Saturday, February 25, 2012

റെയില്‍വേ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ ടിടിഇമാരുടെ മൊഴിയെടുത്തു

പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവും എഴുത്തുകാരിയുമായ എം ആര്‍ ജയഗീതയെ ചെന്നൈ സൂപ്പര്‍ ഫാസ്റ്റില്‍ മാനസികമായി പീഡിപ്പിച്ച ടിടിഇമാരായ ജാഫര്‍ , പ്രവീണ്‍ എന്നിവരില്‍നിന്ന് ചെന്നൈയിലെ റെയില്‍വേ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ വിശദീകരണംതേടി. സംഭവം നടക്കുമ്പോള്‍ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഒത്തുതീര്‍പ്പിനായി ജയഗീതയെ സമീപിച്ച റെയില്‍വേ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരന്‍ ജെസ്മോനെ കൊല്ലം റെയില്‍വേ പൊലീസ് ചോദ്യംചെയ്തു.

ടിടിഇമാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി എന്‍ സീമ എംപി കഴിഞ്ഞ ദിവസം റെയില്‍ മന്ത്രിക്കും റെയില്‍വേബോര്‍ഡ് ചെയര്‍മാനും കത്ത് നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് ടിടിഇമാരെ ചെന്നൈയിലേക്ക് വിളിപ്പിച്ച് വിശദീകരണംതേടിയത്.

റെയില്‍വേ നിയമം ലംഘിച്ചാണ് ജയഗീത യാത്രചെയ്തതെന്നും പിഴ ചുമത്തിയ രസീതില്‍ ഒപ്പിടാന്‍ വിസമ്മതിച്ചെന്നും പ്രത്യാഘാതത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും ടിടിഇമാര്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസം ടിടിഇമാരെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ വിശദീകരണം തേടിയിരുന്നു. അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ , ആര്‍പിഎഫ് കമാന്റര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. റെയില്‍വേ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരന്‍ ജെസ്മോനെ വെള്ളിയാഴ്ച കൊല്ലം റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ എസ്ഐ അനിലിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തു. ജയഗീതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്തതതെന്നും തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് ആവശ്യമെങ്കില്‍ ഇയാളെ പ്രതിചേര്‍ക്കുമെന്നും റെയില്‍വേ പൊലീസ് അറിയിച്ചു.

ഇതിനിടെ തിരുവനന്തപുരത്ത് ആസൂത്രണ ബോര്‍ഡ് ഓഫീസില്‍ റിസര്‍ച്ച് അസിസ്റ്റന്റായ ജയഗീതയെ കൊല്ലത്തേക്ക് സ്ഥലംമാറ്റി ഉത്തരവായി. ചെന്നൈ മെയിലില്‍ ടിടിഇമാരില്‍നിന്നുണ്ടായ തിക്താനുഭവം സംബന്ധിച്ച് ജയഗീത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് കഴിഞ്ഞ 17ന് വൈകിട്ട് ചെന്നൈ സൂപ്പര്‍ഫാസ്റ്റില്‍ ഒന്നാം ക്ലാസ് സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്ത ജയഗീതയെ ടിടിഇമാര്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. വിവരം അന്വേഷിച്ച് കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയ ജയഗീതയുടെ ഭര്‍ത്താവ് അഡ്വ. ശിവപ്രസാദിനെയും ടിടിഇമാര്‍ ആക്ഷേപിച്ചു.

deshabhimani 250212

1 comment:

  1. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവും എഴുത്തുകാരിയുമായ എം ആര്‍ ജയഗീതയെ ചെന്നൈ സൂപ്പര്‍ ഫാസ്റ്റില്‍ മാനസികമായി പീഡിപ്പിച്ച ടിടിഇമാരായ ജാഫര്‍ , പ്രവീണ്‍ എന്നിവരില്‍നിന്ന് ചെന്നൈയിലെ റെയില്‍വേ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ വിശദീകരണംതേടി. സംഭവം നടക്കുമ്പോള്‍ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഒത്തുതീര്‍പ്പിനായി ജയഗീതയെ സമീപിച്ച റെയില്‍വേ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരന്‍ ജെസ്മോനെ കൊല്ലം റെയില്‍വേ പൊലീസ് ചോദ്യംചെയ്തു.

    ReplyDelete