Saturday, April 28, 2012

യുഎസില്‍നിന്ന് ഇന്ത്യ 40,000 കോടിയുടെ യുദ്ധോപകരണങ്ങള്‍ വാങ്ങും


അമേരിക്കയില്‍നിന്ന് ഇന്ത്യ 800 കോടി ഡോളറിന്റെ (ഏകദേശം 40,000 കോടിരൂപ) പ്രതിരോധ ഉപകരണങ്ങള്‍ ഇറക്കുമതിചെയ്യുമെന്ന് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി നാന്‍സി പവല്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റശേഷം ആദ്യമായി പങ്കെടുത്ത പൊതുപരിപാടിയിലാണ് പവല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, കമ്പനികളുടെ പേരോ കരാറിന്റെ വിശദാംശമോ പുറത്തുവിട്ടില്ല. കരാര്‍ ഒപ്പിടുന്നതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധസഹകരണം കൂടുതല്‍ ശക്തമാകുമെന്ന് പവല്‍ പറഞ്ഞു.

ഇന്ത്യ ആയുധശേഖരം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് പവലിന്റെ പ്രഖ്യാപനം. ബോയിങ്, ലോക്ഹീഡ്, മാര്‍ട്ടിന്‍ കോര്‍പ്, റെയ്ഥിയന്‍ തുടങ്ങിയ വമ്പന്‍ അമേരിക്കന്‍ ആയുധ കമ്പനികളും വിദേശ ആയുധ കരാറുകാരും ഇന്ത്യയുമായി ആയുധമിടപാടിന് കണ്ണുനട്ടിരിക്കുകയാണ്. ഒരു ഡസന്‍ അപ്പാഷെ ഹെലികോപ്റ്ററുകളും ജറ്റ്്വിമാനങ്ങള്‍ക്കുള്ള എന്‍ജിനുകളും ഇന്ത്യക്ക് വില്‍ക്കാനാണ് കമ്പനികള്‍ തയ്യാറെടുക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമായഇന്ത്യ അടുത്ത 10 വര്‍ഷത്തേക്ക് ആയുധ ഇറക്കുമതിക്കായി 100 കോടി ഡോളര്‍ മുടക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഇതാണ് അമേരിക്കന്‍ ആയുധ നിര്‍മാതാക്കളെ മോഹിപ്പിക്കുന്നത്.

അടുത്തുതന്നെ ഇന്ത്യയുമായി ചില പ്രതിരോധകരാറുകള്‍ ഒപ്പിടുമെന്ന് അമേരിക്കന്‍ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ആന്‍ഡ്രു ഷോപ്പിറോ പറഞ്ഞു. പ്രതിരോധ സാങ്കേതികവിദ്യകള്‍ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തില്‍ മുമ്പൊരിക്കലുമില്ലാത്ത സന്നദ്ധതയാണ് അമേരിക്ക പുലര്‍ത്തുന്നത്. ഇന്ത്യ സൈനിക ആധുനികവല്‍ക്കരണത്തിന് തയ്യാറെടുക്കുകയാണ്. എന്നാല്‍, രണ്ടു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഇടപാടില്‍ ചില തടസ്സം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യ അമേരിക്കയുടെ അപ്പാഷെ ഹെലികോപ്റ്ററുകള്‍ വാങ്ങുമെന്നാണ് പ്രതീക്ഷ. മറ്റു രാജ്യങ്ങളുമായി നടത്തുന്നതിനേക്കാള്‍ കൂടുതല്‍ സൈനികാഭ്യാസം ഇന്ത്യയുമായാണ് അമേരിക്ക നടത്തുന്നത്. ഇരുരാജ്യങ്ങളും സംയുക്തമായി അമ്പതിലേറെ വാര്‍ഷിക സൈനിക അഭ്യാസങ്ങള്‍ നടത്തുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സുരക്ഷാസഹകരണം കൂടുതല്‍ മെച്ചപ്പെട്ടു. 2005ന് ശേഷം ഇന്ത്യയുമായുള്ള പ്രതിരോധസഹകരണം തന്ത്രപരമായ കൂട്ടായ്മയുടെ പ്രധാനഭാഗമായിത്തീര്‍ന്നിരക്കുകയാണ്. ഇറാനു പകരം ഇന്ധനത്തിനായി ഇന്ത്യ മറ്റ് സാധ്യത തേടിത്തുടങ്ങിയതില്‍ അമേരിക്കയ്ക്ക് സന്തോഷമുണ്ടെന്നും ഷോപ്പിറോ പറഞ്ഞു.

deshabhimani 280412

1 comment:

  1. വമ്പന്‍ അമേരിക്കന്‍ ആയുധ കമ്പനികളും വിദേശ ആയുധ കരാറുകാരും ഇന്ത്യയുമായി ആയുധമിടപാടിന് കണ്ണുനട്ടിരിക്കുകയാണ്. ഒരു ഡസന്‍ അപ്പാഷെ ഹെലികോപ്റ്ററുകളും ജറ്റ്്വിമാനങ്ങള്‍ക്കുള്ള എന്‍ജിനുകളും ഇന്ത്യക്ക് വില്‍ക്കാനാണ് കമ്പനികള്‍ തയ്യാറെടുക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമായഇന്ത്യ അടുത്ത 10 വര്‍ഷത്തേക്ക് ആയുധ ഇറക്കുമതിക്കായി 100 കോടി ഡോളര്‍ മുടക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഇതാണ് അമേരിക്കന്‍ ആയുധ നിര്‍മാതാക്കളെ മോഹിപ്പിക്കുന്നത്.

    ReplyDelete