Friday, April 27, 2012

യുഡിഎഫ് കാലത്ത് രാഷ്ട്രീയ ആത്മഹത്യയും തുടങ്ങി: കോടിയേരി


യുഡിഎഫ് ഭരണത്തില്‍ സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യക്കൊപ്പം രാഷ്ട്രീയ ആത്മഹത്യയും ആരംഭിച്ചിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പഞ്ചദിനസത്യഗ്രഹസമരത്തിന്റെ നാലാംദിവസത്തെ സമരം തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആത്മഹത്യചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കേസെടുക്കുന്ന സര്‍ക്കാര്‍ രാഷ്ട്രീയ ആത്മഹത്യചെയ്ത സെല്‍വരാജിനെതിരെയും കേസെടുക്കണം. ആത്മഹത്യാപ്രേരണ കുറ്റത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കെതിരെയും കേസ് വേണം. എംഎല്‍എസ്ഥാനം രാജിവച്ചപ്പോള്‍ സെല്‍വരാജ് പറഞ്ഞത് യുഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്നായിരുന്നു. സെല്‍വരാജിനെ ചാക്കില്‍കയറ്റി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ ഷാളിട്ട് അംഗത്വം നല്‍കി. നെയ്യാറ്റിന്‍കരയില്‍ നടന്ന ആ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരു സമുദായ സംഘടനയുടെ ഭീഷണിയെത്തുടര്‍ന്ന് കാര്‍മികത്വം വഹിക്കാനായില്ല.

എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ നടക്കുന്ന ഉമ്മന്‍ചാണ്ടിക്ക് ജനങ്ങളുടെ കാര്യംനോക്കാന്‍ സമയമില്ല. ഭരണം സ്തംഭിച്ചിരിക്കുകയാണ്. കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള പെന്‍ഷന്‍പോലും നല്‍കാതെയാണ് അധികാരം സംരക്ഷിക്കാന്‍ പ്രതിവര്‍ഷം 14 കോടിരൂപ അധികച്ചെലവുവരുത്തി രണ്ടു മന്ത്രിമാരെ സൃഷ്ടിച്ചത്. നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് തകരും. യുഡിഎഫ് ഭരണകാലത്ത് പാറശാലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചതിനെത്തുടര്‍ന്ന് 1980ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍വന്നു. ഈ ഉപതെരഞ്ഞെടുപ്പും രാഷ്ട്രീയമാറ്റത്തിന് വഴിതെളിക്കുമെന്നും കോടിയേരി പറഞ്ഞു.

deshabhimani 270412

1 comment:

  1. യുഡിഎഫ് ഭരണത്തില്‍ സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യക്കൊപ്പം രാഷ്ട്രീയ ആത്മഹത്യയും ആരംഭിച്ചിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പഞ്ചദിനസത്യഗ്രഹസമരത്തിന്റെ നാലാംദിവസത്തെ സമരം തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete