Tuesday, February 28, 2012

അഭയകേസ്: മുന്‍ എഎസ്ഐയുടെ ആത്മഹത്യ സിബിഐ പീഡനംമൂലം

സിസ്റ്റര്‍ അഭയ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍ എഎസ്ഐ വി വി അഗസ്റ്റിനെ ആത്മഹത്യയിലേക്ക് നയിച്ചത് സിബിഐയുടെ മാനസികപീഡനമാണെന്ന് അന്വേഷണറിപ്പോര്‍ട്ട്. അഗസ്റ്റിന്റെ മരണം അന്വേഷിച്ച എഡിജിപി എ ഹേമചന്ദ്രന്‍ ഡിജിപിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കി. ഇത് പിന്നീട് വിചാരണ കോടതിയായ കോട്ടയം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. അഗസ്റ്റിനെ 2008 നവംബര്‍ 26 നാണ് ഇത്തിത്താനത്തെ പുരയിടത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. സിബിഐയുടെ പീഡനം മൂലം ആത്മഹത്യ ചെയ്യുകയാണെന്ന കത്തും അഗസ്റ്റിന്റെ പോക്കറ്റിലുണ്ടായിരുന്നു. ഇതോടെയാണ് മാനസിക പീഡനം ആരോപിച്ച് അഗസ്റ്റിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയത്. ഇവര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. അന്വേഷണ ചുമതല ലഭിച്ച എഡിജിപി എ ഹേമചന്ദ്രന്‍ രണ്ടു വര്‍ഷംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയാണ് ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

നാലുദിവസം തുടര്‍ച്ചയായി സിബിഐ അഗസ്റ്റിനെ ചോദ്യം ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. 24ന് രാത്രി ചോദ്യംചെയ്യലിന് ശേഷം 25ന് ഉച്ചയോടെയാണ് അഗസ്റ്റിനെ വിട്ടത്. 18 മണിക്കൂറിനു ശേഷം അഗസ്റ്റിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സിബിഐ യുടെ ചോദ്യംചെയ്യലില്‍ അഗസ്റ്റിന്‍ കടുത്ത മാനസികസംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. ഐപിസി 306 വകുപ്പു പ്രകാരം ആത്മഹത്യാപ്രേരണക്കുറ്റത്തിന്റെ പരിധിയില്‍ വരുന്ന സംഭവമാണിത്. എന്നാല്‍ , അഗസ്റ്റിന്‍ മരിക്കണമെന്ന ഉദ്ദേശം സിബിഐക്ക് ഉണ്ടായിരുന്നില്ല.

കേസ് തെളിയിക്കാന്‍ അഗസ്റ്റിനെ പരമാവധി ഉപയോഗിക്കാനായിരുന്നു സിബിഐയുടെ ശ്രമം. ഇതിന് സ്വീകരിച്ച രീതിയിലുള്ള വിയോജിപ്പാണ് അന്വേഷണറിപ്പോര്‍ട്ടിലുള്ളത്. നിയമപരമായും ഭരണഘടനാപരമായും പൗരന് ലഭിക്കേണ്ട അവകാശങ്ങളുണ്ട്. അഗസ്റ്റിന്റെ കാര്യത്തില്‍ സിബിഐക്ക് ഈ അവകാശം സംരക്ഷിക്കുന്നതില്‍ വന്ന വീഴ്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇരുപത്തൊമ്പതു പേജുള്ള റിപ്പോര്‍ട്ടില്‍ 88 സാക്ഷിമൊഴികളും 188 തെളിവുകളും അഗസ്റ്റിന്റെ ഡയറിയിലെ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന വി വി അഗസ്റ്റിനാണ് അഭയ കൊല്ലപ്പെട്ട വിവരം അറിഞ്ഞ് പയസ് ടെന്‍ത് കോണ്‍വെന്റില്‍ ആദ്യം എത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ . കേസില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതും എഫ്ഐആര്‍ രേഖപ്പെടുത്തിയതും ഇദ്ദേഹമായിരുന്നു.

deshabhimani 280212

1 comment:

  1. സിസ്റ്റര്‍ അഭയ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍ എഎസ്ഐ വി വി അഗസ്റ്റിനെ ആത്മഹത്യയിലേക്ക് നയിച്ചത് സിബിഐയുടെ മാനസികപീഡനമാണെന്ന് അന്വേഷണറിപ്പോര്‍ട്ട്. അഗസ്റ്റിന്റെ മരണം അന്വേഷിച്ച എഡിജിപി എ ഹേമചന്ദ്രന്‍ ഡിജിപിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കി. ഇത് പിന്നീട് വിചാരണ കോടതിയായ കോട്ടയം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. അഗസ്റ്റിനെ 2008 നവംബര്‍ 26 നാണ് ഇത്തിത്താനത്തെ പുരയിടത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. സിബിഐയുടെ പീഡനം മൂലം ആത്മഹത്യ ചെയ്യുകയാണെന്ന കത്തും അഗസ്റ്റിന്റെ പോക്കറ്റിലുണ്ടായിരുന്നു. ഇതോടെയാണ് മാനസിക പീഡനം ആരോപിച്ച് അഗസ്റ്റിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയത്. ഇവര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. അന്വേഷണ ചുമതല ലഭിച്ച എഡിജിപി എ ഹേമചന്ദ്രന്‍ രണ്ടു വര്‍ഷംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയാണ് ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

    ReplyDelete