Wednesday, February 29, 2012

സമുദായ സംഘടനകളെ പാട്ടിലാക്കാന്‍ ഭൂമിദാനം

പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചില സമുദായ സംഘടനകളെ പാട്ടിലാക്കാന്‍ സര്‍ക്കാര്‍ വന്‍തോതില്‍ ഭൂമിദാനത്തിനൊരുങ്ങുന്നു. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് നിയമം മറികടന്ന് ഉത്തരവ് തയ്യാറാക്കുന്നത്. കോടികള്‍ വിലവരുന്ന ഭൂമി എന്‍എസ്എസിന് പതിച്ചുനല്‍കുന്നതാണ് ഇതിലൊന്ന്. പ്രത്യുപകാരമായി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രഖ്യാപിക്കുകയും ചെയ്തു. പെരുമാറ്റച്ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് ഭൂമി നല്‍കാനാണ് തീരുമാനം.

തൊടുപുഴ മണക്കാട് വില്ലേജിലും തിരുവനന്തപുരം പ്രസ്ക്ലബിനു സമീപത്തും എന്‍എസ്എസിന് ഭൂമി പതിച്ചുനല്‍കാന്‍ റവന്യൂമന്ത്രിയുടെ ഓഫീസില്‍ ഉത്തരവ് തയ്യാറായി. എന്‍എസ്എസ് നേരിട്ടു നടത്തുന്ന മണക്കാട് എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് കോടികള്‍ വിലമതിക്കുന്ന ഒരേക്കര്‍ ഭൂമി സൗജന്യമായി പതിച്ചുനല്‍കും. നിലവിലുള്ള 60 ലക്ഷത്തോളം രൂപ പാട്ടക്കുടിശിക എഴുതിത്തള്ളാമെന്നും റവന്യൂമന്ത്രി വാഗ്ദാനം നല്‍കി. ഭൂമി കൈവശമാകുന്നതോടെ തൊടുപുഴയിലെ മതിപ്പുവില പ്രകാരം എന്‍എസ്എസിന് രണ്ടുകോടി രൂപയോളം ലാഭമുണ്ടാകും. ഒരേക്കറിലേറെ ഭൂമി സ്കൂളിന്റെ കൈവശമുണ്ടെന്നാണ് സൂചന. ഊറ്റുകുഴിയില്‍ എന്‍എസ്എസ് ഹോസ്റ്റലിന്റെ പേരിലാണ് ഭൂമി നല്‍കുന്നത്. ഈ സ്ഥലം വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് ഉദ്ദേശ്യമെന്നും അറിയുന്നു.

പിറവം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഭൂമിയ്ക്കായി സര്‍ക്കാരിനെ സമീപിച്ചത്. സൈനികര്‍ , വിമുക്തഭടന്മാര്‍ , കായികതാരങ്ങള്‍ , വിധവകള്‍ തുടങ്ങിയവര്‍ ഭൂമി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകള്‍ കെട്ടിക്കിടക്കുമ്പോഴാണ് തിരക്കിട്ട് എന്‍എസ്എസിന് ഭൂമി നല്‍കുന്നത്. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ തീ ദുരന്തത്തില്‍ മരിച്ച വിനീതയുടെ കുടുംബത്തിന് ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ , ഈ തീരുമാനം നടപ്പാക്കിയിട്ടില്ല. പാട്ടക്കുടിശിക അടച്ചശേഷം എന്‍എസ്എസിന്റെ അപേക്ഷ പരിഗണിച്ചാല്‍ മതിയെന്നായിരുന്നു ഇടുക്കി കലക്ടറും ഉന്നത റവന്യൂ ഉദ്യോഗസ്ഥരും നിലപാടെടുത്തത്. മാത്രമല്ല, ഈ സ്ഥലം പാട്ടത്തിനു നല്‍കുന്നതാണ് ഉചിതമെന്നും ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ ഉപദേശിച്ചെങ്കിലും വിജിലന്‍സ് വകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രി തിരുവഞ്ചൂര്‍ വഴങ്ങിയില്ല. കൂത്താട്ടുകുളം പട്ടിമറ്റത്ത് സെന്റ്മേരീസ് പള്ളി അധികൃതര്‍ ഭൂമി പാട്ടത്തിന് ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല.

deshabhimani 290212

2 comments:

  1. പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചില സമുദായ സംഘടനകളെ പാട്ടിലാക്കാന്‍ സര്‍ക്കാര്‍ വന്‍തോതില്‍ ഭൂമിദാനത്തിനൊരുങ്ങുന്നു. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് നിയമം മറികടന്ന് ഉത്തരവ് തയ്യാറാക്കുന്നത്. കോടികള്‍ വിലവരുന്ന ഭൂമി എന്‍എസ്എസിന് പതിച്ചുനല്‍കുന്നതാണ് ഇതിലൊന്ന്. പ്രത്യുപകാരമായി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രഖ്യാപിക്കുകയും ചെയ്തു. പെരുമാറ്റച്ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് ഭൂമി നല്‍കാനാണ് തീരുമാനം.

    ReplyDelete
  2. അന്തരിച്ച ടി എം ജേക്കബിന്റെ ഭാര്യ ഡെയ്സിയും പിറവം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കി. മകന്‍ അനൂപ് ജേക്കബിന്റെ ഡമ്മിയായാണ് പത്രിക നല്‍കിയതെന്ന് ഡെയ്സി പറഞ്ഞു. ഡമ്മിയായി പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരിനെയാണ് പാര്‍ട്ടി നേതൃയോഗം നിശ്ചയിച്ചത്. എന്നാല്‍ അദ്ദേഹം ഇതിനു വിസമ്മതിച്ചുവെന്നാണ് അറിയുന്നത്. തുടര്‍ന്നാണ് ഡെയസി ഡമ്മിയായത്.

    ReplyDelete