Thursday, March 29, 2012

ആന്റണിക്ക് മുന്നില്‍ കടുത്ത പ്രതിസന്ധി


പ്രതിരോധവകുപ്പില്‍ എ കെ ആന്റണിക്ക് പ്രതിസന്ധിയേറുന്നു. അഴിമതി കണ്ടില്ലെന്നു നടിച്ച് അഴിമതിയെ വളര്‍ത്തുന്നുവെന്ന ആക്ഷേപത്തിനൊപ്പം പ്രതിരോധവകുപ്പിനെ നേര്‍വഴിക്ക് നയിക്കാന്‍ ശേഷിയില്ലെന്ന ആരോപണവും ആന്റണിക്കെതിരെ ഉയരുകയാണ്. ട്രക്ക് ഇടപാടിന്റെ പേരില്‍ 14 കോടി രൂപയുടെ കോഴ വാഗ്ദാനം നടന്നുവെന്ന് അറിയിച്ചിട്ടും ആന്റണി നടപടിയെടുത്തില്ലെന്ന് കരസേനാ മേധാവി ജനറല്‍ വി കെ സിങ് പരസ്യപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്തായത്. കുറ്റക്കാരെ കണ്ടുപിടിച്ച് കര്‍ക്കശ നടപടി സ്വീകരിക്കാന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും തീരുമാനമെടുക്കാനാകാതെ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണ്. കത്ത് ഏതുവഴിക്ക് ചോര്‍ന്നുവെന്ന് ഇനിയും വ്യക്തമായിട്ടില്ല.

പ്രതിരോധവകുപ്പില്‍ ആന്റണിയുടെ വീഴ്ചകള്‍ വ്യക്തമാക്കുന്ന വിധത്തില്‍ ജനറല്‍ വി കെ സിങ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് പ്രധാനമന്ത്രി കാര്യാലയത്തിലെയും പ്രതിരോധവകുപ്പിലെയും ഏതാനും ഉന്നതര്‍മാത്രമേ കണ്ടിരിക്കാന്‍ ഇടയുള്ളൂ. മാര്‍ച്ച് 12 ന് അയച്ച കത്ത് ഏതാണ്ട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. കരസേനാ മേധാവിയും സര്‍ക്കാരും തമ്മിലുള്ള ശീതയുദ്ധം മുറുകിനില്‍ക്കുന്ന സാഹചര്യത്തിലാണ് കത്ത് പുറത്തായത്. കരസേനാ മേധാവി സ്ഥാനത്തുനിന്ന് ജനറല്‍ സിങ്ങിനെ നീക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ആശയക്കുഴപ്പത്തിലാണ്. വിരമിക്കാന്‍ ഒരു മാസംമാത്രം ശേഷിക്കുന്ന ജനറലിലെ പുറത്താക്കിയാല്‍ പ്രതിരോധമന്ത്രാലയത്തിനെതിരെ കൂടുതല്‍ എന്തെങ്കിലും വിളിച്ചുപറയുമോയെന്ന ആശങ്കയാണ് യുപിഎ നേതൃത്വത്തിനുള്ളത്. കരസേനാ മേധാവിയെ പുറത്താക്കരുതെന്ന് ബിജെപി പരസ്യമായി ആവശ്യപ്പെട്ടതും സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കുന്നു.

കോണ്‍ഗ്രസ്, ആര്‍ജെഡി, എസ്പി, ജെഡിയു തുടങ്ങിയ പാര്‍ടികളാണ് ജനറലിനെ പുറത്താക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്. സേനാ മേധാവി സ്ഥാനത്തുനിന്ന് സ്വതന്ത്രഇന്ത്യയില്‍ ഒരാള്‍ മാത്രമേ പുറത്താക്കപ്പെട്ടിട്ടുള്ളൂ. എന്‍ഡിഎ ഭരണകാലത്ത് 1998 ഡിസംബറില്‍ നാവികസേനാ മേധാവിയായിരുന്ന അഡ്മിറല്‍ വിഷ്ണു ഭഗവതിനെ പുറത്താക്കി. വൈസ് അഡ്മിറല്‍ ഹരീന്ദര്‍ സിങ്ങിനെ നാവികസേനയുടെ ഡെപ്യൂട്ടി ചീഫാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ചതിന്റെ പേരിലായിരുന്നു നടപടി.

രാജ്യരക്ഷ ഉറപ്പാക്കണം: പ്രതിപക്ഷം

ന്യൂഡല്‍ഹി: രാജ്യരക്ഷയുടെ കാര്യത്തില്‍ പ്രതിരോധവകുപ്പും സര്‍ക്കാരും കടുത്ത വീഴ്ച വരുത്തിയതായി കാണിച്ച് കരസേനാമേധാവി പ്രധാനമന്ത്രിക്ക് കത്തയച്ചത് പുറത്തായത് പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കി. രാവിലെ സഭ ചേര്‍ന്നയുടന്‍ വിഷയം പാര്‍ലമെന്റിനെ ഇളക്കിമറിച്ചു. രാജ്യസഭയില്‍ ചോദ്യോത്തരവേള മുടങ്ങി. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും രാജ്യരക്ഷയുടെ കാര്യത്തില്‍ ഉറപ്പു വേണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. സേനാമേധാവിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ പല രാഷ്ട്രീയപാര്‍ടികളും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

കത്ത് ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച ആന്റണി രാജ്യരക്ഷയുമായി ബന്ധപ്പെട്ട കത്തായതിനാല്‍ പൊതുസംവാദം സാധ്യമല്ലെന്ന് പറഞ്ഞു. ജനറല്‍ സിങ് ഉന്നയിച്ച കാര്യങ്ങള്‍ പ്രതിരോധമന്ത്രാലയം പരിശോധിച്ചുവരികയാണ്. സര്‍ക്കാരിനുള്ളിലെ രഹസ്യവിനിമയങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് രാജ്യരക്ഷയ്ക്ക് ഹിതകരമല്ല. നമ്മുടെ പ്രതിരോധ തയ്യാറെടുപ്പ് സുശക്തമാണ്. അത് ആ നിലയില്‍ നിലനിര്‍ത്തും. ലോകത്തിലെ ഏറ്റവും മികച്ച സേനകളിലൊന്നായി നമ്മുടെ സേനയെ നിലനിര്‍ത്തുന്നതിനുള്ള സന്നാഹങ്ങളും പരിശീലനവും ഉറപ്പാക്കും- ആന്റണി പറഞ്ഞു.

ഈ വിഷയത്തില്‍ സംയമനം പാലിക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. എന്നാല്‍, ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്. സംഭരണപ്രക്രിയ സംബന്ധിച്ച് അസ്വസ്ഥജനകമായ കാര്യങ്ങളാണ് പുറത്തുവരുന്നത്. സംഭരണത്തിന്റെപേരില്‍ ക്രമരഹിതമായ ഒന്നും നടക്കുന്നില്ലെന്ന് മന്ത്രി ഉറപ്പുനല്‍കണം. അതീവരഹസ്യമായ കത്ത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് കാര്യങ്ങള്‍ അങ്ങേയറ്റം അപായസ്ഥിതിയിലെത്തിയെന്ന് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഗൗരവമേറിയ പരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണം- ജെയ്റ്റ്ലി പറഞ്ഞു.

കത്ത് പുറത്തായത് ഗൗരവമായി പരിശോധിക്കണമെന്നും കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും സിപിഐ എം പാര്‍ലമെന്ററി പാര്‍ടി നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. കുറ്റക്കാരന്‍ പ്രതിരോധരംഗത്താണോ സിവിലിയന്‍ രംഗത്താണോ എന്നതുനോക്കാതെ നടപടിയുണ്ടാകണം. ആ ഉറപ്പാണ് വേണ്ടത്. രാജ്യത്തിന്റെ പ്രതിരോധ തയ്യാറെടുപ്പിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. അതീവ രഹസ്യസ്വഭാവമുള്ള കത്ത് പുറത്തുവന്നത് അങ്ങേയറ്റം ഗൗരവത്തോടെ കാണണം. ഇത് രാജ്യതാല്‍പ്പര്യത്തിന് ഹിതകരമല്ല- യെച്ചൂരി പറഞ്ഞു.

കരസേനാമേധാവിയെ പുറത്താക്കണമെന്ന് ജെഡിയു അംഗം ശിവാനന്ദ് തിവാരി ആവശ്യപ്പെട്ടു. സംഭരണപ്രക്രിയയിലെ ക്രമക്കേടുകള്‍ പൂര്‍ണമായി ഇല്ലാതാക്കുമെന്ന് ആന്റണി പ്രതികരിച്ചു. നൂറുകോടിക്ക് മുകളിലുള്ള കരാറുകളുടെ കാര്യത്തില്‍ സത്യസന്ധതാ കരാര്‍ എന്ന പുതിയ വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. ആധുനികവല്‍ക്കരണത്തിന്റെ വേഗവും കുട്ടും. കത്ത് ചോര്‍ന്ന വിഷയത്തില്‍ പ്രധാനമന്ത്രിയും മറ്റ് സഹപ്രവര്‍ത്തകരുമായും ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും ആന്റണി പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാഷ്ട്രമെന്ന പദവി ഇന്ത്യക്ക് ലഭിച്ചതിനുപിന്നാലെയാണ് സംഭരണപ്രക്രിയ പൂര്‍ണമായും അഴിമതിനിറഞ്ഞതാണെന്ന ആക്ഷേപം കരസേനാമേധാവി ഉയര്‍ത്തിയത്. ആയുധ ഇറക്കുമതിയുടെ കാര്യത്തില്‍ ചൈനയെ പിന്തള്ളിയ ഇന്ത്യ ലോകത്തിലെ ആകെ ആയുധവ്യാപാരത്തിന്റെ 10 ശതമാനത്തോളമാണ് കൈയാളുന്നത്. 2007 മുതല്‍ 2011 വരെ ആയുധ ഇറക്കുമതിയില്‍ 38 ശതമാനം വര്‍ധനയാണ് വന്നത്.

deshabhimani 290312

2 comments:

  1. പ്രതിരോധവകുപ്പില്‍ എ കെ ആന്റണിക്ക് പ്രതിസന്ധിയേറുന്നു. അഴിമതി കണ്ടില്ലെന്നു നടിച്ച് അഴിമതിയെ വളര്‍ത്തുന്നുവെന്ന ആക്ഷേപത്തിനൊപ്പം പ്രതിരോധവകുപ്പിനെ നേര്‍വഴിക്ക് നയിക്കാന്‍ ശേഷിയില്ലെന്ന ആരോപണവും ആന്റണിക്കെതിരെ ഉയരുകയാണ്. ട്രക്ക് ഇടപാടിന്റെ പേരില്‍ 14 കോടി രൂപയുടെ കോഴ വാഗ്ദാനം നടന്നുവെന്ന് അറിയിച്ചിട്ടും ആന്റണി നടപടിയെടുത്തില്ലെന്ന് കരസേനാ മേധാവി ജനറല്‍ വി കെ സിങ് പരസ്യപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്തായത്. കുറ്റക്കാരെ കണ്ടുപിടിച്ച് കര്‍ക്കശ നടപടി സ്വീകരിക്കാന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും തീരുമാനമെടുക്കാനാകാതെ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണ്. കത്ത് ഏതുവഴിക്ക് ചോര്‍ന്നുവെന്ന് ഇനിയും വ്യക്തമായിട്ടില്ല.

    ReplyDelete
  2. കരസേനാ മേധാവി ജനറല്‍ വി കെ സിങ് പ്രധാനമന്ത്രിക്ക് അയച്ച കത്തു ചോര്‍ന്നത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഇന്റലിജന്‍സ് ബ്യൂറോയെ ചുമതലപ്പെടുത്തി. കരസേനയിലെ അഴിമതിയെക്കുറിച്ചുള്ള സിങ്ങിന്റെ വെളിപ്പെടുത്തലും പ്രതിരോധ മന്ത്രി ഏ കെ ആന്റണിയുടെ നിഷ്ക്രിയത്വവും യുപിഎ സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. സേനയുടെ മനോവീര്യത്തെപ്പോലും ഇതു ബാധിക്കും.

    സേനയിലെ ആയുധക്ഷാമം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്കയച്ച കത്ത് ചോര്‍ത്തിയത് താനല്ലെന്ന് ജനറല്‍ വി കെ സിങ് വ്യക്തമാക്കി. കത്ത് ചോര്‍ത്തിയതിന് രാജ്യദ്രോഹ കുറ്റമാണെന്നും ഇതിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടൈംസ് നൗ ചാനലിലാണ് അദ്ദേഹം പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
    കത്തിലെ വിവരങ്ങള്‍ ചോര്‍ന്ന വിഷയത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യസഭ തടസപ്പെട്ടു. പ്രതിരോധ വകുപ്പിലെ ഒരു ഇടപാടുമായി ബന്ധപ്പെട്ട് വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ തനിക്ക് 14 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായും വി കെ സിങ് ചാനലില്‍ വെളിപ്പെടുത്തിയിരുന്നു. രാജ്യത്ത് പ്രതിരോധ മേഖലയില്‍ വന്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി താന്‍ പ്രതിരോധമന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും വിവരം നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

    കരസേനാ മേധാവിയയച്ച കത്ത് ചോര്‍ന്ന സംഭവത്തില്‍ കുറ്റക്കാരായവരെ അവര്‍ വഹിക്കുന്ന പദവിയുടെ വലുപ്പം നോക്കാതെ ശിക്ഷിക്കണമെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

    ReplyDelete