Tuesday, February 28, 2012

നദീസംയോജന പദ്ധതിക്ക് സുപ്രീംകോടതിയുടെ അനുമതി

അന്തര്‍ സംസ്ഥാന നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. പദ്ധതി ആസൂത്രണംചെയ്യുന്നതിനും നടപ്പാക്കുന്നതിനുമായി ഉന്നതതല സമിതിയെയും കോടതി നിയമിച്ചു. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന പദ്ധതിക്ക് പച്ചകൊടി കാട്ടിയത് വലിയ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കും. കേരളത്തില്‍ പമ്പ-അച്ചന്‍കോവില്‍ - വൈപ്പാര്‍ ലിങ്ക് പദ്ധതി നദീ സംയോജന പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്. തുടക്കം മുതല്‍ കേരളം പദ്ധതിയെ എതിര്‍ത്തിരുന്നു. പമ്പയിലും അച്ചന്‍കോവിലിലും ഇപ്പോള്‍ത്തന്നെ ആവശ്യത്തിന് വെള്ളമില്ലാത്ത സ്ഥിതിയാണ്. അതിനാല്‍ , ഈ നദികളില്‍നിന്ന് തമിഴ്നാട്ടിലെ വൈപ്പാറിലേക്ക് വെള്ളം കൊണ്ടുപോകരുതെന്നാണ് കേരളത്തിന്റെ നിലപാട്. മാത്രമല്ല വേമ്പനാട് കായലിന്റെയും കുട്ടനാടിന്റെയും പരിസ്ഥിതി സന്തുലനത്തെത്തന്നെ പദ്ധതി പ്രതികൂലമായി ബാധിക്കും. ചീഫ്ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയത്. പദ്ധതി ഇപ്പോള്‍ത്തന്നെ വൈകിയെന്നും ഇത് വര്‍ധിച്ച ചെലവിന് വഴിയൊരുക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. പദ്ധതി സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ , വകുപ്പുകള്‍ , സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ , വിദഗ്ധര്‍ , സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതിക്കാണ് കോടതി രൂപം നല്‍കിയിരിക്കുന്നത്. കേന്ദ്ര ജലവിഭവ മന്ത്രിയും സെക്രട്ടറിയും പരിസ്ഥിതി- വനം മന്ത്രാലയം സെക്രട്ടറി, ജലവിഭവം- ധനം- പരിസ്ഥിതി എന്നീ മന്ത്രാലയങ്ങളും ആസൂത്രണ കമീഷനും നിര്‍ദേശിക്കുന്ന നാല് വിദഗ്ധ അംഗങ്ങള്‍ എന്നിവര്‍ സമിതിയിലുണ്ടാകും. ഇവര്‍ക്ക് പുറമെ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ , രണ്ട് സാമൂഹ്യപ്രവര്‍ത്തകര്‍ , ഇതുവരെ കേസില്‍ സുപ്രീംകോടതിയെ സഹായിച്ചിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ എന്നിവരും സമിതിയില്‍ ഉള്‍പ്പെടും. നദീസംയോജനം നടപ്പാക്കുന്നതിനായി ഇത്തരമൊരു സമിതിയെ നിയമിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കുന്നതായി കോടതി പറഞ്ഞു. ഈ സമിതി പദ്ധതി നടപ്പാക്കണം. ഇതിനാവശ്യമായ ആസൂത്രണം സമിതി നടത്തണം.

വാജ്പേയി പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തില്‍ 2002 ഒക്ടോബറിലാണ് നദീസംയോജന പദ്ധതിയെന്ന ആശയം മുന്നോട്ടുവച്ചത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും ഗംഗാജലം എന്ന മുദ്രാവാക്യമുയര്‍ത്തി ആശയത്തിന് ഹൈന്ദവനിറം നല്‍കാനും എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഹിമാലയന്‍നിരകളില്‍നിന്ന് ഉല്‍ഭവിക്കുന്ന നദികളുമായി ബന്ധപ്പെട്ട് 10 സംയോജന പദ്ധതികളും ഉപഭൂഖണ്ഡ മേഖലയിലെ നദികളുമായി ബന്ധപ്പെട്ട് 16 സംയോജന പദ്ധതികളുമാണ് തെരഞ്ഞെടുത്തിരുന്നത്. ഇതില്‍ ഉപഭൂഖണ്ഡ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ് പമ്പ- വൈപ്പാര്‍ പദ്ധതി. 2016 ആവുമ്പോഴേക്കും പദ്ധതി നിലവില്‍ കൊണ്ടുവരണമെന്നാണ് എന്‍ഡിഎ സര്‍ക്കാര്‍ ലക്ഷ്യമിട്ടതെങ്കിലും സംസ്ഥാനങ്ങളുടെ എതിര്‍പ്പ് കാരണം വൈകുകയായിരുന്നു. എല്ലാ സംസ്ഥാനങ്ങളും തമ്മില്‍ സമവായത്തിലെത്തിയ ശേഷമേ പദ്ധതി നടപ്പാക്കൂ എന്ന നിലപാടാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ , സുപ്രീംകോടതിയില്‍ പദ്ധതി നടപ്പാക്കുന്നതിലെ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ വേണ്ടവിധം ധരിപ്പിക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇപ്പോള്‍ കോടതി നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ടു പോകേണ്ടി വരും.
(എം പ്രശാന്ത്)

deshabhimani 280212

1 comment:

  1. അന്തര്‍ സംസ്ഥാന നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. പദ്ധതി ആസൂത്രണംചെയ്യുന്നതിനും നടപ്പാക്കുന്നതിനുമായി ഉന്നതതല സമിതിയെയും കോടതി നിയമിച്ചു. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന പദ്ധതിക്ക് പച്ചകൊടി കാട്ടിയത് വലിയ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കും. കേരളത്തില്‍ പമ്പ-അച്ചന്‍കോവില്‍ - വൈപ്പാര്‍ ലിങ്ക് പദ്ധതി നദീ സംയോജന പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്. തുടക്കം മുതല്‍ കേരളം പദ്ധതിയെ എതിര്‍ത്തിരുന്നു. പമ്പയിലും അച്ചന്‍കോവിലിലും ഇപ്പോള്‍ത്തന്നെ ആവശ്യത്തിന് വെള്ളമില്ലാത്ത സ്ഥിതിയാണ്. അതിനാല്‍ , ഈ നദികളില്‍നിന്ന് തമിഴ്നാട്ടിലെ വൈപ്പാറിലേക്ക് വെള്ളം കൊണ്ടുപോകരുതെന്നാണ് കേരളത്തിന്റെ നിലപാട്. മാത്രമല്ല വേമ്പനാട് കായലിന്റെയും കുട്ടനാടിന്റെയും പരിസ്ഥിതി സന്തുലനത്തെത്തന്നെ പദ്ധതി പ്രതികൂലമായി ബാധിക്കും. ചീഫ്ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയത്. പദ്ധതി ഇപ്പോള്‍ത്തന്നെ വൈകിയെന്നും ഇത് വര്‍ധിച്ച ചെലവിന് വഴിയൊരുക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. പദ്ധതി സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

    ReplyDelete