Sunday, April 29, 2012

അധ്യാപകനെ തിരിച്ചെടുക്കാനുള്ള വിധി നാലാണ്ട് നീണ്ട പോരാട്ടത്തിന്റെ വിജയം


കൊച്ചി സെന്റ് ആല്‍ബര്‍ട്സ് കോളേജ് മാനേജ്മെന്റ് പുറത്താക്കിയ അധ്യാപകന്‍ സെബാസ്റ്റ്യന്‍ കെ ആന്റണിയെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതിവിധി കോടതിയിലും പുറത്തും നാലുവര്‍ഷം നീണ്ട പോരാട്ടങ്ങളുടെ വിജയം. പുറത്താക്കിയ അദ്ധ്യാപകനെ തിരിച്ചെടുക്കാനും മുന്‍കാല ശമ്പള, ആനുകൂല്യങ്ങള്‍ നല്‍കാനും വെള്ളിയാഴ്ചയാണ് ഹൈക്കോടതി വിധിച്ചത്. ""സത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് ഊര്‍ജംപകരാന്‍ ഈ വിധിക്കു കഴിയും. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങളുണ്ടാക്കാന്‍ വിധി വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സമരവീര്യംകൂടിയാണ് വിധിയിലൂടെ അംഗീകരിക്കപ്പെട്ടത്.""- അമ്പത്തിമൂന്നുകാരനായ സെബാസ്റ്റ്യന്‍ കെ ആന്റണി ദേശാഭിമാനിയോടു പറഞ്ഞു.

സീനിയര്‍ ലക്ചററും കോളേജിലെ മലയാളംവകുപ്പുമേധാവിയുമായ തിരുവല്ല കാവുഭാഗം കാട്ടടി വീട്ടില്‍ സെബാസ്റ്റ്യന്‍ ആന്റണിയെ 2008 ഫെബ്രുവരി എട്ടിന് പിരിച്ചുവിട്ടതായി 2009 ജനുവരി 17നാണ് മാനേജ്മെന്റ് ഉത്തരവിട്ടത്. അറ്റന്‍ഡസ് രജിസ്റ്ററിലും മറ്റും കൃത്രിമംകാണിച്ചെന്നാരോപിച്ചാണ് അദ്ദേഹത്തെ പുറത്താക്കിയത്. എന്നാല്‍, അന്യായമായ പകപോക്കലാണ് കോളേജ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായതെന്നു ചൂണ്ടിക്കാണിച്ച് എകെപിസിടിഎയുടെ നേതൃത്വത്തില്‍ അധ്യാപകരും എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിപ്രസ്ഥാനങ്ങളും പൂര്‍വവിദ്യാര്‍ഥി സംഘടനകളും സമരരംഗത്തിറങ്ങി. സസ്പെന്‍ഷനിലായിരുന്ന അധ്യാപകനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എകെപിസിടിഎയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ നടത്തിവന്ന സമരം നൂറാംദിവസം തികച്ചപ്പോഴാണ് മാനേജ്മെന്റ് ഡിസ്മിസല്‍ ഓര്‍ഡര്‍ പുറത്തിറക്കിയത്. തുടര്‍ന്ന് സമരം ശക്തമായി.

അച്ചടക്കനടപടി ദുരുദ്ദേശ്യപരവും പകപോക്കലുമാണെന്ന് ജസ്റ്റിസ് വി രാംകുമാര്‍, ജസ്റ്റിസ് കെ ഹരിലാല്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപെട്ടു. അധ്യാപകന്‍ പ്രതിഭാശാലിയാണെന്ന് സര്‍വകലാശാലപോലും അംഗീകരിച്ചിട്ടുണ്ടെന്നും വിധിയില്‍ സൂചിപ്പിക്കുന്നുണ്ട്.

എകെപിസിടിഎ ജില്ലാ പ്രസിഡന്റും സെനറ്റ് അംഗവുമായിരുന്ന സെബാസ്റ്റ്യന്‍ ആന്റണി പത്തുവര്‍ഷത്തോളം തുടര്‍ച്ചയായി കോളേജിലെ സ്റ്റാഫ് ക്ലബ് പ്രസിഡന്റായിരുന്നു. കോളേജ് കൗണ്‍സിലിലേക്ക് സ്ഥിരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന അധ്യാപകപ്രതിനിധിയും അദ്ദേഹമായിരുന്നു. 2005, 2007 വര്‍ഷങ്ങളില്‍ വയലാര്‍ അവാര്‍ഡ്നിര്‍ണയകമ്മിറ്റി അംഗമായിരുന്നു. മലയാളത്തിലെ ആദ്യ ക്യാമ്പസ് ടെലിഫിലിം സെബാസ്റ്റ്യന്‍ ആന്റണിയുടെ സൃഷ്ടിയാണ്. കോളേജില്‍നിന്നു പുറത്താക്കപ്പെട്ടശേഷം നിരവധി കോളേജുകളില്‍ മാനേജ്മെന്റുകളുടെ ക്ഷണപ്രകാരം ക്ലാസെടുത്തിട്ടുണ്ട്. "വാക്കും ദൃശ്യവും", "ക്ലാസിക്കുകളുടെ ലോകം" എന്നീ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. "വാക്കും ദൃശ്യവും" രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്ക് സെക്കന്‍ഡ് ലാംഗ്വേജായി പഠിക്കാനുണ്ട്. ഇതെല്ലാം കോടതി പരിഗണിച്ചാണ് അധ്യാപകന്റെ പ്രതിഭയെ അംഗീകരിച്ചത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരും അധ്യാപകരും തമ്മിലുള്ള ബന്ധം നന്നായാല്‍മാത്രമേ അധ്യാപകര്‍ക്ക് അവരുടെ മികവ് പുറത്തെടുക്കാന്‍ കഴിയുകയുള്ളുവെന്നും വിധിയില്‍ സൂചിപ്പിക്കുന്നുണ്ട്. സീനിയര്‍ അഭിഭാഷകനായ അഡ്വ. നന്ദകുമാരമേനോണ് സെബാസ്റ്റ്യന്‍ ആന്റണിക്കുവേണ്ടി ഹാജരായത്.

deshabhimani 290412

1 comment:

  1. സെന്റ് ആല്‍ബര്‍ട്സ് കോളേജ് മാനേജ്മെന്റ് പുറത്താക്കിയ അധ്യാപകന്‍ സെബാസ്റ്റ്യന്‍ കെ ആന്റണിയെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതിവിധി കോടതിയിലും പുറത്തും നാലുവര്‍ഷം നീണ്ട പോരാട്ടങ്ങളുടെ വിജയം. പുറത്താക്കിയ അദ്ധ്യാപകനെ തിരിച്ചെടുക്കാനും മുന്‍കാല ശമ്പള, ആനുകൂല്യങ്ങള്‍ നല്‍കാനും വെള്ളിയാഴ്ചയാണ് ഹൈക്കോടതി വിധിച്ചത്. ""സത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് ഊര്‍ജംപകരാന്‍ ഈ വിധിക്കു കഴിയും. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങളുണ്ടാക്കാന്‍ വിധി വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സമരവീര്യംകൂടിയാണ് വിധിയിലൂടെ അംഗീകരിക്കപ്പെട്ടത്.""- അമ്പത്തിമൂന്നുകാരനായ സെബാസ്റ്റ്യന്‍ കെ ആന്റണി ദേശാഭിമാനിയോടു പറഞ്ഞു.

    ReplyDelete