക് ചെക്ക് നല്‍കിയത്. ആകെ 605 പേര്‍ക്ക് ചെക്ക് നല്‍കിയ തുക 5,56,100 രൂപയാണ്. ചികിത്സാ സഹായത്തിനായി 4000 പേരെ മുന്‍കൂട്ടി തെരഞ്ഞെടുത്ത് തുക തീരുമാനിച്ചിരുന്നെങ്കിലും ഈ തുകയ്ക്ക് ചെക്ക് നല്‍കാനായില്ല.

ജില്ലയുടെ ജനസമ്പര്‍ക്ക പരിപാടിക്കായി പ്രത്യേകാനുമതിയോടെ മുഖ്യമന്ത്രിയുടെ ചികിത്സാ നിധിയില്‍നിന്നുള്‍പ്പെടെ നല്‍കിയ തുക ബാങ്കില്‍ അവശേഷിച്ചത് 5,56,100 രൂപ മാത്രമാണ്. ഈ തുകക്കുള്ള ചെക്കുകള്‍ മാത്രമാണ് നല്‍കിയത്. ബാങ്കില്‍ തുകയില്ലാത്തതിനാല്‍ ബാക്കി ആനുകൂല്യങ്ങള്‍ക്ക് ചെക്ക് നല്‍കാന്‍ കഴിഞ്ഞില്ല. വണ്ടിച്ചെക്ക് നല്‍കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ ശക്തമായ നിലപാടെടുത്തതോയൊണ് തുടര്‍ന്ന് ചെക്ക് നല്‍കേണ്ടെന്ന തീരുമാനത്തിലെത്തിയത്. ബാക്കിയുള്ളവര്‍ക്ക് താലൂക്ക്, വില്ലേജ് ഓഫീസുകള്‍വഴി പിന്നീട് വിതരണം ചെയ്യുമെന്നാണ് വിശദീകരണം. മറ്റ് ജില്ലകളില്‍ കൊടുത്തതാകട്ടെ ഇതുവരെ നല്‍കിയിട്ടുമില്ല. വില്ലേജില്‍ ചെല്ലുമ്പോള്‍ പടി കൊടുക്കേണ്ടിവരുമെന്നതും രോഗികള്‍ക്ക് ആശങ്കയുളവാക്കുന്നുണ്ട്. അതേസമയം 5,56,100 രൂപ മാത്രമാണ് കൊടുത്തതെന്നും കൂടിയ തുക ചില മാധ്യമങ്ങളില്‍വന്നത് തെറ്റാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതിനിടെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കം ജില്ല കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണെന്ന് സൂചിപ്പിച്ച് സാമൂഹ്യ സന്നദ്ധ സംഘടനകള്‍ രംഗത്തെത്തി. മരണാസന്നരായ നൂറുകണക്കിന് രോഗികളെ കൊടുംവെയിലത്ത് എട്ട് മണിക്കൂറോളം ട്രാഫിക് ബ്ലോക്കില്‍പ്പെടുത്തിയും ഹാളിനുള്ളില്‍ കിടത്തിയും വീര്‍പ്പ് മുട്ടിച്ചു. 80ന്മേല്‍ പ്രായമുള്ള വയോവൃദ്ധര്‍ 12 മണിക്കൂര്‍വരെ നിന്നവരുണ്ട്്. ഭക്ഷണം കഴിക്കാതെയും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാകാതെയും മണിക്കൂറുകള്‍ നിന്നവര്‍ പലരും തളര്‍ന്നുവീണു. 260 പേരാണ് തളര്‍ന്നുവീണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പൊതുജനങ്ങളും സമീപത്തെ വീടുകളിലെത്തിയാണ് പ്രാഥമിക കൃത്യം നിറവേറ്റിയത്. ബോധംകെട്ട് വീണവര്‍ പലരും തിരികെ ടാക്സി വിളിച്ച് പോകേണ്ടിവന്നതിനാല്‍ കിട്ടിയതിനേക്കാള്‍ പണം ചെലവായി. മുഖ്യമന്ത്രിയെ കാണാന്‍ കഴിഞ്ഞത് ചുരുക്കം ചിലര്‍ക്കുമാത്രം. ബാക്കിയുള്ളവരെ കണ്ടത് എംപിയും എംഎല്‍എയും. ഇവരാകട്ടെ യുഡിഎഫുകാര്‍ക്കും ഇഷ്ടക്കാര്‍ക്കും തുക വാരിക്കോരി നല്‍കി. കോണ്‍ഗ്രസുകാര്‍ പറഞ്ഞവര്‍ക്കുമാത്രമാണ് സഹായം കിട്ടിയത്.

എംപിയും എംഎല്‍എയും നടത്തിയത് തികഞ്ഞ ചട്ടലംഘനമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കുള്ള അപേക്ഷയില്‍ എംപി തുക അനുവദിക്കാന്‍ അവകാശമില്ല. പി ടി തോമസ് എന്നെഴുതി 25000 രൂപ പലര്‍ക്കും അനുവദിച്ചുകൊടുത്തിട്ടുണ്ട്. പതിനായിരക്കണക്കിന് ജനങ്ങളെ വലച്ച ആറുമാസത്തെ ഉദ്യോഗസ്ഥരുടെ മുഴുവന്‍ സമയത്തെയും അപഹരിച്ച് നടത്തിയ മാമാങ്കത്തിന് ചെലവുവന്നത് ഒന്നര കോടിയും. നല്‍കിയതാകട്ടെ 5,56,100 രൂപയുടെ ചെക്കുമാത്രം.

പൊലീസ് അസോസിയേഷന്‍ ഹെല്‍പ്പ് ഡെസ്കിനെതിരെ പരാതി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് മുന്നിട്ടിറങ്ങിയ പൊലീസ് അസോസിയേഷന്റെ നടപടികള്‍ വിവാദത്തിലേക്ക്. പ്രധാന പന്തലിന്റെ മുന്‍വശത്തായി പ്രവേശന കവാടത്തില്‍തന്നെ പൊലീസ് അസോസിയേഷന്റെ ഹെല്‍പ്പ്ഡസ്ക പ്രവര്‍ത്തിച്ചിരുന്നു. ഹെല്‍പ്പ് ഡെസ്കിനകത്തെ ഫ്ളെക്സ് ബാനറില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചതാണ് അസോസിയേഷനെ വെട്ടിലാക്കിയത്. ചട്ടലംഘനം നടത്തിയ പൊലീസുകാര്‍ക്കും അസോസിയേഷനുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് പൊലീസുകാര്‍ പരാതി നല്‍കിക്കഴിഞ്ഞു. കണ്ണൂര്‍ സംഭത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി രണ്ടിന് ഡിജിപി ഇറക്കിയ സര്‍ക്കുലറില്‍ 3/2012 നമ്പരിലിറങ്ങിയ ഉത്തരവില്‍ പൊലീസ് അസോസിയേഷന്‍ പരസ്യമായ രാഷ്ട്രീയ പ്രചാരണം നടത്താന്‍ പാടില്ലെന്നും മന്ത്രിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുംവേണ്ടി ബോര്‍ഡുകള്‍ വയ്ക്കുന്നത് പരസ്യമായ രാഷ്ട്രീയപ്രവര്‍ത്തനമായി കാണുന്നുവെന്നും വിശദീകരിച്ചിട്ടുണ്ട്. ഡിജിപിയുടെ സര്‍ക്കുലറിന്റെ നഗ്നമായ ലംഘനമാണ് ചട്ടവിരുദ്ധമായി അസോസിയേഷന്‍ ഇടുക്കിയില്‍ നടത്തിയത്.

പൊലീസ് അസോ. നേതാവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം മറയില്ലാതെ

പരസ്യമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് പൊലീസുകാരന്‍ ചട്ടലംഘനം നടത്തി. ഇടുക്കിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ ഭക്ഷണപ്പൊതികള്‍ പരസ്യമായി വിതരണം ചെയ്താണ് രാഷ്ട്രീയപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. ഇക്കാര്യം നേരത്തെതന്നെ പരസ്യമായിരുന്നു. ഇടുക്കി ഏ ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ എം എസ് ഷംസാണ് പരസ്യമായി പൊലീസ് ചട്ടം ലംഘിച്ചത്. പൊലീസ് അസോസിയേഷന്റെ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കൂടിയാണ് തൊടുപുഴ സ്വദേശിയായ ഷംസ്.

ജനസമ്പര്‍ക്കപരിപാടിയുടെ തലേന്ന് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്നു കൊണ്ടുവന്ന ഭക്ഷണപ്പൊതികളാണ് പരസ്യമായി വിതരണം ചെയ്തത്. ഗവണ്‍മെന്റ് പരിപാടിയുടേതാണെങ്കിലും പൊലീസുകാര്‍ പ്രചാരണപരിപാടിയിലോ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടരുതെന്ന് ഡിജിപിയുടെ പ്രത്യേക സര്‍ക്കുലര്‍ ഉള്ളതാണ്. കൂടാതെ കേരള പൊലീസ് അസോസിയേഷന്‍ ഭരണഘടനയിലും ഇത് വ്യക്തമാക്കുന്നുണ്ട്. കണ്ണൂരില്‍ കെ സുധാകരന്‍ എംപിയുടെ ബോര്‍ഡുവച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിപി പ്രത്യേകം തയ്യാറാക്കിയ സര്‍ക്കുലര്‍ പ്രകാരം പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പെരുമാറ്റ ചട്ടം കര്‍ശനമാക്കിയിരുന്നു. ഡിജിപിയുടെ പുതിയ സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് അസോസിയേഷന്‍ നേതാവിന്റെ പരസ്യമായ രാഷ്ട്രീയ പ്രവര്‍ത്തനം.

deshabhimani 250212

1 comment:

  1. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ചെക്കുകള്‍ നല്‍കിയത് 605 പേര്‍ക്കുമാത്രമാരെന്ന് ജനസമ്പര്‍ക്ക പരിപാടിയുടെ ധനകാര്യവിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ അപേക്ഷ നല്‍കിയിരുന്ന 35288 പേരും ജനസമ്പര്‍ക്ക പരിപാടി നടന്ന വ്യാഴാഴ്ച നേരിട്ടെത്തി അപേക്ഷ നല്‍കിയ 9240 പേരുമടക്കം 44528 പേരില്‍നിന്നാണ് 605 പേര്‍ക്ക് ചെക്ക് നല്‍കിയത്. ആകെ 605 പേര്‍ക്ക് ചെക്ക് നല്‍കിയ തുക 5,56,100 രൂപയാണ്. ചികിത്സാ സഹായത്തിനായി 4000 പേരെ മുന്‍കൂട്ടി തെരഞ്ഞെടുത്ത് തുക തീരുമാനിച്ചിരുന്നെങ്കിലും ഈ തുകയ്ക്ക് ചെക്ക് നല്‍കാനായില്ല.

    ReplyDelete