Thursday, April 26, 2012

ഐഎന്‍എല്‍ ജില്ലാസമ്മേളനപ്രകടനം ആക്രമിച്ചത് ലീഗിന്റെ അഞ്ചുകണ്ടി സംഘം


കണ്ണൂര്‍: ഐഎന്‍എല്‍ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രകടനത്തെ ആക്രമിച്ചത് മുസ്ലിംലീഗ് പോറ്റിവളര്‍ത്തിയ കണ്ണൂര്‍സിറ്റി അഞ്ചുകണ്ടിയിലെ ക്വട്ടേഷന്‍ സംഘം. കശ്മീര്‍ തീവ്രവാദക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കൊള്ളനടത്തിയ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് തിരിച്ചറിയുമ്പോള്‍ വെളിവാകുന്നത് ലീഗിന്റെ തീവ്രവാദബന്ധം. ആര്‍എസ്എസ് ക്രിമിനലുകളെയും ഒപ്പം ചേര്‍ത്താണ് ഇവരുടെ പ്രവര്‍ത്തനം.

എറണാകുളത്ത് ബീവറേജ് ഷോപ്പില്‍നിന്ന് അഞ്ചുലക്ഷം കവര്‍ന്ന കേസിലെ പ്രതി, മലബാര്‍ ജ്വല്ലറിക്കവര്‍ച്ചക്കേസിലെ പ്രതി റൗഫ്, ധനേഷ് വധക്കേസിലെ പ്രതി സ്വരൂപ്, സമീര്‍, താരിഖ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിച്ചത്. കൊടുംക്രിമിനലായ സ്വരൂപ് യൂത്ത്ലീഗിന്റെ അഞ്ചുകണ്ടിയിലെ ഓഫീസിലാണ് രാത്രി താമസം. തീവ്രവാദി അബ്ദുള്‍ഹാലിമിന്റെ സംഘത്തില്‍പ്പെട്ട ഷഹറാസിനെയുംകൊണ്ട് റെയ്ഡിനെത്തിയപ്പോള്‍ ഓഫീസിലുണ്ടായിരുന്ന സ്വരൂപിനെ പൊലീസ് തിരിച്ചറിഞ്ഞില്ല. തന്നെ ഒറ്റിക്കൊടുത്തതാണെന്നാരോപിച്ച് സ്വരൂപ് കഴിഞ്ഞദിവസം യൂത്ത്ലീഗ് താവക്കര ശാഖാ ഭാരവാഹിയെ മര്‍ദിച്ചിരുന്നു.

തീവ്രവാദബന്ധമുള്ളവരെ സംരക്ഷിക്കുന്ന നേതാക്കളുടെ രീതിയില്‍ പ്രദേശത്തെ ലീഗ് അനുഭാവികള്‍ അസ്വസ്ഥരാണ്. രാഷ്ട്രീയ എതിരാളികളെ ഒതുക്കാനാണ് കണ്ണൂര്‍ നഗരസഭാ ഭാരവാഹിയായ പ്രമുഖന്റെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘത്തെ പോറ്റുന്നത്. ഇയാളുടെ നിര്‍ദേശപ്രകാരമാണ് ഐഎന്‍എല്‍ പ്രകടനത്തെ ആകമിച്ചതെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഷഹറാസും കൂട്ടാളിയും റിമാന്‍ഡിലായതോടെ മറ്റുള്ളവര്‍ പരസ്യവിളയാട്ടം അവസാനിപ്പിച്ചിട്ടുണ്ട്. പൊലീസ് നടപടി കര്‍ക്കശമാക്കാത്തതിനാല്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് അഞ്ചുകണ്ടിയില്‍ ഗുണ്ടാസംഘം താവളമൊരുക്കിയത്.

തീവ്രവാദക്കേസ്: യൂത്ത് ലീഗ് നേതാവിനെ പൊലീസ് തെരയുന്നു

കണ്ണൂര്‍: കശ്മീര്‍ തീവ്രവാദക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കൊള്ള നടത്തിയ കേസില്‍ പ്രതിയായ യൂത്ത് ലീഗ് നേതാവിനെ പൊലീസ് തെരയുന്നു. യൂത്ത് ലീഗ് താവക്കര ഈസ്റ്റ് ശാഖ ഭാരവാഹി അഞ്ചുകണ്ടിയിലെ സമീറാണ് ഒളിവില്‍ കഴിയുന്നത്. കഴിഞ്ഞദിവസം അന്വേഷണസംഘം പിടികൂടിയ തയ്യിലിലെ യു കെ ഷഹറാസിന്റെ വെളിപ്പെടുത്തലിലാണ് കൊള്ളയിലും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലും സമീറിന്റെ പങ്ക് വെളിച്ചത്തായത്. കോഴിക്കോട് ഇരട്ട ബോംബ് സ്ഫോടനക്കേസിലെ പ്രതി അബ്ദുള്‍ഹാലിം, പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച തടിയന്റവിടെ ഷമീം എന്നിവരുള്‍പ്പെട്ട സംഘത്തിലാണ് സമീറും പ്രവര്‍ത്തിച്ചത്. കൊള്ളസംഘത്തിന്റെ ഇന്നോവ ഓടിച്ചതും ഇയാളാണ്.

കണ്ണൂര്‍ ടൗണ്‍ സിഐ പി സുകുമാരന്‍ തടിയന്റവിടെ ഷമീം ഉള്‍പ്പെട്ട പിടിച്ചുപറിക്കേസിനെക്കുറിച്ചുള്ള അന്വേഷണം കര്‍ശനമാക്കിയതോടെയാണ് തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരുടെ വിവരങ്ങള്‍ പുറത്തായത്. കണ്ണൂര്‍ നഗരഭരണത്തിലുള്ള ലീഗ് നേതാവാണ് ഈ സംഘത്തെ സംരക്ഷിച്ചത്. അഞ്ചുകണ്ടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ക്വട്ടേഷന്‍ സംഘാംഗങ്ങളില്‍ ചിലര്‍ പൊലീസ് വലയിലാണ്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ മുനീറിനെ ഷഹറാസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഞ്ചുകണ്ടിയിലെ യൂത്ത് ലീഗ് ഓഫീസില്‍നിന്നാണ് അറസ്റ്റുചെയ്തത്. ഈ വിവരം പുറത്താകുന്നത് തടയാന്‍ ലീഗ് എംഎല്‍എ ഇടപെടുകയായിരുന്നു. ലീഗ് ഓഫീസില്‍ നടന്ന റെയ്ഡിന് ജനങ്ങള്‍ സാക്ഷിയാണ്. എന്നിട്ടും ഇത് മറച്ചുവെക്കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത് ഭരണസ്വാധീനമുപയോഗിച്ചുള്ള സമ്മര്‍ദ്ദമാണ്. യൂത്ത് ലീഗ് നേതാവ് സമീറിനെ കേസില്‍നിന്ന് ഒഴിവാക്കാന്‍ എംഎല്‍എയുടെ സമ്മര്‍ദമുണ്ട്. നാട്ടില്‍ വിലസുമ്പോഴും സമീറിനെ കസ്റ്റഡിയിലെടുക്കാത്തതും ഇതേ കാരണത്താലാണ്.

dshabhimani 260412

1 comment:

  1. ഐഎന്‍എല്‍ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രകടനത്തെ ആക്രമിച്ചത് മുസ്ലിംലീഗ് പോറ്റിവളര്‍ത്തിയ കണ്ണൂര്‍സിറ്റി അഞ്ചുകണ്ടിയിലെ ക്വട്ടേഷന്‍ സംഘം. കശ്മീര്‍ തീവ്രവാദക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കൊള്ളനടത്തിയ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് തിരിച്ചറിയുമ്പോള്‍ വെളിവാകുന്നത് ലീഗിന്റെ തീവ്രവാദബന്ധം. ആര്‍എസ്എസ് ക്രിമിനലുകളെയും ഒപ്പം ചേര്‍ത്താണ് ഇവരുടെ പ്രവര്‍ത്തനം.

    ReplyDelete