Monday, February 27, 2012

ഭരണമാറ്റം: മറയൂരില്‍ ചന്ദനക്കൊള്ള വീണ്ടും

മന്ത്രിക്ക് ഇടപെടാന്‍ സമയമില്ല. വനംവകുപ്പില്‍ ഉദ്യോഗസ്ഥഭരണം. നീണ്ട ഇടവേളയ്ക്കുശേഷം മറയൂരില്‍ ഇതോടെ ചന്ദനക്കൊള്ള സജീവമായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒന്‍പതുമാസത്തിനുള്ളില്‍ നൂറിലധികം ചന്ദനമരങ്ങളാണ് വെട്ടിക്കടത്തിയത്. ഒരുകിലോ ചന്ദനത്തിന് 6,500രൂപ മുതല്‍ 8,000വരെയാണ് ഡിപ്പോവില. കഴിഞ്ഞവര്‍ഷം അവസാനനാളുകളില്‍ 33കേസുകളിലായി 37 ചന്ദനമരങ്ങളും ഈ വര്‍ഷം ഒന്നരമാസത്തിനുള്ളില്‍ അഞ്ച് കേസുകളില്‍ 14 ചന്ദനമരങ്ങളും മറയൂര്‍ ഡിവിഷനില്‍നിന്നുമാത്രം മോഷണം പോയതായാണ് വനംവകുപ്പിന്റെ ഔദ്യോഗികകണക്ക്. എന്നാല്‍ , ചിന്നാര്‍ വന്യജീവി സങ്കേതം, പട്ടയ ഭൂമി, പട്ടയമില്ലാത്ത പുരയിടം എന്നിവിടങ്ങളിലെ കണക്ക് വനംവകുപ്പ് വ്യക്തമാക്കിയിട്ടില്ല. ഈ പ്രദേശങ്ങളില്‍നിന്ന് കുറഞ്ഞത് അമ്പതിലധികം ചന്ദനമരങ്ങളാണ് വെട്ടിക്കടത്തിയിരിക്കുന്നത്. ഫ്ളൈയിങ് സ്ക്വാഡിന്റെ കണക്ക് ഇതിലും വലുതാണ്.

മറയൂരില്‍ 6275.094 ഹെക്ടര്‍ വനഭൂമിയുള്ളതില്‍ 1460.784 ഹെക്ടര്‍ ചന്ദനറിസര്‍വാണ്. 2008ലെ കണക്ക് പ്രകാരം മറയൂര്‍ റിസര്‍വില്‍ 58,414 ചന്ദനമരങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ യുഡിഎഫ് ഭരണകാലം മറയൂര്‍ ചന്ദനറിസര്‍വ് ചന്ദനക്കൊള്ളക്കാരുടെ മേച്ചില്‍പ്പുറമായിരുന്നു. 80,000ലധികം ചന്ദനമരം ഉണ്ടായിരുന്ന മറയൂര്‍ റിസര്‍വില്‍ 2001മുതല്‍ 2006വരെഇരുപതിനായിരത്തിലേറെ ചന്ദനമരങ്ങള്‍ വെട്ടിക്കടത്തിയിരുന്നു. വനംവകുപ്പ് കണക്ക് പ്രകാരം മറയൂരില്‍ മാത്രം 2000ല്‍ 97, 2001ല്‍ 351, 2002ല്‍ 1641, 2003ല്‍ 793, 2004ല്‍ 2660, 2005ല്‍ 3000 എന്നീക്രമത്തില്‍ ചന്ദനമരം വെട്ടിക്കടത്തിയിരുന്നു. യുഡിഎഫ് ഭരണപിന്തുണയോടെയായിരുന്നു ചന്ദനവേട്ട നടത്തിയത്. മറയൂരിലെ ചന്ദനം കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ ചന്ദനഫാക്ടറികളിലേക്കായിരുന്നു പോയത്. ചന്ദനക്കേസില്‍ ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് 2005ല്‍ യുഡിഎഫ് മന്ത്രിസഭയിലെ വനംമന്ത്രി കെ പി വിശ്വനാഥന് രാജിവയ്ക്കേണ്ടിയും വന്നു.

മറയൂരിലെ വന്‍ ചന്ദനക്കൊള്ളയ്ക്ക് ഏതാണ്ട് പൂര്‍ണമായി വിരാമമിടാന്‍ എല്‍ഡിഎഫ് ഭരണത്തിന് കഴിഞ്ഞു. എന്നാല്‍ ഭരണമാറ്റം ചന്ദനമാഫിയകളെ വീണ്ടും സജീവമാക്കി. പാര്‍ടിയിലെ പ്രശ്നങ്ങളും പോരുംമൂലം വനംമന്ത്രിക്ക് ശ്രദ്ധിക്കാന്‍ സമയമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മറയൂര്‍ റെയ്ഞ്ച് ഓഫീസര്‍ക്കുകീഴില്‍ രണ്ട് ഫോറസ്റ്റ് സ്റ്റേഷനാണുള്ളത്. ഡെപ്യൂട്ടി റെയഞ്ച് ഓഫീസര്‍ ഉള്‍പ്പെടെ 72 ജീവനക്കാരുണ്ട്. സ്റ്റാഫ് പാറ്റേണ്‍ 104 ആയി ഉയര്‍ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ നീക്കം ഇപ്പോള്‍ അട്ടിമറിച്ചു. ആവശ്യത്തിന് ആയുധങ്ങളും നല്‍കിയിട്ടില്ല. ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിച്ചിട്ടില്ല. പ്രാദേശിക മോഷ്ടാക്കളുടെ സഹകരണത്തോടെ തമിഴ്നാട് അതിര്‍ത്തികടന്ന് എത്തുന്നവരാണിപ്പോള്‍ ചന്ദനമരം വെട്ടിക്കൊണ്ടുപോകുന്നത്. 10മിനിറ്റിനുള്ളില്‍ 50മുതല്‍ 75കിലോവരെയുള്ള ചന്ദനമരം മുറിച്ചുകൊണ്ടുപോകാന്‍ പര്യാപ്തമായ ആയുധങ്ങളുമായാണ് കൊള്ളക്കാരെത്തുന്നത്. മറയൂരിലെ മൂവായിരത്തില്‍പരം കോടിയുടെ അത്യപൂര്‍വ ചന്ദനസമ്പത്ത് മാഫിയകള്‍ക്കായി വീണ്ടും തുറന്നിടുകയാണ് യുഡിഎഫ് സര്‍ക്കാര്‍ .
(കെ ടി രാജീവ്)

deshabhimani 270212

1 comment:

  1. മന്ത്രിക്ക് ഇടപെടാന്‍ സമയമില്ല. വനംവകുപ്പില്‍ ഉദ്യോഗസ്ഥഭരണം. നീണ്ട ഇടവേളയ്ക്കുശേഷം മറയൂരില്‍ ഇതോടെ ചന്ദനക്കൊള്ള സജീവമായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒന്‍പതുമാസത്തിനുള്ളില്‍ നൂറിലധികം ചന്ദനമരങ്ങളാണ് വെട്ടിക്കടത്തിയത്. ഒരുകിലോ ചന്ദനത്തിന് 6,500രൂപ മുതല്‍ 8,000വരെയാണ് ഡിപ്പോവില. കഴിഞ്ഞവര്‍ഷം അവസാനനാളുകളില്‍ 33കേസുകളിലായി 37 ചന്ദനമരങ്ങളും ഈ വര്‍ഷം ഒന്നരമാസത്തിനുള്ളില്‍ അഞ്ച് കേസുകളില്‍ 14 ചന്ദനമരങ്ങളും മറയൂര്‍ ഡിവിഷനില്‍നിന്നുമാത്രം മോഷണം പോയതായാണ് വനംവകുപ്പിന്റെ ഔദ്യോഗികകണക്ക്. എന്നാല്‍ , ചിന്നാര്‍ വന്യജീവി സങ്കേതം, പട്ടയ ഭൂമി, പട്ടയമില്ലാത്ത പുരയിടം എന്നിവിടങ്ങളിലെ കണക്ക് വനംവകുപ്പ് വ്യക്തമാക്കിയിട്ടില്ല. ഈ പ്രദേശങ്ങളില്‍നിന്ന് കുറഞ്ഞത് അമ്പതിലധികം ചന്ദനമരങ്ങളാണ് വെട്ടിക്കടത്തിയിരിക്കുന്നത്. ഫ്ളൈയിങ് സ്ക്വാഡിന്റെ കണക്ക് ഇതിലും വലുതാണ്.

    ReplyDelete