Wednesday, April 25, 2012

ആള്‍ദൈവത്തെ പുകഴ്ത്തി സമദാനി


ആള്‍ദൈവം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവ് എം പി അബ്ദുസമദ് സമദാനി എം എല്‍ എയ്ക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകുന്നു.
ആശ്രമത്തിന്റെ മറവില്‍ നിരവധി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്വാമിയെ പുകഴ്ത്തിക്കൊണ്ട് സമദാനി നടത്തിയ പ്രഭാഷണമാണ് പുതിയ വിവാദങ്ങള്‍ക്കിടയാക്കിയത്.
പാലക്കാട് നിന്ന് കോഴിക്കോട്ടെത്തി ജിലേബി ഉണ്ടാക്കി വിറ്റ മുരളീകൃഷ്ണന്‍ വളരെ കുറഞ്ഞ കാലം കൊണ്ടാണ് മുരളീകൃഷ്ണ സ്വാമിയായി മാറിയത്. കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് ഇന്ന് ഇദ്ദേഹത്തിനുള്ളത്. പാലക്കാട്ടും കോഴിക്കോട്ടും മഠങ്ങളുള്ള ഇദ്ദേഹത്തിന്റെ കോഴിക്കോട്ടെ ആശ്രമമായ ശരവണഭവ മഠത്തിന്റെ മഹോത്സവം കഴിഞ്ഞ ദിവസമാണ് നടന്നത്. മന്ത്രി എ പി അനില്‍ കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അദ്ദേഹം എത്തിയില്ല. എന്നാല്‍ എം പി അബ്ദുസമദ് സമദാനി പരിപാടിയില്‍ പങ്കെടുത്തു.
 വിദേശ രാജ്യങ്ങളില്‍ നിന്നുപോലും പലരില്‍ നിന്നായി കോടിക്കണക്കിന് രൂപ  തട്ടിപ്പ് നടത്തിയതായി  നിരവധി പരാതികള്‍ ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. സ്വാമിയുടെ പീഡനങ്ങള്‍ സഹിക്കാന്‍ കഴിയാതെ ആശ്രമം വിട്ട പൂജാരി നിരവധി ആരോപണങ്ങളാണ് സ്വാമിക്കെതിരെ ഉയര്‍ത്തിയിരുന്നത്.

വിശ്വാസികളെ കബളിപ്പിക്കുന്ന സ്വാമിക്കെതിരെ അദ്ദേഹത്തിന്റെ ഭക്തര്‍ തന്നെയായിരുന്നവര്‍ ശരവണ ഭവ മഠം ഭക്തജന സംരക്ഷണ സമിതി  എന്ന സംഘടന രൂപീകരിച്ച് രംഗത്തെത്തുകയും ചെയ്തു.  കുറച്ച് കാലം മുമ്പ് സ്വാമിക്കെതിരെ ശക്തമായ ജനരോഷം അദ്ദേഹത്തിന്റെ നാടായ ശ്രീകൃഷ്ണപുരത്ത് ഉള്‍പ്പെടെ ഉയര്‍ന്നിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും കാര്യമായ നടപടിയൊന്നും ഉണ്ടായില്ല.

ലണ്ടനിലുള്ള ഉമാ അശോകന്‍ എന്ന സ്ത്രീ പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വാമിക്കെതിരെ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുക്കുകയും ഇതിനെത്തുടര്‍ന്ന് സ്വാമി ഒളിവില്‍ പോവുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണങ്ങള്‍ തണുത്തതോടെ സ്വാമി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സ്വാമിയുടെ തട്ടിപ്പിന്റെ കഥകള്‍ ജനയുഗം പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു.

 കോഴിക്കോട് ടൌണിനടുത്ത് മയിലാടിക്കുന്നില്‍ ഏക്കര്‍ കണക്കിന് സ്ഥലം വാങ്ങിക്കൂട്ടിയ ഇദ്ദേഹം അവിടെ വലിയൊരു ആശ്രമം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്വാമി ഇവിടേക്ക് എത്തിയതോടെ മലയില്‍ മയിലുകള്‍ വരാന്‍ തുടങ്ങിയെന്നും മറ്റുമുള്ള കഥകളാണ് അനുയായികള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ സ്വാമിയുടെ നടപടികളില്‍ പ്രതിഷേധവുമായി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയതോടെയാണ് അദ്ദേഹത്തിന്റെ കള്ളക്കളികള്‍ പുറത്തു വന്നത്. ആള്‍ദൈവങ്ങള്‍ക്കെതിരെ മുമ്പ് ഉയര്‍ന്നു വന്ന ശക്തമായ ജനരോഷത്തെ ഹിന്ദു തീവ്രവാദികളുടെ സഹായത്തോടെ ചെറുത്തു നില്‍ക്കുകയായിരുന്നു മുരളീകൃഷ്ണനെന്ന ശരവണ ഭവ ചെയ്തത്.

ഇത്തരമൊരു വ്യക്തി സംഘടിപ്പിച്ച പരിപാടിയിലാണ് എം പി അബ്ദുസമദ് സമദാനി എത്തുകയും പുകഴ്ത്തി സംസാരിക്കുകയും ചെയ്തത്. സംഭവം വിവാദമായതോടെ അറിയാതെയാണ് താനാ പരിപാടിയില്‍ പങ്കെടുത്തതെന്ന് പറഞ്ഞ് തലയൂരാനാണ് അദ്ദേഹത്തിന്റെ ശ്രമം. എന്നാല്‍ കേരളത്തില്‍ ഏറെ വിവാദമുണ്ടാക്കിയ  ആള്‍ദൈവത്തെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്ന നിലപാടിലാണ് ലീഗ് പ്രവര്‍ത്തകര്‍. ഏതായാലും സമദാനിയുടെ നടപടി ലീഗില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്.

deshabhimani 250412

1 comment:

  1. ആള്‍ദൈവം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവ് എം പി അബ്ദുസമദ് സമദാനി എം എല്‍ എയ്ക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകുന്നു.
    ആശ്രമത്തിന്റെ മറവില്‍ നിരവധി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്വാമിയെ പുകഴ്ത്തിക്കൊണ്ട് സമദാനി നടത്തിയ പ്രഭാഷണമാണ് പുതിയ വിവാദങ്ങള്‍ക്കിടയാക്കിയത്.

    ReplyDelete